രാജധാനി മാർച്ച്‌

രാജധാനി മാർച്ച്‌ (Rajadhani March)

1938 ഒക്ടോബർ 23ന് തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി ജാഥ നയിച്ച യുവതിയാണ് അക്കാമ്മ ചെറിയാൻ. ഗാന്ധിജിയുടെ ഭാഷയിൽ "തിരുവിതാംകൂറിന്റെ ഝാൻസി റാണി". മഹാരാജാവിന്റെ ജന്മദിനമായിരുന്നു അന്ന്. തടവിൽ കഴിയുന്ന ജനനേതാക്കളെ മോചിപ്പിക്കുക, ഉത്തരവാദ ഭരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജധാനിയിലേയ്ക്ക് നീങ്ങിയ ഇരുപതിനായിരത്തോളം സന്നദ്ധ ഭടന്മാർ അണിനിരന്ന ജാഥയെയാണ് അക്കമ്മ നയിച്ചത്. ജാഥ കോട്ടവാതിലിന് പുറത്തെത്തിയപ്പോൾ കേണൽ വാട്സൺ എന്ന ബ്രിട്ടീഷ് പട്ടാളമേധാവിയുടെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളം തടയാനെത്തി. കുത്തിയിരുന്ന ജാഥാംഗങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് കുതിരകൾ പാഞ്ഞു. ക്രൂരമായ മർദനം നടന്നു. പിരിഞ്ഞുപോകാത്തപക്ഷം വെടിവയ്ക്കുമെന്ന് പട്ടാളമേധാവികൾ ആക്രോശിച്ചപ്പോൾ അക്കമ്മ ആവർത്തിച്ചു : "ഞാനാണ് ജാഥ നയിക്കുന്നത്. ആദ്യം എന്റെ നെഞ്ചിൽ നിറയൊഴിക്കുക". കാഞ്ചി വലിക്കാൻ പട്ടാള മേധാവിക്ക് ധൈര്യം വന്നില്ല. രാഷ്ട്രീയത്തടവുകാരുടെ മോചന രേഖയിൽ മഹാരാജാവിന് ഒപ്പു വയ്‌ക്കേണ്ടിവന്നു. കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്കമ്മ ചെറിയാൻ നയിച്ച രാജധാനി മാർച്ച് വിജയിച്ചു. ഈ സംഭവത്തെപ്പറ്റി 'ജീവിതം ഒരു സമരം' എന്ന ആത്മകഥയിൽ അവർ ഇപ്രകാരം കുറിച്ചു: "ഏൽപ്പിക്കപ്പെട്ട ജോലിയുടെ ഗൗരവത്തെക്കുറിച്ച് എനിക്കറിയാമായിരുന്നു. അനന്തരഫലങ്ങളെക്കുറിച്ചും എനിക്കറിയാമായിരുന്നു. പക്ഷേ എന്നിട്ടും ഞാൻ അത് ഏറ്റെടുത്തു." 

Post a Comment

Previous Post Next Post