കേരളത്തിലെ സാഹിത്യം

Arun Mohan
0

മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ

പാട്ടു പ്രസ്ഥാനം

മലയാളത്തിലെ ആദ്യ സാഹിത്യപ്രസ്ഥാനമായി കണക്കാക്കുന്നത് പാട്ടുകളെയാണ്. അങ്ങനെ നോക്കുമ്പോൾ പാട്ടുപ്രസ്ഥാനത്തിലുണ്ടായ ആദ്യകൃതിക്ക് ഭാഷയിൽ പ്രാധാന്യമേറെയുണ്ട്. മലയാള ഭാഷയുടെ ആധുനിക രൂപത്തിനുമുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യശാഖകളാണ് പാട്ടുപ്രസ്ഥാനവും മണിപ്രവാളപ്രസ്ഥാനവും. ഇന്നുവരെ കണ്ടുകിട്ടിയതിൽ ഏറ്റവും പ്രാചീനമായ പാട്ടുകൃതി രാമചരിതമാണ്. പാട്ടുഭാഷാ സാഹിത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉൾക്കൊള്ളുന്ന ഈ കാവ്യത്തെ മലയാളത്തിലെ ആദ്യ സാഹിത്യകൃതിയായും കണക്കാക്കുന്നു. രാമചരിതം രചിച്ചത് ചീരാമകവിയാണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചനയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ കൃതി രചിച്ചതെന്നും കരുതപ്പെടുന്നു. രാമചരിതത്തിന്റെ കർത്താവ്, രചനാകാലം എന്നിവയെക്കുറിച്ച് വ്യത്യസ്‌താഭിപ്രായങ്ങളാണുള്ളത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണിതിന്റെ കർത്താവെന്ന് പ്രശസ്‌ത ഭാഷാപണ്ഡിതനായ കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെട്ടിട്ടുണ്ട്. വേണാട് വാണിരുന്ന ശ്രീവീരരാമവർമ മഹാരാജാവാകാം 'ചീരാമൻ' എന്ന് 'സാഹിത്യചരിത്ര'ത്തിൽ ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇവയൊന്നും അംഗീകരിക്കാത്തവരും, ഉത്തരകേരളത്തിലാണ് ഈ കൃതിരൂപംകൊണ്ടതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പാട്ടുസാഹിത്യത്തിന്റെ മികച്ച ഉദാഹരണമായ രാമചരിതത്തിൽ 1814 പാട്ടുകളുണ്ട്. മലയാളവും ദ്രാവിഡവും (തമിഴ്) ഇടകലർത്തി, ദ്രാവിഡവൃത്തത്തിലാണ് ഇതിന്റെ രചന. രാമചരിതത്തെ മലയാളത്തിലെ പ്രഥമകൃതിയായി ജർമൻ മിഷനറിയും ഭാഷാപണ്ഡിതനുമായ ഹെർമൻ ഗുണ്ടർട്ട് തന്റെ 'മലയാളം നിഘണ്ടു'വിൽ വിവരിക്കുന്നുണ്ട്.

പാട്ടിന്റെ നിർവചനം രാമചരിതത്തെപോലെ പിന്തുടരുന്ന മറ്റൊരു കൃതിയാണ് തിരുനിഴൽ മാല. ആറന്മുള ക്ഷേത്രത്തെ പ്രതിപാദ്യമാക്കി 539 ഈരടികളും 93 പാട്ടുകളിലുമായി രചിച്ച ഈ കൃതി ഇതിവൃത്ത സ്വീകരണത്തിൽ മറ്റു പാട്ടു കൃതികളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു. ആ കാലഘട്ടത്തിലെ ജനസംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, ജീവിതരീതി എന്നിവയെല്ലാം മനസിലാക്കാൻ തിരുനിഴൽ മാലയിലൂടെ സാധിക്കുന്നു. പാട്ടുസാഹിത്യത്തിൽ രാമചരിതത്തിനുശേഷം ഉണ്ടായ പ്രശസ്ത കൃതികൾ കണ്ണശ്ശന്മാരുടേതാണ്. കണ്ണശ്ശന്മാർ നാല് പേരായിരുന്നു. നിരണം കവികൾ എന്നും ഇവർക്ക് പേരുണ്ട്. തിരുവല്ലാ താലൂക്കിൽ നിരണം എന്ന സ്ഥലത്തെ കണ്ണശ്ശൻ പറമ്പിലായിരുന്നത്രേ കണ്ണശ്ശന്മാരുടെ തറവാട്. കരുണേശൻ എന്ന കവിയുടെ മക്കളായ മാധവപ്പണിക്കരും ശങ്കരപ്പണിക്കരുമാണ് നിരണം കവികളിലെ രണ്ടുപേർ. കരുണേശന്റെ ഇളയ പുത്രിയുടെ മകനാണ് നിരണം കവികളിലെ പ്രധാനിയായ രാമപ്പണിക്കർ. തമിഴിന്റെ സ്വാധീനം കണ്ണശ്ശന്മാരുടെ കൃതികളിൽ കുറവാണ്. മലയാളത്തിൽ ഭക്തിപ്രസ്ഥാനം ആരംഭിക്കുന്നത് ഇവരിലൂടെയാണെന്ന് പറയാം. ഭഗവദ്ഗീതയ്ക്ക് മലയാളത്തിൽ ആദ്യമായുണ്ടായ വിവർത്തനം രചിച്ചത് മാധവപ്പണിക്കരാണ്. ശങ്കരപ്പണിക്കരുടെ പ്രധാന കൃതിയാണ് ഭാരതമാല. നിരണം കവികളിൽ ഏറ്റവും പ്രശസ്തനായ രാമപ്പണിക്കരുടെ പ്രധാന കൃതിയാണ് കണ്ണശ്ശരാമായണം. ശ്രീരാമന്റെ കഥപറഞ്ഞ് ജനങ്ങളെ നന്മയുടെ പാതയിൽ കൊണ്ടുവരികയായിരുന്നു രാമപ്പണിക്കാരുടെ ലക്ഷ്യം.

മണിപ്രവാള പ്രസ്ഥാനം

പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിൽ ശക്തിപ്രാപിച്ച മിശ്രഭാഷയിൽ മികച്ച സാഹിത്യ കൃതികൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ മണിപ്രവാള പ്രസ്ഥാനം ആവിർഭവിച്ചു. പദ്യസാഹിത്യം മണിപ്രവാളമായിത്തീർന്നു. പാഠകത്തിനും കൂടിയാട്ടത്തിനും വേണ്ടി എഴുതപ്പെട്ട കൃതികൾ പ്രധാനമാണ്. പ്രാചീന മണിപ്രവാളം, മധ്യകാല മണിപ്രവാളം, ആധുനിക മണിപ്രവാളം എന്നിങ്ങനെ ഈ ഘട്ടത്തെ വിഭജിക്കാം. വൈശികതന്ത്രം, ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീ ചരിതം, ഉണ്ണിച്ചിരുതേവീ ചരിതം തുടങ്ങിയ കൃതികൾ പ്രാചീന മണിപ്രവാളഘട്ടത്തെ പ്രതിനിധീകരിക്കുന്നു. കോകസന്ദേശം, ഉണ്ണുനീലി സന്ദേശം തുടങ്ങിയ സന്ദേശ കാവ്യങ്ങളാണ് മധ്യകാല മണിപ്രവാളത്തിൽ ഉൾപ്പെടുന്നത്. നൈഷധംചമ്പു, ഭാഷാരാമായണം ചമ്പു തുടങ്ങിയ ചമ്പുക്കളും ചന്ദ്രോത്സവം തുടങ്ങിയ കാവ്യങ്ങളുമാണ് മൂന്നാം ഘട്ട മണിപ്രവാളത്തിലുൾപ്പെടുന്നത്. തോലൻ (അതുലൻ) ആണ് ആദ്യം ശ്രദ്ധയിൽ വരുന്ന മണിപ്രവാള കവി. 'തോഴ'നാണ് തോലനായി മാറിയതെന്നാണ് ഒരു വാദം. ഹാസ്യകൃതികളുടെ പേരിലറിയപ്പെടുന്ന തോലൻ 'മഹോദയപുരേശചരിതം' എന്ന പേരിൽ ഒരു ചരിത്രകാവ്യം രചിച്ചിട്ടുണ്ട്.

ചമ്പു പ്രസ്ഥാനം

പാട്ടുസാഹിത്യത്തിനുശേഷം മലയാളഭാഷയെ സ്വാധീനിച്ച സാഹിത്യപ്രസ്ഥാനമാണ് മണിപ്രവാളം. മണിയും (മാണിക്യം) പ്രവാളവും (പവിഴം) ഒരു ചരടിൽ കോർത്തതുപോലുള്ള സാഹിത്യം എന്നാണ് മണിപ്രവാളത്തിന്റെ അർഥം. മാണിക്യം മലയാളത്തെയും പവിഴം സംസ്കൃതത്തെയും സൂചിപ്പിക്കുന്നു. മണിപ്രവാളത്തിന്റെ വരവോടെ, തമിഴും മലയാളവും ഇടകലർന്ന പാട്ടുസാഹിത്യത്തിന്റെ പ്രസക്‌തി നഷ്ട‌മായി. ഗദ്യവും പദ്യവും ചേർന്ന കാവ്യരൂപമാണ് ചമ്പു. സംസ്കൃതഭാഷയിൽ ആവിർഭവിച്ച ഈ പ്രസ്ഥാനം പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മലയാളത്തിലുമെത്തി. മലയാളത്തിലെ ആദ്യത്തെ ചമ്പുകാവ്യമായി കണക്കാക്കുന്നത് 'ഉണ്ണിയച്ചീചരിത'ത്തെയാണ്. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതായി കരുതുന്ന ഇതിന്റെ രചയിതാവാരെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. കാവ്യത്തിന്റെ അവസാനത്തിലുള്ള 'തേവൻ ചിരികുമാരൻ ചൊന്ന ചമ്പു' എന്നൊരു പരാമർശം മാത്രമാണ് രചയിതാവിനെക്കുറിച്ച് സൂചന നൽകുന്നത്. അതിനാൽ 'ദേവൻ ശ്രീകുമാരൻ' എന്നയാളാകാം ഉണ്ണിയച്ചീചരിതം രചിച്ചതെന്ന് ചിലർ അനുമാനിക്കുന്നു. തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള തിരുമരുതൂരിലെ ഉണ്ണിയച്ചിയും സ്വർഗത്തിൽനിന്ന് ഭൂമിയിൽ സഞ്ചാരിയായെത്തിയ ഒരു ഗന്ധർവനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. മണിപ്രവാളചമ്പു ആയതിനാൽ ഉണ്ണിയച്ചീചരിതത്തിൽ സംസ്കൃതഭാഷയുടെ സ്വാധീനം പ്രകടമാണ്. 1346-നു മുമ്പായിരിക്കണം ഇത് രചിച്ചതെന്ന് മഹാകവി ഉള്ളൂരും, 1275-നു തൊട്ടുമുമ്പാകാം ഇതിന്റെ രചനാകാലമെന്ന് പ്രമുഖ ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ളയും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രാചീന മണിപ്രവാളകൃതികളിൽ ഏറെ പ്രശസ്‌തമായ മൂന്നെണ്ണം ചമ്പുക്കളാണ്. 'ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം' എന്നിവയാണവ. ആദ്യകാല ചമ്പുക്കൾ പൊതുവേ സ്ത്രീസൗന്ദര്യത്തെ പ്രശംസിക്കുന്ന രീതിയിൽ എഴുതപ്പെട്ടവയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം മലയാളചമ്പുക്കളുടെ ശുക്രദശയായി കണക്കാക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിലുണ്ടായ ചമ്പുക്കളാണ് മലയാളചമ്പുക്കളുടെ രണ്ടാംഘട്ടം എന്നു പറയാം. പ്രധാനമായും പുരാണകഥകളെ അവലംബിച്ചു രചിച്ച മധ്യകാല ചമ്പുക്കളിലെ സുപ്രധാനകൃതിയായി 'രാമായണം ചമ്പു'വിനെ കണക്കാക്കാം. രാമാവതാരം, രാവണവധം എന്നിങ്ങനെ 20 ഭാഗങ്ങളുള്ള ഇതു രചിച്ചത് പുനം നമ്പൂതിരിയാണ്.

ഗാഥ പ്രസ്ഥാനം

'ബൃഹത്' എന്നാൽ വലുത് എന്നാണ് അർഥം. ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ബൃഹത്കാവ്യമായി കണക്കാക്കുന്നത് ചെറുശ്ശേരി രചിച്ച 'കൃഷ്ണഗാഥ'യെയാണ്. ശ്രീകൃഷ്‌ണചരിതത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ കാവ്യവും ഇതുതന്നെ. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽനിന്ന് പൂർണമായും മോചിതമായ രചനയായിരുന്നു ചെറുശ്ശേരിയുടേത്. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും ലാളിത്യവും കാണാനാവുന്ന ആദ്യ കൃതിയായും കൃഷ്ണ‌ഗാഥയെ കണക്കാക്കാം. 'ഗാഥ' എന്നാൽ പാട്ട് എന്നാണർത്ഥം. അതിനാൽ കൃഷ്‌ണഗാഥയെ 'കൃഷ്ണപ്പാട്ടെ'ന്നും പറയുന്നു. 'ചെറുശ്ശേരിഗാഥ' എന്നും ഇത് അറിയപ്പെടുന്നു. പുരാതനകാലത്ത് യാഗങ്ങൾ പോലുള്ള വൈദിക കർമങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഗാനങ്ങളെയാണ് ഗാഥ എന്നു വിളിച്ചിരുന്നത്. ശ്രീകൃഷ്‌ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലുള്ളത്. ഇതിന് ഭാഗവതത്തിന്റെ ദശമസ്കന്ധത്തിലെ ശ്രീകൃഷ്ണചരിതത്തെയാണ് കവി അടിസ്ഥാനമാക്കിയത്. ആകെ 47 അധ്യായങ്ങളും 2400-ഓളം ഈരടികളുമുള്ള കൃഷ്ണഗാഥയിൽ ലളിതമായ സംസ്കൃത പദങ്ങളും ഉൽപ്രേക്ഷ, ഉപമ, രൂപകം എന്നീ അലങ്കാരങ്ങളും ഉപയോഗിച്ചിരിക്കുന്നു. മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ ഒരുക്കിയിരിക്കുന്നത്.

കിളിപ്പാട്ട് പ്രസ്ഥാനം

"ശാരികപ്പൈതലേ ചാരുശീലേ, വരികാരോമലേ' എന്ന് ഏറെ വാൽസല്യത്തോടെ കിളിയെ വിളിച്ചുകൊണ്ട് കാവ്യരചന തുടങ്ങിയ കവി! മലയാളഭാഷയുടെ പിതാവായി വാഴ്ത്തപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്‌ഛനാണ് ആ മഹാകവി കിളിയെക്കൊണ്ട് കഥ പറയിപ്പിക്കുന്ന പുത്തൻ കവിതാരീതി മലയാളത്തിൽ കൊണ്ടുവന്നതിലൂടെ അദ്ദേഹം കിളിപ്പാട്ടു പ്രസ്‌ഥാനത്തിന്റെ ഉപജ്ഞാതാവു കൂടിയായി. അധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ് എഴുത്തച്ഛന്റെ പ്രധാന കൃതികൾ. വാല്മീകിയുടെ രാമായണകഥ മലയാളികൾക്ക് സുപരിചിതമായത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലൂടെയാണ്. എഴുത്തച്‌ഛനു മുൻപുതന്നെ കിളിപ്പാട്ടിനു സമാനമായ ചില കൃതികൾ മലയാളത്തിലുണ്ടായിരുന്നതായി കരുതുന്നു. എന്നാൽ, കിളിപ്പാട്ടു പ്രസ്‌ഥാനം എന്നൊരു സ്വതന്ത്രസമ്പ്രദായം മലയാളത്തിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. ഭക്തിക്ക് പ്രാധാന്യം നൽകി രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ തുടക്കത്തിൽ 'ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ' എന്നാണ് എഴുത്തച്ഛഛൻ കിളിയോടു പറയുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ലിപിസമ്പ്രദായമായിരുന്നു വട്ടെഴുത്ത്. അതിൽ നിന്ന് രൂപപ്പെട്ട മറ്റൊരു ലിപിരീതിയാണ് കോലെഴുത്ത്. താളിയോലയിൽ നാരായം അഥവാ കോലുകൊണ്ട് എഴുതിയതിനാലാണ് കോലെഴുത്ത് എന്ന പേരുവന്നത്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛന്റെ ശ്രമഫലമായാണ് ആ പഴയ ലിപികളെല്ലാം പരിഷ്കരിച്ച് ഇന്നു പ്രചാരത്തിലുള്ള മലയാള അക്ഷരങ്ങൾക്ക് രൂപം നൽകുന്നത്. മലയാളഭാഷയെ തമിഴിന്റെ സ്വാധീനവലയത്തിൽനിന്ന് മോചിപ്പിച്ച് സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ പരിഷ്കരിച്ചതിനാലാണ് അദ്ദേഹം ആധുനിക മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. മലയാളഭാഷയ്ക്ക് എഴുത്തച‌ഛൻ സമൃദ്ധമായ പദസമ്പത്ത് പ്രദാനം ചെയ്തിട്ടുമുണ്ട്. ഭാഷയിലെ സവിശേഷമായ ഒരു കാവ്യപ്രസ്‌ഥാനമായി കിളിപ്പാട്ടിനെ കണക്കാക്കുന്നു. കവി തന്റെ സൃഷ്‌ടി നേരിട്ട് അവതരിപ്പിക്കാതെ കിളിയെക്കൊണ്ട് പറയിക്കുന്നത് സരസ്വതീ ദേവിയുടെ കൈകളിലെ കിളിയെ അനുസ്മ‌രിച്ചാണെന്നും മറ്റുമുള്ള വ്യത്യസ്‌ത അഭിപ്രായങ്ങൾ പണ്ഡിതർക്കിടയിലുണ്ട്.

തുള്ളൽ പ്രസ്ഥാനം

ഏറ്റവും ജനകീയമായ കലാരൂപങ്ങളിൽ ഒന്നായി പേരെടുത്ത സാഹിത്യശാഖയാണ് തുള്ളൽ. ഹാസ്യ രൂപത്തിൽ സാമൂഹ്യവിമർശനം നടത്തുന്ന ഈ കലാരൂപത്തിന്റെ ഉപജ്‌ഞാതാവാണ് പ്രാചീന കവിത്രയത്തിൽപെട്ട കുഞ്ചൻ നമ്പ്യാർ. നമ്പ്യാരുടെ 'കല്ല്യാണസൗഗന്ധികം' എന്ന കൃതിയാണ് തുള്ളൽ കൃതികളിൽ ആദ്യത്തേതായി കണക്കാക്കുന്നത്. ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്നു തരം തുള്ളലുകൾ ഉണ്ട്. കല്ല്യാണ സൗഗന്ധികം ശീതങ്കൻ തുള്ളൽ വിഭാഗത്തിൽ പെടുന്നു. 1705 മേയ് അഞ്ചിന് പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തുള്ള കലക്കത്ത് ഭവനത്തിലാണ് കുഞ്ചൻ നമ്പ്യാരുടെ ജനനം. ഇദ്ദേഹത്തിന്റെ പിതാവ് ചെമ്പകശ്ശേരിരാജാവിന്റെ ദാസനായിരുന്നു. അങ്ങനെയാണ് നമ്പ്യാർ അമ്പലപ്പുഴയിലെത്തിയത്. പലരിൽ നിന്നായി വിവിധ കലകൾ അഭ്യസിച്ച നമ്പ്യാർ തർക്കം, വ്യാകരണം, ജ്യോതിഷം, പാഠകം മുതലായവയിലെല്ലാം മികച്ചുനിന്നു. പിന്നീട് തുള്ളൽ എന്ന കലാരൂപത്തിന് സ്വന്തമായി രൂപം നൽകി. 64 തുള്ളലുകൾ നമ്പ്യാർ ഉണ്ടാക്കി എന്ന് പറയുന്നുണ്ട്. എന്നാൽ പല പണ്ഡിതരും ഇത് അംഗീകരിക്കുന്നില്ല. സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, പാത്രചരിതം എന്നിങ്ങനെ 21 ഓട്ടൻ തുള്ളലുകളും ഗണപതി പ്രാതൽ, ധ്രുവചരിതം എന്നിവയടക്കം 11 ശീതങ്കൻ തുള്ളലുകളും പാഞ്ചാലീ സ്വയംവരം, സഭാപ്രവേശം, എന്നിവയുൾപ്പെടെ ഒൻപത് പറയൻ തുള്ളലുകളുമാണ് കുഞ്ചൻ നമ്പ്യാർ രചിച്ചതെന്നാണ് പൊതുവേ പറയുന്നത്. പുരാണകഥാപാത്രങ്ങളാണ് തുള്ളൽ കൃതികളിൽ കൂടുതലും ഉള്ളത്.

ആട്ടക്കഥ പ്രസ്ഥാനം

കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ പ്രൗഢി കൊണ്ടും പാരമ്പര്യം കൊണ്ടും തലയെടുപ്പേറെയുണ്ട് കഥകളിക്ക്. കഥകളി എന്ന ദൃശ്യകലയ്ക്കായി പിറവിയെടുത്ത സാഹിത്യരൂപമാണ് ആട്ടക്കഥ. അതിനാൽ ആട്ടക്കഥകൾക്ക് മലയാളസാഹിത്യചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാൻ ആട്ടക്കഥയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. കൊട്ടാരക്കര രാജകുടുംബത്തിലെ വീരകേരളവർമയാണ് കൊട്ടാരക്കരത്തമ്പുരാൻ എന്ന പേരിൽ പ്രസിദ്ധനായത്. ഇദ്ദേഹം ആവിഷ്‌കരിച്ച രാമനാട്ടം പിൽക്കാലത്ത് കഥകളിയായി വികസിച്ചു. ജയദേവന്റെ 'ഗീതഗോവിന്ദ'വും മാനവേദ സാമൂതിരിയുടെ 'കൃഷ്ണഗീതി'യുമാണ് (കൃഷ്ണനാട്ടം) ആട്ടക്കഥയുടെ രൂപസംവിധാനത്തിനു മാതൃകയായി കരുതുന്നത്. സാഹിത്യം, സംഗീതം, അഭിനയം എന്നിവയ്ക്കെല്ലാം പ്രാധാന്യമുള്ളവയാണ് ആട്ടക്കഥകൾ. രാമായണകഥയെ എട്ടു ദിവസത്തെ ആട്ടത്തിനുവേണ്ടി രംഗത്ത് അവതരിപ്പിക്കാൻ പാകത്തിൽ എട്ടുഖണ്ഡങ്ങളായി തിരിച്ച് കൊട്ടാരക്കരത്തമ്പുരാൻ ചിട്ടപ്പെടുത്തിയതാണ് രാമനാട്ടം. ഈ എട്ടു ഖണ്ഡങ്ങളെയും ചേർത്ത് രാമായണം ആട്ടക്കഥ എന്നും പറയാറുണ്ട്. രാമനാട്ടത്തിനാധാരമായ എട്ടു കഥകളിൽ 'രാമനാട്ടകഥ' നിന്നാണ് മലയാളത്തിൽ ആട്ടക്കഥാസാഹിത്യത്തിന്റെ ആരംഭം. ഇവയിൽ സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം എന്നിവ ഇപ്പോഴും കഥകളിയരങ്ങത്ത് ആടാറുണ്ട്. കോട്ടയത്തു തമ്പുരാന്റെ 'ബകവധം, കല്യാണസൗഗന്ധികം, കിർമീരവധം, കാലകേയവധം' ആട്ടക്കഥകൾ, ഉണ്ണായിവാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'കീചകവധം ഉത്തരാസ്വയംവരം' തുടങ്ങിയവ അതിപ്രശസ്‌തങ്ങളായ ആട്ടക്കഥകളാണ്.

