ദക്ഷിണേന്ത്യൻ ഭക്തി പ്രസ്ഥാനം

ദക്ഷിണേന്ത്യൻ ഭക്തി പ്രസ്ഥാനം (Bhakti Movement in South India)

സംഘാനന്തര കാലഘട്ടത്തില്‍ മതരംഗത്ത്‌ ശ്രദ്ധേയമായ ചില പരിവര്‍ത്തനങ്ങളുണ്ടായി. അതിലൊന്നാണ്‌ ഭക്തിപ്രസ്ഥാനത്തിന്റെ ഉയര്‍ച്ച. സംഘ കാലഘട്ടത്തിനുശേഷം സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഭക്തിപ്രസ്ഥാനം ഉയര്‍ന്നുവന്നത്‌. ഇക്കാലത്ത്‌ സമുദ്രാന്തര വ്യാപാരത്തിലുണ്ടായ തകര്‍ച്ചയും രക്തരൂക്ഷിതമായ യുദ്ധങ്ങളും സാമ്പത്തികമേഖലയെ തകര്‍ക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. മതത്തിലേക്കും തത്ത്വചിന്തയിലേക്കും തിരിയാന്‍ ജനങ്ങളെ ഇതു പ്രേരിപ്പിച്ചു.

ഭക്തിപ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്ക്‌ മതപരമായ കാരണങ്ങളും ഉണ്ടായിരുന്നു. ജൈന-ബൗദ്ധമതങ്ങള്‍ക്ക് സാമാന്യജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്നു. സംഘാനന്തര കാലഘട്ടത്തില്‍ പരിഷ്കൃത ഹിന്ദു മതവും പ്രചാരം നേടാന്‍ തുടങ്ങി. വൈഷ്ണവ-ശൈവാരാധനയെ ആധാരമാക്കിയുള്ള പരിഷ്കൃത ഹിന്ദു മതത്തെ ദക്ഷിണേന്ത്യയിലെ മിക്ക രാജാക്കന്മാരും പ്രോത്സാഹിപ്പിച്ചു. ഈ സാഹചര്യത്തില്‍ ജൈന-ബുദ്ധമതങ്ങളുടെ വളര്‍ച്ച തടയാനും സാമാന്യജനങ്ങളെ ഹിന്ദുമതത്തിലേക്കടുപ്പിക്കുന്നതിനുമായി ആവിഷ്കരിക്കപ്പെട്ടതാണ്‌ ഭക്തിപ്രസ്ഥാനം.

പരമ്പരാഗത ഹൈന്ദവചിന്തയനുസരിച്ച്‌ മോക്ഷം നേടുന്നതിന്‌ മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്‌: കര്‍മ്മമാര്‍ഗ്ഗം, ജ്ഞാനമാര്‍ഗ്ഗം, ഭക്തിമാർഗ്ഗം. ഇതില്‍ മൂന്നാമത്തെ മാര്‍ഗ്ഗത്തിനാണ്‌ ഭക്തിപ്രസ്ഥാനം ഊന്നല്‍ നല്‍കിയത്‌. ഒരു സ്വകാര്യ ദൈവത്തിനു സ്വയം സമര്‍പ്പിക്കുകയും അടിയറവെക്കുകയും ചെയ്യുന്നതിനെയാണ്‌ 'ഭക്തി' എന്നു പറയുന്നത്‌. വിഷ്ണു, ശിവന്‍ എന്നീ മൂര്‍ത്തികളില്‍ ആരെയെങ്കിലും വ്യക്തിപരമായ ദൈവമായി സ്വീകരിക്കാനും അതിനു കീഴടങ്ങാനും ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ ആവശ്യപ്പെട്ടു. ഭക്തിമാര്‍ഗ്ഗത്തിന്റെ പ്രയോക്താക്കളായ കവികളും പണ്ഡിതന്മാരും കീര്‍ത്തനങ്ങള്‍ രചിച്ചതും ആശയങ്ങള്‍ പ്രചരിപ്പിച്ചതും ജനങ്ങളുടെ ഭാഷയായ തമിഴിലാണ്‌. സ്വാഭാവികമായും സാധാരണജനങ്ങളെ ഭക്തിപ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്‌ ആഴ്വാര്‍മാരും നായനാര്‍മാരുമാണ്‌. ആഴ്വാര്‍മാര്‍ വിഷ്ണുഭക്തരും നായനാര്‍മാര്‍ ശിവഭക്തരും ആയിരുന്നു. ഒന്നാംതരം കവികള്‍ കൂടിയായിരുന്നു ഈ വൈഷ്ണവ-ശൈവ ഭക്തന്മാര്‍. തങ്ങളുടെ ആരാധനാമുര്‍ത്തിയെക്കുറിച്ച്‌ അവര്‍ ഭക്തിനിര്‍ഭരമായ കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ ആലപിച്ചുകൊണ്ട്‌ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയും ചെയ്തു. ഭക്തിപ്രസ്ഥാനം മതപരമായ ഉദാരത പ്രകടിപ്പിച്ചു. ജാതിമതഭേദമെന്യേ ദൈവം എല്ലാവര്‍ക്കും പ്രാപ്യമാണെന്ന സന്ദേശം അതു നല്‍കി. അതിനാല്‍ ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളില്‍ കീഴ്ജാതിയില്‍പ്പെട്ടവരുമുണ്ടായിരുന്നു.

