ആദ്യകാല കലാപങ്ങൾ/യുദ്ധങ്ങൾ
സന്യാസി കലാപം/ഫക്കീർ കലാപം
ഇന്ത്യയിൽ ബ്രിട്ടീഷുകാരെ വിറകൊള്ളിച്ച സമരങ്ങളിൽ ഒന്നായിരുന്നു ഫക്കീർ കലാപം. ബംഗാളിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച കലാപമായിരുന്നു അത്. മൂന്ന് പതിറ്റാണ്ടോളം ഈ കലാപം തുടർന്നു. 1763 മുതൽ 1800 വരെ നീണ്ടുനിന്ന കലാപത്തിന് മുസ്ലിം സന്ന്യാസിമാരാണ് നേതൃത്വം നൽകിയത്. ഹിന്ദുക്കളും കലാപത്തിൽ പങ്കെടുത്തിരുന്നു. നേതൃത്വം നൽകിയ ഭവാനിപഥക്, ദേവി ചൗധരണി എന്നിവർ ഹിന്ദുക്കളായിരുന്നു. പിരിച്ചുവിടപ്പെട്ട സൈനികർ, കനത്ത നികുതി നൽകുന്ന കർഷകർ, ബ്രിട്ടീഷുകാർ അന്യായമായി ഭൂമി പിടിച്ചെടുത്ത ജമീന്ദാർമാർ എന്നിവരൊക്കെ സന്ന്യാസിമാർക്കു പിന്നിൽ അണിനിരന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി പോരാടേണ്ടത് തങ്ങളുടെ ധർമമാണെന്ന് വിശ്വസിച്ചവരായിരുന്നു സന്ന്യാസിമാർ. കൈയിൽ കിട്ടിയ ആയുധങ്ങൾ കൊണ്ട് ജനങ്ങൾ ബ്രിട്ടീഷുകാരോട് എതിരിട്ടു. ഈ കലാപത്തിൽ ഗറിലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാരെ വെള്ളം കുടിപ്പിച്ച പടനായകനാണ് മജ്‌നുഷാ. നികുതി പിരിക്കാൻ വന്നവരെ തല്ലിയോടിച്ചും ബ്രിട്ടീഷുകാരുടെ താവളങ്ങൾ തകർത്തും മുന്നേറിയ കലാപം ക്രമേണ കെട്ടടങ്ങി.
ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ
ഉത്തരേന്ത്യയിൽ വേരുറപ്പിച്ച ബ്രിട്ടീഷുകാരെ ദക്ഷിണേന്ത്യയിൽ അതിശക്തമായി ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലൂടെ ചെറുത്തുനിന്ന ഭരണാധികാരികളാണ് മൈസൂരിലെ ഹൈദരാലിയും മകൻ ടിപ്പു സുൽത്താനും.
ഒന്നാം മൈസൂർ യുദ്ധം (1767-1769)
1767 മുതൽ 1769 വരെ നടന്ന ഒന്നാം മൈസൂർ യുദ്ധത്തിൽ ഹൈദരലി പലപ്പോഴായി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. ഒടുവിൽ, ബ്രിട്ടീഷുകാർ അവരുമായി സന്ധിയുണ്ടാക്കി.
രണ്ടാം മൈസൂർ യുദ്ധം (1780-1784)
1780 ൽ ഹൈദരലി വീണ്ടും യുദ്ധം തുടങ്ങി. അദ്ദേഹത്തിനു മുന്നിൽ പലതവണ പരാജയപ്പെട്ട ബ്രിട്ടീഷുകാർ 1781 ൽ ഹൈദരലിയെ തോൽപ്പിച്ചു. ഹൈദരുടെ മരണത്തിനുശേഷം മൈസൂർ ആക്രമിക്കാൻ പദ്ധിതിയിട്ട ബ്രിട്ടീഷുകാരെ അയ്യായിരത്തോളം വരുന്ന സൈനികരുമായി ടിപ്പു സുൽത്താൻ ആക്രമിച്ചു. സൈനികബലത്തിലൂടെ ടിപ്പുവിനെ ജയിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഹൈദരാബാദിലെ നൈസാമിനെയും മറാത്താ ഭരണാധികാരികളെയും തങ്ങളുടെ പാട്ടിലാക്കി. ഒപ്പം, ടിപ്പുവിന്റെ സൈന്യത്തിലേക്ക് അനേകം ഒറ്റുകാരെയും നിയോഗിച്ചു.
മൂന്നാം മൈസൂർ യുദ്ധം (1790-1792)
ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നരാജ്യമായിരുന്ന മൈസൂരിന്റെ വളർച്ച ഹൈദരാബാദിലെ നൈസാമിനും മറാത്തയിലെ പേഷ്വയ്ക്കും ഭീഷണിയായിത്തോന്നി. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷുകാരും ടിപ്പുവിനെ കീഴ്പ്പെടുത്താൻ ശ്രമം ആരംഭിച്ചത്. 1789 ൽ നടന്ന മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സേന ശ്രീരംഗപട്ടണത്തിനടുത്തുവച്ച് ടിപ്പുവിന്റെ സൈന്യവുമായി ഏറ്റുമുട്ടി. മൈസൂർ സേന ധീരമായി പൊരുതിയെങ്കിലും ഹൈദരാബാദിൽനിന്നും മറാത്തയിൽ നിന്നുമുള്ള ആക്രമണം കൂടിയായപ്പോൾ ടിപ്പു പരാജയപ്പെട്ടു. ശത്രുക്കൾ ആവശ്യപ്പെട്ടപ്രകാരം 'ശ്രീരംഗപട്ടണം ഉടമ്പടി'യിൽ അദ്ദേഹത്തിന് ഒപ്പുവയ്‌ക്കേണ്ടിവന്നു. അതുപ്രകാരം മൈസൂരിന്റെ പകുതിയോളം പ്രദേശങ്ങൾ അദ്ദേഹത്തിനു നഷ്ടമായി. പോരാത്തതിന് ബ്രിട്ടീഷുകാർക്ക് ഒരു വൻതുക ടിപ്പു നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. ഏകദേശം 3.3 കോടി രൂപ!
നാലാം മൈസൂർ യുദ്ധം (1798-1799)
ഭീമമായ നഷ്ടപരിഹാരത്തുകയിൽ ഒരു കോടി രൂപ ടിപ്പു ഉടൻ ബ്രിട്ടീഷുകാർക്കു നൽകി. ബാക്കി തുക നൽകുംവരെ വെള്ളക്കാർ ടിപ്പുവിന്റെ രണ്ടു മക്കളെ പണയമായി വാങ്ങി വെല്ലൂർക്കോട്ടയിൽ തടവിലാക്കി. തകർന്ന രാജ്യവും വീട്ടാനാവാത്ത കടവും വെള്ളക്കാർക്കെതിരെ വീണ്ടും പോരാടാൻ ടിപ്പുവിനെ നിർബന്ധിതനാക്കി. എന്നാൽ, സ്വന്തം അംഗരക്ഷകനായ മിർ സാദിഖ് അതിനകം ബ്രിട്ടീഷ് ചാരനായി മാറിക്കഴിഞ്ഞിരുന്നു. ഇതറിയാതെ ടിപ്പു ശ്രീരംഗപട്ടണത്തിനുസമീപം ബ്രിട്ടീഷ് സേനയോട് ഏറ്റുമുട്ടി. ടിപ്പു ധീരമായി പൊരുതിയെങ്കിലും ചാരന്മാർ യുദ്ധത്തിന്റെ ഗതി മാറ്റി. വീണ്ടും പരാജിതനായ ടിപ്പു യുദ്ധരംഗത്തുനിന്ന് പിൻവാങ്ങി ശ്രീരംഗപട്ടണം കോട്ടയിൽ ഒളിച്ചു. എന്നാൽ മിർ സാദിഖ് കോട്ടയിലേക്കുള്ള രഹസ്യമാർഗം ബ്രിട്ടീഷുകാർക്ക് പറഞ്ഞുകൊടുത്തു. തുടർന്നുനടന്ന പോരാട്ടത്തിൽ ടിപ്പു വീരമൃത്യു വരിച്ചു. 1799 ലെ ഈ പോരാട്ടത്തോടെ ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം പൂർണമായി.
കട്ടബൊമ്മൻ വിപ്ലവം
കർണാടകയിലെ നവാബിന്റെ സാമന്തനായിരുന്നു തിരുനെൽവേലിയിലെ നാടുവാഴിയായ വീരപാണ്ഡ്യ കട്ടബൊമ്മൻ. ഇദ്ദേഹത്തിന് വിശ്വസ്തരും വീരന്മാരുമായ ഗിരിവർഗക്കാരായ അനുയായികളുണ്ടായിരുന്നു. കമ്പനി പട്ടാളത്തിന്റെ ആക്രമണത്തെത്തുടർന്ന് കർണാടിക് നവാബ് കീഴടങ്ങി. എന്നാൽ കട്ടബൊമ്മനും സഹായികളും കീഴടങ്ങിയില്ല. അവർ കാട്ടിലൊളിച്ചു. കാട്ടിലെ ആക്രമണം ബുദ്ധിയല്ല എന്നു മനസ്സിലാക്കിയ കമ്പനി പട്ടാളം കട്ടബൊമ്മനുമായി സന്ധിയുണ്ടാക്കി. എന്നാൽ കട്ടബൊമ്മന്റെ ഒളിത്താവളം മനസ്സിലാക്കിയ കമ്പനി പട്ടാളം സന്ധിവ്യവസ്ഥകൾ ലംഘിച്ച് അദ്ദേഹത്തെ ആക്രമിച്ചു. കട്ടബൊമ്മനും അനുയായികളും കുറച്ചുകാലം അമ്പും വില്ലും കൊണ്ട് പൊരുതി നിന്നു. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തായ പുതുക്കോട്ട രാജാവ് കമ്പനി പട്ടാളത്തിൽ നിന്നും കോഴ വാങ്ങി കട്ടബൊമ്മനെ ഒറ്റികൊടുത്തു. ഇംഗ്ലീഷുകാർ അദ്ദേഹത്തെ പിടികൂടി തൂക്കിലേറ്റി.
വെല്ലൂർ കലാപം
ടിപ്പുവിനോട് ബ്രിട്ടീഷുകാർ കാട്ടിയ ക്രൂരത മൈസൂരിൽ മാത്രമല്ല, സമീപ രാജ്യങ്ങളിലും ചർച്ചാവിഷയമായി. ഇതിൽ അരിശം പൂണ്ട് ഇംഗ്ലീഷ് സൈന്യത്തിലെ ദേശസ്നേഹികളായ ഒരുപറ്റം ശിപായിമാർ വെല്ലൂർക്കോട്ട ആക്രമിച്ചു. എന്നാൽ, ഇരമ്പിയെത്തിയ ഇംഗ്ലീഷ് സേന ശിപായിമാരെ ഒന്നടങ്കം കൊലപ്പെടുത്തി. ഈ സംഭവം 'വെല്ലൂർ കലാപം' എന്നറിയപ്പെടുന്നു. 1806 ജൂലൈയിലാണ് വെല്ലൂർ കലാപം ആരംഭിച്ചത്.
പൈക കലാപം
ഒഡീഷയിലെ പൈക സമുദായത്തിൻ ഗജപതി രാജാക്കന്മാർ കൃഷിഭൂമി പാട്ടത്തിനു നൽകി വന്നിരുന്നു. ഇത് 1803 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിർത്തലാക്കിയതിനെ തുടർന്നാണ് പൈക പ്രക്ഷോഭം ഉണ്ടായത്. 1817 ൽ ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തിലാണു സായുധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രക്ഷോഭത്തെ അടിച്ചമർത്തി. പൈക പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി 2017 ൽ കേന്ദ്രം അംഗീകരിച്ചു.
കിട്ടൂർ കലാപം
1824ൽ അനൗദ്യോഗികമായി ദത്തവകാശ നിരോധന നിയമം ഉപയോഗിച്ച് കിട്ടൂർ (കർണാടക) എന്ന നാട്ടുരാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിനെതിരെ പൊട്ടിപ്പുറപ്പെട്ട വിപ്ലവമാണ് കിട്ടൂർ കലാപം. കിട്ടൂർ ചിന്നമ്മയുടെ ഭർത്താവിന്റെയും മകന്റെയും മരണത്തെ തുടർന്ന് ബ്രിട്ടീഷുകാർ രാജ്യം പിടിച്ചെടുത്തു. തുടർന്ന് കിട്ടൂർ റാണി ചിന്നമ്മ, രായപ്പ എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടി. കലാപത്തെത്തുടർന്ന് പ്രക്ഷോഭകാരികൾ കിട്ടൂരിനെ ഒരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും ബ്രിട്ടീഷുകാർ രാജ്യം പിടിച്ചെടുത്തു.
ഫറാസി കലാപം
1838 - 1857 കാലഘട്ടത്തിൽ ബംഗാളിലാണ് ഫറാസി കലാപങ്ങൾ നടന്നത്. 'ഇസ്ലാമിന്റെ ചുമതലകൾ' എന്ന അർത്ഥത്തിലാണ് 'ഫറാസി' എന്ന പേരുണ്ടായത്. മാപ്പിള കലാപങ്ങളുടെ കാലയളവിൽ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട സമാന സ്വഭാവമുള്ള കലാപങ്ങളാണ് ഫറാസി കലാപങ്ങൾ. ബംഗാളിലെ മുസ്ലിം ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ആദ്യകാല കലാപങ്ങളിൽ ഒന്നാണ് ഫറാസി കലാപം. ബ്രിട്ടീഷുകാരും പ്രദേശത്തെ ഭൂവുടമകളും ചേർന്ന് കലാപത്തെ അടിച്ചമർത്തി.