ഭാഷാശാസ്ത്രഗ്രന്ഥം

കൃത്യമായ നിയമങ്ങളോ വ്യവസ്കളോ ഒന്നുമില്ലാതെ ചിതറിക്കിടന്നിരുന്ന മലയാള ഭാഷയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാൻ സഹായിച്ച ആദ്യത്തെ അലങ്കാരശാസ്ത്ര ഗ്രന്ഥമാണ് 'ലീലാതിലകം'. രചിച്ചത് ആരാണെന്ന് കൃത്യമായി അറിയാത്ത ഈ കൃതി പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിലാണ് എഴുതപ്പെട്ടതെന്ന് കരുതുന്നു. വിഷയങ്ങളെ എട്ടു ശിൽപങ്ങളായി ക്രമീകരിച്ചിട്ടുള്ള ലീലാതിലകം സംസ്കൃതത്തിലാണ് രചിച്ചിരിക്കുന്നത്. എന്നാൽ, ഉദാഹരണങ്ങൾ മണിപ്രവാളശ്ലോകങ്ങളാണ്; ചിലവ പാട്ടുകളും. സാഹിത്യത്തെ സംബന്ധിച്ച പല കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ വ്യക്തമായി പറയുന്നു. ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ നാല് കാവ്യഗുണങ്ങളെക്കുറിച്ച് വിശദമായി വിശദീകരിക്കുന്നുണ്ട്. ലീലാതിലകം സംസ്കൃതത്തിൽ നിന്ന് ആദ്യമായി പരിഭാഷപ്പെടുത്തിയത് അപ്പൻ തമ്പുരാനാണ്. ഒന്നാം ശിൽപം പരിഭാഷപ്പെടുത്തിയ അദ്ദേഹം അത് 'മംഗളോദയം' മാസികയിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, ആറ്റൂർ കൃഷ്ണപ്പിഷാരടിയാണ് ഇത് പൂർണമായും പരിഭാഷപ്പെടുത്തിയത്. 1917-ലായിരുന്നു ഇത്. പിന്നീട് കെ. വാസുദേവൻ മൂസത്, ശൂരനാട് കുഞ്ഞൻപിള്ള, ഇളംകുളം കുഞ്ഞൻപിള്ള തുടങ്ങിയ ഭാഷാപണ്ഡിതരും ലീലാതിലകത്തിന്റെ വ്യാഖ്യാനങ്ങളും പരിഭാഷകളും നടത്തി. ലീലാതിലകത്തിന്റെ രചയിതാവിനെച്ചൊല്ലി പലവിധ അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. തിരുവല്ല മാമ്പുഴ ഭട്ടതിരി, കൊല്ലം രാജവംശവുമായി ബന്ധപ്പെട്ട ഒരാൾ എന്നിങ്ങനെ പല പേരുകളും ഗ്രന്ഥകാരനെക്കുറിച്ച് പലരും പറയുന്നുണ്ട്. ആരാണെങ്കിലും തർക്കം, വൃത്തം, അലങ്കാരം, വ്യാകരണം എന്നിവയിൽ അഗാധപാണ്ഡിത്യമുള്ളയാളാണ് ഇത് എഴുതിയതെന്ന് ഉറപ്പാണ്. ഒപ്പം തമിഴ്, കന്നഡ, സംസ്കൃതം, പ്രാകൃത ഭാഷകൾ എന്നിവയിലും ഏറെ അറിവുള്ള ആളായിരുന്നു എന്ന് വ്യക്തം. ലീലാതിലകത്തിനുശേഷം ഒരു ഭാഷാശാസ്ത്രഗ്രന്ഥം മലയാളത്തിന് ലഭിക്കാൻ ഏറെക്കാലത്തെ കാത്തിരിപ്പ് വേണ്ടിവന്നു. 1863-ൽ പുറത്തുവന്ന ജോർജ് മാത്തന്റെ "മലയാഴ്മയുടെ വ്യാകരണം' എന്ന കൃതിയാണിത്. ഒരു മലയാളി എഴുതിയ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥം എന്ന നിലയിൽ ഇതിനെ വിലയിരുത്താറുണ്ട്. 1851-ൽ തന്നെ ജോർജ് മാത്തൻ ഈ കൃതി തയാറാക്കിയിരുന്നു. പക്ഷേ, പ്രസിദ്ധീകരിക്കാൻ വൈകി. ഒടുവിൽ 12 വർഷത്തിനുശേഷം ഇത് പുറത്തുവന്നു. ഭാഷാശാസ്ത്രത്തിലെ ആദ്യകാല സംഭാവനകളിലൊന്നാണ് 1922-ൽ എടമരത്ത് സെബാസ്‌റ്റ്യൻ എഴുതിയ 'ഭാഷാശാസ്ത്രം'. ചിലർ ഇതിനെ ഈ വിഭാഗത്തിലെ ആദ്യകൃതിയായി വിശേഷിപ്പിക്കുന്നു. ഡോ.കെ സുകുമാര പിള്ളയുടെ 'കൈരളീ ശബ്ദദാനുശാസനം' മലയാളത്തിലെ വലിയ ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലൊന്നാണ്.

സന്ദേശകാവ്യം

മഹാനായ കാളിദാസനാണ് സന്ദേശകാവ്യമെന്ന സാഹിത്യശാഖയ്ക്ക് തുടക്കം കുറിച്ചതെന്നു പറയാം. സംസ്കൃത കവിയായ അദ്ദേഹത്തിന്റെ 'മേഘദൂത'മാണ് ആദ്യത്തെ സന്ദേശകാവ്യമായി കണക്കാക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ ലക്ഷ്മീദാസൻ രചിച്ച 'ശുകസന്ദേശ'വും ഈ രംഗത്തെ ആദ്യ കൃതികളിൽ ഒന്നാണ്. എന്നാൽ, മലയാളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യമാണ് 'ഉണ്ണുനീലീസന്ദേശം'. ഇത് ആരാണ് രചിച്ചതെന്ന് വ്യക്ത‌മല്ല. ഇത് എഴുതിയ ആളും കഥാനായകനും ഒരാൾ തന്നെയാണെന്നും അഭിപ്രായമുണ്ട്. പതിനാലാം നൂറ്റാണ്ടിനു ശേഷം മയൂരദൂതം, കോകിലസന്ദേശം എന്നിങ്ങനെ പല സന്ദേശകാവ്യങ്ങളും കേരളത്തിൽ സംസ്കൃതഭാഷയിലുണ്ടായി. എന്നാൽ, മലയാള ഭാഷയിൽ സന്ദേശകാവ്യം എന്ന ശാഖയ്ക്ക് വളർച്ച ഉണ്ടായില്ല. മണിപ്രവാളകൃതികളിൽ പ്രമുഖ സ്ഥാനമുള്ള കൃതിയാണ് ഉണ്ണുനീലീസന്ദേശം. 1906-'രസികരഞ്ജിനി' മാസികയിലാണ് ഇത് ആദ്യമായി അച്ചടിച്ചുവന്നത്. എ.ഡി 1350-നും 1365-നും ഇടയിലാണ് ഉണ്ണുനീലീസന്ദേശം രചിക്കപ്പെട്ടതെന്ന് ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. എ.ഡി 1374-ലാകാം ഉണ്ണുനീലിസന്ദേശത്തിന്റെ രചനാകാലം എന്നാണ് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പറയുന്നത്. നായകനും നായികയും സന്ദേശവാഹകനുമാണ് പ്രധാനമായും സന്ദേശകാവ്യങ്ങളിലുള്ളത്. കടയ്ക്കൽ മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണിനീലിക്ക് അവരുടെ ഭർത്താവ് തിരുവനന്തപുരത്തുനിന്ന് അയയ്ക്കുന്ന സന്ദേശമായാണ് ഉണ്ണുനീലീസന്ദേശം അവതരിപ്പിച്ചിരിക്കുന്നത്. മേഘസന്ദേശം, ശുകസന്ദേശം എന്നിവയുടെ സ്വാധീനം ഉണ്ണുനീലിസന്ദേശത്തിലുണ്ട്. പ്രകൃതിവർണനകളും മറ്റ് സുന്ദര വിവരണങ്ങളും സന്ദേശകാവ്യങ്ങളുടെ പ്രത്യേകതകളാണ്. ഉണ്ണുനീലീസന്ദേശത്തിലും ഇത് വ്യക്തമായി കാണാം. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള ഭൂപ്രദേശങ്ങളുടെ അതിസുന്ദരമായ വർണനകൾ ഇതിലുണ്ട്.

വഞ്ചിപ്പാട്ട് പ്രസ്ഥാനം

വഞ്ചിപ്പാട്ട് എന്നു കേട്ടാൽ രാമപുരത്തു വാര്യരുടെ പേരാണ് ഓർമയിലെത്തുക. അദ്ദേഹം രചിച്ച 'കുചേലവൃത്തം വഞ്ചിപ്പാട്ട്' അത്രയേറെ പ്രശസ്‌തമാണ്. മലയാളത്തിലെ ആദ്യ വഞ്ചിപ്പാട്ടും ഇതുതന്നെ. വഞ്ചിപ്പാട്ടിന് ഇന്നുള്ള പ്രശസ്തിക്ക് കാരണം അദ്ദേഹത്തിന്റെ ഈ കൃതിയാണ്. കൊല്ലവർഷം 878-928 (1703-1763) കാലഘട്ടത്തിലാണ് രാമപുരത്തു വാര്യർ ജീവിച്ചിരുന്നത് എന്ന് ഉള്ളൂർ രേഖപ്പെടുത്തിയിട്ടുണ്ട്. പുരാണകഥ ഇതിവൃത്തമാക്കി ഭക്തിരസത്തിന് പ്രാധാന്യം നൽകിയാണ് വാര്യർ സ്യഷ്ടി നടത്തിയത്. പുരാണത്തിലെ കുചേലന്റെ കഥയായതുകൊണ്ട് ഈ വഞ്ചിപ്പാട്ടിന് കുചേലവൃത്തം എന്നു പേരുവന്നു. ദരിദ്രനായ കുചേലന്റെയും സുഹൃത്തായ ശ്രീകൃഷ്‌ണന്റെയും കഥ പറയുന്ന ഈ കൃതിയിൽ ശ്രീകൃഷ്ണ‌ൻ കുചേലനോട് കാണിക്കുന്ന സ്നേഹവും സൗഹൃദവുമെല്ലാം ഭംഗിയായി വിവരിച്ചിട്ടുണ്ട്. 'നതോന്നത' എന്ന വൃത്തത്തിലാണ് രാമപുരത്തു വാര്യർ ഈ കൃതി രചിച്ചത്. ഈ കൃതിയ്ക്കു ശേഷം ഈ വൃത്തത്തെ വഞ്ചിപ്പാട്ട് വൃത്തം എന്നു പോലും വിശേഷിപ്പിക്കാറുണ്ട്. വള്ളംകളിയുടെ താളത്തിൽ രൂപ്പെടുത്തിയതിനാൽ വഞ്ചിപ്പാട്ടിനെ 'വള്ളപ്പാട്ടെ'ന്നും പറയുന്നു. പുരാണകഥയെ നമ്മുടെ ജീവിതാവസ്‌ഥകളോട് ചേർത്തുവായിക്കാൻ തക്കവണ്ണം അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ കൃതിയുടെ മഹത്വം. പുരാണമാണെങ്കിലും മനുഷ്യന്റെ ദാരിദ്ര്യത്തെ മനസ്സിൽത്തട്ടുന്ന രീതിയിൽ അദ്ദേഹം ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു. പ്രഥമ വഞ്ചിപ്പാട്ട് കൃതിയാണെങ്കിലും ഇത് വേറിട്ടു നിൽക്കുന്നത് ഈ പ്രത്യേകതകൾ കൊണ്ടാണ്. ഗീതാഗോവിന്ദത്തിന്റെ തർജ്ജമയായ 'ഭാഷാഷ്ടപദി'യാണ് രാമപുരത്തു വാര്യരുടെ മറ്റൊരു കൃതി. വ്യാസോൽപ്പത്തി, നളചരിതം, കിരാതം എന്നിങ്ങനെ വേറെയും വഞ്ചിപ്പാട്ടുകൾ ഉണ്ടെങ്കിലും കുചേവലവൃത്തത്തോളം മികച്ചൊരു വഞ്ചിപ്പാട്ട് പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല.

പച്ചമലയാള പ്രസ്ഥാനം

സംസ്കൃത ഭാഷയുടെ സ്വാധീനത്തിൽനിന്ന് മലയാള ഭാഷയെ രക്ഷിക്കണം എന്നുറച്ച് ആരംഭിച്ച സമ്പ്രദായമാണ് 'പച്ചമലയാളം'. തനി മലയാള ഭാഷ മാത്രം ഉപയോഗിച്ച് കവിതയെഴുതുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം ശക്ത‌മായി നിലനിന്ന കാലത്താണ് പച്ചമലയാളമെന്ന ആശയം കടന്നുവന്നത്. പച്ചമലയാളത്തിൽ ആദ്യമായി രചന നടത്തിയ ആളാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 'നല്ല ഭാഷ' എന്നായിരുന്നു ഇതിന്റെ പേര്. 1891-'വിദ്യാവിനോദിനി' എന്ന പ്രസിദ്ധീകരണത്തിൽ നല്ലഭാഷ അച്ചടിച്ചുവന്നു. സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും സമർത്ഥമായ ഇടപെടലിലൂടെ മോഷണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് 51 ശ്ലോകങ്ങളുള്ള നല്ല ഭാഷയുടെ ഉള്ളടക്കം. 21 ശ്ലോകങ്ങളടങ്ങിയ 'ഒടി' എന്നൊരു കൃതിയും പിന്നീട് തമ്പുരാൻ പച്ചമലയാളത്തിൽ രചിച്ചു. പണ്ടുകാലത്ത് നാട്ടിൻ പുറങ്ങളിൽ നിലനിന്നിരുന്ന 'ഒടിവിദ്യ' ആയിരുന്നു ഒടിയുടെ പ്രമേയം. തമ്പുരാനു ശേഷം കുണ്ടൂർ നാരായണ മേനോൻ 'നാല് ഭാഷാകാവ്യങ്ങൾ' എന്ന പേരിൽ ഒരു പച്ചമലയാള കാവ്യസമാഹാരം രചിച്ചു. പച്ചമലയാളത്തിന്റെ വളർച്ചയ്ക്ക് ശ്രമിച്ച പ്രമുഖരെല്ലാം സംസ്കൃത പണ്ഡിതരായിരുന്നു. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളം കൃതികളാണ് 'ജാതിലക്ഷണം', 'അറിവ്' എന്നിവ. 'തങ്കമ്മ' (രണ്ടാംഭാഗം), 'ഒരു നേർച്ച' എന്നിവ ഉള്ളൂരെഴുതിയ പച്ചമലയാളം കൃതികളാണ്. തങ്കമ്മ (ഒന്നാംഭാഗം) പന്തളം കേരളവർമയാണ് രചിച്ചത്. പച്ചമലയാള കൃതികൾ മിക്കതും ഫലിതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. എന്തൊക്കെയാണെങ്കിലും പച്ചമലയാള പ്രസ്ഥാനത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. സവിശേഷമായ അന്യഭാഷാ പദങ്ങൾക്ക് പകരം വയ്ക്കാൻ പറ്റിയ പദങ്ങൾ മലയാളത്തിൽ ഉണ്ടാക്കുക എളുപ്പമായിരുന്നില്ല. മാത്രമല്ല, കാവ്യത്തിലെ ഭാഷാരീതികൾ വേണ്ടത്ര പാലിക്കാനും പച്ചമലയാളത്തിന് കഴിഞ്ഞില്ല. പച്ചമലയാളത്തെ 'ഉണക്കമലയാള'മെന്ന് ചില പണ്ഡിതന്മാർ ആക്ഷേപിക്കുകയും ചെയ്തു‌.

വെണ്മണി പ്രസ്ഥാനം

മഹാകാവ്യം

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ 'മഹാകാവ്യ'മായി കണക്കാക്കുന്ന കൃതിയാണ് 'രാമചന്ദ്രവിലാസം'. രാമായണകഥ വിവരിക്കുന്ന ഈ കാവ്യത്തിന്റെ രചയിതാവിന്റെ പേര് അഴകത്ത് പത്മനാഭക്കുറുപ്പ്. കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന 'മലയാളി' മാസികയിൽ 1899-ലാണ് ഈ കാവ്യം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അതുവരെ സംസ്കൃത ഭാഷയിൽ മാത്രമേമഹാകാവ്യങ്ങൾ ഇറങ്ങിയിരുന്നുള്ളൂ. ശ്രേഷ്ഠമായൊരു ജീവിതമോ മഹത്തായൊരു വംശത്തിന്റെ ചരിത്രമോ ആയിരിക്കും മഹാകാവ്യത്തിന്റെ ഉള്ളടക്കം. ചുരുങ്ങിയത് ഏഴു സർഗ്ഗങ്ങളും വൃത്തം, അലങ്കാരം തുടങ്ങിയ ഭാഷാഗുണങ്ങളും അതിനുണ്ടായിരിക്കണം. ഇത്തരം ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതിനാലാണ് രാമചന്ദ്രവിലാസത്തെ മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി കണക്കാക്കുന്നത്. രാമാവതാരം മുതൽ പട്ടാഭിഷേകം വരെ 21 സർഗ്ഗങ്ങളും 1833 (1832 എന്നും കാണുന്നു) ശ്ലോകങ്ങളും ഉൾപ്പെടുന്നതാണ് ഈ മഹാകാവ്യം 1907-ൽ ഇത് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 'മലയാളി'യിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കേ തന്റെ സൃഷ്‌ടിയുടെ സ്വീകാര്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാൽ പത്മനാഭക്കുറുപ്പ് അതിൽ പേരുവച്ചിരുന്നില്ല. പിന്നീട് സാക്ഷാൽ കേരളവർമ വലിയ കോയിത്തമ്പുരാനാണ് പേരുവയ്ക്കാൻ അദ്ദേഹത്തിനു ധൈര്യം നൽകിയത്. പുസ്തകമാക്കിയപ്പോൾ അതിന് അവതാരിക എഴുതിയതാകട്ടെ, എ.ആർ രാജരാജവർമയും. ശബ്ദാലങ്കാരം, അർത്ഥാലങ്കാരം എന്നിവയും പ്രാസവുമെല്ലാം ഒപ്പിച്ചെഴുതിയ സൃഷ്ടിയാണ് രാമചന്ദ്രവിലാസം. ഇതിന്റെ രചനയ്ക്ക് രാമായണചമ്പു, വാല്മീകിരാമായണം, അധ്യാത്മരാമായണം, ഹനുവന്നാടകം, രഘുവംശം, നൈഷധം, ഭാരതചമ്പു, ആഗ്നേയപുരാണം തുടങ്ങിയ കൃതികൾ പത്മനാഭക്കുറുപ്പിന് സഹായകമായി. രാമചന്ദ്രവിലാസം എന്ന മഹാകാവ്യമടക്കം രാമകഥയെ അടിസ്ഥാനമാക്കി ഒട്ടനവധി പ്രാമാണികകൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്.

1869-ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ജനിച്ചത്. കാവ്യം, നാടകം, വിവർത്തനം എന്നിങ്ങനെ വ്യത്യസ്‌ത സാഹിത്യശാഖകളിലായി ഒരുപിടി കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. പ്രതാപരുദ്രകല്യാണം, മീനകേതചരിത്രം എന്നീ നാടകങ്ങൾ, ശ്രീഗണേശപുരാണം, മാർക്കണ്ഡേയപുരാണം എന്നീ കിളിപ്പാട്ടുകൾ, കുംഭനാസവധം, ഗന്ധർവ്വവിജയം എന്നീ ആട്ടക്കഥകൾ, പ്രഭുശക്തി എന്ന ഖണ്ഡകാവ്യം, ചാഞ്ചകശതകം, വ്യാഘ്രയേശസ്തവം, തുലാഭാരശതകം തുടങ്ങിയ കൃതികൾ ഉദാഹരണങ്ങളാണ്. മഹാകാവ്യത്തിന്റെ പൂർണലക്ഷണങ്ങളില്ലെങ്കിലും കുഞ്ചൻനമ്പ്യാരുടെ 'ശ്രീകൃഷ്‌ണചരിത'വും ഈ ഗണത്തിൽ പെടുത്താവുന്ന കൃതിയാണ്. 'രാമചന്ദ്രവിലാസം' എന്ന പേരിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനും ഒരു മഹാകാവ്യം രചിച്ചിട്ടുണ്ട്. ഉള്ളൂരിന്റെ 'ഉമാകേരളം', പന്തളം കേരളവർമ്മയുടെ 'രുഗ്‌മാംഗദചരിതം', വള്ളത്തോൾ നാരായണമേനോന്റെ 'ചിത്രയോഗം', കെ.സി കേശവപിള്ളയുടെ 'കേശവീയം', കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ 'ശ്രീയേശുവിജയം' തുടങ്ങിയവ മലയാളത്തിലെ ശ്രദ്ധേയമായ ചില മഹാകാവ്യങ്ങളാണ്.

വൃത്തശാസ്ത്രം

കവിതയുടെ താളവും ഭംഗിയുമൊക്കെ നിർണയിക്കുന്ന ഘടകമാണ് അതിന്റെ വൃത്തം. വൃത്തശാസ്ത്രത്തെക്കുറിച്ച് പറയുന്ന ആദ്യ മലയാള കൃതിയാണ് 'കേരളകൗമുദി'. 380-ലധികം ശ്ലോകങ്ങളുള്ള ഈ കൃതി കോവുണ്ണി നെടുങ്ങാടിയാണ് രചിച്ചത്. 1878-ൽ പ്രസിദ്ധീകരിച്ച കേരളകൗമുദിയിൽ മലയാള ഭാഷയുടെ പിറവി, വിഖ്യാത കവികൾ, വ്യാകരണ ഗ്രന്ഥത്തിന്റെ പ്രസക്‌തി, സംസ്‌കൃത വൃത്തങ്ങൾ, ദ്രാവിഡ വൃത്തങ്ങൾ എന്നിവയെക്കുറിച്ചൊക്കെ വിവരിച്ചിരിക്കുന്നു. അലങ്കാരങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്. തർക്കം, വേദാന്തം, ജ്യോതിഷം, മലയാളം, തമിഴ് മലയാളം എന്നിവയിലെല്ലാം അഗാധപണ്ഡിതനായിരുന്നു നെടുങ്ങാടി. അധ്യാപകനും അഭിഭാഷകനുമായി ജോലിനോക്കിയ ശേഷമാണ് അദ്ദേഹം മുഴുവൻ സമയ സാഹിത്യ പ്രവർത്തനത്തിലേക്കെത്തിയത്. 'കാവ്യരത്നാവലി (രണ്ട് ഭാഗങ്ങൾ)', 'അപൂർണമായ ആത്മകഥ' എന്നിങ്ങനെ രണ്ട് കൃതികളും ചില മുക്‌തകങ്ങളും നെടുങ്ങാടി രചിച്ചിട്ടുണ്ട്. എ.ആർ രാജരാജവർമയുടെ 'വൃത്തമഞ്ജരി' കേരളകൗമുദിയേക്കാൾ മികച്ച വൃത്തശാസ്ത്ര ഗ്രന്ഥമാണ്. അപ്പൻ തമ്പുരാൻ, കുട്ടികൃഷ്ണമാരാർ, എൻ.വി കൃഷ്ണവാര്യർ എന്നിവരും വൃത്തശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ഭാഷാചരിത്രം

ഏതു ഭാഷയ്ക്കും ഒരു ചരിത്രമുണ്ട്. അതിനെക്കുറിച്ച് വിവരിക്കുന്ന കൃതികൾ ആ ഭാഷയിൽ പ്രധാനപ്പെട്ടവയുമാണ്. മലയാളഭാഷയുടെ ചരിത്രവും വളർച്ചയും പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം 1881-ൽ തിരുവനന്തപുരത്തെ കേരളവിലാസം പ്രസിൽനിന്ന് പുറത്തിറങ്ങി. തിരുവിതാംകൂറിലെ പി. ഗോവിന്ദപ്പിള്ളയാണ് ഇത് രചിച്ചത്. 'മലയാളഭാഷാ ഗ്രന്ഥസമുച്ചയം' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ ആദ്യ പേര്. പിന്നീടിത് പരിഷ്കരിച്ച് രണ്ട് വോള്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോൾ "മലയാളഭാഷാചരിത്രം' എന്ന് പേരുമാറ്റി. 1889-ലും 1890-ലുമായി ഇവ പുറത്തുവന്നു. അറിയപ്പെടാത്ത പല സൃഷ്‌ടികളും കണ്ടെത്തി തന്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കാൻ ഗോവിന്ദപ്പിള്ളയ്ക്ക് കഴിഞ്ഞു. അദ്ദേഹമാണ് തുഞ്ചത്തെഴുത്തച്ഛന്റെ പേര് ആദ്യമായി രാമാനുജൻ എഴുത്തച്ഛ‌ൻ എന്ന് പ്രസിദ്ധപ്പെടുത്തിയത്. പല തെറ്റുകളും ഈ ഗ്രന്ഥത്തിൽ കടന്നുകൂടിയെങ്കിലും ആദ്യശ്രമം എന്ന നിലയിൽ മലയാള ഭാഷാചരിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള പല പുസ്‌തകങ്ങൾക്കും ഇത് വഴികാട്ടിയായി. 1896-ൽ എം.സി നാരായണപിള്ള മലയാള ഭാഷാചരിത്രം പരിശോധിച്ച് വേണ്ട മാറ്റങ്ങളോടെ പുറത്തിറക്കി. പിന്നീട് എ.ഡി ഹരിശർമ മുൻകൈയെടുത്ത് 1956-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചു. 1922-ൽ പി. ശങ്കരൻ നമ്പ്യാരെഴുതിയ "മലയാളസാഹിത്യ ചരിത്രസംഗ്രഹ'മാണ് ഈ രംഗത്തുവന്ന രണ്ടാമത്തെ കൃതി. ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രവും ഈ വിഭാഗത്തിലെ പ്രമുഖ കൃതിയാണ്.