ആഴ്വാര്‍മാര്‍ (Alvars)

ആറാം നൂറ്റാണ്ടുമുതല്‍ ഒമ്പതാം നൂറ്റാണ്ടുവരെ തമിഴകത്ത്‌ നിലനിന്ന ഭക്തിപ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കിയത്‌ ആഴ്വാര്‍മാരും നായനാര്‍മാരുമാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. 12 ആഴ്വാര്‍മാരെയും 63 നായനാര്‍മാരെയും സാഹിത്യകൃതികള്‍ പരാമര്‍ശിക്കുന്നു. പൊയ്ക, പൂതം, പേയ്‌ ആഴ്വാര്‍ എന്നിവരാണ്‌ ആദ്യത്തെ ആഴ്വാര്‍മാരെന്ന്‌ വിശ്വസിക്കപ്പെടുന്നു.

തിരുമങ്കൈ ആഴ്വാരും പെരിയാഴ്വാരും പ്രസിദ്ധരായ വിഷ്ണുഭക്തരായിരുന്നു. അവര്‍ രചിച്ച കീര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നവയുമാണ്‌. ആഴ്വാര്‍മാരില്‍ ആണ്ടാള്‍ എന്ന വനിതയും (ദക്ഷിണേന്ത്യയിലെ മീരാഭായി എന്നറിയപ്പെടുന്നു) തിരുപ്പാന്‍ എന്ന അസ്പൃശ്യനും വളരെ ശ്രദ്ധേയരായിരുന്നു. 

ആഴ്വാര്‍മാരില്‍ ഒരാള്‍ കേരളത്തില്‍നിന്നുണ്ടായിരുന്നു; ചേരരാജാവായ കുലശേഖര ആഴ്വാര്‍. അദ്ദേഹത്തിന്റെ മുകുന്ദമാലയും പെരുമാള്‍ തിരുമൊഴിയും ആരേയും ആകര്‍ഷിക്കുന്ന ഭക്തി കാവ്യങ്ങളാണ്‌. നമ്മാഴ്വര്‍ (ശതകോപന്‍) മറ്റൊരു പ്രസിദ്ധനായ ആഴ്വാറായിരുന്നു. കേരളത്തിലെ വൈഷ്ണവ ക്ഷേത്രങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ പ്രസിദ്ധമാണ്‌. ആഴ്വാര്‍മാരുടെ 4000-ഓളം ഭക്തിഗീതങ്ങള്‍ നാഥമുനിയെന്ന വൈഷ്ണവ ഭക്തന്‍ പില്‍ക്കാലത്ത് 'നാലായിരപ്രബന്ധം' എന്ന പേരില്‍ സമാഹരിച്ചു.