ആംഗ്ലോ-സിഖ് യുദ്ധങ്ങൾ
ഗുജറൻവാലയിലെ നാടുവാഴി മഹാസിംഗിന്റെ പുത്രനായ രഞ്ജിത് സിംഗാണ് പഞ്ചാബിനെ ഏകീകരിച്ചത്. വൻ സൈന്യമുണ്ടായിരുന്ന രഞ്ജിത് സിംഗിനെ ആക്രമിക്കാൻ ബ്രിട്ടീഷുകാർ ഭയപ്പെട്ടിരുന്നു. എന്നാൽ, രഞ്ജിത് സിംഗിന്റെ മരണശേഷം പഞ്ചാബിൽ ബ്രിട്ടീഷുകാർ കടന്നുകയറുകയും 1845 കാലഘട്ടത്തിൽ ഒന്നാം ആംഗ്ലോ യുദ്ധം പുറപ്പെടുകയും ചെയ്‌തു. 1846ൽ ലാഹോർ സന്ധിയെത്തുടർന്ന് യുദ്ധം അവസാനിപ്പിച്ചു. 1848ൽ ബ്രിട്ടീഷുകാർ വീണ്ടും പഞ്ചാബ് അക്രമിച്ചതിനെത്തുടർന്ന് രണ്ടാം ആംഗ്ലോ യുദ്ധം പുറപ്പെട്ടു. പഞ്ചാബ് ധീരമായി പൊരുതിയെങ്കിലും ഒറ്റുകാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ വിജയം നേടി. 1849ൽ പഞ്ചാബ് പ്രവിശ്യയെ അവർ ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർത്തു.
കുക കലാപം
ബ്രിട്ടീഷുകാർക്കെതിരെ ഗുരു രാം സിങിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ കർഷകർ നടത്തിയ കലാപമാണ് കുക കലാപം. കുക കലാപം കുക പ്രസ്ഥാനമെന്നും അറിയപ്പെടുന്നു. കുകൾ അല്ലെങ്കിൽ നംധാരികൾ സിഖ് മതത്തിനുള്ളിലെ ഒരു വിഭാഗമായിരുന്നു. 1840കളിൽ നടന്ന കുക കലാപം സിഖുകാർക്കിടയിൽ ജാതിയും സമാന വിവേചനവും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സിഖ് സൈന്യത്തിൽ ചേർന്ന ഗുരു രാം സിങ് കുകകളുടെ മുൻ നേതാവായ ബാലക് സിങിന്റെ മരണശേഷം സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബ്രിട്ടീഷുകാരുടെ ഭരണത്തിനെതിരെ പഞ്ചാബിലെ ജനങ്ങളുടെ ആദ്യത്തെ വലിയ കലാപമായാണ് കുക കലാപം അറിയപ്പെടുന്നത്. ബ്രിട്ടീഷ് നിർമിത വസ്തുക്കൾ, ബ്രിട്ടീഷ് വിദ്യാഭ്യാസം ബഹിഷ്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ കുകകൾ ഏർപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാനാണ് അവർ ലക്ഷ്യമിട്ടത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്രവർത്തനമായിരുന്നു അത്. എന്നാൽ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷുകാർ രാംസിങ്ങിനെ ബർമയിലേക്ക് നാടുകടത്തി.
വഹാബി പ്രസ്ഥാനം
ഇസ്ലാം മതവിശ്വാസികൾക്കിടയിൽ ബ്രിട്ടീഷുകാർ കലഹം സൃഷ്ടിക്കുന്നത് തിരിച്ചറിഞ്ഞ ചിലരാണ് 'വഹാബി പ്രസ്ഥാനം' ആരംഭിച്ചത്. എന്നാൽ, വഹാബികളുടെ വർദ്ധിച്ചുവന്ന ജനപിന്തുണയെ തുടർന്ന് വഹാബികളുടെ നേതാവായ അമീർഖാനെ രാജ്യദ്രോഹ കുറ്റം ചുമത്തി നോർമൻ എന്ന ന്യായാധിപൻ വധശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് വഹാബി പ്രസ്ഥാനത്തിലെ പ്രവർത്തകർ നോർമനെ കോടതി വളപ്പിൽവച്ച് വധിച്ചു. ഇതോടെ വാഹബികളെ ബ്രിട്ടീഷുകാർ ആൻഡമാനിലേയ്ക്ക് നാടുകടത്തി. പിന്നീട് ഇന്ത്യൻ വൈസ്രോയിയായ മേയോ പ്രഭു ആൻഡമാനിലെത്തിയപ്പോൾ വഹാബികളിലൊരാളായ ഷേർ അലി അദ്ദേഹത്തെ വധിച്ചു. പിന്നീട് സെയ്‌ദ്ഖാൻ എന്നൊരു മിതവാദി രംഗത്തെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷുകാരും വഹാബികളും തമ്മിലുള്ള ശത്രുത കുറയുകയുണ്ടായി.
നീലം കലാപം
ബംഗാളിലെ കർഷകർ അമരി ചെടിയിൽ നിന്നും നീലം ഉല്പാദിപ്പിച്ചാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ബംഗാളിൽ അമരി കൃഷി ആരംഭിച്ചതോടെ കർഷകരുടെ നില പരുങ്ങലിലായി. ജന്മിമാരാണ് ബ്രിട്ടീഷുകാർക്കുവേണ്ടി കൃഷി ചെയ്തത്. എന്നാൽ ജന്മിമാർ തുച്ഛമായ വേതനമാണ് ആശ്രിതർക്ക് നൽകിയിരുന്നത്. ന്യായമായ കൂലി ആവശ്യപ്പെട്ട കർഷകർ പീഡനത്തിനിരയായി. പട്ടിണികൊണ്ടു പൊറുതിമുട്ടിയ കർഷകർ ബ്രിട്ടീഷുകാരെ ആക്രമിക്കുകയും ഫാക്ടറികൾ തകർക്കുകയും ചെയ്‌തു. കർഷകർക്ക് പത്രമാധ്യമങ്ങളും നാട്ടുകാരുമെല്ലാം പിന്തുണ നൽകി. ബംഗാളിലെ ലെഫ്റ്റനന്റ് ഗവർണറായ ഗ്രാന്റ് ശിക്ഷണനടപടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം രൂക്ഷമായി. ഈ സാഹചര്യത്തിൽ ഡബ്ള്യു.എസ് സെറ്റൻകർ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ സർക്കാർ നിയമിച്ചു. തുടർന്ന് കർഷകരെകൊണ്ട് നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതിൽ നിന്നും ബ്രിട്ടീഷുകാർ പിൻമാറണമെന്ന് കമ്മീഷൻ വിധി പ്രസ്താവിച്ചു. ക്രമേണ സമരം കെട്ടടങ്ങി.
ഗോത്ര കലാപങ്ങൾ
നാട്ടുരാജാക്കന്മാർ മാത്രമല്ല, ഇന്ത്യയിലെ പല ഗോത്രവിഭാഗങ്ങളും വെള്ളക്കാർക്കെതിരെ ശക്തമായി പടപൊരുതിയിട്ടുണ്ട്. അവരുടെ പോരാട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സാന്താൾ കലാപം. ബംഗാൾ, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിലെ ആദിമനിവാസികളായ സന്താളന്മാരുടെ കലാപം 1855-ലാണ് നടന്നത്. ധീരമായി പൊരുതിയ സാന്താൾ സേനാനികളെ ഒന്നടങ്കം മൂർഷിദാബാദിൽവച്ച് ബ്രിട്ടീഷ് സേന വെടിവച്ചുകൊന്നു. ബംഗാളിലെ ചുവാരന്മാർ എന്ന മലയോരനിവാസികളും കേരളത്തിലെ കുറിച്യരും റാഞ്ചിയിലെ മുണ്ടാ ഗോത്രവർഗക്കാരും രാജസ്ഥാനിലേയും ഗുജറാത്തിലേയും നായ്കദ വിഭാഗക്കാരും അസമിലെ കചനാഗന്മാരും ആന്ധ്രപ്രദേശിലെ റാംപ പ്രദേശത്തെ ഗിരി വർഗ്ഗക്കാരുമെല്ലാം പല കാലങ്ങളിൽ ബ്രിട്ടീഷ് ആധിപത്യത്തെ ചോദ്യം ചെയ്‌ത് കലാപം നടത്തുകയുണ്ടായി. ഈ കലാപങ്ങളെല്ലാം ബ്രിട്ടീഷുകാർ ക്രൂരമായി അടിച്ചമർത്തി.
പ്രധാന ഗോത്ര വർഗ്ഗ കലാപങ്ങൾ
■ ബിൽ കലാപം (1818 - 31) - പശ്ചിമഘട്ടം
■ കോലി കലാപം (1824 - 28, 1839, 1899) - ഗുജറാത്ത്
■ ഖാസി കലാപം (1846 - 48, 1885, 1914) - മേഘാലയ, അസം
■ നായികാട് കലാപം (1858 - 59) - ഗുജറാത്ത്
■ റാംപ കലാപം (1879) - ആന്ധ്രായുടെ തീരപ്രദേശം
■ കച്ചംഗ് കലാപം (1882) - കച്ചാർ പ്രദേശം, അസം
■ മുണ്ട കലാപം (1899 - 1900) - ഛോട്ടാനാഗ്പൂർ പ്രദേശം (ബിർസാ മുണ്ടയുടെ നേതൃത്വത്തിൽ)
■ കുക്കി കലാപം (1917 - 19) - മണിപ്പുർ
സാന്താൾ കലാപം (Santhal Rebellion)
ഇന്ത്യക്കാരുടെ ആത്മവീര്യത്തിനു മുന്നിൽ ബ്രിട്ടീഷുകാർ ഭയന്നുപോയ പോരാട്ടമാണ് സന്താൾ കലാപം. ബംഗാൾ, ബീഹാർ, ഒറീസ എന്നിവിടങ്ങളിലെ ആദിമനിവാസികളാണ് സന്താളന്മാർ. നികുതിയും നയവും മറ്റും പൊറുതി മുട്ടിച്ചപ്പോഴാണ് അവർ ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തത്. സിഡോ, കൻഹു, തിൽക്കാമാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്താളന്മാർ ബ്രിട്ടീഷുകാരെ തുരത്താൻ പോരാടി. 1855 ജൂൺ 30 നായിരുന്നു കലാപത്തിന്റെ തുടക്കം. ആദ്യം നേരിട്ട ഇംഗ്ലീഷ് പടയെ തോല്പിച്ച് മുന്നേറിയ സന്താളന്മാർ കൊൽക്കത്ത ലക്‌ഷ്യം വച്ച് നീങ്ങി. ഒടുവിൽ മുർഷിദാബാദിൽ വച്ച് സന്താളന്മാരെ ബ്രിട്ടീഷ് സൈന്യം തോക്കും പീരങ്കിയുമായി വളഞ്ഞു. എന്നാൽ, അവസാനത്തെ സന്താളനും മരിച്ചുവീഴുവോളം അവർ പോരാട്ടം തുടർന്നു! 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിൽ ഒരിക്കലും ഇത്രയധികം പേർ കൂട്ടക്കൊല ചെയ്യപ്പെട്ട കലാപം ഉണ്ടായിട്ടില്ല.
ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പാക്കിയ വ്യവസ്ഥകൾ
ജമീന്ദാരി വ്യവസ്ഥ
കോൺവാലിസ് പ്രഭു 1793ൽ ബംഗാൾ, ബീഹാർ, ഒറീസ എന്നീ പ്രദേശങ്ങളിൽ നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ജമീന്ദാരി അഥവാ ശാശ്വത ഭൂനികുതി വ്യവസ്ഥ. ഇതു പ്രകാരം, ഗവൺമെന്റിന് ജമീന്ദാർ ഒരു വിഹിതം നൽകണമെന്ന കരാറിൽ നികുതി പിരിക്കാനുള്ള അവകാശം ചില വ്യക്തികൾക്കോ നികുതിപിരിവുദ്യോഗസ്ഥർമാർക്കോ നൽകി. പൊതുഭൂമിയെല്ലാം അവരുടെ അധീനതയിലായി. വിളവിന്റെ അറുപത് ശതമാനമാണ് ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ കർഷകർ നികുതിയായി നൽകേണ്ട തുക. ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ജോൺ ഷോർ.
റയറ്റ് വാരി വ്യവസ്ഥ
തോമസ് മൺറോ 1818ൽ മദ്രാസിലും തുടർന്ന് ബോംബെ സ്റ്റേറ്റിലും നടപ്പാക്കിയ ഭൂനികുതിസമ്പ്രദായമാണ് റയറ്റ് വാരി. ഈ നിയമം കൃഷിക്കാരെ ഉടമകളായി അംഗീകരിച്ചു. ഗവൺമെന്റിലേക്ക് ഇവർ ഉയർന്ന നിരക്കിൽ പാട്ടം നൽകേണ്ടിയിരുന്നു. കർഷകരിൽ നിന്ന് ഗവൺമെന്റ് നേരിട്ട് നികുതി പിരിക്കുന്ന ഭൂനികുതി വ്യവസ്ഥയായിരുന്നു റയറ്റ് വാരി. കുടിയിറക്കാൻ ഗവൺമെന്റിന് അധികാരമുണ്ടായിരുന്നു.