നിഘണ്ടു

ഒരു ഭാഷയിലെ പദങ്ങളെ അക്ഷരമാലാക്രമത്തിൽ അടുക്കി, അവയുടെ അർത്ഥം, ഉച്ചാരണം എന്നിങ്ങനെയുള്ളവ വ്യക്തമാക്കുന്ന ഗ്രന്ഥത്തെയാണ് നിഘണ്ടു എന്നു പറയുന്നത്. ബെഞ്ചമിൻ ബെയ്ലി തയ്യാറാക്കിയ 'A Dictionary of High and Colloquial Malayalim and English' ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാളപദങ്ങളുടെ അർത്ഥം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയ ഈ മലയാളം-ഇംഗ്ലിഷ് നിഘണ്ടു 1846-ൽ പുറത്തുവന്നു. മലയാള വാക്കുകളുടെ അർത്ഥം മലയാളത്തിൽത്തന്നെ നൽകുന്ന ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പിന്നെയും പത്തു വർഷങ്ങൾക്കു ശേഷമാണ് വന്നത്. കോട്ടയം സി.എം.എസ് കോളജ് പ്രിൻസിപ്പലായിരുന്ന റിച്ചാഡ് കോളിൻസ് 1856-ൽ ഇത് തയ്യാറാക്കി. എന്നാൽ, സമഗ്രവും ആധികാരവുമായ മലയാളം-മലയാളം നിഘണ്ടുവായി അറിയപ്പെടുന്നത് ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള തയ്യാറാക്കിയ 'ശബ്ദതാരാവലി' ആണ്. 1923-ലാണ് ഇത് പുറത്തുവന്നത്. ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ മലയാളം-ഇംഗ്ലിഷ് നിഘണ്ടുവും ഈ രംഗത്തെ ആദ്യകാല സംഭാവനയാണ്. വിഷയങ്ങളെ അടിസ്‌ഥാനമാക്കി തയാറാക്കുന്ന പലതരം നിഘണ്ടുക്കളുണ്ട്. ശൈലികളെക്കുറിച്ച് പറയുന്ന ശൈലീ നിഘണ്ടു, എതിർവാക്കുകൾ ഉൾക്കൊള്ളിച്ച എതിർലിംഗ നിഘണ്ടു, പര്യായപദങ്ങൾ ക്രമീകരിച്ച പര്യായ നിഘണ്ടു, രണ്ടു ഭാഷകളിൽ അർത്ഥം പറയുന്ന ദ്വിഭാഷാ നിഘണ്ടു, മൂന്നു ഭാഷകളുള്ള ത്രിഭാഷാ നിഘണ്ടു എന്നിവയൊക്കെ ഭാഷയിൽ പിന്നീടു വന്ന പലതരം നിഘണ്ടുക്കളാണ്. ഇതിൽപ്പെടാത്ത കേരള ചരിത്ര നിഘണ്ടു, പുരാണ നിഘണ്ടു, ഗണിതശാസ്ത്ര നിഘണ്ടു, സാഹിത്യവിജ്‌ഞാന നിഘണ്ടു, ഭരണഭാഷാനിഘണ്ടു, കാവ്യശാസ്ത്ര നിഘണ്ടു തുടങ്ങിയവയും ഭാഷയിലുണ്ട്.

നിരൂപണം

ഒരു കൃതിയെ കൃത്യമായി പഠിച്ച് നിഷ്പക്ഷമായി വിലയിരുത്തി അതിന്റെ മേന്മകളും പോരായ്മകളും കണ്ടെത്തുന്നതിനെയാണ് സാഹിത്യവിമർശനം അഥവാ നിരൂപണം എന്ന് വിളിക്കുന്നത്. 1890-1895 കാലഘട്ടത്തിൽ സി.പി അച്ചുതമേനോൻ എഴുതിയ സാഹിത്യ നിരൂപണങ്ങളാണ് മലയാളത്തിലെ ആദ്യത്തെ സാഹിത്യ വിമർശനങ്ങൾ. തന്റെതന്നെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'വിദ്യാവിനോദിനി' മാസികയിലാണ് 'പുസ്‌തക പരിശോധന' എന്ന പേരിൽ അച്ചുത മേനോൻ നിക്ഷ്‌പക്ഷമായ സാഹിത്യ വിമർശനത്തിന് തുടക്കമിട്ടത്. ചന്തുമേനോന്റെ ശാരദ, സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ, അപ്പു നെടുങ്ങാടിയുടെ കുന്ദലത എന്നീ നോവലുകളെക്കുറിച്ചെല്ലാം അദ്ദേഹം നിരൂപണം നടത്തി. 'സി.പി അച്ചുതമേനോന്റെ സാഹിത്യ വിമർശനങ്ങൾ' എന്ന പേരിൽ ഈ രചനകൾ പുസ്‌തകരൂപത്തിലും വന്നു. എ.ആർ രാജരാജവർമ, പി. കെ നാരായണപിള്ള, സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവരും വിമർശന സാഹിത്യത്തിലെ ആദ്യകാല പ്രതിഭകളാണ്.

വൈജ്ഞാനിക സാഹിത്യം

മലയാള ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശം എന്ന ബഹുമതിയുള്ള ഗ്രന്ഥമാണ് ആർ, ഈശ്വരപിള്ള തയ്യാറാക്കിയ 'സമസ്‌ത വിജ്‌ഞാനഗ്രന്ഥാവലി'. 1937-ലാണ് ഇത് പുറത്തുവന്നത്. എന്നാൽ, ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയ വിജ്ഞാനകോശം എന്ന നിലയിൽ പരിഗണിക്കാവുന്ന ആദ്യ കൃതി മറ്റൊന്നാണ്. 1933-ൽ ഇറങ്ങിയ 'സാഹിത്യാഭരണം നിഘണ്ടു'വാണിത്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഇതിന്റെ രചയിതാവ്. വർഷങ്ങൾക്കു ശേഷം 1968-ലാണ് സമഗ്രവും വിപുലവുമായ ഒരു വിജ്ഞാനകോശം മലയാളത്തിൽ വന്നത്. 'വിശ്വവിജ്‌ഞാനകോശം' എന്ന പേരിൽ എൻബിഎസ് അത് പുറത്തിറക്കി. സംസ്‌ഥാന സർക്കാരിന്റെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് 'സർവവിജ്ഞാനകോശം' എന്ന പേരിൽ ഇരുപത് വോള്യങ്ങളിലൂടെ ഈ വൈജ്‌ഞാനിക പരമ്പര പുറത്തിറക്കുന്നുണ്ട്. നിലവിൽ 17 വോള്യങ്ങൾ വിപണിയിലെത്തി. വിശ്വസാഹിത്യ വിജ്ഞാനകോശം (10 വോള്യങ്ങൾ), പരിസ്‌ഥിതി വിജ്ഞാനകോശം, പരിണാമ വിജ്‌ഞാനകോശം, ജ്യോതിശാസ്ത്ര വിജ്ഞാനകോശം എന്നിങ്ങനെ വിഷയം തിരിച്ചാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഇവ പ്രസിദ്ധീകരിക്കാറ്. വിജ്ഞാനകോശങ്ങളിൽ വിഷയങ്ങളും പേരുകളും അക്ഷരമാലാക്രമത്തിലാണ് രേഖപ്പെടുത്തുക. ചിത്രങ്ങളും അതാത് വിഷയങ്ങൾക്കൊപ്പം നൽകുന്നു. അതാതു രംഗത്തെ വിദഗ്‌ധരുടെ നേതൃത്വത്തിലാണ് വിജ്‌ഞാനകോശം തയ്യാറാക്കുക.

പഴഞ്ചൊൽ സമാഹാരം

പറഞ്ഞു പഴകിയ ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ. ഇവ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമാണ്. മലയാളത്തിലെ പഴഞ്ചൊല്ലുകൾ ആദ്യമായി പുസ്‌തകമാക്കിയത് പൗലിനോസ് പാതിരി എന്ന വിദേശ മിഷനറിയാണ്. റോമിൽ അച്ചടിച്ച ഈ പുസ്‌തകം 1791-ൽ പുറത്തിറങ്ങി. പൗലിനോ ഡി സെൻ ബർത്ത ലോമിയോ എന്ന പൗലിനോസ് പാതിരി 1777-ലാണ് യൂറോപ്പിൽ നിന്ന് കേരളത്തിലെ വരാപ്പുഴയിലെത്തിയത്. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിൽ അറിവു നേടിയ ഇദ്ദേഹം നിരവധി പുസ്ത‌കങ്ങളും എഴുതി. അതിന്റെ തുടർച്ചയായാണ് മലയാളത്തിലെ പഴഞ്ചൊല്ലുകൾ ശേഖരിച്ച് പുസ്‌തകമാക്കിയത്. മലബാറിലെ ആപ്‌ത വചനങ്ങളുടെ ശേഖരം എന്നർത്ഥമുള്ള 'Centum Adagia Malabarica' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ പേര്. പഴഞ്ചൊൽ സമാഹാരങ്ങളിൽ പിന്നീടുണ്ടായ പ്രശസ്‌ത ക്യതിയാണ് 'പഴഞ്ചൊൽമാല'. 1845-ൽ ഹെർമൻ ഗുണ്ടർട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. 1850-ൽ അദ്ദേഹത്തിന്റെ  'ആയിരം പഴഞ്ചൊൽ' എന്ന ഗ്രന്ഥവും പുറത്തിറങ്ങി. കേരള ചരിത്രഗവേഷണ കൗൺസിൽ സമാഹരിച്ച് പുസ്‌തകമാക്കിയ 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' ആണ് ഏറ്റവും വലിയ പഴഞ്ചൊൽ പുസ്‌തകം. പഴഞ്ചൊല്ലുകൾ പോലെ പ്രധാനപ്പെട്ടവയാണ് ശൈലികളും. ടി. രാമലിംഗം പിള്ളയുടെ 'മലയാള ശൈലി നിഘണ്ടു' മലയാളത്തിലെ ആദ്യകാല ശൈലീപുസ്‌തകങ്ങളിൽ ഒന്നാണ്. 3,520 മലയാള ശൈലികൾ ഉൾക്കൊള്ളിച്ച് 1995-ൽ എൻ. പി. രാമചന്ദ്രൻ നായർ ഇറക്കിയ 'ശൈലീപുരാണ'മാണ് ഇന്നുള്ളതിൽ മികച്ച ശൈലീപുസ്‌തകം.

വ്യാകരണഗ്രന്ഥം

മലയാളത്തിലെ ആദ്യത്തെ ആധികാരികവ്യാകരണഗ്രന്ഥമായി കണക്കാക്കുന്ന കൃതിയാണ് എ.ആർ രാജരാജവർമ രചിച്ച 'കേരളപാണിനീയം'. 1916-ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഇന്നും വ്യാകരണപഠനത്തിനായി മലയാളികൾ ആശ്രയിച്ചുവരുന്നു. 1917-ൽ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങി. ഭാഷയുടെ വ്യാകരണനിയമങ്ങൾ ചിട്ടപ്പെടുത്തുന്നതിന് നൽകിയ സംഭാവനകളുടെ പേരിൽ 'കേരളപാണിനി' എന്ന വിശേഷണം എ.ആർ രാജരാജവർമയ്ക്കു ലഭിച്ചു. എ.ആർ രാജരാജവർമ മലയാളഭാഷയ്ക്കു നൽകിയ സംഭാവനകൾ അമൂല്യമാണ്. കവി, നിരൂപകൻ, ഉപന്യാസകാരൻ, അധ്യാപകൻ, വിദ്യാഭ്യാസപരിഷ്‌കർത്താവ് എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹം 33 മലയാളം കൃതികൾ രചിച്ചു. ഇതിനുപുറമേ നിരവധി അവതാരികകളും 15 സംസ്‌കൃത രചനകളും നടത്തി. മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നത് ഹെർമൻ ഗുണ്ടർട്ട് രചിച്ച മലയാള ഭാഷാവ്യാകരണം' ആണ്. മൂന്നു ഭാഗങ്ങളിലായി തയാറാക്കിയ ഈ കൃതിയുടെ സമ്പൂർണരൂപം 1868-ൽ പുറത്തുവന്നു. ഇതേ പേരിൽ മറ്റൊരു ഗ്രന്ഥം 1799-ൽ റോബർട്ട് ഡ്രമണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാശ്‌ചാത്യർക്കുവേണ്ടി രചിച്ചതിനാൽ ഇതിനെ സമ്പൂർണ മലയാള വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നില്ല.

ചരിത്രഗ്രന്ഥം

1843-ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച 'കേരളോൽപത്തി'യാണ് അച്ചടിച്ച ആദ്യ കേരള ചരിത്രഗ്രന്ഥം. ആരാണ് ഇതെഴുതിയത് എന്നകാര്യം വ്യക്‌തമല്ല. പരശുരാമന്റെ കാലം, പെരുമാക്കന്മാരുടെ കാലം, തമ്പുരാക്കന്മാരുടെ കാലം എന്നീ വിഭാഗങ്ങളിലായി കേരളചരിത്രം പറയുന്ന ഈ കൃതിയിൽ ഐതിഹ്യങ്ങൾ കാര്യമായുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആധികാരിക ചരിത്രമായി കരുതാനാവില്ല. ഈ കൃതിയുടെ തുടർച്ചയായി 1868-ൽ ഗുണ്ടർട്ട് 'കേരളപഴമ അഥവാ മലബാറിന്റെ ചരിത്രം' എന്നൊരു പുസ്‌തകം പ്രസിദ്ധീകരിച്ചു. പോർച്ചുഗീസുകാരുടെയും മറ്റും രേഖകളെ അടിസ്‌ഥാനമാക്കിയാണ് അദ്ദേഹം ഇതു രചിച്ചത്. സാഹിത്യത്തിലും ചരിത്രത്തിലും ആയുർവേദത്തിലും പ്രഗത്ഭനായിരുന്ന വൈക്കത്ത് പാച്ചു മൂത്തത് എഴുതിയ ചരിത്രഗ്രന്ഥമാണ് 'തിരുവിതാംകൂർ ചരിത്രം': പ്രധാനമായും വിദ്യാർഥികളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഈ കൃതി രചിച്ചത്. പൊന്നാനിയിൽ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദീൻ മഖ്‌ദൂം 1583-ൽ രചിച്ച 'തുഹ്ഫത് ഉൽ മുജാഹിദ്ദീൻ' എന്ന അറബിഭാഷയിലുള്ള ഗ്രന്ഥത്തെ ഒരു മലയാളിയെഴുതിയ ആദ്യത്തെ കേരളചരിത്രഗ്രന്ഥമായി കണക്കാക്കാറുണ്ട്.

സഞ്ചാര സാഹിത്യം

1786-ൽ രചിച്ച 'വർത്തമാനപ്പുസ്‌തക'മാണ് മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി. എന്നാൽ, പരുമല തിരുമേനി രചിച്ച 'ഊർശ്ലേം യാത്രാവിവരണ'മാണ് (1895) മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ യാത്രാവിവരണഗ്രന്ഥം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് 'വർത്തമാനപ്പുസ്‌തകം' രചിച്ചത്. പാറേമ്മാക്കൽ ഗോവർണദോർ എന്നും അദ്ദേഹം അറിയപ്പെടുന്നു. കരിയാറ്റിൽ ഔസേപ്പ് കത്തനാർക്കൊപ്പം 1778-ൽ അദ്ദേഹം നടത്തിയ സംഭവബഹുലമായ റോമായാത്രയുടെ വിവരണമാണിത്. ഗോവയിൽനിന്നായിരുന്നു യാത്ര പുറപ്പെട്ടത്. മാർപാപ്പയെ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. റോമിനൊപ്പം പോർച്ചുഗലും ഇവർ സന്ദർശിച്ചു. 'റോമായാത്ര' എന്നും ഈ കൃതിയെ വിളിക്കുന്നു. ഒരു ഇന്ത്യൻ ഭാഷയിലുണ്ടായ ആദ്യ യാത്രാവിവരണമാണ് ഇതെന്നും പറയപ്പെടുന്നു. പിന്നെയും എൺപത് വർഷത്തിൽ അധികം വേണ്ടിവന്നു മലയാളത്തിൽ മറ്റൊരു യാത്രാവിവരണകൃതി ഉണ്ടാവാൻ! 1872-ൽ കട്ടയാട്ടു ഗോവിന്ദമേനോൻ രചിച്ച 'കാശിയാത്ര റിപ്പോട്ട്' ആയിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാത്രാവിവരണം പദ്യരൂപത്തിൽ എഴുതുന്ന രീതി ആരംഭിച്ചു.

ശാസ്ത്രഗ്രന്ഥം

1864-ൽ സെഞ്ചി പഴനി ആണ്ടി എഴുതിയ 'ഗോവസൂരി പ്രയോഗം അഥവാ വസൂരി നിയന്ത്രണം' എന്ന പുസ്‌തകത്തെ മലയാളത്തിലെ ആദ്യത്തെ ശാസ്ത്രഗ്രന്ഥമായി കണക്കാക്കുന്നു. എന്നാൽ, ഇതിനു മുൻപു ഹെർമൻ ഗുണ്ടർട്ടിന്റെ പശ്ചിമോദയം മാസികയിൽ ശാസ്ത്ര വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അപ്പാവുപിള്ളയാണ് പഴനി ആണ്ടിയുടെ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 'ലഘുശാസ്ത്ര പാഠാവലി' എന്ന പേരിൽ ഒരു ശാസ്ത്രപുസ്തക പരമ്പരയും മലയാളത്തിൽ ഉണ്ടായിരുന്നു. എം രാജരാജവർമത്തമ്പുരാന്റെ  'നവീനശാസ്ത്രപീഠിക'യായിരുന്നു ഈ പരമ്പരയിലെ ആദ്യ കൃതി. ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻ റീഡിന്റെ നേതൃത്വത്തിൽ തയാറാക്കി ആംസ്‌റ്റർഡാമിൽനിന്ന് പ്രസിദ്ധീകരിച്ച "ഹോർത്തുസ് മലബാറിക്കൂസ്' എന്ന ലാറ്റിൻ സസ്യശാസ്ത്രഗ്രന്ഥത്തിൽ സസ്യങ്ങളുടെ പേരുകൾ മലയാളത്തിൽ നൽകിയിട്ടുണ്ട്. മലയാളം ലിപി അച്ചടിച്ച ആദ്യ പുസ്‌തകമാണിത്. 12 ഭാഗങ്ങളുള്ള ഈ ഗ്രന്ഥസമാഹാരം 1678-1693 കാലത്താണ് പ്രസിദ്ധീകരിച്ചത്. നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്ചുതനും മറ്റ് ചില പണ്ഡിതരും ചേർന്നാണ് ഇതിലേക്ക് ആവശ്യമായ വിവരങ്ങൾ സമാഹരിച്ചത്. ആദ്യം മലയാളത്തിൽ തയാറാക്കിയ പുസ്‌തകം പിന്നീട് ലാറ്റിനിലേക്ക് മൊഴിമാറ്റിയാണ് അച്ചടിച്ചത്.

ചെറുകഥ

കേരളത്തിലെ ആദ്യകാല പത്രപ്രവർത്തകരിൽ ഒരാളായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച 'വാസനാവികൃതി'യാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ 1891-'വിദ്യാവിനോദിനി'യിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഭാഷയിലാണ് അദ്ദേഹം ഈ കഥ രചിച്ചിരിക്കുന്നത്. മദ്രാസ് നിയമസഭയിൽ അംഗമായിരുന്ന ഇദ്ദേഹത്തിന്റേതായി ധാരാളം ഹാസ്യരചനകളും പുറത്തുവന്നിട്ടുണ്ട്. ദ്വാരക, പരമാർത്ഥം എന്നീ കഥകൾ പ്രശസ്തമാണ്. വാസനാവികൃതിക്കു മുമ്പ് വേറെയും ചെറുകഥകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സ്വതന്ത്ര രചനകളായിരുന്നില്ല. മൂർക്കോത്തു കുമാരൻ, സി.എസ് ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, അപ്പൻ തമ്പുരാൻ, സി.വി കുഞ്ഞിരാമൻ, ഇ.വി കൃഷ്ണപിള്ള തുടങ്ങിയവർ ആദ്യകാലത്തെ ചില പ്രമുഖ കഥാകാരന്മാരാണ്.

ജീവചരിത്രം

ഒരാൾ മറ്റൊരാളുടെ ജീവിതകഥ എഴുതുന്നതാണ് ജീവചരിത്രം. 1886-ൽ മർസിനോസ് പുരോഹിതൻ ഇറ്റാലിയൻ ഭാഷയിൽനിന്ന് വിവർത്തനം ചെയ്ത 'വിശുദ്ധ ത്രേസ്യായുടെ ചരിത്രസംക്ഷേപം' ആണ് മലയാളത്തിലെ ആദ്യത്തെ ജീവചരിത്രം. 1895-ൽ കേരളവർമ വലിയകോയിത്തമ്പുരാൻ 'മഹച്ചരിത സംഗ്രഹം' എന്ന ജീവിതകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ 'കാറൽ മാർക്സിനെപ്പറ്റി' (1912) ആണ് മാർക്സിനെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യ കൃതി. ഗാന്ധിജിയുടെ ജീവിതകഥയും മലയാളത്തിൽ ആദ്യം എഴുതിയത് സ്വദേശാഭിമാനിയാണ്. ഒരു മലയാളി മറ്റൊരു മലയാളിയെക്കുറിച്ച് മലയാളത്തിലെഴുതിയ ആദ്യ ജീവചരിത്രമാണ് 1913-ൽ പി.എൻ നാരായണപിള്ള, രാജാ രവിവർമയെക്കുറിച്ച് എഴുതിയ 'ചിത്രമെഴുത്തു കോയിത്തമ്പുരാൻ'.