നായനാര്‍മാര്‍ (Nayanars)

തമിഴ്‌ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട 63 നായനാര്‍മാര്‍ ഉണ്ടായിരുന്നു. തിരുമൂലര്‍, കാരയ്ക്കല്‍ അമ്മ, അയ്യടികള്‍ കാടവര്‍കോന്‍ എന്നിവരാണ്‌ ആദ്യകാല നായനാര്‍മാര്‍.

അപ്പര്‍, സംബന്ധര്‍, സുന്ദരാര്‍ എന്നീ ത്രിമൂര്‍ത്തികള്‍ പല്ലവകാലത്തെ പ്രമുഖരായ നായനാര്‍മാരായിരുന്നു. പല്ലവരാജാവായ മഹേന്ദ്രവര്‍മ്മനെ ശൈവമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യിച്ചത്‌ അപ്പരാണ്‌. സംബന്ധര്‍ നിരവധി ജൈനപണ്ഡിതന്മാരെ സംവാദത്തില്‍ തോല്പിക്കുകയുണ്ടായി. സുന്ദരാര്‍ ആയിരക്കണക്കിന്‌ കീര്‍ത്തനങ്ങള്‍ രചിച്ചിരുന്നു. നായനാര്‍മാരില്‍ രണ്ടുപേര്‍ കേരളത്തില്‍നിന്നുള്ളവരായിരുന്നു: ചേരമാന്‍ പെരുമാള്‍ നായനാരും വിറാള്‍മിണ്ട നായനാരും. സുന്ദരമൂര്‍ത്തി നായനാര്‍, മാണിക്യവാസകര്‍ എന്നിവരും പ്രസിദ്ധരായ ശിവഭക്തരായിരുന്നു. മാണിക്യവാസകര്‍ രചിച്ച 5 കീര്‍ത്തനങ്ങള്‍ “തിരുവച്ചകം” എന്ന പേരില്‍ അറിയപ്പെടുന്നു.

നായനാര്‍മാരുടെ ശൈവ കീര്‍ത്തനങ്ങള്‍ “പതിനൊന്ന്‌ തിരുമുറൈകള്‍” എന്ന പേരില്‍ നമ്പി ആണ്ടര്‍ നമ്പി എന്ന ശൈവഭക്തന്‍ പില്‍ക്കാലത്ത്‌ സമാഹരിച്ചു. ഇതിലെ 'തേവാരം' (അപ്പര്‍, സംബന്ധര്‍, സുന്ദരാര്‍ എന്നിവര്‍ രചിച്ചത്‌) ഭക്തി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രസിദ്ധരായ ചില ആത്മീയാചാര്യന്മാരും ഉണ്ടായിരുന്നു. ശങ്കരാചാര്യര്‍, രാമാനുജന്‍, മാധവന്‍, ബസവേശ്വരന്‍ എന്നിവരാണ്‌ ഇതില്‍ പ്രധാനികൾ.

ശങ്കരാചാര്യർ (788-820)

അദ്വൈത ചിന്തകനായ ശങ്കരാചാര്യര്‍ പെരിയാറിന്റെ തീരത്ത്‌ കാലടിയിലാണ്‌ ജനിച്ചത്‌. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശിവഗുരുവും ആര്യംബയും വലിയ ദൈവഭക്തരായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ സന്യാസം സ്വീകരിച്ച ശങ്കരന്‍ ഇന്ത്യയിലെ പ്രധാന ഹിന്ദുമത തീര്‍ത്ഥാടനകേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചു. ഈ സമയത്ത്‌ അദ്ദേഹം ഗൗഢപാദ ശിഷ്യനായ ഗോവിന്ദയോഗിയെ ഗുരുവായി സ്വീകരിച്ചു.