മഹൽവാരി വ്യവസ്ഥ
വടക്കു പടിഞ്ഞാറൻ ഇന്ത്യയിലാണ് മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയത്. മഹൽവാരി സമ്പ്രദായത്തിൽ, ഗ്രാമത്തിലെ കൃഷിഭൂമി മുഴുവനായി ഗ്രാമവാസികൾക്ക് കൈവശംവെക്കാമായിരുന്നു. ഗ്രാമത്തിന് മൊത്തത്തിലാണ് ഭൂനികുതി നിശ്ചയിച്ചിരുന്നത്. ഗ്രാമത്തലവനാണ് നികുതിപിരിവിന്റെ ചുമതല. ഇതിന് ഗ്രാമത്തലവന് അഞ്ചുശതമാനം കമ്മിഷൻ ലഭിച്ചിരുന്നു.
സൈനികസഹായ വ്യവസ്ഥ
വെല്ലസ്ലിപ്രഭു ഗവർണർ ജനറൽ ആയിരിക്കുമ്പോഴാണ് (1798 - 1805) ബ്രിട്ടീഷുകാർ സൈനിക സഹായ വ്യവസ്ഥ നടപ്പാക്കിയത്. സഖ്യത്തിൽ ഏർപ്പെടുന്ന ഇന്ത്യൻ ഭരണാധികാരി തന്റെ രാജ്യാതിർത്തിക്കുള്ളിൽ സ്ഥിരമായി ഒരു ബ്രിട്ടീഷ് സൈന്യത്തെ നിലനിർത്തുകയും അതിന്റെ ചെലവിനായി ഒരു സംഖ്യ നൽകുകയും തന്റെ രാജ്യത്ത് ഒരു ബ്രിട്ടീഷ് പ്രതിനിധിയെ (റെസിഡന്റ്) നിയമിക്കുകയും വേണം. ബ്രിട്ടീഷുകാരുടെ സമ്മതമില്ലാതെ മറ്റൊരു യുറോപ്യനെയും നിയമിക്കുകയില്ലെന്നും ഗവർണർ ജനറലിനോട് ആലോചിക്കാതെ മറ്റൊരു ഇന്ത്യൻ ഭരണാധികാരിയുമായും സന്ധി സംഭാഷണങ്ങളിൽ ഏർപ്പെടുകയില്ലെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇതിനു പകരം, ശത്രുക്കളിൽനിന്ന് രക്ഷിക്കാമെന്ന ചുമതല ബ്രിട്ടീഷുകാർ ഏറ്റു. ഹൈദരാബാദ് നൈസാമാണ് ആദ്യം സൈനിക സഹായ വ്യവസ്ഥയിൽ ചേർന്നത്.
ദത്തവകാശ നിരോധന നിയമം (Doctrine of Lapse)
ഏതെങ്കിലുമൊരു രാജാവിന് മക്കളില്ലാതെ വന്നാൽ മറ്റു രാജകുടുംബങ്ങളിൽ നിന്ന് കുട്ടികളെ ദത്തെടുത്തു വളർത്തി അധികാരം ഏല്പിക്കുന്ന പതിവാണ് ഭാരതത്തിലുണ്ടായിരുന്നത്. എന്നാൽ, ബ്രിട്ടീഷുകാർ അവരുടെ അധികാരമുപയോഗിച്ച് മറ്റൊരു നിയമം നടപ്പിലാക്കി. ഒരു നാട്ടുരാജ്യത്തിലെ ഭരണാധികാരി അനന്തരാവകാശികളില്ലാതെ മരിച്ചാൽ ആ രാജ്യം ബ്രിട്ടന്റെ അധികാരത്തിൻ കീഴിലാകും എന്നതായിരുന്നു ആ നിയമം!
ഡൽഹൗസി പ്രഭു ഗവർണർ ജനറലായിരുന്നപ്പോൾ (1848 - 56) നടപ്പാക്കിയതാണ് ദത്തവകാശ നിരോധന നിയമം. അനന്തരാവകാശി ഇല്ലാത്ത ഒരു നാട്ടുരാജാവിന് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം ഇതുമൂലം ഇല്ലാതായി. അങ്ങനെ അവകാശികൾ ഇല്ലാതെവരുന്ന നാട്ടുരാജ്യത്തെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു. ഈ നിയമത്തിലൂടെ ബ്രിട്ടീഷുകാർ അനേകം ചെറുരാജ്യങ്ങൾ തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ഇങ്ങനെ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യമാണ് സത്താറ (1848). ജയ്പൂർ, സംബൽപുർ (1849), ഭഗത് (1850), ഛോട്ടാ ഉദയ്പൂർ (1852), ഝാൻസി (1853), നാഗ്പുർ (1854) എന്നിവയും ഇപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് ചേർക്കപ്പെട്ടു.
ഒന്നാം സ്വാതന്ത്ര്യ സമരം
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം. 'ശിപായി ലഹള' എന്നു ബ്രിട്ടീഷുകാർ വിളിച്ച ഈ സമരം ബംഗാളിലെ ബാരക്പൂരിലെ ചെറിയ പട്ടാള ക്യാമ്പിൽ നിന്ന് കത്തിപ്പടർന്നു. ബ്രിട്ടീഷുകാർ ഇറക്കുമതി ചെയ്‌ത തോക്കിന്റെ തിര കാളയുടെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയിട്ടുള്ള കടലാസ് കൊണ്ട് പൊതിഞ്ഞതാണ് എന്നൊരു വാർത്ത പരന്നു. ഈ കവർ കടിച്ചു മുറിച്ചശേഷം വേണമായിരുന്നു തിര തോക്കിൽ നിറയ്ക്കാൻ. ഇത് മുസ്ലിങ്ങൾക്കും ഹൈന്ദവർക്കും ഇടയിൽ വലിയ എതിർപ്പിന് വഴിവച്ചു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ശിപ്പായികൾ എന്ന് വിളിച്ചിരുന്ന ഇന്ത്യൻ പട്ടാളക്കാരെ മൃഗങ്ങളെപ്പോലെയാണ് ബ്രിട്ടീഷുകാർ കണ്ടിരുന്നത്. തിര സംഭവത്തിൽ മംഗൾപാണ്ഡെ എന്ന ബംഗാളി യുവാവിന്റെ നേതൃത്വത്തിൽ ശിപായിമാർ പ്രതിഷേധിച്ചു. പാണ്ഡെ ഒരു ഇംഗ്ലീഷുകാരനെ വെടിവച്ചു വീഴ്ത്തി. മംഗൾപാണ്ഡെയെ പിടികൂടിയ പട്ടാളം വിചാരണയ്ക്കു ശേഷം തൂക്കിക്കൊന്നു. 1857 ഏപ്രിൽ എട്ടിനായിരുന്നു ഈ സംഭവം.
മംഗൾ പാണ്ഡെയുടെ ധീരമായ രക്തസാക്ഷിത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യൻ ശിപായിമാർ ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും കലാപങ്ങൾ അഴിച്ചുവിട്ടു. അങ്ങനെ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് കളമൊരുങ്ങി. മംഗൾ പാണ്ഡെയുടെ രക്തസാക്ഷിത്വം ഇന്ത്യക്കാരുടെ മനസ്സിൽ ഒരു തീപ്പൊരി പോലെ കത്തി. ഒരു മാസത്തിനുശേഷം അത് ജ്വലിച്ചു. മീററ്റിൽ അത് ആരംഭിച്ചു. മൃഗക്കൊഴുപ്പ് നിറഞ്ഞ തോക്കിൽ തൊടാൻ പോലും ശിപായിമാർ ആഗ്രഹിച്ചില്ല. ബ്രിട്ടീഷുകാർ അവരെ തടവിലാക്കി. തുടർന്ന് മറ്റ് ശിപായിമാർ ഒത്തുചേർന്ന് ജയിൽ തകർത്ത് സഖാക്കളെ മോചിപ്പിച്ചു. അവർ ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകൾ കത്തിച്ചു. അവർ കണ്ട എല്ലാ ഇംഗ്ലീഷുകാരെയും കൊന്നു. ഈ സംഭവങ്ങൾ നടന്നത് 1857 മെയ് 9 നാണ്! പിന്നീട് ശിപായിമാർ ഡൽഹിയിലേക്ക് നീങ്ങി. അപ്പോഴേക്കും, ഇംഗ്ലീഷുകാരുടെ ഭരണത്തിൽ മടുത്ത സാധാരണക്കാരും ഭൂവുടമകളും, സിംഹാസനങ്ങൾ നഷ്ടപ്പെട്ട രാജാക്കന്മാരും പോലും അവരോടൊപ്പമുണ്ടായിരുന്നു!
ഡൽഹിയിലെത്തിയ സ്വാതന്ത്ര്യസമരസേനാനികൾ ചെങ്കോട്ട പിടിച്ചെടുത്തു. കോട്ടയ്ക്കുള്ളിലെ ഇരുണ്ട സെല്ലിൽ തടവിലാക്കപ്പെട്ട മുഗൾ രാജാവ് ബഹാദൂർ ഷായെ അവർ കണ്ടെത്തി. ഇന്ത്യൻ ചക്രവർത്തിയുടെ കിരീടം ഏറ്റെടുക്കാൻ അവർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും, ബഹദൂർ ഷായുടെ മറുപടി അദ്ദേഹം ദുർബലനാണെന്നും ചക്രവർത്തിയാകാൻ കഴിയില്ലെന്നുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ പിൻവാങ്ങിയില്ല. 'ഇന്ത്യൻ ചക്രവർത്തി ബഹദൂർ ഷാ സഫർ നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യവുമായി അവർ നഗരം പിടിച്ചെടുത്തു. വിപ്ലവകാരികൾ ഡൽഹിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന സമയത്ത്, വടക്കേ ഇന്ത്യയിലുടനീളം അത്തരം കലാപങ്ങൾ നടന്നിരുന്നു. ഝാൻസിയിൽ റാണി ലക്ഷ്മിഭായിയും, കാൺപൂരിൽ നാനാ സാഹിബും താന്തിയ ടോപ്പും അവരെ നയിച്ചു.
യുദ്ധക്കളത്തിൽ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച ധീരയായ സ്ത്രീയായിരുന്നു റാണി ലക്ഷ്മിഭായി. വെറും ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോൾ, അവൾ പുരുഷവേഷം ധരിച്ച് യുദ്ധക്കളത്തിൽ പോരാടി. ശത്രുസൈന്യത്താൽ തന്റെ കോട്ട വളഞ്ഞപ്പോൾ, തന്റെ മാതൃരാജ്യത്തിനുവേണ്ടി പോരാടാനും മരിക്കാനും അവൾ തീരുമാനിച്ചു. കുതിരപ്പുറത്ത് വാളെടുത്ത് ശത്രുസൈന്യത്തിന് നേരെ കുതിച്ച ഝാൻസി രാജ്ഞി ശത്രുസൈന്യത്തെ ഒന്നൊന്നായി കൊന്നൊടുക്കി. ഒടുവിൽ അവർ കൊല്ലപ്പെട്ടപ്പോഴാണ് ബ്രിട്ടീഷുകാർക്ക് അവർ ഒരു സ്ത്രീയാണെന്ന് മനസ്സിലായത്. നാനാസാഹേബിന്റെയും താന്തിയ ടോപ്പിന്റെയും നേതൃത്വത്തിൽ നടന്ന പോരാട്ടം ജൂണിൽ ആരംഭിച്ചു. കാൺപൂരിലെ ബ്രിട്ടീഷ് ക്യാമ്പ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടെങ്കിലും, നാനാസാഹേബിന് ബ്രിട്ടീഷുകാരെ അധികനേരം ചെറുക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷുകാർക്ക് കീഴടങ്ങാതെ അദ്ദേഹം യുദ്ധക്കളത്തിൽ നിന്ന് പിൻവാങ്ങി. നേപ്പാളിലെ ഏതോ വിദൂര വനത്തിൽ സ്വാതന്ത്ര്യം സ്വപ്നം കണ്ട് അദ്ദേഹം തന്റെ ജീവിതത്തിന്റെ ശേഷിച്ച സമയം ചെലവഴിച്ചതായി പറയപ്പെടുന്നു!
സൈനിക വിപ്ലവം പരാജയപ്പെടുമെന്ന് കണ്ട താന്തിയ ടോപ്പെ വിന്ധ്യ പർവതനിരകളിലെ ഇടതൂർന്ന വനങ്ങളിലേക്ക് ഒളിച്ചുകടന്നു. ഒടുവിൽ, ഒരു വിശ്വസ്ത അനുയായിയാൽ ഒറ്റിക്കൊടുക്കപ്പെട്ടതിന് ശേഷം ടോപ്പെ പിടിക്കപ്പെട്ടു. മംഗൾ പാണ്ഡെയെപ്പോലെ, ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി. അങ്ങനെ, ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ധീരരായ പോരാളികളെ ബ്രിട്ടീഷുകാർ ഒന്നൊന്നായി കീഴടക്കി. എന്നിരുന്നാലും, ഡൽഹിയിലെ വിപ്ലവകാരികൾ നാല് മാസത്തേക്ക് കീഴടങ്ങാതെ പിടിച്ചുനിന്നു. ഒടുവിൽ, ജോൺ നിക്കൽ എന്ന സൈനിക കമാൻഡറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം ഡൽഹിയിലെത്തി ഇന്ത്യൻ വിപ്ലവകാരികളെ തുരത്തി. അവർ ബഹാദൂർ ഷായുടെ പുത്രന്മാരെയും ചെറുമകനെയും കൊന്ന് ബഹാദൂർ ഷാ ചക്രവർത്തിയെ ബർമ്മയിലേക്ക് നാടുകടത്തി. അതോടെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചു.