നാടകം

കാളിദാസന്റെ 'അഭിജ്‌ഞാന ശാകുന്തളം' കേരളവർമ വലിയകോയിത്തമ്പുരാൻ 1882-ൽ വിവർത്തനം ചെയ്ത പ്രസിദ്ധീകരിച്ചതോടെയാണ് മലയാളനാടകങ്ങളുടെ യുഗം ആരംഭിച്ചത്. 'കേരളീയ ഭാഷാശാകുന്തളം' എന്ന പേരിൽ വിവർത്തനം ചെയ്ത ഈ നാടകം 'മണിപ്രവാള ശാകുന്തളം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, വെളുത്തേരി കേശവൻ വൈദ്യർ ഇതിനു മുൻപുതന്നെ ഈ കൃതി വിവർത്തനം ചെയ്ത് അവതരിപ്പിച്ചു എന്നും പറയപ്പെടുന്നു. ശാകുന്തളത്തിന്റെ വിവർത്തനത്തെ തുടർന്ന് ധാരാളം സംസ്കൃത നാടകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടു. അക്കാലത്തെ മലയാള നാടകങ്ങളെ കളിയാക്കിക്കൊണ്ട് 1894-ൽ മുൻഷി രാമക്കുറുപ്പെഴുതിയ നാടകമാണ് 'ചക്കീചങ്കരം', പി.കെ.കൊച്ചീപ്പൻ തരകന്റെ 'മറിയാമ്മ'യാണ് മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം. 1897-ലെ ഈ നാടകം അമ്മായിയമ്മപ്പോര്, സ്ത്രീധനം തുടങ്ങിയ കുടുംബപ്രശ്നങ്ങളെ കണക്കിന് വിമർശിക്കുന്നു. ഇംഗ്ലിഷ് നാടകരീതി അനുസരിച്ച് മലയാളത്തിലുണ്ടായ ആദ്യ നാടകമാണ് 'എബ്രായകുട്ടി.' 1893-ൽ കണ്ടത്തിൽ വറുഗീസ് മാപ്പിള രചിച്ച ഈ നാടകത്തിന്റെ കഥ ബൈബിളിൽ നിന്നാണെടുത്തിട്ടുള്ളത്. മലയാള മനോരമ പത്രത്തിന്റെ തുടക്കവും വളർച്ചയും അടിസ്ഥാനമാക്കി വയസ്‌കര മൂസ്സ് 1891-ൽ എഴുതിയ നാടകമാണ് 'മനോരമ വിജയം'. 1892-ൽ ടി.സി അച്യുതമേനോൻ എഴുതിയ 'സംഗീത നൈഷധം' ആണ് മലയാളത്തിലെ ആദ്യത്തെ സംഗീതനാടകം. 1903-ൽ കെ.സി കേശവപിള്ള എഴുതിയ 'സദാരാമ'യും ഇക്കൂട്ടത്തിലെ പ്രശസ്ത കൃതിയാണ്. ഇംഗ്ലിഷ് ഗദ്യനാടകങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മലയാളത്തിൽ ഗദ്യനാടകങ്ങൾ ഉണ്ടായത്. അവ 'പ്രഹസനങ്ങൾ' എന്നാണ് അറിയപ്പെടുന്നത്. പരിഹാസമാണ് പ്രഹസനങ്ങളുടെ പ്രധാന സവിശേഷത. സി.വി രാമൻപിള്ളയുടെ 'ചന്ദ്രമുഖീവിലാസം' (1885) ആണ് ഇക്കൂട്ടത്തിലെ ആദ്യ നാടകം.

1926-ൽ പ്രസിദ്ധീകരിച്ച, ഇ.വി കൃഷ്ണ‌പിള്ളയുടെ 'സീതാലക്ഷ്‌മി'യാണ് മലയാളത്തിലെ ചരിത്രനാടകങ്ങൾക്ക് തുടക്കം കുറിച്ചത്. കെ. ദാമോദരൻ 1937-ൽ രചിച്ച 'പാട്ടബാക്കി'യാണ് മലയാളഭാഷയിലെ ആദ്യത്തെ രാഷ്ട്രീയ നാടകം. 1940-ൽ ഇടശ്ശേരി ഗോവിന്ദൻനായർ രചിച്ച 'കൂട്ടുകൃഷി'യും ഈ ശ്രേണിയിൽപെടുന്നു. നമ്പൂതിരി സമുദായത്തിൽ നിലനിന്ന ദുരാചാരങ്ങൾക്കെതിരേ കൊടുങ്കാറ്റുയർത്തിയ ആദ്യ നാടകമായിരുന്നു 1930-ൽ വി.ടി ഭട്ടതിരിപ്പാട് രചിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്'. മലയാളത്തിലെ ആദ്യത്തെ എക്സ്‌പ്രഷനിസ്‌റ്റ് നാടകം എന്ന് അറിയപ്പെടുന്ന നാടകമാണ് 1944-ൽ പുളിമാന പരമേശ്വരൻപിള്ള രചിച്ച 'സമത്വവാദി'. അപ്പൻ തമ്പുരാൻ രചിച്ച 'മുന്നോട്ടുവീര'നാണ് മലയാളത്തിലെ ആദ്യത്തെ ഏകാംഗ നാടകം.

നോവൽ

അപ്പു നെടുങ്ങാടിയുടെ 'കുന്ദലത'യാണ് മലയാളത്തിലെ ആദ്യത്തെ നോവൽ. 1887-ലാണ് ഇത് പ്രസിദ്ധീകരിച്ചത്. എന്നാൽ, 1882-ൽ ആർച്ചു ഡീക്കൻ കോശി എഴുതിയ 'പുല്ലേരിക്കുഞ്ചു' ആണ് ആദ്യ നോവൽ എന്നു കരുതുന്നവരുണ്ട്. പൂർണ അർത്ഥത്തിൽ നോവൽ എന്നു വിളിക്കാൻ സാധിക്കാത്ത കൃതിയാണിത്. ഷേക്‌സ്‌പിയറിന്റെ 'കോമഡി ഓഫ് എറേഴ്‌സ്' എന്ന നാടകത്തെ അടിസ്‌ഥാനമാക്കി 'ആൾമാറാട്ടം അഥവാ ഒരു നല്ല കേളിസല്ലാപം' എന്നൊരു കൃതി 1866-ൽ പ്രസിദ്ധീകരിച്ചിരുന്നു. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് വിവർത്തനം ചെയ്ത ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കുന്നവരുണ്ട്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലാണ് ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ' 1889-ൽ പുറത്തുവന്ന 'ഇന്ദുലേഖ' അന്നത്തെ കേരളീയ സമൂഹത്തിലെ യാഥാസ്‌ഥിതിക നിലപാടുകളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്നു. രണ്ടാമത്തെ നോവലായ 'ശാരദ' പൂർത്തിയാക്കും മുമ്പ് ചന്തുമേനോൻ അന്തരിച്ചു. സി.വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ'യാണ് മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയായ സമ്പ്രദായത്തിലുള്ള മലയാളത്തിലെ ആദ്യത്തെ നോവൽ പോഞ്ഞിക്കര റാഫി എഴുതിയ 'സ്വർഗദൂതനാ'ണ്. മലയാളത്തിൽ കുറ്റാന്വേഷണ നോവലുകൾക്ക് തുടക്കം കുറിച്ച കൃതിയാണ് അപ്പൻ തമ്പുരാന്റെ 'ഭാസ്ക്‌കരമേനോൻ.' ജെ. പാറുക്കുട്ടിയമ്മയാണ് മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്‌റ്റ്. 1914-ൽ അവർ 'ശ്രീശക്‌തിമയി അഥവാ ആപൽക്കരമായ മാല' എന്ന നോവൽ പ്രസിദ്ധീകരിച്ചു.

ആത്മകഥ

ഒരാളുടെ ജീവിതകഥ അയാൾ തന്നെ പറയുന്നതാണ് ആത്മകഥ. വൈക്കത്ത് പാച്ചു മൂത്തതിന്റെ 'ആത്മകഥാ സംക്ഷേപ'മാണ് ആത്മകഥയുടെ ഗണത്തിൽ പെടുത്താവുന്ന ആദ്യ മലയാള കൃതി എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ സാഹിത്യ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ 'എന്റെ നാടുകടത്തൽ' (1911) ആണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥ എന്നറിയപ്പെടുന്നത്. മലയാളികൾ ഏറെ ഉദ്വേഗത്തോടെ വായിച്ച ആത്മകഥകൂടിയാണിത്. ആദ്യത്തെ 'രാഷ്ട്രീയ ആത്മകഥ' എന്നും ഇതിനെ വിശേഷിപ്പിക്കാം. തിരുവിതാംകൂറിൽനിന്ന് തന്നെ നാടുകടത്തിയതിനെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയിൽ പറയുന്നത്. രാമകൃഷ്‌ണപിള്ളയുടെ ഭാര്യ ബി.കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ടസ്‌മരണകൾ', സാഹിത്യപഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ 'സ്‌മരണമണ്ഡലം', ഇ.വി കൃഷ്ണ‌പിള്ളയുടെ 'ജീവിതസ്‌മരണകൾ', കെ.പി കേശവമേനോന്റെ 'കഴിഞ്ഞ കാലം', വി.ടി ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും', വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഓർമകളുടെ അറകൾ', മാധവിക്കുട്ടിയുടെ 'എന്റെ കഥ', തിക്കോടിയന്റെ 'അരങ്ങു കാണാത്ത നടൻ', ചങ്ങമ്പുഴയുടെ 'തുടിക്കുന്ന താളുകൾ' തുടങ്ങിയവ മലയാളത്തിലെ പ്രശസ്തമായ ചില ആത്മകഥകളാണ്.

കത്തുസാഹിത്യം

മലയാളത്തിൽ കാര്യമായ വളർച്ചനേടാതെപോയ മേഖലയാണ് കത്തെഴുത്തുസാഹിത്യം. പ്രമുഖരുടെ കത്തുകൾ സമാഹരിച്ച് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പതിവ് ഇവിടെ വളരെ കുറവാണ്. കത്തെഴുത്തുതന്നെ ഇല്ലാതാകുന്ന ഇക്കാലത്ത് ഈ സാഹിത്യശാഖയ്ക്ക് വളരാനുള്ള സാധ്യതയുമില്ല. കവിത പോലുള്ള കത്തുകളായിരുന്നു ആദ്യകാലത്ത് നമ്മുടെ എഴുത്തുകാർ എഴുതിയിരുന്നത്. വെൺമണി അച്ഛ‌ൻ നമ്പൂതിരിയാണ് ഇതിന് തുടക്കം കുറിച്ചത്. പുത്രനായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന് അദ്ദേഹം അയച്ച കത്തുകൾ പിന്നീട് മലയാള മനോരമ, രസികരഞ്ജിനി, ഭാഷാപോഷിണി എന്നിവയിൽ പ്രസിദ്ധീകരിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നടുവത്തച്ഛ‌നയച്ച ചില കത്തുകൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. വള്ളത്തോൾ, സർദാർ കെ.എം പണിക്കർക്കയച്ച കത്തുകൾ 1978-'വള്ളത്തോൾ കത്തുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇതാണ് മലയാളത്തിലെ ആദ്യ കത്തുസമാഹാരം.

ഗദ്യസാഹിത്യം

ചേരരാജാക്കന്മാരുടെ കാലത്തെ ചില ചെപ്പേടുകളെ ഗദ്യകൃതികളുടെ മുൻഗാമികളായി കണക്കാക്കാം. വാഴപ്പള്ളി ശാസനമാണ് ഇതിൽ ഏറ്റവും പഴയത്. ഒൻപതാം നൂറ്റാണ്ടിലാണ് ഇത് എഴുതപ്പെട്ടത്. ഭാഷാകൗടലീയമാണ് മലയാളഭാഷയിലെ ആദ്യത്തെ ഗദ്യസമാഹാരം. ചാണക്യന്റെ അർത്ഥശാസ്ത്രത്തിന്റെ പരിഭാഷയാണിത്. ഇത് തയാറാക്കിയത് ആരാണെന്നോ എന്നാണെന്നോ കണ്ടെത്താനായിട്ടില്ല. കേരളവർമ വലിയകോയിത്തമ്പുരാനാണ് മലയാള ഗദ്യസാഹിത്യത്തിന് അടിത്തറയിട്ടത്. ഇദ്ദേഹത്തെ 'ആധുനിക ഗദ്യത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിവിധ വിഷയങ്ങളിൽ പാഠപുസ്‌തകങ്ങൾ രചിച്ചു. മലയാളത്തിന് ഇതിലൂടെ ഒരു പുത്തൻ ഗദ്യശൈലി തന്നെ തമ്പുരാൻ സംഭാവന ചെയ്തു.

വിലാപകാവ്യം

'വ്യക്‌തിപരമായ നഷ്ട‌ങ്ങളുടെ വിലാപം' എന്ന് പാശ്‌ചാത്യർ വർണിക്കുന്ന കാവ്യങ്ങളാണ് വിലാപകാവ്യങ്ങൾ. ഇംഗ്ലിഷിൽ ഇവ Elegy എന്നറിയപ്പെടുന്നു. മലയാള ഭാഷയിലെ ഖണ്ഡകാവ്യശാഖയിൽ വിലാപകാവ്യപ്രസ്‌ഥാനവും ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യമായി കണക്കാക്കുന്നത് സി.എസ് സുബ്രഹ്മണ്യൻ പോറ്റി രചിച്ച 'ഒരു വിലാപം' ആണ്. മകളുടെ വിയോഗത്തിൽ വേദനിക്കുന്ന ഒരച്‌ഛന്റെ വിലാപമാണ് ഈ കവിതയുടെ പ്രമേയം. 1902-'കവനകൗമുദി' മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. അധ്യാപകനും മികച്ച വിവർത്തകനുമായിരുന്ന സുബ്രഹ്‌മണ്യൻ പോറ്റി പ്രശസ്‌തമായ പല ഇംഗ്ലിഷ് കവിതകളും ശാസ്ത്രലേഖനങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. 1909-ൽ വി.സി ബാലകൃഷ്ണപണിക്കർ അതേ പേരിൽ (ഒരു വിലാപം) മറ്റൊരു വിലാപകാവ്യം രചിച്ചതോടെ മലയാളത്തിൽ വിലാപകാവ്യപ്രസ്‌ഥാനത്തിന് ശക്‌തമായ അടിത്തറ ലഭിച്ചു.

മുക്തകം

ഒരൊറ്റ ശ്ലോകമാണ് മുക്‌തകം. ഒരു വാക്യത്തിൽ മുഴുവൻ അർത്ഥവും സൂചിപ്പിക്കുന്നതാണ് മുക്‌തകത്തിന്റെ രീതി. മലയാളത്തിലും മുക്‌തകങ്ങൾ ധാരാളം ഉണ്ടെങ്കിലും സംസ്‌കൃതത്തിലാണ് മുക്‌തകങ്ങൾക്ക് പ്രാധാന്യം. 'ലീലാതിലക'ത്തിൽ ഇവ ധാരാളം കാണാം. ഭാഷയിൽ മുക്‌തകങ്ങളെ പരിചയപ്പെടാനും ഇവയുടെ സ്വാധീനം അറിയാനും സഹായിച്ച ആദ്യ കൃതിയായി ലീലാതിലകത്തെ കണക്കാക്കാം. ലീലാതിലകത്തിന്റെ പിറവി എഡി 1385-നും 1400-നും ഇടയ്ക്കാണെന്ന് കരുതുന്നു.

ഖണ്ഡകാവ്യം

പാശ്ചാത്യലോകവുമായുള്ള കാവ്യബന്ധം മൂലം ഉണ്ടായതാണ് ഖണ്ഡകാവ്യപ്രസ്ഥാനം. മഹാകാവ്യങ്ങളോളം ആഴവും വ്യാപ്‌തിയുമില്ലെങ്കിലും സ്രഷ്ടാവിന്റെ ചിന്തയിലുള്ള ആഴമാണ് ഖണ്ഡകാവ്യത്തിന്റെ പ്രത്യേകത. എ.ആർ രാജരാജവർമയുടെ 'മലയവിലാസ'മാണ് മലയാളത്തിലെ ആദ്യഖണ്ഡകാവ്യം. 1895-ലാണ് ഇത് രചിച്ചത്. മദ്രാസിൽനിന്നുള്ള യാത്രയിൽ കവി കണ്ട സഹ്യപർവത നിരകളുടെ ഭംഗിയെ വളരെ കാവ്യാത്മകമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. കുമാരനാശാൻ രചിച്ച് 1907-ൽ പുറത്തുവന്ന 'വീണപൂവാ'ണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം.

ബാലസാഹിത്യം

കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്‌തകമായ 'ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലിഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' മലയാളത്തിലെ ആദ്യ കഥാസമാഹാരം കൂടിയാണ്. 1824-ൽ ബെഞ്ചമിൻ ബെയ്ലിയാണ് ഈ കൃതി പരിഭാഷപ്പെടുത്തിയത്. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ഇതുതന്നെ. 1860-ൽ ഗുണ്ടർട്ടിന്റെ പാഠമാല, 1866-ൽ വൈക്കത്ത് പാച്ചു മൂത്തതിന്റെ 'ബാലഭൂഷണം' എന്നിവയും ബാലസാഹിത്യത്തിലെ ആദ്യകാല സംഭാവനകളാണ്.

ലേഖനങ്ങൾ

മാസികകളുടെ വരവോടെ മലയാളത്തിൽ ലേഖനങ്ങൾ അഥവാ ഉപന്യാസങ്ങൾ പിറവിയെടുത്തു. തലശ്ശേരിയിൽനിന്ന് ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിരുന്ന രാജ്യസമാചാരം, പശ്ചിമോദയം എന്നിവയിലൂടെ പല എഴുത്തുകാരുടെയും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എം രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയ പണ്ഡിതരുടെ രചനകൾ മലയാളത്തിലെ ആദ്യകാല ലേഖനങ്ങളിൽപെടുന്നു. മലയാളത്തിലെ രണ്ടാമത്തെ സാഹിത്യമാസികയായ 'വിദ്യാവിനോദിനി'യിൽ വന്ന വിവിധ ലേഖനങ്ങൾ സമാഹരിച്ച് 'ഗദ്യമാലിക' എന്ന പേരിൽ ഒരു പുസ്തകം 1907-ൽ കൊച്ചി രാമവർമ അപ്പൻ തമ്പുരാൻ പ്രസിദ്ധീകരിച്ചു.

വിജ്ഞാനകോശം

വിജ്‌ഞാനകോശങ്ങൾ മലയാളത്തിൽ ധാരാളമുണ്ട്. വെട്ടം മാണി തയാറാക്കിയ 'പുരാണിക് എൻസൈക്ലോപീഡിയ', പി.ടി ഭാസ്കര പണിക്കർ എഡിറ്റുചെയ്‌ത 'ജീവചരിത്രകോശം', ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 'ബാലകൈരളി വിജ്‌ഞാനകോശം', അയ്മനം കൃഷ്ണക്കൈമളുടെ 'കഥകളി വിജ്‌ഞാനകോശം', ഡോ.എം.വി വിഷ്ണു‌നമ്പൂതിരിയുടെ 'നാടോടി വിജ്‌ഞാനീയം', സനിൽ പി തോമസിന്റെ 'ക്രിക്കറ്റ് എൻസൈക്ലോപീഡിയ' എന്നിവ ഉദാഹരണം.

കേരളത്തിലെ സാഹിത്യകാരന്മാർ

എഴുത്തച്‌ഛൻ

ഇദ്ദേഹത്തെ ആധുനിക മലയാളഭാഷയുടെ പിതാവെന്നു വിളിക്കുന്നു. പൊന്നാനി താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടിലാണ് ജനിച്ചതെന്നു വിശ്വസിക്കുന്നു. സംസ്കൃതം, വേദാന്തം, തമിഴ് തുടങ്ങിയവ അഭ്യസിച്ചിരുന്നു. എ.ഡി. പതിനാറാം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതുന്നു. അധ്യാത്മ‌രാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്, ഉത്തരരാമായണം, ചിന്താരത്നം, ദേവീമാഹാത്മ്യം, കൈവല്യനവനീതം, ഹരിനാമകീർത്തനം തുടങ്ങി ഒട്ടേറെ കൃതികൾ എഴുത്തച്‌ഛ‌ന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. സംസ്കൃതപദങ്ങൾ ഇടകലർന്നതെങ്കിലും ലളിതഭാഷയിലൂടെ, നാടൻവൃത്തങ്ങളിലൂടെ മലയാളസാഹിത്യത്തിനും ഭാഷയ്ക്കും ഒരു സ്ഥായിത്വം നൽകിയത് ഇദ്ദേഹമാണ്.

ചെറുശ്ശേരി

പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന മഹാകവിയാണ് ചെറുശ്ശേരി. ഉത്തരകേരളത്തിലെ കുറുമ്പ്രനാട് താലൂക്കിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു എന്നു കരുതുന്നു. കോലത്തുനാട്ടിലെ രാജാവായ ഉദയവർമൻ കോലത്തിരിയുടെ സദസ്യനായിരുന്നുവെന്ന് കൃഷ്ണഗാഥയിലൊരിടത്ത് കാണുന്നു. കോലത്തിരിയുടെ ആജ്ഞയനുസരിച്ചാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടതെന്ന് കരുതുന്നു. അഗാധസൗന്ദര്യസങ്കല്‌പത്തിനുടമയായ ഇദ്ദേഹത്തിന്റേതായി കൃഷ്‌ണഗാഥ മാത്രമേ കിട്ടിയിട്ടുള്ളൂ. കൃഷ‌ന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ഭാഗമാണ് കൃഷ്ണഗാഥയ്ക്ക് ഇതിവൃത്തം. മഞ്ജരീ വൃത്തത്തിന്റെ മാധുര്യം മലയാളിക്ക് നുകരുവാൻ ഇതിലപ്പുറം നല്ലൊരു കൃതി വേറെ ഇല്ല തന്നെ. എഴുത്തച്ഛന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് (1475) ആയിരുന്നു ജീവിതകാലം.

പൂന്താനം

പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന ഭക്തകവിയായ പൂന്താനം, എഴുത്തച്‌ഛന്റെ സമകാലീനനായിരുന്നു. പെരിന്തൽമണ്ണയ്ക്കടുത്തുള്ള കീഴാറ്റൂരിൽ പൂന്താനം ഇല്ലത്താണ് ജനനം. മേല്പത്തൂർ ഭട്ടതിരിപ്പാടിനോടൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വാസം. തികഞ്ഞ ശ്രീകൃഷ്ണഭക്തനായിരുന്നു പൂന്താനം. പല അപകടങ്ങളിൽ നിന്നും ഭഗവാൻ പൂന്താനത്തെ രക്ഷിച്ചിട്ടുണ്ട് എന്ന് ഐതിഹ്യം. ജ്ഞാനപ്പാന, ഭാഷാകർണാമൃതം, സന്താനഗോപാലം പാന, നാരായണീയ സ്തോത്രങ്ങൾ, ദശാവതാരസ്തോത്രം എന്നിവയാണ് പ്രധാന കൃതികൾ. തനിനാടൻ ഭാഷാപ്രയോഗമാണ് പൂന്താനത്തിന്റേത്. പാനപ്രസ്ഥാനത്തിലെ അവസാന കണ്ണിയാണ് പൂന്താനത്തിന്റെ പാനകൾ.

മേല്പ‌ത്തൂർ നാരായണഭട്ടതിരി

പതിനാറാം ശതകത്തിന്റെ ഉത്തരാർധത്തിൽ പൊന്നാനി താലൂക്കിൽ, മേല്‌പത്തൂർ ഇല്ലത്തു ജനിച്ചു. നാരായണീയം അദ്ദേഹത്തിന്റെ മുഖ്യകൃതിയാണ്. തികഞ്ഞ ശ്രീകൃഷ്‌ണഭക്തനായിരുന്ന മേല്പത്തൂർ ഗുരുവായൂരമ്പലത്തിലാണ് വസിച്ചിരുന്നത്. ഈ ക്ഷേത്രത്തിലിരുന്നാണ് നാരായണീയം രചിച്ചതെന്ന് ഐതിഹ്യമുണ്ട്. സ്തോത്രങ്ങൾ, ചമ്പുക്കൾ, മുക്തകങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ കാവ്യസപര്യ വ്യാപിച്ചു കിടക്കുന്നു. നാരായണീയം, ശ്രീപാദസപ്തതി, ഗുരുവായൂർപുരേശസ്തോത്രം, പ്രക്രിയാസർവസ്വം തുടങ്ങി ഇരുപതിലധികം കൃതികൾ മേല്‌പത്തൂർ ഭട്ടതിരിയുടേതായിട്ടുണ്ട്.