ഉപനിഷത്തുകള്‍, ഭഗവദ്ഗീത എന്നിവയെ സൂക്ഷ്മമായി അപഗ്രഥിച്ച ശങ്കരന്‍ അവയില്‍ സൂചിതമായിട്ടുള്ള അദ്വൈത ദര്‍ശനത്തെ വികസിപ്പിച്ചെടുത്തു. അദ്ദേഹം രൂപപ്പെടുത്തിയ ദര്‍ശനം “അദ്വൈത വേദാന്തം” എന്നറിയപ്പെട്ടു. അനേകം മീമാംസകരോടും ബൗദ്ധപണ്ഡിതരോടും ശങ്കരന്‍ വിവാദങ്ങളിലേര്‍പ്പെടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ തന്റെ ദര്‍ശനത്തിന്റെയും ഹിന്ദുമതത്തിന്റെയും മികവ് അദ്ദേഹം തെളിയിച്ചു.

രാമാനുജനും മാധവനും

കാഞ്ചിക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിലാണ്‌ രാമാനുജന്‍ ജനിച്ചത്‌. അദ്ദേഹം “വിശിഷ്ടാദ്വൈത'ത്തിന്റെ പ്രചാരകനായിരുന്നു. വിശിഷ്ടാദ്വൈതം ഒരു മതദര്‍ശനമായിരുന്നു. ദൈവം, ആത്മാവ്‌, ദ്രവ്യം (പ്രപഞ്ചം) എന്നീ മൂന്നു അന്തിമ യാഥാര്‍ത്ഥ്യങ്ങളെ അത്‌ അംഗീകരിക്കുന്നു. രാമാനുജന്റെ വീക്ഷണത്തില്‍ ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നുമാത്രമാണ്‌ സ്വതന്ത്രം. അത്‌ ദൈവമാണ്‌. മറ്റു രണ്ടു യാഥാര്‍ത്ഥ്യങ്ങളും ദൈവത്തെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്‌. മനുഷ്യന്‍ പ്രാര്‍ത്ഥിക്കാനും ഉപാസിക്കാനും മാപ്പിരക്കാനും കഴിയുന്ന നീതിമാനും സ്നേഹസമ്പന്നനുമായ ഒരു സ്വകാര്യദൈവം എന്ന ആശയം രാമാനുജന്റെ സംഭാവനയാണ്‌. 

ഉഡുപ്പിയിലെ മാധവന്‍ ഒരു വിഷ്ണുഭക്തനായിരുന്നു. അദ്ദേഹം രാമാനുജന്റെ വിശിഷ്ടാദ്വൈതത്തെ നിരാകരിച്ചു. ഭാഗവതപുരാണത്തെ അടിസ്ഥാനമാക്കിയുള്ള ദ്വൈതവാദത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.

വീരശൈവ പ്രസ്ഥാനം

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ മറ്റൊരു മതപ്രസ്ഥാനം രൂപംകൊള്ളുകയുണ്ടായി. ഇതിനെ വീരശൈവപ്രസ്ഥാനം എന്നു പറയുന്നു. ലിംഗായത്‌ പ്രസ്ഥാനം എന്ന പേരിലും ഇതറിയപ്പെടുന്നു. ബാസവ, ചിന്നബാസവ എന്നിവരാണ്‌ ഇതിന്റെ സ്ഥാപകര്‍. കര്‍ണ്ണാടകത്തിലെ കലചുരി രാജാക്കന്മാരുടെ അരമനയിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ശൈവമതത്തിന്റെ മറ്റൊരു രൂപമാണ്‌ ലിംഗായതം. ശൈവാരാധകരായ ലിംഗായത്തുകള്‍ ഉപവാസം, തീര്‍ത്ഥാടനം, യാഗങ്ങള്‍ എന്നിവയെ നിരാകരിച്ചു. ലിംഗായത്തുകള്‍ ജാതിവ്യവസ്ഥയ്ക്കും ബാല്യവിവാഹത്തിനും എതിരായിരുന്നു. അവര്‍ വിധവാവിവാഹത്തെ അനുകൂലിച്ചു.

Post a Comment

Previous Post Next Post