1857ലെ കലാപ പ്രദേശങ്ങൾ
■ മീററ്റ് - ഉത്തർപ്രദേശ്
■ ലഖ്നൗ - ഉത്തർപ്രദേശ്
■ അലിഗഡ് - ഉത്തർപ്രദേശ്
■ മഥുര - ഉത്തർപ്രദേശ്
■ ആഗ്ര - ഉത്തർപ്രദേശ്
■ ഝാൻസി - ഉത്തർപ്രദേശ്
■ അലഹബാദ് - ഉത്തർപ്രദേശ്
■ ബാരക്‌പൂർ - പശ്ചിമബംഗാൾ
■ ഗ്വാളിയോർ - മധ്യപ്രദേശ്
■ ഭരത്പൂർ - രാജസ്ഥാൻ
■ റൂർക്കി - ഉത്തരാഖണ്ഡ്
■ ആര - ബീഹാർ
കലാപം നടന്ന സ്ഥലം - നേതാക്കൾ
■ ഡൽഹി - ബഹദൂർഷാ II, ജനറൽ ബക്ത്ഖാൻ
■ കാൺപൂർ - നാനാസാഹേബ്, താന്തിയാതോപ്പി
■ ലഖ്നൗ - ബീഗം ഹസ്രത്ത് മഹൽ, ബിർജിസ് ഖാദർ
■ ഝാൻസി, ഗ്വാളിയോർ - റാണി ലക്ഷ്മിഭായി
■ ഗ്വാളിയോർ - താന്തിയാതോപ്പി
■ ബീഹാർ (ആര) - കൻവർ സിങ്
■ ബറേലി, റോഹിൽഖണ്ഡ് - ഖാൻ ബഹാദുർ ഖാൻ
■ ഫൈസാബാദ് - മൗലവി അഹമ്മദുള്ള
■ ആഗ്ര - ബീഗം ഹസ്രത് മഹൽ
■ ഔധ് - ബീഗം ഹസ്രത് മഹൽ
■ ജഗദീഷ്‌പൂർ - കൺവർ സിംഗ്
■ ബറൗത് പർഗാന - ഷാ മാൽ
■ ഹരിയാന - റാവു തുലറാം
■ അസം - ദിവാൻ മണിറാം
■ രാജസ്ഥാൻ (കോട്ട)- ജയ്ദയാൽ, ഹർദയാൽ
■ മീററ്റ് - കദം സിംഗ്
■ മഥുര - ദേവിസിംഗ്
■ അലഹബാദ് - ലിയാഖത്ത് അലി
■ മാൻഡസോർ - ഫിറോസ്‌ഷാ
■ മൊറാദാബാദ് - അബ്‌ദുൾ അലിഖാൻ
കലാപം അടിച്ചമർത്തിയ സൈനിക മേധാവികൾ
■ ലഖ്നൗ - കോളിൻ കാംപ്ബെൽ
■ കാൺപൂർ - കോളിൻ കാംപ്ബെൽ, ഹെൻറി ഹാവ്‌ലോക്ക്
■ ഡൽഹി - ജോൺ നിക്കോൾസൻ, വില്യം ഹോഡ്‌സൺ
■ ഝാൻസി - ഹ്യൂഗ്റോസ്
■ ആര - വില്യം ടെയ്ലർ, വിൻസന്റ് എയർ
1857 - ലെ വിപ്ലവത്തിന്റെ ഫലങ്ങൾ
■ ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു
■ ഇന്ത്യയുടെ ഭരണം ബ്രിട്ടൺ നേരിട്ട് ഏറ്റെടുത്തു.
■ 1858-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കി
■ ദത്തവകാശ നിരോധന നിയമം റദ്ദാക്കി
■ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുന്നത് അവസാനിപ്പിച്ചു
■ ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
■ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഇന്ത്യക്കാരെ ഗവൺമെന്റ് ഉദ്യോഗങ്ങളിൽ നിയമിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടു.
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇന്ത്യൻ അനാചാരങ്ങൾക്കെതിരെ നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നിരവധി പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. ബ്രഹ്മസമാജം, തത്വബോധിനി സഭ, ആര്യസമാജം, തിയോസഫിക്കൽ സൊസൈറ്റി, രാമകൃഷ്ണ മിഷൻ, സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി തുടങ്ങിയവ അവയിൽ ചിലതാണ്.
ദേശിയ പ്രസ്ഥാനം
■ "ഇന്ത്യ ഇന്ത്യക്കാര്‍ക്ക്" എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത് സ്വാമി ദയാനന്ദസരസ്വതി ആയിരുന്നു.
■ 1828-ല്‍ രാജാറാം മോഹൻറോയിയുടെ അനുയായികൾ അക്കാദമിക് അസോസിയേഷന്‍ എന്ന പേരോടുകൂടിയ ഒരു സംഘടന രൂപവത്കരിച്ചു.
■ ബംഗാൾ, ബിഹാര്‍, ഒറീസ്സ എന്നിവിടങ്ങളിലെ ജന്മികൾ 1837-ല്‍ സെമിന്ദാര്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിച്ചു.
■ 'ഇംഗ്ലീഷ് മാന്‍' എന്ന പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്ന ഡബ്ല്യു.സി. ഹറി സെമിന്ദാര്‍ അസോസിയേഷന്റെ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. ഈ സംഘടന പിന്നീട് “ലാന്‍ഡ് ഹോൾഡേഴ്‌സ് സൊസൈറ്റി" എന്ന പേരിലാണ് അറിയപ്പെട്ടത്.
■ 1851-ൽ ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടന രൂപവത്കരിച്ചു. രാധാകാന്ത് ദേബ് ഇതിന്റെ ആദ്യത്തെ പ്രസിഡന്‍റും ടാഗോര്‍ ഇതിന്റെ ആദ്യ സെക്രട്ടറിയും ആയിരുന്നു.
■ 1866-ൽ ദാദാബായി നവ്‌റോജി ബ്രിട്ടനിലെ പൊതുജനങ്ങളെ സ്വാധീനിക്കുന്നതിലേക്കായി ലണ്ടനിൽ "ഈസ്റ്റിന്ത്യാ അസോസിയേഷന്‍” എന്ന സംഘടന രൂപവത്കരിച്ചു.
■ 1870-ൽ മഹാദേവ ഗോവിന്ദ റാനഡേ പുണെയില്‍ ഗവൺമെന്റിന്റെ ശ്രദ്ധ ജനങ്ങളുടെ സാമ്പത്തിക ദുരിതങ്ങളിലേക്ക് പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെ സാര്‍വജനിക് സഭ എന്ന സംഘടന സ്ഥാപിച്ചു.
■ ജനങ്ങളിൽ ദേശീയബോധം ഉത്തേജിപ്പിക്കുന്നതിന് ഒരു അഖിലേന്ത്യാ സംഘടന ആവശ്യമാണെന്നു ചിന്തിച്ച രാഷ്ട്രീയ നേതാക്കൾ 1875-ല്‍ ഇന്ത്യാ ലീഗ് എന്ന സംഘടന സ്ഥാപിച്ചു.
■ ഇന്ത്യ ലീഗിന്റെ സ്ഥാനത്ത് 1876-ല്‍ സുരേന്ദ്രനാഥ ബാനര്‍ജി സ്ഥാപിച്ച ഇന്ത്യന്‍ അസോസിയേഷൻ നിലവിൽ വന്നു.
■ 1883 ഡിസംബറില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരു അഖിലേന്ത്യാ ദേശീയ സമ്മേളനം (All India National Conference) കല്‍ക്കട്ടയില്‍ നടത്തി.
■ ഇന്ത്യന്‍ അസോസിയേഷന്റെ രണ്ടാമത്തെ നാഷണല്‍ കോണ്‍ഫറന്‍സ് 1885 ഡിസംബറില്‍ വിളിച്ചുകൂട്ടി. ഈ സമ്മേളനത്തില്‍, ബോംബെയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യോഗം ചേരണമെന്ന നിര്‍ദേശം പ്രഖ്യാപിക്കപ്പെട്ടു.
ബംഗാൾ വിഭജനം (1905)
■ 1905 ജൂലായ് 20-ന് കഴ്‌സണ്‍ പ്രഭു ജനങ്ങളുടെ പ്രതികരണങ്ങളെ അവഗണിച്ചുകൊണ്ടു ബംഗാൾ വിഭജനം നടത്തി.
■ ബംഗാളിന്റെ വിസ്തീര്‍ണം വളരെ കൂടുതലാണെന്നും ഒരു ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കു സുഗമമായി ഭരണം നടത്തുവാന്‍ സാധിക്കുകയില്ല എന്ന കാരണമാണ് കഴ്‌സണ്‍ പ്രഭു പറഞ്ഞത്.
■ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു പ്രവിശ്യക്ക് രൂപം കൊടുക്കുകയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ബംഗാളിനെ വിഭജിക്കുകവഴി ഇന്ത്യന്‍ ദേശീയതയെ തന്നെ തകര്‍ക്കുകയുമായിരുന്നു.
സ്വദേശി പ്രസ്ഥാനം
■ ബംഗാൾ വിഭജനം നിലവില്‍ വന്ന ദിവസം (1905 ഒക്ടോബര്‍ 10) ബംഗാൾ മുഴുവന്‍ വിലാപദിനമായി ആചരിച്ചു.
■ സ്വദേശിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചത് ബാലഗംഗാധര തിലകനായിരുന്നു.
■ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ “വന്ദേമാതരം” എന്ന ഗാനം ഇന്ത്യയിലെ സ്വാതന്ത്ര്യ സമരഭടന്മാരുടെ സമരഗീതമായിരുന്നു. ഇത് പരസ്യമായി ആലപിക്കുന്നത് ഭരണാധികാരികൾ തടയുകയും ചെയ്തു.
■ സ്വദേശി അഥവാ ഇന്ത്യയില്‍ നിര്‍മിച്ച വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിര്‍മിത വസ്തുക്കളുടെ ബഹിഷ്കരണവും നടത്തി കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധം അറിയിച്ചു.
സൂററ്റ് പിളർപ്പ് (1907)
■ കോണ്‍ഗ്രസിന്റെ 1905 ലെ വാർഷിക സമ്മേളനത്തിൽ ആ വർഷത്തെ പ്രസിഡന്റായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ വിഭജനത്തെ പരസ്യമായി എതിർക്കുകയും സ്വദേശി ബഹിഷ്കരണ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.
■ വിഭജന വിരുദ്ധ പ്രക്ഷോഭണം കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ വ്യക്തമായ പിളർപ്പ് സൃഷ്ടിച്ചു.
■ ലാലാ ലജ്പത് റായ്, ബിപിന്‍ചന്ദ്രപാല്‍, ബാലഗംഗാധര തിലകന്‍ എന്നിവര്‍ നയിച്ച തീവ്രവാദികൾ “സ്വരാജ്" ആത്യന്തിക ലക്ഷ്യമാക്കിക്കൊണ്ട് പ്രക്ഷോഭണ നയത്തിനനുകൂലമായി പരസ്യമായി വാദിച്ചു.
■ ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ്ഷാ മേത്ത, സുരേന്ദ്രനാഥ ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള മിതവാദികൾ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ കൂടി ക്രമേണ സാമൂഹിക രാഷ്ട്രീയ പരിഷ്കരണങ്ങൾ സാധ്യമാക്കുക എന്ന നയമാണ് അനുവര്‍ത്തിച്ചത്.
■ 1907ല്‍ സൂററ്റില്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം ചേര്‍ന്നപ്പോൾ പരസ്യമായ പിളര്‍പ്പ് ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥിതിയിലായി.
■ മിതവാദികൾ കോണ്‍ഗ്രസ്സില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നത് തടയാന്‍ തീവ്രവാദികൾ ശ്രമിച്ചു.
■ ഒരു മിതവാദ രാഷ്ട്രിയ പ്രവര്‍ത്തകനായ റാഷ് ബിഹാരി ഘോഷുടെ പ്രസിഡന്റ് പദവിയിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തെ തീവ്രവാദികൾ എതിര്‍ക്കുകയും സമാധാനപരമായ അന്തരീക്ഷത്തില്‍ സമ്മേളനം നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു.
വിഭജനം റദ്ദാക്കല്‍ (1911)
■ ജനങ്ങളുടെ സംഘടിതശക്തിക്കു മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട് 1911-ല്‍ ഹാര്‍ഡിങ്ജ് പ്രഭുവിന്റെ കാലത്ത് ബംഗാൾ വിഭജനം റദ്ദാക്കി.
■ ബംഗാൾ വിഭജനം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനും വര്‍ഗീയശക്തികളുടെ ഉദയത്തിനും വഴിതെളിയിച്ചു.
മിന്റോ-മോര്‍ലി പരിഷ്കാരങ്ങള്‍
■ മിന്റോ-മോര്‍ലി പരിഷ്കാരങ്ങള്‍ അഥവാ 1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പ്രകാരം കേന്ദ്ര നിയമനിര്‍മ്മാണ സഭയിലേക്കും, പ്രവിശ്യാ നിയമനിര്‍മ്മാണ സഭകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിച്ചു.
■ മുസ്‌ലിങ്ങൾക്കു പ്രത്യേക നിയോജക മണ്ഡലം അനുവദിച്ചതു വഴി ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് വര്‍ഗീയ വിഷം പ്രവേശിപ്പിച്ചു.