രാമപുരത്തു വാരിയർ

1703 ഫെബ്രുവരി 13-ന് ജനിച്ചു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമയുടെ ആശ്രിതനും സദസ്യനുമായിരുന്നു. രാജാവിന്റെ ആജ്ഞപ്രകാരം വാരിയർ രചിച്ച ആദ്യ വഞ്ചിപ്പാട്ടുകൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. ഇത് സംവിധാനഭംഗിയിലും ഭാഷാലാളിത്യത്തിലും കല്പനാവൈഭവത്തിലും മികവുറ്റ കൃതിയാണ്. കുചേലന്റെ ഭക്‌തിയും കൃഷ്ണന്റെ ഭക്‌തവാത്സല്യവുമാണ് കവിതാ വിഷയം. കർമവിമുഖരായി ഭക്തിയിൽ മാത്രം മുഴുകിക്കഴിയുന്നവർക്കുള്ള ഉപദേശം കൂടിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. ജയദേവകൃതിയായ ഗീതാഗോവിന്ദത്തിന്റെ പരിഭാഷയായ ഭാഷാഷ്ടപദി ഇദ്ദേഹത്തിന്റെ കൃതിയാണ്. 1753-ൽ അന്തരിച്ചു.

ഉണ്ണായിവാരിയർ

നളചരിതം ആട്ടക്കഥയുടെ കർത്താവ്. എ.ഡി പതിനെട്ടാം ശതകത്തിൽ ഇരിങ്ങാലക്കുട അകത്തൂട്ടു വാര്യത്ത് ജനിച്ചു. കുഞ്ചൻ നമ്പ്യാരുടെ സമകാലീനനായിരുന്ന ഉണ്ണായി വാരിയർ, നമ്പ്യാരോടൊപ്പം കാർത്തികതിരുനാൾ രാമവർമ മഹാരാജാവിന്റെ സദസ്യനായിരുന്നു. നളചരിതം ആട്ടക്കഥ എന്ന ഒറ്റകൃതി കൊണ്ടുതന്നെ ആട്ടക്കഥാരംഗത്തും സാഹിത്യരംഗത്തും വാരിയർ ചിരപ്രതിഷ്ഠ നേടി. 1749-ൽ നളചരിതം ആട്ടക്കഥ കഥകളിയായി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അരങ്ങേറിയതായി ഗ്രന്ഥങ്ങളിൽ കാണുന്നു. ഭാഷാപരമായ നിരങ്കുശത്വമാണ് വാരിയരുടെ പ്രത്യേകത. അന്ത്യപ്രാസം വാരിയരുടെ രചനയുടെ മുഖമുദ്രയാണ്. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനമാണ് നളചരിതം ആട്ടക്കഥയായി വാരിയർ രൂപപ്പെടുത്തിയത്.

കുഞ്ചൻനമ്പ്യാർ

1700 ആം ആണ്ടിനടുത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ, തുള്ളൽകൃതികൾ എഴുതുകയും ആവതരിപ്പിക്കുകയുംചെയ്തു‌. കിള്ളിക്കുറിശ്ശിമംഗലം കലക്കത്ത് ഭവനത്തിൽ ജനനം. അമ്പലപ്പുഴ ദേവനാരായണരാജാവിന്റെ ആശ്രിതനായിരുന്നു. മാർത്താണ്ഡവർമ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കിയപ്പോൾ തിരുവനന്തപുരത്തേയ്ക്ക് പോന്നു. കവിസദസ്സിൽ രാമപുരത്തുവാരിയർ, ഉണ്ണായിവാരിയർ തുടങ്ങിയവരുമുണ്ടായിരുന്നു. കല്യാണസൗഗന്ധികം എന്ന കൃതിയിൽ തുടങ്ങിയതാണ് നമ്പ്യാരുടെ സാഹിത്യ-സാമൂഹ്യ പ്രവർത്തനം. സന്താനഗോപാലം, ബാണയുദ്ധം, സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, സീതാസ്വയംവരം, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം, കീചകവധം എന്നിങ്ങനെ ധാരാളം കൃതികൾ രചിച്ചു. ഓരോ കൃതിയും സമൂഹത്തിലെ കൊള്ളരുതായ്‌മകൾക്കു നേരെയുള്ള ചാട്ടവാറടിയായിരുന്നു.

ഇരയിമ്മൻതമ്പി

1783-ൽ തിരുവനന്തപുരത്ത് കരമനയിൽ ജനിച്ച തമ്പി കൗമാരത്തിൽത്തന്നെ ദേവീസ്തോത്രങ്ങൾ രചിച്ച് പ്രസിദ്ധനായി. 1815-ൽ തിരുവിതാംകൂറിലെ ആസ്ഥാന കവിയായി. 'ഓമനത്തിങ്കൾക്കിടാവോ' എന്ന താരാട്ടുപാട്ടിലൂടെ ജനസാമാന്യത്തിനിടയിൽ പ്രശസ്‌തനായ കവി. സംസ്കൃതത്തിലും മലയാളത്തിലുമായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. സംസ്‌കൃതപണ്ഡിതനായിരുന്ന ഇരയിമ്മൻതമ്പി മൂന്ന് ആട്ടക്കഥകൾ രചിച്ചു. ഉത്തരാസ്വയംവരം, ബകവധം, കീചകവധം എന്നീ മൂന്നു കൃതികളും ആട്ടക്കഥാ സാഹിത്യത്തിന്റെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടും മുറജപപ്പാനയും ചില ഒറ്റശ്ലോകങ്ങളും ആട്ടക്കഥകളും തമ്പിയുടേതായുണ്ട്. 1856-ൽ അന്തരിച്ചു.

ഹെർമൻ ഗുണ്ടർട്ട്

1814 ഫെബ്രുവരി 14-ന് ജർമനിയിൽ സ്‌റ്റുട്ട്ഗാർട്ടിൽ ജനിച്ച ഗുണ്ടർട്ട് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി. 1836-ൽ മതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയ ഇദ്ദേഹം മിക്ക ഇന്ത്യൻഭാഷകളിലും പ്രാവീണ്യം നേടി. 1839 മുതൽ 1859 വരെ തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ താമസമുറപ്പിച്ചു. 1872ൽ മംഗലാപുരത്തുനിന്ന് ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധപ്പെടുത്തി. 1843-ൽ കേരളോത്പത്തിയും 1845-ൽ പഴഞ്ചൊൽമാലയും പ്രസിദ്ധീകരിച്ചു. പാഠമാല, കേരളപ്പഴമ, വാസ്കോഡഗാമയുടെ ആഗമനം തുടങ്ങി 25-ലധികം ഗ്രന്ഥങ്ങൾ ഗുണ്ടർട്ട് രചിച്ചു. 1893 ഏപ്രിൽ മാസം 25-ന് ദിവംഗതനായി.

സ്വാതിതിരുനാൾ

കലാകാരന്മാരിൽ വച്ച് രാജാവും രാജാക്കന്മാരിൽ വച്ച് കലാകാരനും എന്ന് വിഖ്യാതനായി. 1813-ൽ ജനിച്ചു. സംഗീതജ്ഞനും ഗാനരചയിതാവും ഗായകനുമായിരുന്നു, സ്വാതിതിരുനാൾ. മാതൃഗർഭത്തിലായിരിക്കെത്തന്നെ രാജ്യാവകാശിയായിരുന്നതിനാൽ 'ഗർഭശ്രീമാൻ' എന്നു വിളികൊണ്ടു. 1829 ഏപ്രിൽ 4-ന് രാജാവായി അധികാരമേറ്റു. സാഹിത്യത്തിലെന്ന പോലെ സാമൂഹ്യ പരിഷ്കരണരംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു. ഹിന്ദുസ്ഥാനിസംഗീതത്തിനും കർണ്ണാടകസംഗീതത്തിനും വിലപ്പെട്ട സംഭാവന നൽകിയ സ്വാതിതിരുനാളിന്റെ ചില കൃതികളാണ് ഉത്സവപ്രബന്ധം, അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം, മധ്യമകാലകീർത്തനങ്ങൾ എന്നിവ. 1847-ൽ അന്തരിച്ചു.

ഒ. ചന്തുമേനോൻ

വടക്കേ മലബാറിൽ 1847 ജനുവരി 9-ന് ജനിച്ചു. കോടതിഗുമസ്‌തൻ, മുൻഷി, ഹെഡ്‌മുൻഷി, മുൻസിഫ്, അഡീഷണൽ ജഡ്‌ജി എന്നീ ഉദ്യോഗങ്ങളിലിരുന്നു. 1897-ൽ കോഴിക്കോട് സബ്‌ജഡ്‌ജിയായി. 1878-'റാവുബഹാദൂർ' സ്ഥാനം നേടി. ചന്തുമേനോന്റെ ആദ്യകൃതിയായ ഇന്ദുലേഖ (1887) ലക്ഷണമൊത്ത ആദ്യ മലയാളനോവലായി ഇന്നും പരിഗണിക്കപ്പെട്ടുവരുന്നു. അപൂർണ കൃതിയായ ശാരദ (1892) ചന്തുമേനോന്റെ സമകാലിക വീക്ഷണഗതിയെ പ്രകാശിപ്പിക്കുന്ന ഒന്നാണ്. തന്റെ കൃതികളിലൂടെ അന്നത്തെ നായർ-നമ്പൂതിരി സമുദായങ്ങളിലെ യാഥാസ്ഥിതികത്വത്തെയും അനാചാരങ്ങളെയും ദുഷ്പ്രവണതകളെയും നിശിതമായി വിമർശിച്ചു. 1899 സെപ്റ്റംബർ 7-ന് നിര്യാതനായി.

കേരളവർമ വലിയ കോയിത്തമ്പുരാൻ

'കേരളകാളിദാസൻ' എന്ന പേരിൽ വിഖ്യാതനായ ഇദ്ദേഹം നവീനഗദ്യത്തിന്റെ ഉദ്ഘാടകനാണ്. 1845 ഫെബ്രുവരി 19-ന് ചങ്ങനാശ്ശേരിയിൽ ലക്ഷ്മീപുരം കൊട്ടാരത്തിൽ ജനിച്ചു. പതിനാറാമത്തെ വയസ്സിൽ പ്രബന്ധരചനയിലൂടെയും സാഹിത്യരചനയിലൂടെയും സാഹിത്യരംഗത്തു വന്നു. ദ്വിതീയാക്ഷരപ്രാസവാദത്തിൽ പ്രധാനി. മയൂരസന്ദേശം, മഹച്ചരിതസംഗ്രഹം, സന്മാർഗപ്രദീപം, വിജ്ഞാനമഞ്ജരി, അക്ബർ, മണിപ്രവാളശാകുന്തളം, അമരുകശതകം, അന്യാപദേശശതകം, പരശുരാമവിജയം, ദൈവയോഗം തുടങ്ങിയവ മലയാളത്തിലും, വിശാഖവിജയം മഹാകാവ്യം, കംസവധം ചമ്പു, ഗുരുപവനപുരേശസ്ത‌വം, ശൃംഗാരമഞ്ജരീഭാണം, വിക്ടോറിയാചരിതം, സന്മാർഗസംഗ്രഹം, ശുകസന്ദേശവ്യാഖ്യാനം, പ്രക്രിയാസർവസ്വവ്യാഖ്യാനം തുടങ്ങിയവ സംസ്‌കൃതത്തിലും ഉള്ള കൃതികളാണ്. 1914-ൽ അന്തരിച്ചു.

കണ്ടത്തിൽ വറുഗീസ് മാപ്പിള

സാഹിത്യകാരനും മലയാള മനോരമ പത്രത്തിന്റെ സ്ഥാപകനും. 1857-ൽ കണ്ടത്തിൽ കുടുംബത്തിന്റെ ഭാഗമായ തിരുവല്ലയിലെ കറുത്തനല്ലൂർ വീട്ടിൽ ജനിച്ചു. 1881 ജനുവരി 1 മുതൽ ഒരു കൊല്ലത്തോളം കൊച്ചിയിലെ കേരളമിത്രത്തിന്റെ പത്രാധിപരായി. 1888 മാർച്ച് 14-ന് പത്രം തുടങ്ങുന്നതിന് ഒരു കമ്പനി രജിസ്‌റ്റർ ചെയ്തു. 1890 മാർച്ച് 22-ന് മലയാള മനോരമയുടെ ഒന്നാം ലക്കം പുറത്തുവന്നു. കേരളവർമ വലിയ കോയിത്തമ്പുരാന്റെ അധ്യക്ഷതയിൽ 1891-ൽ തുടങ്ങിയ കവിസമാജത്തിന്റെ കാര്യദർശിയായിരുന്നു. 1892-ൽ മനോരമ നാടകസഭ സ്ഥാപിച്ചു. 1893-ൽ ഭാഷാപോഷിണി ആരംഭിച്ചു. ദർപ്പവിച്‌ഛേദം, യോഷാഭൂഷണം, എബ്രായക്കുട്ടി (നാടകം), കലഹനിനീദമനകം വിസ്‌മയജനകം (കവിത) എന്നിവയാണ് പ്രധാന കൃതികൾ. 1904 ജൂലൈ 6-ന് ചരമം പ്രാപിച്ചു.

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാലയുടെ കർത്താവ്. കവി, വൈദ്യൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്‌തൻ. കോട്ടയത്തിനടുത്ത് കോടിമതയിൽ 1855 ഏപ്രിൽ 4-ന് ജനിച്ചു. വാസുദേവൻ ഉണ്ണി എന്നത് ശരിയായ നാമം. 16 വയസ്സുകഴിഞ്ഞാണ് പഠനം ആരംഭിച്ചത്. കോട്ടയം എം.ഡി. ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായിരുന്നു. മലയാള മനോരമയിൽ പ്രവർത്തിച്ചു. പച്ചമലയാളപ്രസ്ഥാനത്തെ പരിപോഷിപ്പിച്ചവരിൽ ഒരാൾ. ലളിതമായ ഭാഷ, ഗദ്യത്തിൽത്തന്നെ അലങ്കാരഭംഗി വരുത്തിയുള്ള രചന ഇവ ഇദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകതകളാണ്. ഐതിഹ്യമാല (8 ഭാഗം) കൂടാതെ 50-ലേറെ കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ട്. വിക്രമോർവശീയം, മാലതീമാധവം എന്നീ സംസ്കൃത നാടകങ്ങൾ പരിഭാഷപ്പെടുത്തി. ധാരാളം ആട്ടക്കഥകളും രചിച്ചിട്ടുണ്ട്. 1937 ജൂലൈ 22-ന് അന്തരിച്ചു.

പുന്നശ്ശേരി നമ്പി നീലകണ്ഠശർമ

1858 ജൂൺ 17-ന് പുന്നശ്ശേരി ഇല്ലത്തിൽ ജനിച്ച ഇദ്ദേഹം ജ്യോതിഷം, വ്യാകരണം, കാവ്യം എന്നിവ അഭ്യസിച്ചു. സംസ്കൃത പണ്ഡിതനായിരുന്നു. ഇദ്ദേഹം പട്ടാമ്പിയിൽ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ഗവൺമെന്റ് സംസ്‌കൃത കോളേജായത്. മണിപ്രവാളശൈലിയാണ് സാഹിത്യ രചനയ്ക്ക് നമ്പി കൂടുതലായും ഉപയോഗിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അധ്യക്ഷൻ, മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനകൃതികൾ: ഈഹാപുരാര്യാസ്‌തവം, ഘോഷപുര മഹാരാജ്ഞീ ചരിത്രം, ശൈലാബ്ധീശ്വരശതകം, ചമത്കാരചിന്താമണി, ജ്യോതിശ്ശാസ്ത്രസുബോധിനി, സാഹിത്യരത്നാവലി. 1934 സെപ്റ്റംബർ 14-ന് നിര്യാതനായി.

സി.വി. രാമൻപിള്ള

1858 മെയ് 19-ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാളത്തിലെ ഗദ്യസാഹിത്യത്തിൽ മാത്രമല്ല നോവൽസാഹിത്യത്തിലും നവീനചലനങ്ങൾ സൃഷ്‌ടിച്ച സി.വി. ആദ്യമായി പ്രഹസനങ്ങളും ചരിത്രനോവലുകളും മലയാളത്തിൽ രചിച്ചു. 'മലയാളത്തിന്റെ സ്കോട്ട്' എന്നദ്ദേഹം അറിയപ്പെട്ടു. ചന്ദ്രമുഖീവിലാസം, കുറുപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങളും, മലയാളസാഹിത്യത്തിലെ അതുല്യസൃഷ്‌ടികളായ മാർത്താണ്ഡവർമ (1891), ധർമരാജ (1913), രാമരാജബഹദൂർ (1918) എന്നീ ചരിത്രനോവലുകളും ഇദ്ദേഹത്തിന്റേതാണ്. അസാമാന്യവ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ അവതരണമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. പ്രേമാമൃതം എന്ന സാമുദായികനോവലും സി.വിയുടേതായുണ്ട്. 1922 മാർച്ച് 20-ന് ദിവംഗതനായി.

എ.ആർ. രാജരാജവർമ

കവി, വൈയാകരണൻ, ഭാഷാശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ അഗ്രഗണ്യൻ. 1863 ഫെബ്രുവരി 20-ന് ചങ്ങനാശ്ശേരിയിൽ ജനിച്ചു. എ.ആറിന്റെ മലയവിലാസം എന്ന ഖണ്ഡകാവ്യമാണ് മലയാള സാഹിത്യത്തിൽ കാല്പ‌നികവസന്തത്തിന് തുടക്കം കുറിച്ച ആദ്യകൃതി. മാതുലനായ വലിയ കോയിത്തമ്പുരാനുമായി നടന്ന ദ്വിതീയാക്ഷര പ്രാസവാദത്തിൽ നിർണായകമായ പങ്കുവഹിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ട നിയമങ്ങൾ ആവിഷ്കരിച്ചു. മലയവിലാസം, പ്രസാദമാല, ആംഗലസാമ്രാജ്യം തുടങ്ങിയ സാഹിത്യകൃതികളും കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ ഭാഷാ-സാഹിത്യ നിയമഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. കേരളപാണിനീയമാണ് വ്യാകരണപഠനത്തിന് ഇന്നും അടിസ്ഥാനഗ്രന്ഥം. 1918 ജൂൺ 18-ന് നിര്യാതനായി.

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

കേസരി എന്ന തൂലികാനാമത്തിലറിയപ്പെട്ട കുഞ്ഞിരാമൻ നായനാർ ആദ്യകാലസാഹിത്യവിമർശകനും നർമോപന്യാസകാരനുമായിരുന്നു. 1860-ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ചിറയ്ക്കലിൽ മാതമംഗലത്ത് ജനിച്ചു. മലയാളത്തിന്റെ ആദ്യത്തെ കഥയെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന വാസനാവികൃതിയുടെ കർത്താവാണ് കേസരി. ദ്വാരക എന്ന കഥയിൽ ഇദ്ദേഹം പറഞ്ഞ വസ്‌തുതകൾ സമീപകാല ഗവേഷണഫലങ്ങൾ ശരിവയ്ക്കുന്നു. കേരളചന്ദ്രിക, കേരളപത്രിക, വിദ്യാവിനോദിനി, മിതവാദി, മനോരമ തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതി. ദേശാഭിമാനി, വജ്രബാഹു, വജ്രസൂചി എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം അറിയപ്പെട്ടു. കുറച്ചുകാലം കേരളസഞ്ചാരി, വിദ്യാവിനോദിനി എന്നീ പത്രങ്ങളുടെ പത്രാധിപരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1914-ൽ ദിവംഗതനായി.

കുമാരനാശാൻ

മഹാകാവ്യം എഴുതാതെ മഹാകവി സ്ഥാനത്തേയ്ക്ക് ഉയർന്ന അപൂർവ പ്രതിഭ. ആധുനിക കവിത്രയത്തിൽ പ്രഥമഗണനീയൻ. 1873 ഏപ്രിലിൽ ജനിച്ചു. ആശയഗംഭീരൻ, സ്നേഹഗായകൻ, വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നെല്ലാമുള്ള വിശേഷണങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സാഹിത്യത്തിൽ ശബ്ദവിപ്ലവം നടത്തിയ കവി. കവിതയിൽ ആദ്യമായി 'ഫ്ളാഷ്ബാക്ക്' അവതരിപ്പിച്ചതും ആശാൻ തന്നെയാണ്. 1891-ൽ ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടു. പിന്നീട് ബാംഗ്ലൂരിലും കൊൽക്കത്തയിലും സംസ്കൃ‌തം പഠിച്ചു. 1902-ൽ എസ്.എൻ.ഡി.പി. സ്ഥാപിതമായപ്പോൾ സെക്രട്ടറിയായി. 1922-ൽ വെയിൽസ് രാജാവ് പട്ടും വളയും നൽകി. വീണപൂവ്, ലീല, ചിന്താവിഷ്ടയായ സീത, പ്രരോദനം, ദുരവസ്ഥ ഇവ പ്രധാന കൃതികൾ. പല്ലനയാറ്റിൽ വച്ച് 1924 ജനുവരി 16-ന് ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചു.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

വെൺമണി അച്ഛൻ നമ്പൂതിരിപ്പാടിന്റെ മകനായി 1864 സെപ്റ്റംബറിൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കൊടുങ്ങല്ലൂർ കോവിലകത്ത് കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയാണ് മാതാവ്. ദ്രുതകവനത്തിലായിരുന്നു തമ്പുരാന് ഭ്രമം. ആദ്യകാല സാഹിത്യമാസികകളിൽ തമ്പുരാന്റെ കൃതികൾ പ്രസിദ്ധീകൃതമായി. സുഭദ്രാഹരണം, ജരാസന്ധവധം, ശ്രീശങ്കരഗുരുചരിതം തുടങ്ങിയ സംസ്‌കൃതകൃതികളും ചില രൂപകങ്ങളും ഗാഥാകൃതികളും ഖണ്ഡകൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്. വ്യാസവിരചിതമായ മഹാഭാരതത്തിന്റെ വിവർത്തനം 'കേരളവ്യാസൻ' എന്ന വിശേഷണം ഇദ്ദേഹത്തിന് നേടിക്കൊടുത്തു. 18 പർവങ്ങളും 2000 അധ്യായങ്ങളും 1,20,000 ശ്ലോകങ്ങളും ഉൾപ്പെട്ട മഹാഭാരതം 874 ദിവസം കൊണ്ടാണ് തമ്പുരാൻ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്‌തത് 1913-ൽ അന്തരിച്ചു.

ഉള്ളൂർ എസ്. പരമേശ്വരയ്യർ

1877 ജൂൺ 5-ന് ജനിച്ചു. ആധുനിക കവിത്രയത്തിൽ ഒരാൾ. കവി എന്നതിലുപരി സാഹിത്യചരിത്രകാരൻ, ഗവേഷകൻ എന്നീ നിലയിലാണ് ഉള്ളൂരിന് കൂടുതൽ പ്രശസ്തി. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം ഉജ്ജ്വലശബ്ദാഢ്യൻ, ഉല്ലേഖപ്രിയൻ എന്നിങ്ങനെയെല്ലാം വിളിക്കപ്പെട്ടു. സാഹിത്യപരിഷത്തിന്റെ അധ്യക്ഷൻ, ത്രൈമാസികാപത്രാധിപർ, കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റി അംഗം എന്നിങ്ങനെ ഭാഷാ-സാഹിത്യ രംഗങ്ങളിൽ ശോഭിച്ചു. നിരൂപകൻ, ഗദ്യകാരൻ, വ്യാഖ്യാതാവ് എന്നീ നിലകളിലും സാഹിത്യസേവനം നടത്തി. കേരളസാഹിത്യചരിത്രം, പിംഗള, ഭക്‌തിദീപിക, ഉമാകേരളം (മഹാകാവ്യം), കർണഭൂഷണം, ചിത്രശാല ഇവയാണ് പ്രധാന കൃതികൾ. 1949 ജൂൺ 15-ന് അന്തരിച്ചു.