■ സാമുദായിക സംവരണം ആദ്യമായി ഏര്‍പ്പെടുത്തിയത് മിന്റോ-മോര്‍ലി പരിഷ്കാരങ്ങളാണ്.
■ മിന്റോ-മോര്‍ലി പരിഷ്കാരങ്ങൾ വഴി വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഒരു ഇന്ത്യക്കാരനും ഇന്ത്യാകൗണ്‍സിലില്‍ രണ്ട് ഇന്ത്യക്കാരും നിയമിക്കപ്പെട്ടു.
■ മുസ്‌ലിം ജനതയുടെ സഹായ സഹകരണങ്ങൾ ഗവണ്‍മെന്‍റ് ഉറപ്പുവരുത്തിയെങ്കിലും 1911-ല്‍ ബംഗാൾ വിഭജനം റദ്ദാക്കിയത് മുസ്ലിംകളെ ചൊടിപ്പിച്ചു.
വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ച
■ തീവ്രവാദികൾക്കെതിരായി ഗവണ്‍മെന്‍റ് അനുവര്‍ത്തിച്ച മര്‍ദനനയവും ബംഗാൾ വിഭജനം റദ്ദാക്കുന്നതിനുവേണ്ടി നടത്തിയ രാഷ്ട്രീയ സമരങ്ങളും തീവ്രവാദികളിലെ ഒരു കര്‍ക്കശ വിഭാഗത്തെ തങ്ങളുടെ ഉദ്ദേശ്യസാധ്യത്തിനായി ഭീകരപ്രവര്‍ത്തനങ്ങൾ സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചു.
■ 1905ന് ശേഷം പല പത്രങ്ങളും വിപ്ലവാത്മകമായ ഭീകരപ്രവര്‍ത്തനത്തെ അനുകൂലിക്കാന്‍ തുടങ്ങി. ഇവയില്‍ ഏറ്റവും മുഖ്യമായവ ബംഗാളിലെ “യുഗാന്തര്‍" മഹാരാഷ്ട്രയിലെ “കാല്‍" എന്നിവയാണ്.
■ സ്വാമി വിവേകാനന്ദന്റെ സഹോദരനായ ഭൂപേന്ദ്രനാഥ് ദത്ത 'യുഗാന്തറില്‍' അക്രമമാര്‍ഗത്തിനു വേണ്ടി വാദിക്കുന്നതായ ധാരാളം ലേഖനങ്ങൾ എഴുതി.
■ 1907 ഡിസംബറില്‍ ബംഗാളിലെ ലഫ്റ്റനന്‍റ് ഗവ൪ണറായ സർ ആൻഡ്രൂസ് ഫ്രേസർ സഞ്ചരിച്ച ട്രെയിൻ ബോംബ് വെച്ച് പാളം തെറ്റിച്ചു.
■ 1908 ഏപ്രിലില്‍ ഖുദിറാം ബോസ്, പ്രഫുല്ല ചക്കി എന്നിവര്‍ മുസാഫര്‍പുര്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് കിങ്‌സ് ഫോര്‍ഡ് സഞ്ചരിക്കുന്നതെന്ന് വിചാരിച്ച വാഹനത്തിലേക്ക് ബോംബ് എറിയുകയും രണ്ട് ഇംഗ്ലീഷ് വനിതകൾ കൊല്ലപ്പെടുകയും ചെയ്തു.
■ അലിപ്പൂര്‍ ഗൂഢാലോചനക്കേസ് എന്നറിയപ്പെടുന്ന ഈ സംഭവത്തില്‍ അരവിന്ദഘോഷ്, അദ്ദേഹത്തിന്റെ സഹോദരന്‍ ബീരേന്ദ്രകുമാര്‍ ഘോഷ് എന്നിവരും മറ്റ് 94 പേരും ജയിലില്‍ അടയ്ക്കപ്പെട്ടു.
■ തീവ്രവാദ പ്രവര്‍ത്തനങ്ങൾക്കെതിരെ ഗവണ്‍മെന്‍റ് പൗരാവകാശങ്ങൾ നിയന്ത്രിക്കുന്നതായ അഞ്ചു നിയമങ്ങൾ 1907 നവംബറിനും 1910 അഗസ്റ്റിനും മധ്യേ പാസ്സാക്കി.
■ ദി പബ്ലിക് മീറ്റിങ്സ് ആക്ട്, ദി ഇന്ത്യന്‍ പ്രസ് ആക്ട്, ദി സെഡിഷ്യസ് മീറ്റിങ്സ് ആക്ട്, എക്സ്പ്ലോസീവ് സബ് സ്റ്റാന്‍ഡേര്‍ഡ് ആക്ട്, ദി ന്യൂസ് പേപ്പര്‍ ഒഫന്‍സസ് ആക്ട് എന്നിവയായിരുന്നു ഈ നിയമങ്ങൾ.
■ ബാലഗംഗാധരതിലകനെ 'കേസരി'യിൽ രാജ്യദ്രോഹപരമായ രചനകൾ നടത്തി എന്ന ആരോപണത്താൽ ആറുവര്‍ഷത്തെ കഠിനതടവിനു വിധിച്ചുകൊണ്ട് മാണ്ഡല്യയിലേക്ക് നാടുകടത്തി.
മുസ്ലിം ലീഗ് (1906)
■ 'വിഭജിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് നയത്തിന്റെ വിജയവും ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നും മുസ്‌ലിങ്ങളെ മാറ്റി നിര്‍ത്തി എന്നതുമാണ് മുസ്‌ലിം ലീഗിന്റെ ജനനം കുറിക്കുന്നത്.
■ 1906 ഡിസംബര്‍ 30നു ധാക്കയില്‍ പിറവിയെടുത്ത മുസ്ലിം ലീഗിന്റെ രൂപവത്കരണത്തില്‍ പ്രധാന പങ്ക് വഹിച്ചത് ആഗാഖാനും നവാബ് സലിമുള്ളയും നവാബ് മൊഹ്‌സിന്‍ ഉൾഹഖുമാണ്.
■ വൈസ്രോയിയായിരുന്ന മിന്റോ പ്രഭു മുസ്‌ലിങ്ങളെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി എടുക്കാന്‍ ആഗ്രഹിച്ചതിന്റെ ഫലമായി രൂപവത്കൃതമായ സംഘടനയാണ് മുസ്‌ലിം ലീഗ്.
■ മുസ്‌ലിങ്ങളുടെ താത്പര്യ സംരക്ഷണവും ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോടുള്ള വിധേയത്വവുമാണ് തങ്ങളുടെ ലക്ഷ്യം എന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു.
■ 1913ല്‍ സ്വയംഭരണം ആണ് തങ്ങളുടെ ലക്ഷ്യം എന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു.
ഹോം റൂൾ ലീഗ് (1916)
■ 1915-16 കാലഘട്ടത്തില്‍ രണ്ട് ഹോംറൂളുകൾ ഇന്ത്യയില്‍ നിലവില്‍ വന്നു. ഒന്ന് ബാലഗംഗാധരതിലകന്റെ നേതൃത്വത്തിലും മറ്റൊന്ന് ആനിബെസന്‍റിന്റെയും എസ്.സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിലും സ്ഥാപിതമായി.
■ 'ഹോം റൂൾ' എന്ന വാക്കിന്റെ അര്‍ത്ഥം സ്വയംഭരണം നടത്തുക എന്നതാണ്.
■ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഒരു സജീവ പ്രവര്‍ത്തകയായാണ് ആനിബെസന്‍റ് ഇന്ത്യയിലെത്തുന്നത്.
■ തിലകന്‍ തന്റെ പ്രവര്‍ത്തനങ്ങൾ ബോംബെ പ്രവിശ്യയിലും സെന്‍ട്രല്‍ പ്രോവിന്‍സിലും മാത്രം ഒതുക്കിനിര്‍ത്തിയപ്പോൾ, ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെ പ്രവര്‍ത്തനം ആനിബെസന്‍റ് ഏറ്റെടുത്തു.
■ 1917 ജൂണില്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ആനിബെസന്‍റിനെ തടവിലാക്കി.
■ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു വഴിത്തിരിവായാണ് ഹോം റൂൾ പ്രസ്ഥാനം തുടക്കം കുറിച്ചത്.
■ ആനിബെസന്‍റ് മുന്‍കൈ എടുത്തു നടപ്പില്‍ വരുത്തിയ കോണ്‍ഗ്രസ് ഭരണഘടനയുടെ ഭേദഗതിയാണ് തിലകന്റെയും അനുയായികളുടെയും കോണ്‍ഗ്രസിലേക്കുള്ള പുനഃപ്രവേശത്തിന് സാഹചര്യം ഒരുക്കിയത്.
ലഖ്‌നൗ സമ്മേളനം
■ കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും, 1916-ലെ ലഖ്‌നൗ സമ്മേളനത്തില്‍ വീണ്ടും യോജിച്ചു.
■ 1907-നു ശേഷം ചേര്‍ന്ന സംയുക്ത കോണ്‍ഗ്രസ് സമ്മേളനം ലഖ്‌നൗ കോണ്‍ഗ്രസ് സമ്മേളനമായിരുന്നു.
■ ലഖ്‌നൗ സന്ധി ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
■ ഉടമ്പടിപ്രകാരം ലീഗും കോണ്‍ഗ്രസ്സും അവയുടെ പ്രത്യേക സമ്മേളനങ്ങളില്‍ പ്രത്യേക നിയോജകമണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രിയ പരിഷ്കരണങ്ങൾക്കു വേണ്ടി ഒരു യോജിച്ച പദ്ധതി മുന്നോട്ടുവെച്ചു.
■ ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വളരെയേറെ സംഭാവനകൾ നല്‍കിയിരുന്ന അബ്ദുൽ കലാം ആസാദിന്റെ “അല്‍ ഹിലാല്‍” എന്ന പത്രവും മൗലാനാ അലിയുടെ "കോമ്രേഡ്” എന്ന പത്രവും ഗവണ്‍മെന്‍റ് നിരോഗിച്ചതും മുസ്ലിം യുവജന നേതാക്കന്മാരെ തുറുങ്കിലടച്ചതുകൊണ്ടും മുസ്ലിംലീഗിനെ ബ്രിട്ടീഷ് വിരോധികൾ ആക്കുകയും കോണ്‍ഗ്രസ്സുമായി അടുപ്പിക്കുകയും ചെയ്തു.
മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ് റിപ്പോര്‍ട്ട്
■ 1917 ആഗസ്ത് 20-ന് ഇന്ത്യാ സെക്രട്ടറിയായിരുന്ന എഡ്വിന്‍ മൊണ്‍ടേഗു ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇന്ത്യയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് നയം വിശദീകരിച്ചു നടത്തിയ പ്രഖ്യാപനമാണ് മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത്.
■ ഭരണത്തിന്റെ എല്ലാ ശാഖകളിലും ഇന്ത്യക്കാര്‍ക്ക് വര്‍ധിതമായ പങ്കാളിത്തം നല്‍കുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു അവിഭാജ്യഘടകമെന്ന നിലയില്‍ ഇന്ത്യയില്‍ ഉത്തരവാദഭരണം സാക്ഷാത്കരിക്കപ്പെടുവാന്‍ സ്വയംഭരണസ്ഥാപനങ്ങളെ ക്രമേണ അഭിവൃദ്ധിപ്പെടുത്തുക എന്നുമാണ് ചെംസ്ഫോര്‍ഡ് നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കം.
■ ഭരണഘടന പരിഷ്കരിക്കുന്നതിനായുള്ള നിര്‍ദേശങ്ങൾ ഉൾക്കൊള്ളിച്ച മൊണ്‍ടേഗു ചെംസ്ഫോര്‍ഡ് റിപ്പോര്‍ട്ട് 1919-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ടിന് അടിസ്ഥാനരേഖയായി.
■ ബ്രിട്ടീഷ് ഇന്ത്യന്‍ പ്രോവിന്‍സുകളില്‍ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയത് ഈ പരിഷ്കാരം മുഖേനയാണ്.
ഗാന്ധിയൻ കാലഘട്ടം
■ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ വരവ് അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
■ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്‍റിന്റെ വര്‍ണവിവേചനനയത്തിനെതിരെ ധീരമായി പോരാടിയ ഗാന്ധിജി 1915-ൽ ഇന്ത്യയിലേക്ക് മടങ്ങിവന്നു. ഗുജറാത്തിലെ സബർമതിയുടെ തീരത്ത് 1916 ൽ തന്റെ സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചു.
ചമ്പാരന്‍ സത്യാഗ്രഹം (1917)
■ ബിഹാറിലെ ചമ്പാരന്‍ ജില്ലയിലുള്ള നിലം തോട്ടങ്ങളിലെ കര്‍ഷകരെ യുറോപ്യന്‍ തോട്ടമുടമകൾ ക്രൂരമായി ചൂഷണം ചെയ്തിരുന്നു.
■ ചമ്പാരനിലെ കര്‍ഷകരുടെ അവശതകളെപ്പറ്റി അന്വേഷണം നടത്തിയ ഗാന്ധിജിയെ അറസ്റ്റു ചെയ്തു കോടതിവിചാരണയ്ക്കു വിധേയനാക്കി.
■ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമാണ് 1917-ലെ ചമ്പാരന്‍ സത്യാഗ്രഹം.