ഐ.സി. ചാക്കോ

സംസ്കൃ‌തപണ്ഡിതൻ, വൈയാകരണൻ. ജനനം 1875 ഡിസംബർ 25-ന് ആലപ്പുഴയിലെ പുളിങ്കുന്നിൽ. വിദ്യാഭ്യാസാനന്തരം തിരുവിതാംകൂർ ഭൂഗർഭശാസ്ത്ര വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ചാക്കോ രചിച്ച പാണിനീയപ്രദ്യോതം മലയാളത്തിനു ലഭിച്ചിട്ടുള്ള ഉത്കൃഷ്ട സംഭാവനയാണ്. പാണിനീയപ്രദ്യോതത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പൗരാണികകഥകളുടെ യുക്‌തിഭദ്രമായ നിരൂപണമായിരുന്നു ചാക്കോയുടെ മറ്റൊരു സാഹിത്യസവിശേഷത. ഊർജതന്ത്രം, രസതന്ത്രം, ഭൂഗർഭശാസ്ത്രം, പ്രകൃതിശാസ്ത്രം, ശബ്ദശാസ്ത്രം, ജ്യോതിശാസ്ത്രം, അലങ്കാരം, ചരിത്രം എന്നീ വിജ്ഞാനശാഖകളിലും സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ലാറ്റിൻ, ഗ്രീക്ക്, സുറിയാനി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിലും സ്വപ്രയത്നം കൊണ്ട് ചാക്കോ പാണ്ഡിത്യം നേടി. 1966 മേയ് 27-ന് അന്തരിച്ചു.

പി.കെ. നാരായണപിള്ള (സാഹിത്യപഞ്ചാനനൻ)

1878-ൽ ജനിച്ചു. മലയാള നിരൂപണസാഹിത്യത്തിന്റെ അടിസ്ഥാനമുറപ്പിച്ച പണ്ഡിതനും ഗദ്യകാരനും. അഭിഭാഷകൻ, ന്യായാധിപൻ എന്നീ നിലകളിലും പ്രശസ്‌തിയാർജ്ജിച്ചു. 1903-ൽ മഹാരാജാസ് കോളേജിൽ മലയാളാധ്യാപകനായി. പാശ്ചാത്യ മാതൃകയിൽ ഗ്രന്ഥകാരനെയും ഗ്രന്ഥത്തെയും സംബന്ധിച്ച് ഗവേഷണം നടത്തി, പഠനാത്മകവും വിമർശനപരവുമായ കൃതികൾ പ്രസിദ്ധീകരിക്കുന്ന രീതി മലയാളത്തിൽ ആരംഭിച്ചത് ഇദ്ദേഹമാണ്. പ്രസംഗങ്ങളുടെ സമാഹാരമായ പ്രസംഗതരംഗിണി (മൂന്നു ഭാഗങ്ങൾ), പ്രയോഗദീപിക, ചില കവിതാപ്രതിധ്വനികൾ, വിജ്ഞാനരഞ്ജിനി എന്നീ കൃതികളും ക്ഷേത്രപ്രവേശനവാദം, കേരളാചാര നാഡീപരീക്ഷ, ശ്രീമൂലവൃത്താവലി, കൃഷ്ണഗാഥാനിരൂപണം തുടങ്ങി ഒട്ടേറെ കൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്. നിര്യാണം 1938 ഫെബ്രുവരി 10-ന്.

വള്ളത്തോൾ നാരായണമേനോൻ

1878 ഒക്ടോബർ 16-ന് ജനിച്ചു. ആധുനിക കവിത്രയത്തിൽ ഒരാൾ. 'കേരളവാല്മീകി' എന്ന വിശേഷണത്തിനർഹനായി. ദേശീയ കവിയായി വള്ളത്തോൾ വാഴ്ത്തപ്പെട്ടു. വാങ്‌മയചിത്രത്തിന്റെ അവാച്യമായ ഭംഗി വള്ളത്തോൾ കവിതയുടെ പ്രത്യേകതയാണ്. 1927-ൽ കേരള കലാമണ്ഡലം സ്ഥാപിച്ചു. ഗണപതി, ബന്ധനസ്ഥനായ അനിരുദ്ധൻ, ശിഷ്യനും മകനും, സാഹിത്യമഞ്ജരി (11 ഭാഗങ്ങൾ), ചിത്രയോഗം (മഹാകാവ്യം), വാല്മീകിരാമായണ പരിഭാഷ ഇവ പ്രധാന കൃതികൾ. കവിതിലകൻ, ആസ്ഥാനകവി, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1958 മാർച്ച് 13-ന് ദിവംഗതനായി.

നാലപ്പാട്ട് നാരായണമേനോൻ

1887 ഒക്ടോബർ 7-ന് പൊന്നാനിയിൽ ജനിച്ചു. നാലപ്പാട്ട്, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നേടി. ഇംഗ്ലീഷും വേദാന്തവും പഠിച്ചു. കാല്പനികഭാവഗീതപ്രസ്ഥാനത്തിന് പരിപോഷണം നൽകിയവരുടെയിടയിൽ മുൻപന്തിയിലാണ് ഇദ്ദേഹം. വിലാപകാവ്യപ്രസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ കണ്ണുനീർത്തുള്ളി എന്ന കൃതിക്ക് പ്രമുഖസ്ഥാനമുണ്ട്. പാശ്ചാത്യ വിലാപകാവ്യങ്ങളെ മാതൃകയാക്കിക്കൊണ്ട്, സ്വന്തം പത്നിയുടെ അകാലചരമത്തിൽ വിലപിച്ചെഴുതിയ പ്രസ്‌തുത കൃതി ഭാവതീക്ഷ്‌ണതയും തനിമയും പുലർത്തുന്നതാണ്. വികാരസാന്ദ്രമായ തത്ത്വചിന്തയാണ് ഈ കൃതിയുടെ സവിശേഷത. വിക്‌ടർഹ്യൂഗോവിന്റെ പാവങ്ങൾ വിവർത്തനം ചെയ്‌തു. രതിസാമ്രാജ്യം മറ്റൊരു കൃതിയാണ്. കവയിത്രി ബാലാമണിയമ്മ ഇദ്ദേഹത്തിന്റെ ഭാഗിനേയിയാണ്. 1984 ഒക്ടോബർ 24-ന് ദിവംഗതനായി.

കെ.പി. കേശവമേനോൻ

1886 സെപ്റ്റംബർ 1-ന് ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്നു. ലണ്ടനിൽ ബാർ അറ്റ് ലാ പഠനം പൂർത്തിയാക്കി. 1923-ൽ മാതൃഭൂമി സ്ഥാപിച്ചു. 1927-ൽ മലയായിലേയ്ക്ക് പോയി. ഇന്ത്യൻ ഇന്റിപ്പെന്റൻസ് ലീഗിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രസിദ്ധീകരണവിഭാഗം മന്ത്രിയായിരുന്നു. ജപ്പാൻകാരുടെ തടവിൽ കഴിഞ്ഞിട്ടുണ്ട്. സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ഇദ്ദേഹത്തിന് പത്മഭൂഷൺ, കോഴിക്കോട് സർവകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ് ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞകാലം (ആത്മകഥ), ഭൂതവും ഭാവിയും, ജീവിതചിന്തകൾ, ബിലാത്തിവിശേഷം, നാം മുന്നോട്ട്, അസ്തമനം തുടങ്ങിയവയാണ് കൃതികൾ. 1978 നവംബർ 9-ന് അന്തരിച്ചു.

വി.ടി. ഭട്ടതിരിപ്പാട്

1896 മാർച്ച് 26-ന് ജനിച്ചു. വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നാണ് മുഴുവൻ പേര്. സാമൂഹ്യപ്രവർത്തകൻ, നാടകകൃത്ത്, കഥാകാരൻ. കേരളത്തിലെ നമ്പൂതിരിസമുദായത്തിന്റെ പരിഷ്‌കരണത്തിന് മുൻകൈയെടുത്തവരിൽ പ്രമുഖൻ. നമ്പൂതിരി സമുദായത്തിൽ ആദ്യമായി വിധവാവിവാഹം നടന്നതിന് കാരണഭൂതനായി. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലുറപ്പിക്കാൻ സാധിച്ച സാഹിത്യനായകനാണ് വി.ടി. ദുരാചാരങ്ങളുടെ അധ്യായം തിരുത്തിക്കുറിച്ച അദ്ദേഹം സ്വാതന്ത്ര്യസമരസേനാനികൂടിയാണ്. പല പത്രങ്ങളുടെയും പത്രാധിപരായിരുന്നു. കണ്ണീരും കിനാവും എന്ന ആത്മകഥയും അടുക്കളയിൽനിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകവും രജനീരംഗം, വെടിവട്ടം തുടങ്ങി ധാരാളം കഥകളും ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നിര്യാണം 1982 ഫെബ്രുവരി 2-ന്.

കേസരി എ. ബാലകൃഷ്ണപിള്ള

1889 ഏപ്രിൽ 13-ന് തിരുവനന്തപുരത്ത് ജനിച്ചു. സാഹിത്യനിരൂപകനും പത്രാധിപരും. കേസരി പത്രത്തിന്റെ സ്ഥാപകൻ. ലോകസാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തിന് പരിചയപ്പെടുത്തി. പാശ്ചാത്യ സാഹിത്യകാരന്മാരോട് മലയാള സാഹിത്യകാരന്മാരെ താരതമ്യം ചെയ്യുകയാണ് അദ്ദേഹത്തിന്റെ പതിവ്. പാശ്ചാത്യരാജ്യങ്ങളിൽ ഉദയംചെയ്ത ശാസ്ത്രീയ നിരൂപണ രീതി, സാങ്കേതിക വിമർശനസരണി, ജീവചരിത്രപരമായ വിമർശന സമ്പ്രദായം എന്നിവയാണ് ബാലകൃഷ്‌ണപിള്ളയ്ക്കു മാർഗദർശനം നൽകിയതെന്ന് ചുരുക്കിപ്പറയാം. ഭരണരംഗത്തെ അഴിമതിയെ തുറന്നുകാട്ടാൻ പത്രത്തിലൂടെ ശ്രമിച്ചു. ഇതരഭാഷാ കൃതികൾ പലതും വിവർത്തനം ചെയ്തു‌. ഐതിഹ്യദീപിക, ഹർഷവർധനൻ, വിക്രമാദിത്യൻ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1960 ഡിസംബർ 18-ന് കോട്ടയത്തുവച്ച് അന്തരിച്ചു.

ഇ.വി. കൃഷ്ണ‌പിള്ള

ഫലിതസാഹിത്യകാരൻ, നാടകകൃത്ത്, നടൻ, ചെറുകഥാകൃത്ത്, അഭിഭാഷകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. 1899 സെപ്റ്റംബർ 14-ന് കൊല്ലത്ത് കുന്നത്തൂരിൽ ജനിച്ചു. സി.വി.യുമായുള്ള സൗഹൃദം സാഹിത്യചിന്ത വളർത്തി. സി.വി.യുടെ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു. മലയാളി പത്രത്തിന്റെയും മനോരമ ചിത്രവാരികയുടെയും പത്രാധിപരായിരുന്നു. സാമൂഹ്യവിമർശനം കലർന്നതായിരുന്നു കൃതികൾ. പ്രധാന കൃതികൾ: സീതാലക്ഷ്മി, ഇരവിക്കുട്ടിപ്പിള്ള, രാജാകേശവദാസൻ, ബാഷ്പവർഷം, ചിരിയും ചിന്തയും, കുറുപ്പിന്റെ ഡയറി, പെണ്ണരശുനാട്, വിവാഹക്കമ്മട്ടം, ബി.എ. മായാവി, പ്രണയക്കമ്മീഷൻ, കവിതക്കേസ്, പോലീസ് ‌രാമായണം, എം.എൽ.സി. കഥകൾ, കണ്ടക്ട‌ർ പപ്പു. 1938 മാർച്ച് 30-ന് ചരമമടഞ്ഞു.

കാരൂർ നീലകണ്ഠപ്പിള്ള

ചെറുകഥാസാഹിത്യത്തിലെ മൂന്നാം തലമുറയിൽപ്പെട്ട എഴുത്തുകാരിൽ പ്രമുഖൻ. 1898 ഫെബ്രുവരിയിൽ ജനിച്ചു. വളരെക്കാലം അധ്യാപകനായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ. മുഖ്യമായും ചെറുകഥകളായിരുന്നു എഴുതിയിരുന്നത്. സംസാര ഭാഷയ്ക്ക് സാഹിത്യത്തിൽ സ്ഥാനം നൽകിയ എഴുത്തുകാരിൽ ലാളിത്യമുള്ള ഭാഷകൊണ്ട് ശ്രദ്ധേയനാണ് കാരൂർ. മരപ്പാവകൾ എന്ന കഥാസമാഹാരം അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്. തിരഞ്ഞെടുത്ത കഥകൾ രണ്ടു ഭാഗങ്ങളുൾപ്പെടെ 37 ഗ്രന്ഥങ്ങൾ കാരൂർ രചിച്ചിട്ടുണ്ട്. 1959-ൽ ആനക്കാരൻ എന്ന ബാലസാഹിത്യകൃതിക്കും 1968-ൽ മോതിരം എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. നിര്യാണം 1975 ഒക്ടോബർ 2-ന്.

കുട്ടിക്കൃഷ്ണമാരാര്

തിരൂർ തൃപ്പങ്ങോട്ട് കിഴക്കേമാരാത്ത് 1900 ജൂൺ 14-ന് ജനിച്ചു. കലാമണ്ഡലത്തിൽ സാഹിത്യാധ്യാപകൻ, മാതൃഭൂമിയിൽ പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്നു മാരാര്. ഭാരതീയ സംസ്കൃത നിരൂപണ സമ്പ്രദായമനുസരിച്ച് മലയാളത്തിൽ നിരൂപണ പ്രസ്ഥാനത്തിന് പുതിയ മാനം നൽകി. കല കലയ്ക്കുവേണ്ടി, കല ജീവിതത്തിനുവേണ്ടി എന്നിങ്ങനെ കലയെക്കുറിച്ച് സാഹിത്യത്തിൽ ഉരുണ്ടുകൂടിയ വിവാദത്തെ കല ജീവിതം തന്നെ എന്ന കൃതി കൊണ്ട് മാരാര് അസന്ദിഗ്‌ധമായി ഖണ്ഡിച്ചു. ഈ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഭാരതപര്യടനം, രാജാങ്കണം, സാഹിത്യസല്ലാപം, മലയാളശൈലി, ദന്തഗോപുരം തുടങ്ങിയ പഠനാത്മക കൃതികളും ശാകുന്തളം, കുമാരസംഭവം, രഘുവംശം, മേഘദൂതം തുടങ്ങിയവയുടെ വിവർത്തനങ്ങളും രചിച്ചു. 1973 ഏപ്രിൽ 6-ന് അന്തരിച്ചു.

കുറ്റിപ്പുഴ കൃഷ്ണ‌പിള്ള

1900-ൽ പറവൂരിനടുത്ത് കുറ്റിപ്പുഴയിൽ ജനിച്ചു. ആലുവാ ക്രിസ്‌ത്യൻ കോളേജിൽ അധ്യാപകനായിരുന്നു. യുക്തിവാദിയും ചിന്തകനും സാഹിത്യനിരൂപകനും ഗ്രന്ഥകാരനും അധ്യാപകനുമായിരുന്ന ഇദ്ദേഹം ശ്രീനാരായണഗുരുവിന്റെ സുഹൃത്തായിരുന്നു. കേരള യുക്തിവാദിസംഘവുമായും പുരോഗമനസാഹിത്യ സംഘടനയുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന കുറ്റിപ്പുഴ, 1968-ൽ മൂലധനത്തിന്റെ വിവർത്തനത്തിന് നേതൃത്വം നൽകി. പ്രധാന കൃതികൾ: സാഹിതീയം, നവദർശനം, വിചാരവിപ്ലവം, വിമർശനരശ്‌മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, സാഹിതീകൗതുകം, മനമണ്ഡലം, സ്‌മരണമഞ്ജരി. 1969-ൽ സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് നേടി. നിര്യാണം 1971 ഫെബ്രുവരി 11-ന്.

സിസ്റ്റ‌ർ മേരി ബനീഞ്ജ (മേരി ജോൺ തോട്ടം)

1901 ജൂൺ 24-ന് കോട്ടയത്ത് ഇലഞ്ഞിയിൽ ജനിച്ചു. മേരി ജോൺ തോട്ടം എന്നായിരുന്നു കന്യാസ്ത്രീയാകുന്നതിനു മുമ്പുള്ള പേര്. പ്രഭാവതി, സായാഹ്നത്തിലെ ഏകാന്തയാത്ര, വേമ്പനാടൻ തുടങ്ങിയ പ്രസിദ്ധമായ കവിതകൾ വിദ്യാഭ്യാസകാലത്തുതന്നെ രചിച്ചു. സ്ത്രീകൾ അധികമായി സാഹിത്യരംഗത്തേക്ക് കടന്നുവന്നിട്ടില്ലായിരുന്ന കാലഘട്ടത്തിൽ കവിതകൾ പാടി കൈരളിയെ കോരിത്തരിപ്പിച്ച അത്ഭുതപ്രതിഭയായ മഹാകവയിത്രിയാണ് സിസ്‌റ്റർ മേരി ബനീഞ്ജ. ഐതിഹ്യങ്ങളും ചരിത്രസംഭവങ്ങളും ജീവചരിത്രസംഭവങ്ങളും പ്രകൃതിചിത്രങ്ങളും ദേശീയോത്സവങ്ങളും വിലാപഗീതങ്ങളും ഉപദേശങ്ങളുമൊക്കെ അടങ്ങിയ കവിതാരാമം, മാർത്തോമാ വിജയം, ആത്മാവിന്റെ സ്നേഹഗീത തുടങ്ങിയവയാണ് പ്രധാനകൃതികൾ. 1985 മെയ് 21-ന് ദിവംഗതയായി.

ജി. ശങ്കരക്കുറുപ്പ്

ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് (1965-ൽ ഓടക്കുഴൽ എന്ന കൃതിക്ക്). 1901 ജൂൺ 3-ന് കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. അധ്യാപകൻ, പ്രഭാഷകൻ, കവി, ഗദ്യകാരൻ, വിവർത്തകൻ എന്നീ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചു. 1955-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വിരമിച്ചു. 1968-ൽ രാജ്യസഭാംഗമായി. യോഗാത്മകതയ്ക്ക് മലയാള കവിതയിൽ സ്ഥാനം കൊടുത്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ്ലാന്റ് നെഹ്രു അവാർഡ്, പത്മഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ നേടി. കവിത, നാടകം, ജീവചരിത്രം, വിവർത്തനം, കല, വ്യാകരണം, നിരൂപണം തുടങ്ങിയ ഇനങ്ങളിൽ അമ്പതോളം കൃതികൾ രചിച്ചു. സാഹിത്യകൗതുകം, വെള്ളിൽപ്പറവകൾ, ചെങ്കതിരുകൾ, ഇതളുകൾ, ഓടക്കുഴൽ, സൂര്യകാന്തി, വിശ്വദർശനം, ഓർമയുടെ ഓളങ്ങളിൽ, ഗീതാഞ്ജലി (വിവർത്തനം), ഇളംചുണ്ടുകൾ, സാഹിത്യപരിചയം തുടങ്ങിയവയാണ് പ്രധാന കൃതികൾ. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു.

സഞ്ജയൻ (എം.ആർ. നായർ)

1903 ജൂൺ 13-ന് തലശ്ശേരിയിൽ ജനിച്ച സഞ്ജയന്റെ ശരിയായ നാമം മാണിക്കോത്ത് രാമുണ്ണിനായർ എന്നാണ്. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. കേരളപത്രിക എന്ന പത്രത്തിന്റെയും സഞ്ജയൻ, വിശ്വരൂപം എന്നീ ഹാസ്യമാസികകളുടെയും പത്രാധിപരായിരുന്നു. ഹാസ്യരസോദ്ദീപകമായ ഒരു കൃത്രിമഭാഷ മെനഞ്ഞുണ്ടാക്കി പ്രയോഗിക്കുകയാണ് മിക്കപ്പോഴും സഞ്ജയന്റെ പതിവ്. കരച്ചിലിനെ ചിരിയാക്കി മാറ്റി, കരയുകയല്ല ചിരിക്കുകയാണു വേണ്ടത് എന്ന് അദ്ദേഹം ലോകരെ ഉദ്ബോധിപ്പിച്ചു. മനുഷ്യന്റെ സാർവലൗകികവും സാർവദേശീയവുമായ വൈകൃതങ്ങളും വൈകല്യങ്ങളുമാണ് തന്റെ പരിഹാസത്തിന് അദ്ദേഹം സ്വീകരിച്ചത്. സഞ്ജയൻ (ആറുഭാഗം), ആദ്യോപഹാരം, തിലോദകം, ഹാസ്യാഞ്ജലി, സാഹിത്യനികഷം തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിര്യാണം 1943 സെപ്റ്റംബർ 13-ന്.

ജോസഫ് മുണ്ടശ്ശേരി

1903 ജൂലൈ 17-ന് തൃശൂർ ജില്ലയിൽ കണ്ടശ്ശാംകടവിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫിസിക്‌സിൽ ബിരുദം. പിന്നീട് സംസ്കൃതം, മലയാളം എം.എ. നേടി. സെന്റ് തോമസ് കോളേജിൽ അധ്യാപകനായിരുന്നു. കൈരളി, പ്രേഷിതൻ, നവജീവൻ എന്നീ പത്രങ്ങൾ നടത്തി. പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ നിരൂപണ സമ്പ്രദായങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചു. പ്രൗഢമായ ഗദ്യശൈലിയാണ് മുണ്ടശ്ശേരിയുടേത്. ആധുനിക കവിത്രയത്തെക്കുറിച്ചുള്ള പഠനമാണ് മുണ്ടശ്ശേരിയെ ശ്രദ്ധേയനാക്കിയത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ അംഗം, നാടകാന്തം കവിത്വം, കരിന്തിരി, രാജരാജന്റെ മാറ്റൊലി, മനുഷ്യകഥാനുഗായികൾ, മാനദണ്ഡം, കാലത്തിന്റെ കണ്ണാടി, കൊഴിഞ്ഞ ഇലകൾ (ആത്മകഥ), കൊന്തയിൽ നിന്ന് കുരിശിലേക്ക്, കാവ്യപീഠിക തുടങ്ങി ഒട്ടേറെ കൃതികളുടെ കർത്താവാണ്. 1977 ഒക്ടോബർ 25-ന് അന്തരിച്ചു.

പി. കേശവദേവ്

1904 ആഗസ്റ്റിൽ ജനിച്ചു. തൊഴിലാളിവർഗത്തിന്റെ നൊമ്പരങ്ങൾ തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിച്ചു. നാടകരചനയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ആര്യസമാജപ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച ദേവ് തൊഴിലാളി സംഘടനാപ്രവർത്തനങ്ങളിൽ മുഴുകി. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന ഇദ്ദേഹം ഒടുവിൽ കമ്യൂണിസത്തിനെതിരായി ശബ്ദം ഉയർത്തി. ദേവിന്റെ കൃതികൾ സമകാലിക സാമൂഹ്യയാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കുന്നവയായിരുന്നു. യഥാർഥജീവിതത്തിൽ നിന്നടർത്തിയെടുത്ത കഥാപാത്രങ്ങളെ അകന്നു നിന്നു നോക്കുന്നതിനുപകരം ദേവ് അവരുടെ സുഖദുഃഖങ്ങളിൽ ലയിച്ച് അവരോടൊപ്പം ചിരിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. അയൽക്കാർ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഓടയിൽ നിന്ന്, ഭ്രാന്താലയം, മുന്നോട്ട്, എതിർപ്പ് (ആത്മകഥ) എന്നിവ പ്രധാന കൃതികൾ. 1983-ൽ നിര്യാതനായി.

എം.പി. പോൾ

1904 മേയ് 1-ന് എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ ജനിച്ചു. എറണാകുളത്ത് പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ച ഇദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടി. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്നു. തനിക്കു ലഭിക്കുന്ന കാവ്യാനുഭൂതികളെ ഗാഢചിന്തയുടെയും യുക്തിബോധത്തിന്റെയും തലത്തിൽ അപഗ്രഥിച്ചാണ് പോൾ രചന നടത്തിയത്. നിഷ്പ്രയോജനമായ കാവ്യസൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അസ്ഥാനത്തോ, അകാരണമായോ ഒരു കൃതിയേയും വാഴ്ത്തിപ്പാടാനോ, ചവിട്ടിത്താഴ്ത്താനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. നോവൽസാഹിത്യം, സൗന്ദര്യലഹരി, ചെറുകഥാപ്രസ്ഥാനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്. 1952 ജൂലൈ 12-ന് അന്തരിച്ചു.