അഹമ്മദാബാദ് മില്‍ പണിമുടക്ക് (1918)
■ 1918-ല്‍ അഹമ്മദാബാദിലെ മില്ലുടമകളും തൊഴിലാളികളും തമ്മില്‍ ഒരു തര്‍ക്കം ഉണ്ടായപ്പോൾ ഗാന്ധിജി ഇടപെട്ടു.
■ പണിമുടക്കുവാനും 35 ശതമാനം വേതനവര്‍ധന ആവശ്യപ്പെടാനും ഗാന്ധിജി തൊഴിലാളികളെ ഉപദേശിച്ചു. പണിമുടക്കുകാലത്ത് അക്രമമാര്‍ഗങ്ങൾ സ്വീകരിക്കരുതെന്നും ഗാന്ധിജി നിഷ്കര്‍ഷിച്ചു.
■ തൊഴിലാളികളുടെ അവകാശവാദത്തിനു ശക്തി പകര്‍ന്നു കൊടുക്കുന്നതിലേക്കായി ഗാന്ധിജി മരണംവരെയുള്ള ഒരു ഉപവാസം നടത്തി.
■ ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ ഉപവാസത്തിന്റെ നാലാമത്തെ ദിവസം മില്ലുടമകൾ തൊഴിലാളികൾക്ക് 35 ശതമാനം വേതന വര്‍ധന നല്‍കാമെന്ന് സമ്മതിച്ചു.
ഖേദ സത്യാഗ്രഹം (1918)
■ ഖേദയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ 1918ല്‍ വിളവുനാശം സംഭവിച്ചിട്ടും മുഴുവന്‍ നികുതിയും കര്‍ഷകര്‍ അടയ്ക്കണമെന്ന നിലപാടില്‍ കര്‍ശനമായി ഉറച്ചുനിന്നതാണ് ഈ സമരത്തിന് തുടക്കം കുറിച്ചത്.
■ ഗാന്ധിജി കര്‍ഷകരുടെ പ്രശ്നം ഏറ്റെടുക്കുകയും സത്യാഗ്രഹവും നികുതി നിഷേധ സമരങ്ങളും ആരംഭിക്കുകയും ചെയ്തു.
■ ഈ സത്യാഗ്രഹകാലത്താണ് വല്ലഭായി പട്ടേല്‍ വക്കീല്‍പ്പണി ഉപേക്ഷിച്ച് ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായി ആയിത്തീർന്നത്.
ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് (1919)
■ ഇന്ത്യന്‍ ഭരണഘടനാ പരിഷ്കരണ റിപ്പോര്‍ട്ട് എന്ന പേരില്‍ 1918-ല്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1919-ലെ ആക്ട് രൂപം കൊണ്ടത്. മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങൾ എന്നാണിത് അറിയപ്പെടുന്നത്.
■ ഈ ആക്ടനുസരിച്ച് കേന്ദ്ര നിയമസഭ, ദ്വിമണ്ഡല സഭയാക്കി- കൗണ്‍സിൽ ഓഫ് സ്റ്റേറ്റ്സും ലെജിസ്ലേറ്റിവ് അസ്സംബ്ലിയും.
■ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗണ്‍സിലിലേക്ക് മൂന്ന് ഇന്ത്യക്കാരെ കൂടി നാമനിര്‍ദേശം ചെയ്യാൻ ഈ ആക്ട് അനുവദിച്ചു.
■ ഇന്ത്യ സെക്രട്ടറിയുടെ ശമ്പളം ഇന്ത്യയുടെ പൊതുവരുമാനത്തിൽ നിന്നുമല്ല ബ്രിട്ടീഷ് പൊതുവരുമാനത്തിൽ നിന്നും കൊടുക്കുവാനും ഈ ആക്ട് നിർദേശിച്ചു.
റൗലറ്റ് ആക്ട് (1919)
■ 1919ലാണ് റൗലറ്റ് ആക്ട് എന്ന നിയമം ഗവണ്‍മെന്‍റ് പാസ്സാക്കിയത്.
■ വാറന്‍റു കൂടാതെ ആരേയും അറസ്റ്റു ചെയ്യുന്നതിനും വിചാരണ കൂടാതെ തടവിലിടുന്നതിനും ഈ നിയമം ഗവണ്‍മെന്‍റിന് അധികാരം നല്‍കി.
■ ആക്ട് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് മദന്‍ മോഹന്‍ മാളവ്യ, മുഹമ്മദലി ജിന്ന എന്നിവര്‍ തങ്ങളുടെ കൗണ്‍സില്‍ അംഗത്വം രാജിവെച്ചു.
■ റൗലറ്റ് ആക്ടിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കുപ്രസിദ്ധമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് വഴിതെളിച്ചു.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല (1919)
■ 1919 മാര്‍ച്ച് മാസത്തില്‍ റൗലറ്റ് നിയമത്തിനെതിരെ ഇന്ത്യയിലങ്ങോളമിങ്ങോളം ഹര്‍ത്താലുകളും പണിമുടക്കങ്ങളും യോഗങ്ങളും പ്രകടനങ്ങളും നടന്നു.
■ പഞ്ചാബിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാരായ ഡോ. സെയ്ഫുദീന്‍ കിച്ച്‌ലു, ഡോ. സത്യപാല്‍ എന്നിവരെ പഞ്ചാബിലെ ലഫ്റ്റനന്‍റ് ഗവര്‍ണറായിരുന്ന മൈക്കിൾ ബി. ഡയറിന്റെ നിര്‍ദേശാനുസരണം പോലീസ് അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു.
■ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് 1919 ഏപ്രില്‍ 10-ാം തീയതി അമൃത്സറില്‍ ഹര്‍ത്താലാചരിച്ചു.
■ ഏപ്രിൽ 19നു പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിക്കുന്ന ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ 144-ാം വകുപ്പ് അമൃത്സര്‍ നഗരത്തില്‍ പ്രാബല്യത്തിൽ വരുത്തി.
■ 1919 ഏപ്രില്‍ 18-ാം തീയതി സിക്കുകാരുടെ വൈശാഖി ഉത്സവദിനത്തില്‍ അമൃത്സറിനടുത്തുള്ള ജാലിയന്‍വാലാബാഗില്‍ പോലീസിന്റെയും പട്ടാളത്തിന്റെയും അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍വേണ്ടി സമാധാനപരമായി ഒരു പൊതയോഗം സംഘടിപ്പിച്ചിരുന്നു.
■ മൂന്നുവശവും കൂറ്റന്‍ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നതും പുറത്തേക്ക് ഒരു ചെറിയ വഴി മാത്രമുള്ളതുമായ വിശാലമായ ഒരു മൈതാനമാണ് ജാലിയന്‍ വാലാബാഗ്.
■ അമൃത്സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ ഡയര്‍ ഒരു ചെറിയ സേനയുമായി ജനങ്ങൾ സമ്മേളിച്ച പാര്‍ക്ക് വളയുകയും നിരായുധരായ ജനങ്ങൾക്കെതിരെ വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാന്‍ തന്റെ ഭടന്മാര്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തു.
■ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ട് ടാഗോര്‍ തന്റെ സര്‍ സ്ഥാനം ഉപേക്ഷിക്കുകയും സര്‍ സി. ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ നിന്നും രാജിവെക്കുകയും ചെയ്തു.
■ പൊതുജന സമ്മര്‍ദത്തിനു വഴങ്ങി ബ്രിട്ടീഷ് ഗവണ്‍മെന്‍റ് പഞ്ചാബിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ഹണ്ടര്‍ പ്രഭുവിന്റെ നേതൃത്യത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു.
■ 1920 മാര്‍ച്ച് 27-ാം തീയതി ജനറല്‍ ഡയര്‍ തന്റെ ജോലി രാജിവെച്ച് നാട്ടിലേക്കു മടങ്ങി.
ഖിലാഫത്ത് പ്രസ്ഥാനം (1920)
■ മുഹമ്മദ് പ്രവാചകന്റെ പിന്‍ഗാമിയായിട്ടാണ് തുര്‍ക്കിയിലെ കാലിഫിനെ അഥവാ ഖലീഫയെ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ കണക്കാക്കിയിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളും തങ്ങളുടെ ആത്മീയാചാര്യനായി തുര്‍ക്കിയിലെ ഖലീഫയെ അംഗീകരിച്ചിരുന്നു.
■ ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെതിരായി തുര്‍ക്കി ജര്‍മ്മനിയോടു ചേര്‍ന്നു.
■ യുദ്ധസന്നാഹങ്ങൾക്ക് ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പിന്തുണ ലഭിക്കുന്നതിനുവേണ്ടി ഇംഗ്ലീഷുകാര്‍ തുര്‍ക്കിക്കും മുസ്‌ലിം വിശുദ്ധ നാടുകൾക്കും ദോഷകരമായ യാതൊരു പ്രവര്‍ത്തനവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പുകൊടുത്തു. ഇന്ത്യയിലെ മുസ്‌ലിങ്ങൾ ഇതില്‍ വിശ്വസിച്ച് ബ്രിട്ടീഷുകാരെ സഹായിച്ചു.
■ യുദ്ധം അവസാനിച്ചപ്പോൾ തുര്‍ക്കി സുല്‍ത്താനായ കാലിഫിന്റെ എല്ലാ അധികാരങ്ങളും ബ്രിട്ടീഷുകാരുൾപ്പെട്ട സഖ്യകക്ഷികൾ ഇല്ലായ്മ ചെയ്യുകയും തുര്‍ക്കിയെ വിഭജിക്കുകയും ചെയ്തു.
■ തങ്ങളെ വഞ്ചിച്ച ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യയിലെ മുസ്‌ലിങ്ങൾ ആരംഭിച്ച പ്രസ്ഥാനമാണ് ഖിലാഫത്ത് പ്രസ്ഥാനം.
■ 1919 സെപ്റ്റംബർ 21-ാം തീയതി ആദ്യത്തെ അഖിലേന്ത്യാ ഖിലാഫത്ത് കോണ്‍ഫറന്‍സ് ലഖ്‌നൗവില്‍ ചേര്‍ന്നു.
■ അലി സഹോദരന്മാരും (മുഹമ്മദലി, ഷൗക്കത്ത് അലി), മൗലാനാ അബ്ദുൾകലാം ആസാദുമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കൾ.
■ 1919 ഒക്ടോബര്‍ 17-ാം തീയതി അഖിലേന്ത്യാ ഖിലാഫത്തു ദിനമായി ആചരിക്കുവാന്‍ അഖിലേന്ത്യാ ഖിലാഫത്ത് കോണ്‍ഫറന്‍സ് തീരുമാനമെടുത്തു.
നിസ്സഹകരണ പ്രസ്ഥാനം (1920)
■ ഖിലാഫത്ത് കമ്മിറ്റിയും കോണ്‍ഗ്രസ്സും ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെ, 1920 സെപ്റ്റംബർ മാസത്തില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന സമ്മേളനത്തിൽ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുന്നതിനുവേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചു.
■ വിദേശവസ്തുക്കൾ തിരസ്കരിക്കുക, ഗവണ്‍മെന്‍റുദ്യോഗങ്ങൾ രാജിവെക്കുക. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് നല്‍കിയിട്ടുള്ള സ്ഥാനമാനങ്ങൾ ഉപേക്ഷിക്കുക, കോടതികൾ ബഹിഷ്കരിക്കുക തുടങ്ങിയവയായിരുന്നു നിസ്സഹകരണ സമരത്തിന്റെ നടപടികൾ.
■ ചിത്തരഞ്ജന്‍ദാസ്, മോത്തിലാല്‍ നെഹ്റു, രാജേന്ദ്ര പ്രസാദ് തുടങ്ങിയ പ്രഗല്ഭരായ അഭിഭാഷകര്‍ തങ്ങളുടെ പ്രാക്ടീസ് ഉപേക്ഷിച്ചു.
■ 1921ന്റെ അവസാനമായപ്പോൾ ഗാന്ധിജി ഒഴികെയുള്ള മറ്റു പ്രമുഖ നേതാക്കന്‍മാരെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടു.
■ 1921 നവംബറില്‍ ഇംഗ്ലണ്ടിലെ വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോൾ രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
■ 1920 ആഗസ്തില്‍ ഗാന്ധിജി തനിക്ക് ലഭിച്ച കൈസര്‍-ഇ-ഹിന്ദ് അവാര്‍ഡ് മടക്കിക്കൊടുത്തു.
■ 1921ലെ അഹമ്മദാബാദ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് നിസ്സഹകരണ പരിപാടി കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ തീരുമാനിച്ചു.
ചൗരി ചൗരാ സംഭവം (1922)
■ 1922 ഫിബ്രവരി 1 ന്. ഏഴുദിവസത്തിനുള്ളില്‍ എല്ലാ രാഷ്ട്രിയ തടവുകാരെയും വിട്ടയച്ചില്ലെങ്കില്‍ താന്‍ വിപുലമായ ഒരു ബഹുജന നിയമലംഘനം ആരംഭിക്കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു.
■ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ ചൗരി ചൗരായില്‍ ഫിബ്രവരി 5 ന് 3000 കര്‍ഷകര്‍ ചേര്‍ന്ന് നടത്തിയ ഒരു കോണ്‍ഗ്രസ്സ് ജാഥയുടെ നേര്‍ക്ക് പോലീസ് വെടിവെച്ചു.
■ രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീവെക്കുകയും 22 പോലീസുകാര്‍ തീയില്‍വെന്തു മരിക്കുകയുമുണ്ടായി. ഇതാണ് ചൗരി ചൗരാ സംഭവം എന്നറിയപ്പെടുന്നത്.
■ അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജിയെ ഈ സംഭവങ്ങൾ വേദനിപ്പിച്ചു.
■ സിവില്‍ നിയമലംഘന പരിപാടി നിർത്തിവെക്കാൻ ഗാന്ധിജി അനുയായികളോട് ആവശ്യപ്പെട്ടു.
■ ഫെബ്രുവരി 12-ാം തീയതി കോൺഗ്രസ്സ് പ്രവർത്തക സമിതി ഗുജറാത്തിലെ ബർദോളിയിൽ യോഗം ചേർന്ന് നിയമലംഘനത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കി.
■ 1922 മാർച്ച് 10-ാം തീയതി ഗവൺമെന്റിനെതിരായി ജനങ്ങളെ ഇളക്കിവിടുന്നു എന്ന് കുറ്റം ചുമത്തി ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് ആറ് വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു.
ഖുദായ് ഖിദ്മദ്ഗാര്‍
■ “അതിര്‍ത്തി ഗാന്ധി” എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുൾ ഗാഫര്‍ഖാന്റെ നേതൃത്വത്തില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ പത്താന്‍കാര്‍ രൂപംകൊടുത്ത സംഘടനയാണിത്. സ്വാതന്ത്ര്യ സമരത്തോടും അഹിംസയോടും പ്രതിജ്ഞാബദ്ധരായിരുന്നു ഇവര്‍.
സ്വരാജ് പാര്‍ട്ടി (1922)
■ 1929 ഡിസംബറില്‍ സി. ആര്‍. ദാസും മോട്ടിലാല്‍ നെഹ്റുവും ചേര്‍ന്ന് രൂപവത്കരിച്ചതാണ് സ്വരാജ് പാര്‍ട്ടി.
■ 1923 ലെ ആക്ടനുസരിച്ച് രൂപവത്കരിക്കപ്പെട്ടിരുന്ന കൗണ്‍സിലുകളില്‍ പ്രവേശിച്ച് ഭരണഘടന ഉള്ളില്‍ നിന്ന് തകര്‍ക്കുക എന്നതാണ് സ്വരാജ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം.
■ 1923 ല്‍ സ്വരാജ് പാര്‍ട്ടിയുടെ ഒന്നാമത്തെ സമ്മേളനം അലഹബാദില്‍ നടന്നു. മോട്ടിലാല്‍ നെഹ്റു പ്രസിഡന്‍റും സി. ആര്‍. ദാസ് സെക്രട്ടറിയുമായി ഒരു കമ്മിറ്റിയും രൂപവത്കരിച്ചു.
■ സ്വരാജ് പാര്‍ട്ടിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് മൂഡിമാന്‍ കമ്മിറ്റി രൂപവത്കരിച്ചത്.
സൈമണ്‍ കമ്മീഷന്‍ (1927)
■ 1919 ലെ ഭരണ പരിഷ്കാരങ്ങൾ എല്ലാ പ്രായോഗിക അര്‍ത്ഥത്തിലും പരാജയപ്പെട്ടതിനാല്‍, 1927 സെപ്റ്റംബറിൽ കൂടുതല്‍ ഭരണപരിഷ്കാരങ്ങൾ ശുപാര്‍ശചെയ്യുന്നതിലേക്കായി ബ്രിട്ടിഷ് പാര്‍ലമെന്‍റ് സര്‍ ജോണ്‍ സൈമണ്‍ അധ്യക്ഷനായുള്ള ഇന്ത്യന്‍ സ്റ്റാറ്റ്യൂട്ടറി കമ്മീഷനെ നിയമിച്ചു. ഏഴംഗ കമ്മീഷനില്‍ ക്ലെമന്‍റ് ആറ്റ്ലിയും അംഗമായിരുന്നു
■ കമ്മീഷനിലെ അംഗങ്ങൾ എല്ലാവരും ഇംഗ്ലീഷുകാരായിരുന്നതിനാല്‍ കമ്മീഷന്റെ നിയമനം ഇന്ത്യക്കാരെ രോഷാകുലരാക്കി.
■ 1928 ഫിബ്രവരി 3-ാം തീയതി കമ്മീഷന്‍ ബോംബെയില്‍ വന്നിറങ്ങിയപ്പോൾ 'സൈമണ്‍ തിരികെ പോകുക' എന്ന മുദ്രാവാക്യം വ്യാപകമായി മുഴങ്ങിക്കേട്ടു.
■ 1928 ഒക്ടോബർ 30-ന് സൈമണ്‍ കമ്മീഷനെതിരെ ലാഹോറില്‍ പ്രകടനം നയിച്ച ലാലാ ലജ്പത് റായ്, ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നുണ്ടായ പരിക്കേറ്റാണ് മരിച്ചത്.
■ ലാത്തിച്ചാര്‍ജിനു നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ഓഫീസറെ ഭഗത് സിംഗ്, ആസാദ്, രാജ്ഗുരു എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തി.
ബര്‍ദോളി പ്രക്ഷോഭണം (1928)
■ ഭൂനികുതി വര്‍ധനവിയ്ക്കെതിരെ ഗുജറാത്തിലെ കര്‍ഷകര്‍ നടത്തിയ സമരമാണ് ബർദോളി പ്രക്ഷോഭണം.
■ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിത് സര്‍ദാര്‍ വല്ലഭായി പട്ടേലാണ്.
■ ബര്‍ദോളി സത്യാഗ്രഹത്തിന് വല്ലഭായി പട്ടേല്‍ നല്‍കിയ നേതൃത്യത്തെ അനുസ്മരിച്ചാണ് ഗാന്ധിജി അദ്ദേഹത്തിന് “സര്‍ദാര്‍” എന്ന സ്ഥാനപ്പേര് നല്‍കിയത്.
നെഹ്റു റിപ്പോര്‍ട്ട് (1928)
■ 1928 ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോൺഗ്രസ്സ് സമ്മേളനം ഇന്ത്യക്ക് ഡൊമിനിയന്‍ പദവി നൽകണമെന്ന് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.
■ മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഒരു സര്‍വകക്ഷി സമ്മേളനം ഇന്ത്യക്കനുയോജ്യമായ ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി ഡല്‍ഹിയില്‍ വിളിച്ചു കൂട്ടി.
■ 1928 ആഗസ്ത് 10-ാം തീയതി നെഹ്റു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
■ 1928 ഡിസംബറില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലകക്ഷി കോണ്‍ഫറന്‍സില്‍ മുസ്ലിംലീഗ്, ഹിന്ദു മഹാസഭ, സിക്ക് ലീഗ് ഇവയുടെ വര്‍ഗീയ മനോഭാവമുള്ള നേതാക്കൾ ഉന്നയിച്ച തടസ്സങ്ങൾ കാരണം ഈ റിപ്പോര്‍ട്ട് പാസ്സാക്കാൻ കഴിഞ്ഞില്ല.
■ 1929 ഏപ്രില്‍ 8-ാം തീയതി ഭഗത് സിങ്ങും, ബി. കെ. ദത്തും ചേര്‍ന്ന് സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളില്‍ ബോംബെറിയുകയുണ്ടായി.
■ 1929 മാര്‍ച്ച് 31-ാം തീയതി സൈമണ്‍ കമ്മീഷൻ തിരികെ പോയി.
■ 1931 മാർച്ച് 31-ാം തീയതി ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിക്കൊന്നു.
പൂര്‍ണ സ്വരാജ് (1929)
■ 1929 ല്‍ ചേര്‍ന്ന ലാഹോര്‍ സമ്മേളനം ജവാഹര്‍ലാല്‍ നെഹ്റുവിനെ കോണ്‍ഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
■ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേർന്ന കോൺഗ്രസ്സ് സമ്മേളനം പൂർണ സ്വരാജിനുവേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചു.
■ പുതുതായി അംഗീകരിച്ച സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ പതാക 1929 ഡിസംബര്‍ 31 നു അര്‍ധരാത്രി ഉയര്‍ത്തി.
■ 1930 ജനുവരി 26 ന് ആദ്യത്തെ സ്വാതന്ത്ര്യദിനമായി ലാഹോര്‍ സമ്മേളനം നിശ്ചയിച്ചു. ഇതിന്റെ ഓര്‍മയ്ക്കായാണ് 1950 ജനവരി 26 ന് ഇന്ത്യയുടെ ഭരണഘടന നിലവില്‍വന്നതും റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തതും.
സിവില്‍ നിയമലംഘന പ്രസ്ഥാനം (1930)
■ സിവില്‍ നിയമലംഘന പ്രസ്ഥാനം ഗാന്ധിജി ആരംഭിച്ചത് ഒരു സത്യാഗ്രഹവും അതോടൊപ്പം ഒരു നികുതി നിഷേധ പ്രക്ഷോഭണവുമായിട്ടായിരുന്നു.
■ 1930 മാര്‍ച്ചില്‍ ഉപ്പ് നികുതിക്കെതിരായി ഒരു പ്രക്ഷോഭണം ആരംഭിക്കുവാന്‍ ഗാന്ധിജി തീരുമാനിച്ചു.
■ ഗാന്ധിജിയുടെ തീരുമാനത്തെ വിപ്ലവത്തിന്റെ 'കിന്‍റര്‍ഗാര്‍ട്ടന്‍ സ്റ്റേജ്' എന്നും 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' എന്നുമാണ് അന്നത്തെ വൈസ്രോയിയായിരുന്ന ഇര്‍വിന്‍പ്രഭു വിശേഷിപ്പിച്ചത്.
■ 1930 മാർച്ച് 12നു 78 അനുയായികളോടൊപ്പം ഗുജറാത്തിലെ സബര്‍മതിയില്‍ നിന്ന് 385 കി.മീ. ദൂരമുള്ള ദണ്ഡിയിലേക്ക് ഗാന്ധിജി യാത്ര തിരിച്ചു.
■ 24 ദിവസത്തെ നീണ്ട യാത്രയ്ക്ക് ശേഷം 1930 ഏപ്രിൽ 5-ാം തീയതി ഗാന്ധിജിയും സംഘവും ദണ്ഡിയില്‍ എത്തിച്ചേര്‍ന്നു. ഏപ്രില്‍ 6-ാം തീയതി ഗാന്ധിജി ഉപ്പ് നിയമം ലംഖിച്ചു.
■ ദണ്ഡിയാത്രയ്ക്ക് ശേഷം രാജ്യത്തൊട്ടാകെ ഒരു പൊതു സിവില്‍ നിയമലംഘന പ്രക്ഷോഭണം നടത്തപ്പെട്ടു. ധാരാളം സ്ത്രീകളും ഈ പ്രക്ഷോഭണത്തില്‍ പങ്കെടുത്തു.
ഒന്നും വട്ടമേശ സമ്മേളനം (1930)
■ സിവില്‍ നിയമലംഘന സമരം ഇന്ത്യയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇന്ത്യന്‍ നേതാക്കന്മാരുടെയും ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്റെ വക്താക്കളുടെയും ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനില്‍ വിളിച്ചുകൂട്ടി.
■ 1930 നവംബർ 12 മുതല്‍ 1931 ജനുവരി 19 വരെയാണ് ഈ സമ്മേളനം നടന്നത്.
■ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന റാംസേ മക് ഡൊനാൾഡ് അധ്യക്ഷനായ ഈ സമ്മേളനത്തില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സ് നേതാക്കളും പങ്കെടുത്തില്ല.
ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി (1931)
■ നിയമലംഘന പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1931-ല്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭു കോണ്‍ഗ്രസ്സുമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.
■ ഗാന്ധിജി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി കോണ്‍ഗ്രസ്സ് നിയമലംഘന പ്രസ്ഥാനം പിന്‍വലിക്കാമെന്നു സമ്മതിച്ചു.
■ ഗാന്ധിജി-ഇര്‍വിന്‍ ഉടമ്പടിയനുസരിച്ച് ഗവണ്‍മെന്‍റിന്റെ ഭാഗത്തു നിന്ന് ആവശ്യമായ ആനുകൂല്യങ്ങൾ നല്‍കാമെന്നും കോണ്‍ഗ്രസ് രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും സമ്മതിക്കുകയുണ്ടായി.
രണ്ടാം വട്ടമേശസമ്മേളനം (1931)
■ 1931 സെപ്റ്റംബർ 7-ാം തീയതി രണ്ടാം വട്ടമേശ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.
■ ഗാന്ധിജിയുൾപ്പെടെ 107 പ്രതിനിധികൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു.
■ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാതെ വര്‍ഗീയ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം, രണ്ടാം വട്ടമേശ സമ്മേളനവും പരാജയത്തിലേക്ക് നയിച്ചു.
■ രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത ഗാന്ധിജിയെ 'അര്‍ധനഗ്നനായ സന്ന്യാസി” എന്നാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ചത്.
■ 1932 ജനുവരി 3-ാം തീയതി സിവിൽ നിയമലംഘന സമരം പുനരാരംഭിച്ചു.
കമ്മ്യൂണല്‍ അവാര്‍ഡ് (1932)
■ സിവില്‍ നിയമലംഘന പ്രസ്ഥാനം പുരോഗമിച്ചു കൊണ്ടിരുന്ന അവസരത്തിലാണ് 1932 ആഗസ്ത് 16-ാം തീയതി ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്ഡൊനാൾഡ് കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മുസ്‌ലിങ്ങൾ, യൂറോപ്യന്‍മാര്‍, സിക്കുകാര്‍ എന്നിവര്‍ക്കു പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ചു. ഹരിജനങ്ങൾക്കും പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ചു.