ഇടശ്ശേരി ഗോവിന്ദൻനായർ

1906 ഡിസംബർ 23-ന് കുറ്റിപ്പുറത്ത് ജനിച്ചു. കവി, നാടകകൃത്ത്, സാമൂഹികപ്രവർത്തകൻ, വക്കീൽ ഗുമസ്‌തൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയിലും സംഗീത നാടക അക്കാദമിയിലും അംഗമായിരുന്നു. ഗ്രാമീണമായ ഉള്ളുറപ്പും അനാർഭാടതയും, ജീവിതയാഥാർഥ്യങ്ങൾ വന്നേറ്റുമുട്ടുമ്പോൾ തൊട്ടാവാടിയാകാതെ പാറയെപ്പോലെ കഠിനമായി പ്രതികരിക്കാനുള്ള കരുത്തും സന്നദ്ധതയും ഇടശ്ശേരിയുടെ പ്രത്യേകതകളാണ്. അളകാവലി, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട്, ഒരു പിടി നെല്ലിക്ക, തത്ത്വശാസ്ത്രമുറങ്ങുമ്പോൾ, പുത്തൻകലവും അരിവാളും തുടങ്ങിയ കവിതാ സമാഹാരങ്ങളും കൂട്ടുകൃഷി, നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും, തൊടിയിൽ പടരാത്ത മുല്ല തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1974 ഒക്ടോബർ 16-ന് അന്തരിച്ചു.

പി. കുഞ്ഞിരാമൻനായർ

1905 ഒക്ടോബർ 4-ന് ജനിച്ചു. സ്‌കൂൾ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. കേരളീയമായ ബിംബങ്ങളെ 'കാവ്യലോകത്ത് പ്രതിഷ്ഠിച്ചു. ഓണത്തെക്കുറിച്ചും വിഷുവിനെക്കുറിച്ചും പാടിയ കവി. ഭക്തകവി എന്ന നിലയിൽ പ്രസിദ്ധൻ. കാവ്യാലങ്കാരങ്ങൾ ഗദ്യത്തിൽ ചാലിച്ചകവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥ പ്രസിദ്ധമാണ്. പാശ്ചാത്യ നാഗരികതയോട് കഠിനവിദ്വേഷം, കലർപ്പറ്റ ഭാരതീയ സംസ്കാരത്തോടും ശുദ്ധമായ കേരളീയ സംസ്കാരത്തോടും ഉദാത്തമായ ഭക്തി, ഭൗതിക ചിന്താഗതിയെക്കുറിച്ച് നിറഞ്ഞ അനാദരം, കലാമൂല്യത്തെപ്പറ്റി പുരോഗമന സാഹിത്യകാരന്മാർ പ്രകടിപ്പിച്ച ആശയങ്ങളിൽ കടുത്ത പ്രതിഷേധം ഇവയായിരുന്നു അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവങ്ങൾ. ശ്രീരാമചരിതം, കളിയച്‌ഛൻ, (കേരള സാഹിത്യ അക്കാദമി അവാർഡ്), താമരത്തോണി (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) തുടങ്ങിയവയാണ് കൃതികൾ. 1978 മേയ് 27-ന് ചരമമടഞ്ഞു.

ബാലാമണിയമ്മ

1909 ജൂലൈ 10-ന് പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. ടാഗൂർ കൃതികളിൽ നിന്ന് ആവേശമുൾക്കൊണ്ട് കവിത രചിച്ചു. മാതൃഭാവത്തെയും ശൈശവസൗകുമാര്യത്തെയും തന്മയീഭാവത്തോടെ ചിത്രീകരിച്ചുകൊണ്ട് കാവ്യജീവിതം ആരംഭിച്ചു. 1964-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1995-ൽ സരസ്വതീസമ്മാനവും, എഴുത്തച്ഛൻ പുരസ്‌കാരവും 1996-ൽ വള്ളത്തോൾ പുരസ്‌കാരവും ലഭിച്ചു. ഭർത്താവ് വി.എം. നായർ. പ്രശസ്‌ത കഥാകാരി മാധവിക്കുട്ടി (കമലാസുരയ്യ) പുത്രിയാണ്. മുത്തശ്ശി, അമ്മ, കുടുംബിനി, ധർമമാർഗത്തിൽ, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഊഞ്ഞാലിന്മേൽ, അമ്പലത്തിൽ, നഗരത്തിൽ തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. 2004 സെപ്റ്റംബർ 29-ന് ദിവംഗതയായി.

ലളിതാംബിക അന്തർജനം

1909 മാർച്ച് 30-ന് കൊട്ടാരക്കരയിൽ ജനിച്ചു. നമ്പൂതിരി അകത്തളങ്ങളിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരന്തങ്ങളായിരുന്നു കഥകളിലെ പ്രതിപാദ്യം. പ്രധാന കൃതികൾ: കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, മൂടുപടത്തിൽ, കാലത്തിന്റെ ഏടുകൾ, അഗ്നിപുഷ്പങ്ങൾ തുടങ്ങി ധാരാളം കഥകൾ, ചില കഥാസമാഹാരങ്ങൾ, സീത മുതൽ സത്യവതി വരെ എന്ന ഉപന്യാസസമാഹാരം, അഗ്നിസാക്ഷി, ഗ്രാമബാലിക തുടങ്ങിയ നോവലുകൾ, നിശ്ശബ്‌ദസംഗീതം, ആയിരത്തിരി, ഓണക്കാഴ്ച തുടങ്ങിയ കവിതാസമാഹാരങ്ങൾ, പുനർജ്ജന്മം, വീരസംഗീതം തുടങ്ങിയ നാടകങ്ങൾ. ഇങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും സംഭാവനകൾ നൽകി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നീ ബഹുമതികൾ നേടി. 1987 ഫെബ്രുവരി 6-ന് നിര്യാതയായി.

പൊൻകുന്നം വർക്കി

1910-ൽ എടത്വായിൽ ജനിച്ചു. അധ്യാപകനായിരുന്നു. കഥകളെഴുതിയതിന്റെ പേരിൽ ധാരാളം പീഡനങ്ങൾക്ക് വിധേയനായി. കേരള സാഹിത്യഅക്കാദമിയുടെയും സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെയും പ്രസിഡന്റായിരുന്നു. വികാരസദനം, നിവേദനം, ആരാമം, ശബ്ദിക്കുന്ന കലപ്പ, ഡമോക്രസി, തിരഞ്ഞെടുത്ത കഥകൾ (രണ്ടു ഭാഗങ്ങൾ), ജേതാക്കൾ, സ്വർഗം നാണിക്കുന്നു, വിശറിക്ക് കാറ്റുവേണ്ട എന്നിവയാണ് പ്രധാന കൃതികൾ. കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്‌ഛൻ പുരസ്‌കാരം 1997-ൽ ലഭിച്ചു. എന്റെ വഴിത്തിരിവ് എന്ന പേരിൽ ആത്മകഥ രചിച്ചിട്ടുണ്ട്. 2004 ജൂലൈ 2-ന് അന്തരിച്ചു.

വൈക്കം മുഹമ്മദ് ബഷീർ

1910-ൽ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച ബഷീർ മലയാള ചെറുകഥയെയും നോവലിനെയും പുതിയ മാർഗത്തിലൂടെ നയിച്ചു. സവിശേഷമായൊരു വ്യക്തിത്വവും കാഴ്ചപ്പാടും ശൈലിയും കഥകളെ പെട്ടെന്ന് ശ്രദ്ധേയമാക്കി. 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. ധാരാളം ഫെലോഷിപ്പുകളും ഡോക്ടറേറ്റും ലഭിച്ചു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും, മതിലുകൾ, പ്രേമലേഖനം തുടങ്ങിയവ പ്രധാന കൃതികളാണ്. ഓരോ കൃതിയും വായനക്കാരനെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു. 1982-ൽ പത്മശ്രീ ബഹുമതിയിലൂടെ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയ അദ്ദേഹം 1994 ജൂലൈ 5-ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.

ശൂരനാട്ട് കുഞ്ഞൻപിള്ള

1911 ജൂൺ 24-ന് ജനിച്ചു. പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും. കോളേജ് അധ്യാപകൻ, അസിസ്റ്റന്റ് സെക്രട്ടറി, മലയാള നിഘണ്ടുവിന്റെ എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. 1953-1971 കാലങ്ങളിൽ മലയാള നിഘണ്ടുവിന്റെ എഡിറ്ററായിരുന്നു. അംബാദേവി, സാഹിത്യഭൂഷണം, പുഷ്പാഞ്ജലി മുതലായ കൃതികളും ഉണ്ണുനീലിസന്ദേശം, ലീലാതിലകം തുടങ്ങിയവയ്‌ക്കെഴുതിയ പഠനങ്ങളും ഇരയിമ്മൻ തമ്പി, പുനം നമ്പൂതിരി തുടങ്ങിയവരുടെ കൃതികൾക്കെഴുതിയ വ്യാഖ്യാനങ്ങളും ശ്രീചിത്രാവ്യാകരണ മഞ്ജരിയും ഉൾപ്പെടെ ഒട്ടേറെ കൃതികളുടെ കർത്താവാണ്. 1993-ൽ കേരളസർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ അദ്ദേഹത്തിന് പത്മശ്രീ ഉൾപ്പെടെയുള്ള മറ്റു പല പുരസ്കാരങ്ങളും ലഭിച്ചു. നിര്യാണം 1995 മാർച്ച് 8-ന്.

ചങ്ങമ്പുഴ കൃഷ്‌ണപിള്ള

ഇടപ്പള്ളിയിലെ ചങ്ങമ്പുഴ വീട്ടിൽ 1911 ഒക്ടോബർ 10-ന് ജനിച്ചു. 40-കളിലും 50-കളിലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കവിയായിരുന്നു ചങ്ങമ്പുഴ. മലയാള കാവ്യലോകത്തെ ഗാനഗന്ധർവനായി അറിയപ്പെടുന്ന ചങ്ങമ്പുഴ, തന്റെ സുഹൃത്തായ ഇടപ്പള്ളി രാഘവൻപിള്ളയുടെ മരണത്തിൽ മനംനൊന്തെഴുതിയ പ്രസിദ്ധമായ കൃതിയാണ് രമണൻ. ചങ്ങമ്പുഴയും ഇടപ്പള്ളിയും കൂടി മലയാളത്തിൽ പ്രചരിപ്പിച്ച ഭാവഗീതപ്രസ്ഥാനം കവിതാലോകത്ത് വസന്തം സഷ്ടിച്ചു. ബാഷ്പാഞ്ജലി, സങ്കല്പകാന്തി, യവനിക, സ്വരരാഗസുധ, പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങി നാല്പതിൽപരം കവിതാസമാഹാരങ്ങൾ 37 വർഷത്തെ ചുരുങ്ങിയ ജീവിതത്തിനിടയിൽ ഇദ്ദേഹം രചിച്ചു. 1948 ജൂൺ 17-ന് ചരമം പ്രാപിച്ചു.

തകഴി ശിവശങ്കരപ്പിള്ള

ജ്ഞാനപീഠജേതാവ്. 1912 ഏപ്രിൽ 17- ന് തകഴിയിൽ ജനിച്ചു. മോപ്പസാങ് കൃതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കഥകളെഴുതി. കർഷകന്റെ ജീവിതവും വേദനയും വർണിക്കുന്നതിൽ മികവ് കാട്ടിയ തകഴിയെ 'കുട്ടനാടിന്റെ കഥാകാരൻ' എന്ന് വിളിക്കുന്നു. ലളിതവും ശക്തവുമായ ഭാഷാശൈലി, യഥാർഥമായ ആവിഷ്‌കരണം എന്നിവ അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളാണ്. രണ്ടിടങ്ങഴി, ചെമ്മീൻ, കയർ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി 25-ലധികം നോവലുകളുടെയും ഇരുന്നൂറോളം കഥകളുടെയും കർത്താവായ തകഴി 1984-ൽ ജ്ഞാനപീഠവും വയലാർ അവാർഡും 1985-ൽ പത്മഭൂഷൺ ബഹുമതിയും നേടിയിട്ടുണ്ട്. 1994-ൽ എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1999 ഏപ്രിൽ 10-ന് ചരമമടഞ്ഞു.

വൈലോപ്പിള്ളി ശ്രീധരമേനോൻ

1911 മെയ് 11-ന് ജനിച്ചു. ശ്രീ എന്ന തൂലികാനാമത്തിൽ കവിതയെഴുതിത്തുടങ്ങി. കുടിയൊഴിക്കൽ, കന്നിക്കൊയ്ത്ത്, യുഗപരിവർത്തനം, കണ്ണീർപ്പാടം, കടൽക്കാക്കകൾ തുടങ്ങിയ കവിതകളിലൂടെ സാമൂഹിക പ്രശ്നങ്ങളെ സാധാരണക്കാരന്റെ മുന്നിൽ അനുഭൂതിസാന്ദ്രമായ രീതിയിൽ അവതരിപ്പിച്ചു. കന്നിക്കൊയ്ത്തിലെ മാമ്പഴം, സഹ്യന്റെ മകൻ, പന്തങ്ങൾ തുടങ്ങിയ കവിതകൾ വൈലോപ്പിള്ളിയെ പ്രശസ്‌തിയിലേയ്ക്കുയർത്തി. വയലാർ അവാർഡ്, സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ശ്രീരേഖ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തും കൈക്കോട്ടും, വിട, കയ്പവല്ലരി, മകരക്കൊയ്ത്‌ത് തുടങ്ങിയവ മറ്റ് കൃതികളാണ്. 1985 ഡിസംബർ 22-ന് അന്തരിച്ചു.

എസ്.കെ. പൊറ്റെക്കാട്ട്

1981-ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ്. കോഴിക്കോട് കോട്ടൂളിപ്പാടത്ത് പൊറ്റെക്കാട്ട് വീട്ടിൽ 1913 മാർച്ച് 14-ന് ജനിച്ചു. സഞ്ചാര സാഹിത്യകാരന്മാരിൽ പ്രധാനി. 1940-45 കാലത്ത് ബോംബെയിൽ ഉദ്യോഗം. 1962-67 കാലത്ത് ലോകസഭാംഗമായിരുന്നു. 1949-ൽ ആരംഭിച്ച ദേശാന്തരയാത്രയ്ക്കിടയിൽ അദ്ദേഹം പല തവണ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവ സന്ദർശിച്ചു. സാഹിത്യ അക്കാദമിയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഒരു ദേശത്തിന്റെ കഥ, വിഷകന്യക, ഒരു തെരുവിന്റെ കഥ, നാടൻപ്രേമം, ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടിൽ ഇവ പ്രധാന കൃതികൾ. 1982 ആഗസ്‌റ്റ് 6-ന് നിര്യാതനായി.

എം.പി. അപ്പൻ

1913-ൽ തിരുവനന്തപുരത്ത് ജഗതിയിൽ ജനിച്ചു. ഗവൺമെന്റ് സ്കൂ‌ളിൽ അധ്യാപകനും ഹെഡ്മാസ്‌റ്ററുമായി. ഗദ്യപദ്യ വിഭാഗങ്ങളിലായി 40-ൽ അധികം കൃതികൾ രചിച്ചു. കൃത്രിമ വർണപ്പകിട്ടും ഭാവതീക്ഷ്ണതയും കുറഞ്ഞ കാവ്യാന്തരീക്ഷവും, അവിച്ഛിന്നഗതിയായ ശൈലിയും, ഏകാഗ്രമായ സൗന്ദര്യോപാസനയുമാണ് അപ്പന്റെ കൃതികളിൽ പ്രതിബിംബിക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാർഡ്, മൂലൂർ അവാർഡ്, ആശാൻ പ്രൈസ്, വള്ളത്തോൾ അവാർഡ്, 1998-ൽ എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ചു. വെള്ളിനക്ഷത്രം, ലീലാസൗധം, അമൃതബിന്ദുക്കൾ, പനിനീർപ്പൂവും പടവാളും, പ്രസാദം, ഉദ്യാനസൂനം തുടങ്ങിയവ പ്രമുഖകൃതികളാണ്. 2003 ഡിസംബർ 9-ന് അന്തരിച്ചു.

മുട്ടത്തു വർക്കി

1915 ഏപ്രിൽ 28-ന് ചങ്ങനാശ്ശേരിക്കടുത്ത് വരാപ്പുഴയിൽ ജനിച്ചു. സാധാരണക്കാരെ നോവലുകളുമായടുപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. നോവലുകൾ, ചെറു കഥാസമാഹാരങ്ങൾ, വിവർത്തനങ്ങൾ തുടങ്ങി 180-ലധികം കൃതികൾ രചിച്ചു. 21 വർഷം ദീപിക പത്രത്തിന്റെ സഹപത്രാധിപരായിരുന്നു. മറിയക്കുട്ടി, പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, അക്കരപ്പച്ച തുടങ്ങിയ നോവലുകളും കല്യാണരാത്രി എന്ന ചെറുകഥാസമാഹാരവും ആത്‌മാഞ്ജലി എന്ന കവിതാസമാഹാരവും

ഡോ. ഷിവാഗോ എന്ന വിവർത്തനഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മുപ്പതോളം നോവലുകൾ സിനിമയാക്കിയിട്ടുണ്ട്.1989 മെയ് 28-ന് അന്തരിച്ചു.

കെ.എം. ജോർജ്

1914 ഏപ്രിൽ 20-ന് ഇടയാറന്മുളയിൽ ജനിച്ചു. ഗവേഷകനും സാഹിത്യകാരനുമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാല്‌പതിലധികം മലയാള ഗ്രന്ഥങ്ങളും 10 ഇംഗ്ലീഷ്ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തെയും സാഹിത്യകാരന്മാരെയും ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1987-ൽ സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ്, 1988-ൽ പത്മശ്രീ, എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പ്ലെയിസ് നെയിംസ് ഓഫ് സതേൺ ഇന്ത്യ, മലയാളം ലിറ്ററേച്ചർ, വെസ്റ്റേൺ ഇൻഫ്ളുവൻസ് ഓൺ മലയാളം ലാങ്ഗ്വേജ് ആന്റ് ലിറ്ററേച്ചർ, ജീവചരിത്രസാഹിത്യം, അന്വേഷണങ്ങൾ പഠനങ്ങൾ തുടങ്ങിയവ പ്രധാന കൃതികളാണ്. 2001-ൽ പത്മഭൂഷൺ ബഹുമതി ലഭിച്ചു. 2002 നവംബർ 19-ന് തിരുവനന്തപുരത്ത് അന്തരിച്ചു.

എൻ.വി. കൃഷ്ണ‌വാരിയർ

1916 മെയ് 15-ന് തൃശൂരിൽ ഞെരുവിശ്ശേരിയിൽ ജനിച്ച എൻ.വി. വിവിധ കോളേജുകളിൽ അധ്യാപകനായിരുന്നു. 1942-ൽ ജോലിരാജിവെച്ച് സ്വാതന്ത്ര്യസമരസേനാനിയായി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് തുടങ്ങി ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചു. നീണ്ട കവിതകൾ, കുറേക്കൂടി നീണ്ട കവിതകൾ, ഗാന്ധിയും ഗോഡ്സെയും, അമേരിക്കയിലൂടെ തുടങ്ങി കവിതകളായും പഠനങ്ങളായും ലേഖനങ്ങളായും വിവർത്തനങ്ങളായും ധാരാളം കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ട്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. 1980 ഒക്ടോബർ 12-ന് ദിവംഗതനായി.

ഉറൂബ് (പി.സി. കുട്ടിക്കൃഷ്ണൻ)

പൊന്നാനിയിൽ പരുത്തൊള്ളി ചാലപ്പുറത്ത് വീട്ടിൽ 1915 ഓഗസ്‌റ്റ് 15-ന് ജനിച്ചു. അദ്ധ്യാപകൻ, ക്ലാർക്ക്, കമ്പൗണ്ടർ എന്നിങ്ങനെ പല ജോലികൾ നോക്കി. ആകാശവാണിയിൽ പ്രൊഡ്യൂസറായിരുന്നു. കുങ്കുമം എഡിറ്ററും മലയാള മനോരമ ആഴ്‌ചപ്പതിപ്പ് എഡിറ്ററും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായിരുന്നു. 1952 മുതൽ ഉറൂബ് എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങി. സുന്ദരികളും സുന്ദരന്മാരും (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഉമ്മാച്ചു (കേരള സാഹിത്യ അക്കാദമി അവാർഡ്), ആമിന, അണിയറ, മിണ്ടാപ്പെണ്ണ്, തുറന്നിട്ട ജാലകം എന്നിവ പ്രധാനകൃതികൾ. നിര്യാണം 1979 ജൂലൈ 10ന്.

എസ്. ഗുപ്‌തൻനായർ

അധ്യാപകൻ, ഉപന്യാസകാരൻ, വിമർശകൻ, നടൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തൻ. 1919 ഓഗസ്‌റ്റ് 22-ന് ഓച്ചിറയിൽ ജനിച്ചു. വിവിധ കോളേജുകളിൽ പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഗ്രന്ഥാലോകം, വിജ്ഞാനകൈരളി, സന്നിധാനം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. എൻ.ബി.എസ്., കേരള സാഹിത്യ അക്കാദമി എന്നിവയുടെ അധ്യക്ഷനായിരുന്നു. 1967ൽ കേരള സാഹിത്യ അക്കാദമിയുടേയും 1984-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടേയും അവാർഡുകൾ നേടിയ അദ്ദേഹത്തിന് 2005-ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. സമാലോചന, ഇസങ്ങൾക്കപ്പുറം, ക്രാന്തദർശികൾ, ടാഗൂർ, കാവ്യസ്വരൂപം, ചങ്ങമ്പുഴ-കവിയും കവിതയും തുടങ്ങി ഒട്ടേറെ കൃതികളുടെ രചയിതാവ്. 2006 ഫെബ്രുവരി 6-ന് അന്തരിച്ചു.

സി.ജെ. തോമസ്

1918 നവംബർ 14-ന് കൂത്താട്ടുകുളത്ത് ജനിച്ചു. 1930 കാലങ്ങളിൽ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പുരോഗമന സാഹിത്യ സംഘടനയിലും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലും എം.പി. പോളുമൊന്നിച്ച് പ്രവർത്തിച്ചു. നാടകകൃത്ത് എന്ന നിലയിൽ മലയാളസാഹിത്യത്തിനും നാടകവേദിക്കും വിലപ്പെട്ട സംഭാവനകൾ നൽകി. സ്വതന്ത്ര നാടകവിവർത്തനങ്ങളും അനുകരണങ്ങളും റേഡിയോനാടകങ്ങളും രചിച്ചിട്ടുണ്ട്. സോഷ്യലിസം, മതവും കമ്യൂണിസവും, അവൻ വീണ്ടും വരുന്നു, ഉയരുന്ന യവനിക, വിലയിരുത്തൽ, ശലോമി, ആ മനുഷ്യൻ നീ തന്നെ, 1128-ൽ ക്രൈം 27, ധിക്കാരിയുടെ കാതൽ, വിഷവൃക്ഷം എന്നിവയാണ് പ്രധാന കൃതികൾ. 1960 ജൂലൈ 14-ന് നിര്യാതനായി.

കോവിലൻ (വി.വി. അയ്യപ്പൻ)

കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ 1923 ജൂലൈ 9-ന് തൃശൂർ കണ്ടാണശ്ശേരിയിൽ ജനിച്ചു. 1969-ൽ സൈനികസേവനത്തിൽനിന്ന് വിരമിച്ചു. പട്ടാളക്കഥകളെഴുതിയാണ് ആദ്യകാലത്ത് കോവിലൻ പ്രശസ്‌തി നേടിയത്. തോറ്റങ്ങൾ, ഹിമാലയം, ഏഴാമെടങ്ങൾ, എ മൈനസ് ബി, തേർവാഴ്‌ചകൾ, തട്ടകം തുടങ്ങിയ ധാരാളം നോവലുകളും ശകുനം, തിരഞ്ഞെടുത്ത കഥകൾ തുടങ്ങിയ കഥാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതാണ്. തോറ്റങ്ങൾ, ശകുനം തുടങ്ങിയവ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 1999-ൽ വയലാർ അവാർഡും 2006-ൽ എഴുത്തച്‌ഛൻ പുരസ്കാരവും ലഭിച്ചു. 2010 ജൂൺ 2-ന് അന്തരിച്ചു.