മൂന്നാം വട്ടമേശസമ്മേളനം (1932)
■ 1932 നവംബര്‍ 17-ാം തീയതിയാണ് മൂന്നാം വട്ടമേശ സമ്മേളനം ലണ്ടനില്‍ ആരംഭിച്ചത്.
■ കോണ്‍ഗ്രസ്സ് ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഗവണ്‍മെന്‍റിനോടു കൂറുപുലര്‍ത്തിയിരുന്ന 40 പ്രതിനിധികളെ മാത്രമേ ഈ സമ്മേളനത്തിലേക്കു ക്ഷണിച്ചിരുന്നുള്ളൂ.
■ മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അന്ത്യത്തില്‍ പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് പാസ്സാക്കപ്പെട്ടത്.
■ മൂന്ന് വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയനേതാവായിരുന്നു ഡോ.ബി.ആര്‍.അംബേദ്‌കർ.
■ 1934 മെയ് 20-ാം തീയതി സിവില്‍ നിയമലംഘന പ്രസ്ഥാനം കോണ്‍ഗ്രസ്സ് നിര്‍ത്തിവെച്ചു.
ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് (1935)
■ കോണ്‍ഗ്രസിന്റെ എതിര്‍പ്പുണ്ടായിട്ടും 1935-ല്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് പാസ്സാക്കി.
■ ഇന്ത്യയില്‍ ഫെഡറല്‍ മാതൃകയിലുള്ള ഒരു ഭരണകൂടത്തിന് ഈ ആക്റ്റ് വ്യവസ്ഥ ചെയ്തു.
■ പതിനൊന്ന് ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളും ഫെഡറേഷനില്‍ ചേരാന്‍ തയ്യാറാവുന്ന നാട്ടുരാജ്യങ്ങളുമായിരിക്കും അഖിലേന്ത്യാ ഫെഡറേഷന്റെ ഘടകങ്ങൾ.
■ ഫെഡറല്‍ എക്സിക്യൂട്ടീവിന്റെ തലവന്‍ ഗവര്‍ണര്‍ ജനറലായിരിക്കും.
■ 1935ലെ ആക്റ്റ് സംസ്ഥാനങ്ങൾക്ക് സമ്പൂര്‍ണ സ്വയംഭരണമാണ് വാഗ്ദാനം ചെയ്തത്.
■ 1935-ലെ ആക്റ്റ് അനുസരിച്ചുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് 1937-ല്‍ നടന്നു. കോണ്‍ഗ്രസ്സിന് ആകെയുള്ള 9 സംസ്ഥാനങ്ങളില്‍ ഏഴെണ്ണത്തില്‍ ഭൂരിപക്ഷം ലഭിച്ചു.
■ 1939-ല്‍ ഇന്ത്യന്‍ ജനതയോട് ആലോചിക്കാതെ ബ്രിട്ടന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയെ വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മന്ത്രി സഭകൾ ഒന്നടങ്കം രാജിവെച്ചു.
ആഗസ്ത് ഓഫര്‍ (1940)
■ 1940 ആഗസ്ത് 9-ാം തീയതി ലിന്‍ലിത്ഗോ പ്രഭു നടത്തിയ പ്രശസ്തമായ പ്രഖ്യാപനമാണ് ആഗസ്ത് ഓഫര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
■ യുദ്ധപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങൾ നേടുന്നതിന് വേണ്ടിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ആഗസ്ത് പ്രഖ്യാപനം അനുസരിച്ച് ഇന്ത്യയ്ക്ക് ഡൊമിനിയന്‍ പദവിയും പ്രാതിനിധ്യ സ്വഭാവമുള്ള ഒരു ഭരണഘടനാ നിര്‍മ്മാണ സഭ രൂപവത്കരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും നല്‍കി.
ക്രിപ്സ് ദൗത്യം (1942)
■ 1942 മാര്‍ച്ച് 22-ാം തീയതിയാണ് ക്രിപ്സ് മിഷന്‍ ഇന്ത്യയിലെത്തിയത്.
■ ഇന്ത്യക്കാരുടെ സഹകരണം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചത്.
■ ബ്രിട്ടീഷ് ഭരണവര്‍ഗത്തിന്റെ ആത്മാര്‍ത്ഥതയില്‍ ഇന്ത്യന്‍ നേതാക്കൾക്ക് വിശ്വാസമില്ലാത്തതുകാരണം ക്രിപ്സ് ദൗത്യം പരാജയപ്പെട്ടു. 1942 ഏപ്രില്‍ 12ന് ഇന്ത്യയില്‍ നിന്ന് ക്രിപ്സ് മടങ്ങിപ്പോവുകയും ചെയ്തു,
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം (1942)
■ ക്രിപ്സ് മിഷന്റെ പരാജയമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള മുഖ്യകാരണം.
■ വ്യാപകമായ തോതില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കാന്‍ 1942 ആഗസ്ത് എട്ടിന് ബോംബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനമെടുത്തു.
■ 1942 ആഗസ്ത് 9ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചു.
■ ഗാന്ധിജി ഉൾപ്പെടെയുള്ള പ്രവര്‍ത്തകസമിതിയംഗങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ഗാന്ധിജി നടത്തിയത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവേളയിലാണ്.
■ 1942 ആഗസ്ത് 8-ന് ഗാന്ധിജി “ക്വിറ്റ് ഇന്ത്യ പ്രസംഗം" നടത്തിയത് മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്താണ് (ആഗസ്ത് ക്രാന്തി മൈതാനം)
ഇന്ത്യന്‍ നാവിക കലാപം (1946)
■ 1946 ഫിബ്രവരിയില്‍ ബോംബെയിലുണ്ടായ കലാപം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാന്‍ പര്യാപ്തമായിരുന്നു.
■ ബ്രിട്ടീഷ് അധികാരികളോടുള്ള പ്രതിഷേധ സൂചകമായി നാവികര്‍ പട്ടാളബാരക്കുകളുടെ ചുമരുകളില്‍ “ഇംഗ്ലീഷുകാര്‍ ഇന്ത്യവിടുക, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിവെച്ചു.
■ മുദ്രാവാക്യങ്ങൾ എഴുതി എന്ന കുറ്റം ചുമത്തി റേഡിയോ ഓപ്പറേറ്ററെ അറസ്റ്റുചെയ്തു. 1946 ഫിബ്രവരി 18-ാം തിയ്യതി യുദ്ധക്കപ്പലായ എച്ച്.എം.എസ്. തല്‍വാറിലെ നാവിക കലാപത്തിനു തുടക്കം കുറിച്ചത് ഈ അറസ്റ്റായിരുന്നു.
■ കോണ്‍ഗ്രസ്സും ലീഗും നാവിക കലാപകാരികളെ സഹായിക്കാന്‍ തയ്യാറായില്ല.
ക്യാബിനറ്റ് മിഷന്‍ (1946)
■ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയതിനുശേഷം ഇന്ത്യന്‍ ഹസ്തങ്ങളിലേക്ക് അധികാരം കൈമാറുന്നതിന്റെ വിശദാംശങ്ങൾക്ക് രൂപം നല്‍കുവാനായിരുന്നു ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചത്.
■ ഇന്ത്യാ സെക്രട്ടറിയായിരുന്ന പെത്ത് വിക്ക്‌ലോറന്‍സ്, എ.വി. അലക്സാണ്ടര്‍ (സൈന്യഭരണ സമിതിയിലെ ഒന്നാമത്തെ പ്രഭു), വ്യാപാരബോര്‍ഡിന്റെ പ്രസിഡന്‍റായ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സ് എന്നിവരായിരുന്നു ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ.
■ പാകിസ്താനുവേണ്ടിയുള്ള വാദം അംഗീകരിക്കുവാന്‍ ക്യാബിനറ്റ് മിഷന്‍ തയ്യാറായില്ല.
■ ലീഗ് രാജ്യമെമ്പാടുമുള്ള മുസ്ലിങ്ങളെ പാകിസ്താന്‍ എന്ന ലക്ഷ്യം നേടുന്നതിനുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിലേക്കായി ആഗസ്ത് 16-നു പ്രത്യക്ഷസമരപരിപാടി ദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തു.
■ 1946 സെപ്റ്റംബർ 2-ാം തീയ്യതി കോണ്‍ഗ്രസ്സിന്റെ പ്രതിനിധികൾ മാത്രമടങ്ങിയ ഇടക്കാല ഗവണ്‍മെന്‍റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടു.
■ മൂന്ന് മുസ്ലിങ്ങൾ ഉൾപ്പെടെ ഇതില്‍ 12 അംഗങ്ങൾ ഉണ്ടായിരുന്നു. ലിയാക്കത്ത് അലിഖാനെ ആയിരുന്നു ധനകാര്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ഭരണഘടനാ നിര്‍മ്മാണസഭ
■ മന്ത്രിസഭയില്‍ ചേര്‍ന്നെങ്കിലും ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്ന് മാറിനില്‍ക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചു.
■ 1946 ഡിസംബര്‍ 6-ാം തീയ്യതി ലീഗിന്റെ പ്രതിനിധികളെ കൂടാതെത്തന്നെ ഭരണഘടനാ നിര്‍മ്മാണസഭ രൂപംകൊണ്ടു.
■ ഡോ. രാജേന്ദ്രപ്രസാദായിരുന്നു ഭരണഘടനാ നിര്‍മ്മാണസഭയുടെ സ്ഥിരം അധ്യക്ഷന്‍.
ആറ്റ്ലിയുടെ പ്രഖ്യാപനം
■ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി 1947 ഫിബ്രവരി 20-ാം തീയ്യതി ബ്രിട്ടീഷ് പാർലമെന്‍റില്‍ പ്രധാനമന്ത്രി ആറ്റ്‌ലി നടത്തിയ പ്രഖ്യാപനമാണ് ആറ്റ്ലി പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടുന്നത്.
■ ഇതനുസരിച്ച് 1948 ജൂണ്‍ ഒന്നിനു മുമ്പായി ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതാണ്.
■ ലൂയി മൗണ്ട്ബാറ്റണ്‍ പ്രഭുവിനെ ഇന്ത്യയിലെ വൈസ്രോയി ആയി നിയമിക്കുകയും അധികാരം ഇന്ത്യക്കാരിലേക്ക് കൈമാറുന്നതിനുള്ള അധികാരം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കും എന്നും പ്രഖ്യാപിച്ചു.
■ ആറ്റ്ലിയുടെ പ്രഖ്യാപനത്തെ “ധീരമായ ഒരു കാല്‍വെപ്പ്” എന്നാണ് നെഹ്‌റു വിശേഷിപ്പിച്ചത്.
മൗണ്ട് ബാറ്റൺ പദ്ധതി (1947)
■ വി.പി. മേനോന്റെ സഹായത്തോടെയാണ് മൗണ്ട് ബാറ്റണ്‍ തന്റെ പദ്ധതി തയ്യാറാക്കിയത്.
■ മൗണ്ട്ബാറ്റണ്‍ പദ്ധതിയനുസരിച്ച് ഇന്ത്യയെ, ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടു വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കുന്നതാണ്.
■ ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കുവാനുള്ള മൗണ്ട് ബാറ്റണ്‍ന്റെ പദ്ധതിയാണ് “ബാൾക്കന്‍ പദ്ധതി" എന്നറിയപ്പെട്ടത്.
■ 1947 ജൂണ്‍ 30-നു മൗണ്ട്ബാറ്റണ്‍ പദ്ധതി രണ്ടുകക്ഷികളും ഔപചാരികമായി അംഗീകരിച്ചു.
■ ഇന്ത്യയെ വിഭജിച്ച് അധികാരം കൈമാറാനുള്ള പദ്ധതി 'ജൂണ്‍ 3 പദ്ധതി, മൗണ്ട്ബാറ്റന്‍ പദ്ധതി” എന്നിങ്ങനെയും അറിയപ്പെടുന്നു.
■ 1948 ജൂണ്‍ 22ന് ഇന്ത്യയുടെ ചക്രവര്‍ത്തി എന്ന പദവി ബ്രിട്ടീഷ് രാജാവ് ജോണ്‍ VI ഓദ്യോഗികമായി ഒഴിഞ്ഞു.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ആക്ട് (1947)
■ 1947 ജൂലായ് 18-നു ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം പാസാക്കി.
■ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമമനുസരിച്ച് 1947 ആഗസ്ത് 15നു ഇന്ത്യ, പാകിസ്താന്‍ എന്നീ സ്വതന്ത്ര ഡൊമിനിയനുകൾ നിലവില്‍ വരും.
■ ജിന്ന ഗവര്‍ണര്‍ ജനറലും ലിയാക്കത്ത് അലി ഖാന്‍ പ്രധാനമന്ത്രിയുമായുള്ള പാകിസ്താന്‍ മൗണ്ട് ബാറ്റണ്‍ പ്രഭു ആഗസ്ത് 14-നു, ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
■ ഇന്ത്യന്‍ ഡൊമിനിയന്റെ ഗവര്‍ണര്‍ ജനറലായി 1947 ആഗസ്ത് 15-ാം തീയതി മൗണ്ട് ബാറ്റണ്‍ പ്രഭു സത്യപ്രതിജ്ഞ ചെയ്തു.
■ 1948-ല്‍ സര്‍ സി. രാജഗോപാലാചാരി ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറലായി സത്യപ്രതിജ്ഞ ചെയ്തു.
■ 1950 ജനവരി 26-ന് പുതിയ ഭരണഘടന നിലവില്‍ വരികയും ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി തീരുകയും ചെയ്തു.