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

1923 ജനുവരി 10-ന് പാലക്കാട് ഒളപ്പമണ്ണ മനയിൽ ജനിച്ചു. ഒളപ്പമണ്ണ എന്ന് പ്രസിദ്ധനായി. സാഹിത്യപ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റും കേരള കലാമണ്ഡലം ചെയർമാനുമായിരുന്നു. നവം നവങ്ങളായ കാവ്യവസ്‌തുക്കൾ, തുളുമ്പാത്ത നിറകുടതുല്യമായ ഭാവനാശക്തി, ആധുനികതയോടുള്ള പ്രണയം, ജീവിതാവബോധം ഇവ ഒളപ്പമണ്ണയുടെ പ്രത്യേകതകളാണ്. വീണ, കല്പ‌ന, നങ്ങേമക്കുട്ടി, പാഞ്ചാലി, കഥാകവിതകൾ, വരിനെല്ല്, ജാലകപ്പക്ഷി, നിഴലാന തുടങ്ങിയ ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. 1989-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2000 ഏപ്രിൽ 10-ന് അന്തരിച്ചു.

പി. ഭാസ്കരൻ

കവി, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. 1924 ഏപ്രിൽ 21-ന് കൊടുങ്ങല്ലൂരിൽ ജനനം. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചു. ദേശാഭിമാനി, ജയകേരളം, ദീപിക എന്നിവയുടെ പത്രാധിപരായിരുന്നു. ആകാശവാണിയിൽ പ്രൊഡ്യൂസറായും കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓടക്കുഴലും ലാത്തിയും, വില്ലാളി, പാടുന്ന മൺതരികൾ, മുൾക്കിരീടം, സത്രത്തിൽ ഒരു രാത്രി, ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ പുരസ്ക്‌കാരങ്ങൾ നേടി. 2007 ഫെബ്രുവരി 25-ന് അന്തരിച്ചു.

തോപ്പിൽ ഭാസി

1924 ഏപ്രിൽ 8-ന് ആലപ്പുഴ വള്ളിക്കുന്നത്ത് ജനനം. നാടകപ്രസ്ഥാനത്തിന്റെ നവോത്ഥാന നായകൻ, നാടക-സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. ആയുർവേദവും സംസ്കൃതവും പഠിച്ചു. രണ്ടുതവണ കേരളനിയമസഭാംഗമായി. 1945-ൽ മുന്നേറ്റം എന്ന നാടകം അരങ്ങേറി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം, ഏറ്റവുമധികം തവണ രംഗത്തവതരിപ്പിച്ച നാടകം എന്ന ഖ്യാതി നേടി. മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, കൈയും തലയും പുറത്തിടരുത്, പാഞ്ചാലി, സർവ്വേക്കല്ല്, രജനി തുടങ്ങിയവയാണ് മറ്റ് പ്രധാന നാടകങ്ങൾ. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിന് ലഭിച്ചു. 1992 ഡിസംബർ 5-ന് അന്തരിച്ചു.

പാറപ്പുറത്ത് (കെ.ഇ. മത്തായി)

അരനാഴികനേരം എന്ന നോവലിലൂടെ പ്രശസ്ത‌നായ കെ.ഇ. മത്തായി എന്ന പാറപ്പുറത്ത് 1924 നവംബർ പതിനാലാം തീയതി മാവേലിക്കരയിലെ കുന്നത്ത് ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. അനേകം പട്ടാളക്കഥകളും എഴുതിയിട്ടുണ്ട്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. നിരവധി സിനിമകൾക്ക് തിരക്കഥയെഴുതി. 1971-ൽ അരനാഴികനേരം എന്ന തിരക്കഥയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, കീഴടങ്ങൽ, മരിക്കാത്ത ഓർമകൾ, ആകാശത്തിലെ പറവകൾ തുടങ്ങിയവ പ്രധാന കൃതികൾ. 1981 ഡിസംബർ 30-ന് ദിവംഗതനായി.

തിരുനെല്ലൂർ കരുണാകരൻ

1924 ഒക്ടോബർ 8-ന് കൊല്ലത്തിനടുത്ത് പെരിനാട് എന്ന സ്ഥലത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പൂർത്തീകരിച്ചു. കൊല്ലം എസ്.എൻ. കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള പബ്ളിക് സർവീസ് കമ്മീഷൻ അംഗമായി. പ്രേമം മധുരമാണ്; ധീരവുമാണ്, റാണി, സൗന്ദര്യത്തിന്റെ പടയാളികൾ എന്നിവയാണ് മികച്ച കവിതാസമാഹാരങ്ങൾ. മേഘസന്ദേശം, മലയാള ഭാഷാപരിണാമം; സിദ്ധാന്തങ്ങളും വസ്തു‌തകളും, ഒരു യുദ്ധത്തിന്റെ പര്യവസാനം എന്നിവയാണ് മറ്റു ചില കൃതികൾ. തിരുനല്ലൂരിന്റെ കവിതകൾ എന്ന കവിതാ സമാഹാരം 1988-ലെ വയലാർ അവാർഡിന് അർഹമായി. 2006 ജൂലൈ 5-ന് നിര്യാതനായി.

ചെമ്മനം ചാക്കോ

1926 മാർച്ച് ഏഴാം തീയതി വൈക്കത്തിനടുത്ത് മുളക്കുളത്ത് ജനിച്ചു. സാമൂഹിക ദോഷങ്ങൾ എങ്ങനെ കണ്ടുവോ, അതേരൂപത്തിൽത്തന്നെ വിളിച്ചുപറയുന്ന കവി, നമ്പ്യാർക്ക് ശേഷം വിമർശന ഹാസ്യ കവിതാശാഖയ്ക്ക് ശക്തിപകർന്ന കവി അങ്ങനെ വിവിധ വിശേഷണങ്ങൾ ചെമ്മനം ചാക്കോയ്ക്ക് നൽകാം. ഇരുപതോളം വിമർശന ഹാസ്യകൃതികളടക്കം ഇരുപത്തഞ്ചോളം കൃതികളുടെ കർത്താവ്. രാജപാതയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ അവാർഡും കിഞ്ചനവർത്തമാനത്തിന് ഹാസ്യസാഹിത്യത്തിനുള്ള അവാർഡും ആളില്ലാക്കസേരകൾക്ക് കുട്ടമത്ത് അവാർഡും ലഭിച്ചു. കനകാക്ഷരങ്ങൾ, നെല്ല്, അസ്ത്രം, ആഗ്നേയാസ്ത്രം, ആവനാഴി, ദുഃഖത്തിന്റെ ചിരി, നർമസങ്കടം എന്നിവ പ്രധാന കൃതികളാണ്. 2018 ഓഗസ്റ്റ് 14ന് നിര്യാതനായി.

സുകുമാർ അഴീക്കോട്

പ്രഭാഷകൻ, എഴുത്തുകാരൻ. 1926 മെയ് 26-ന് ജനിച്ചു. കൗമാരത്തിൽ ഉപനിഷത്ത് പഠിച്ചു. പല പത്രങ്ങളിലും പത്രാധിപരായി പ്രവർത്തിച്ചു. പല സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകനായിരുന്നു. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, തത്ത്വമസി, അഴീക്കോടിന്റെ ലേഖനങ്ങൾ (നാലു വാള്യം), നവയാത്രകൾ, ഗുരുവിന്റെ ദുഃഖം, പാതകൾ കാഴ്‌ചകൾ, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, എന്താണ് ഭാരതീയത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ. 2004-ൽ എഴുത്തച്ഛൻ പുരസ്കാരം നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. 2012 ജനുവരി 24-ന് നിര്യാതനായി.

കുഞ്ഞുണ്ണി മാഷ്

കേരളത്തിലെ ബാലസാഹിത്യ രംഗത്ത് അതിപ്രശസ്‌തനായ കുഞ്ഞുണ്ണിമാഷ് 1927 മെയ് 10-ന് തൃശൂർ ജില്ലയിലെ വലപ്പാട്ട് ജനിച്ചു. സ്കൂ‌ൾ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. കുട്ടികളുടെ കഥകളും കുഞ്ഞുകവിതകളുമാണ് മാഷിന്റെ സാഹിത്യസംഭാവനകൾ. രൂപപരമായി കുഞ്ഞുണ്ണിക്കവിതകൾ പഴഞ്ചൊല്ലുകളോടും നാട്ടുമൊഴികളോടും അടുത്തു നിൽക്കുന്നു. ചിരിയേക്കാൾ ചിന്തയെ ഉണർത്തുന്ന കുഞ്ഞുണ്ണിമാഷുടെ കവിതകൾ ഏതു തരക്കാരനും ആസ്വാദ്യമാണ്. അമൃതകഥകൾ, അക്ഷരത്തെറ്റ് ഊണുതൊട്ടുറക്കം വരെ, കുഞ്ഞുണ്ണിക്കവിതകൾ, കുട്ടിക്കവിതകൾ, കുറുംകവിതകൾ, പഴഞ്ചൊല്ലുകൾ തുടങ്ങി ധാരാളം കൃതികൾ രചിച്ചു. അക്ഷരത്തെറ്റിനും കുഞ്ഞുണ്ണിക്കവിതകൾക്കും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2006 മാർച്ച് 26-ന് അന്തരിച്ചു.

അക്കിത്തം

അച്യുതൻ നമ്പൂതിരി എന്ന അക്കിത്തം 1926 മാർച്ച് 18-ന് പാലക്കാട്ട് കുമരനല്ലൂരിൽ ജനിച്ചു. ഇടശ്ശേരി, നാലപ്പാട്ട്, മാരാര്, വി.ടി.,എം.ആർ.ബി. തുടങ്ങിയവരുമായി ചങ്ങാത്തമുണ്ടായിരുന്ന കവി ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു. 1972-ൽ ബലിദർശനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും 1975-ൽ നിമിഷക്ഷേത്രത്തിന് ഓടക്കുഴൽ അവാർഡും ലഭിച്ചു. വൈദിക സാഹിത്യ പോഷണം, ആധ്യാത്മിക പ്രചാരണം, കാവ്യോപാസന എന്നിവ പരിഗണിച്ച് 2004-ലെ അമൃതകീർത്തി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. സാഹിത്യത്തിനുള്ള സമഗ്രസംഭാവനകൾ മാനിച്ച് 2007-ലെ ബാലാമണിയമ്മ പുരസ്കാരവും 2008-ൽ എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തിനു സമ്മാനിച്ചു. സ്പ‌ർശമണികൾ, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, മനോരഥം, ഇടിഞ്ഞുപൊളിഞ്ഞ ലോകം തുടങ്ങി ധാരാളം കൃതികൾ ഇദ്ദേഹം രചിച്ചു. ശ്രീ മഹാഭാഗവതത്തിന്റെ കാവ്യപരിഭാഷയും ഇദ്ദേഹം രചിക്കുകയുണ്ടായി.

വയലാർ രാമവർമ (1928-1975)

1928 മാർച്ച് 25-ന് ജനിച്ച കവി ചലച്ചിത്ര ഗാനരചനാരംഗത്താണ് കൂടുതൽ പ്രസിദ്ധനായത്. 400-ൽപരം ചിത്രങ്ങൾക്കായി 2000-ലേറെ ഗാനങ്ങൾ രചിച്ചു. സർഗ്ഗസംഗീതം എന്ന കൃതി 1961-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. 1974-ൽ ഗാനരചനയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. താടക എന്ന ദ്രാവിഡ രാജകുമാരി, രാവണപുത്രി, ആയിഷ തുടങ്ങിയവ വയലാറിന്റെ വ്യത്യസ്‌തമുഖമാണ് സഹൃദയന് നൽകുന്നത്. കൊന്തയും പൂണൂലും, മുളങ്കാട്, എനിക്കു മരണമില്ല, ഒരു ജൂഡാസ് ജനിക്കുന്നു തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. 1975 ഒക്ടോബർ 27-ന് നിര്യാതനായി.

മലയാറ്റൂർ രാമകൃഷ്ണൻ

1927 മെയ് 30-ന് പാലക്കാട്ട് കല്പാത്തിയിൽ ജനിച്ചു. 1959-ൽ ഐ.എ.എസ്.ലഭിച്ചു. സാഹിത്യകാരൻ, ഭരണതന്ത്രജ്ഞൻ, കാർട്ടൂണിസ്‌റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ ഖ്യാതിനേടി. 1981-ൽ സർവ്വീസിൽ നിന്ന് രാജിവച്ചു. നോവൽ, ചെറുകഥ, തിരക്കഥ തുടങ്ങിയ മേഖലകളിൽ ധാരാളം സംഭാവന നൽകിയിട്ടുണ്ട്. ഓർമ്മകളുടെ ആൽബം, എന്റെ ഐ.എ.എസ്. ദിനങ്ങൾ, സർവ്വീസ് ‌സ്റ്റോറി എന്നീ ആത്മകഥാപരമായ കൃതികളും, 1979-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വേരുകൾ, 1979-ലെ വയലാർ അവാർഡ് നേടിയ യന്ത്രം, യക്ഷി, അഞ്ചുസെന്റ്, പൊന്നി, ദ്വന്ദ്വയുദ്ധം, നെട്ടൂർ മഠം, അമൃതം തേടി, ആറാം വിരൽ തുടങ്ങിയവയും മുഖ്യകൃതികളാണ്. 1997 ഡിസംബർ 27-ന് അന്തരിച്ചു.

എൻ.പി. മുഹമ്മദ്

1929 ജൂലൈ ഒന്നിന് കോഴിക്കോട് ജില്ലയിൽ കുണ്ടുങ്ങലിൽ ജനിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററായിരുന്നു. ദൈവത്തിന്റെ കണ്ണ് എന്ന നോവൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടി. പ്രസിഡന്റിന്റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും സമസ്ത കേരള സാഹിത്യ പരിഷത് അവാർഡും ലഭിച്ചു. എണ്ണപ്പാടം, മരം, അറബിപ്പൊന്ന് (എം.ടിയുമൊത്ത്) ഇവ പ്രസിദ്ധ നോവലുകൾ. സി.വി. പുരസ്‌കാരം ലഭിച്ച വീരരസം സി.വി. കൃതികളിൽ, മാനുഷ്യകം, മന്ദഹാസത്തിന്റെ മൗനരോദനം, തൊപ്പിയും തട്ടവും എന്നിവ വിമർശനകൃതികളാണ്. 2003 ജനുവരി 3-ന് അന്തരിച്ചു.

വൈക്കം ചന്ദ്രശേഖരൻ നായർ

1928-ൽ വൈക്കത്ത് അരാവേലിലിൽ ജനിച്ചു. നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്‌ൻ. കല, സംഗീതം, സാഹിത്യം, ദർശനം തുടങ്ങിയവയിൽ പ്രാവീണ്യം നേടി. കേരളഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക തുടങ്ങിയ ആനുകാലികങ്ങളിൽ എഡിറ്ററായിരുന്നു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ (1978-81) ആയിരുന്നു. സ്‌മൃതികാവ്യം, നഖങ്ങൾ, പഞ്ചവൻകാട്, ജാതൂഗൃഹം, മാധവിക്കുട്ടി, സ്വാതിതിരുനാൾ എന്നിവ കൃതികൾ. ജാതൂഗൃഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2005 ഏപ്രിൽ 13-ന് ദിവംഗതനായി.

കെ. അയ്യപ്പപ്പണിക്കർ

1930 സെപ്റ്റംബർ 12-ന് ആലപ്പുഴയിലെ കാവാലത്ത് ജനിച്ചു. വിവിധ കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കേരള സർവകലാശാലാ ഇംഗ്ലീഷ് വിഭാഗം അധ്യക്ഷനായി. കവിതയ്ക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാർഡുകൾ ലഭിച്ചു. 1990-ൽ സാഹിത്യ അക്കാദമിയുടെ മധ്യകാലഭാരതീയസാഹിത്യം എന്ന ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററായി. അയ്യപ്പപ്പണിക്കരുടെ കൃതികൾ എന്ന പേരിൽ ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 2005-ലെ സരസ്വതി സമ്മാൻ പുരസ്കാരം ഈ കൃതിക്ക് ലഭിച്ചു. ഇന്ത്യൻ റിനൈസൻസ്, കെ.എം. പണിക്കർ, മലയാളം ആന്തോളജി, എ പെഴ്സസ്പെക്ടീവ് ഓഫ് മലയാളം ലിറ്ററേച്ചർ, ഇന്ത്യൻ ഇംഗ്ലീഷ് ലിറ്ററേച്ചർ, തകഴി ശിവശങ്കരപ്പിള്ള, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ ഇംഗ്ലീഷ് കൃതികളടക്കം ധാരാളം കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ട്. 2006 ഓഗസ്‌റ്റ് 23-ന് നിര്യാതനായി.

എം. ലീലാവതി

സാഹിത്യവിമർശകയും അധ്യാപികയും. 1929 സെപ്റ്റംബർ 16-ന് ഗുരുവായൂരിൽ ജനിച്ചു. കോളേജ് അധ്യാപികയായിരുന്നു. സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ട‌ർ ബോർഡ് അംഗമായിരുന്നിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സുവർണകൈരളി അവാർഡും ലഭിച്ച കവിതാധ്വനി, കേരള സാഹിത്യ അക്കാദമി അവാർഡും (1980) ഓടക്കുഴൽ അവാർഡും (1979) ലഭിച്ച വർണരാജി, ജീയുടെ കാവ്യജീവിതം, മലയാളകവിതാസാഹിത്യചരിത്രം, കവിതാരതി, കവിതയും ശാസ്ത്രവും, നമ്മുടെ വിലാപകാവ്യങ്ങൾ എന്നിവ മുഖ്യകൃതികൾ. സാഹിത്യത്തിനുള്ള സമഗ്ര സംഭാവന അവാർഡും പത്മശ്രീയും എഴുത്തച്‌ഛൻ പുരസ്ക്കാരവും (2010) നൽകപ്പെട്ടു. 2011-ലെ മാതൃഭൂമി സാഹിത്യ അവാർഡ്, 2014-ലെ കെ.പി. കേശവമേനോൻ അവാർഡ് ഉൾപ്പെടെ മറ്റനേകം പുരസ്‌കാരങ്ങൾ നേടി.

ഒ.വി. വിജയൻ (1931-2005)

1931-ൽ പാലക്കാട് ജില്ലയിൽ മണലിയിൽ ജനിച്ച ഇദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാർട്ടൂണിസ്‌റ്റ്, രാഷ്ട്രീയചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായി. മുഴുവൻ പേര് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ. ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയട്ട് ദിനപത്രത്തിലും ജോലിചെയ്തു. 1967 മുതൽ സ്വതന്ത്രലേഖകനായി. പല പത്രങ്ങൾക്കും വേണ്ടി കാർട്ടൂണുകൾ വരച്ചു. ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിമർശന പരമ്പരയും പ്രസിദ്ധമാണ്. ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി എന്നിവ പ്രഖ്യാതമായ കൃതികളാണ്. ഗുരുസാഗരത്തിന് 1990-ൽ കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും 1991-ൽ വയലാർ അവാർഡും 2001-ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. 2005 മാർച്ച് 30-ന് നിര്യാതനായി.

ഒ.എൻ.വി. കുറുപ്പ്

1931 മെയ് 27-ന് കൊല്ലത്ത് ചവറയിൽ ജനിച്ചു. കവിയും അധ്യാപകനും കലാമണ്ഡലം അദ്ധ്യക്ഷനായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോഴേ കവിതാരചനയാരംഭിച്ചു. 1949-ൽ പൊരുതുന്ന സൗന്ദര്യം എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കി. ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, അഗ്നിശലഭങ്ങൾ (കേരള സാഹിത്യ അക്കാദമി അവാർഡ്), ഉപ്പ് (വയലാർ അവാർഡ്), അക്ഷരം (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഉജ്ജയിനി ഇവ പ്രധാന കൃതികൾ. 1998-ൽ പത്മശ്രീയും 2010-ൽ പത്മവിഭൂഷണും ലഭിച്ചു. 2007-ൽ ജ്ഞാനപീഠ പുരസ്കാരത്തിനും എഴുത്തച്ഛൻ പുരസ്‌കാരത്തിനും അർഹനായി. ഗാനരചനയ്ക്ക് നിരവധി തവണ കേരള സ്‌റ്റേറ്റ് ഫിലിം അവാർഡും ഒരു തവണ ദേശീയ അവാർഡും നേടി. ആധുനിക കവിതാസാഹിത്യത്തറവാട്ടിലെ ആചാര്യനായ ഒ.എൻ.വി. 2016 ഫെബ്രുവരി 13-ന് ഈ ലോകത്തോട് വിടപറഞ്ഞു.

സി.എൽ. ജോസ്

1932 എപ്രിൽ 4-ന് അങ്കമാലിയിൽ ജനിച്ചു. 1956-ൽ ആദ്യനാടകമായ മാനം തെളിഞ്ഞു പ്രസിദ്ധീകരിച്ചു. 36 സമ്പൂർണ്ണ നാടകങ്ങളും, കുട്ടികൾക്കുള്ള ഒരു നാടകവും, 11 സമാഹാരങ്ങളിലായി 60 ഏകാങ്കങ്ങളും, നാടകത്തിന്റെ കാണാപ്പുറങ്ങൾ എന്ന ആത്മകഥയും, ചിരിയുടെ പൂരം എന്ന ഫലിതസമാഹാരവും, ഓർമകൾക്ക് ഉറക്കമില്ല എന്ന ജീവിതസ്‌മരണകളും പ്രസിദ്ധപ്പെടുത്തി. ജ്വലനം എന്ന നാടകത്തിന് 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്; 2001-ലെ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ടി. പത്മനാഭൻ

1931 ഫെബ്രുവരി 5-ന് കണ്ണൂരിൽ പള്ളിക്കുന്നിൽ ജനിച്ചു. ഫാക്‌ടിൽ ജോലിനോക്കി. 1948 മുതൽ ചെറുകഥാരംഗത്ത് സജീവമായ അദ്ദേഹം ആധുനിക ചെറുകഥാസാഹിത്യത്തിന് സ്വതന്ത്രമായ ആഖ്യാനശൈലി നൽകി. സാക്ഷി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി 1973-ൽ നൽകിയ അവാർഡ് നിരസിച്ചുകൊണ്ട് സാഹിത്യലോകത്ത് ചലനം സൃഷ്ടിച്ചു. പ്രകാശം പരത്തുന്ന പെൺകുട്ടി, കാലഭൈരവൻ, ഗൗരി, പുഴകടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്, കടൽ തുടങ്ങി ധാരാളം കഥകളെഴുതിയിട്ടുണ്ട്. 1995-ൽ ഓടക്കുഴൽ അവാർഡ്, 1996-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1998-ൽ ലളിതാംബിക അന്തർജനം അവാർഡ്, 2000-ൽ വയലാർ അവാർഡ്, 2001-ൽ വള്ളത്തോൾ അവാർഡ്, 2003-ൽ എഴുത്തച്ഛ‌ൻ അവാർഡ് എന്നിവ ലഭിച്ചു. 2015-ലെ മാതൃഭൂമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

എം.ടി. വാസുദേവൻ നായർ

1995-ലെ ജ്ഞാനപീഠജേതാവ്. 1933 ജൂലൈ 15-ന് പൊന്നാനിയിലെ കൂടല്ലൂരിൽ ജനിച്ചു. ചെറുകഥയിലും നോവലിലും മൗലികമായ മാർഗം തുറന്നു. തിരക്കഥാരചനയിലെ സംഭാവനകൾ അതിനെ ഒരു സാഹിത്യരൂപം തന്നെയാക്കി. നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ നോവലുകൾ അദ്ദേഹത്തെ ജനസാമാന്യത്തിന്റെ സാഹിത്യകാരനാക്കി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. അഞ്ച് ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നിരവധി തവണ നേടി. രണ്ടാമൂഴം, നാലുകെട്ട്, കാലം തുടങ്ങിയ നോവലുകൾ പ്രഖ്യാതങ്ങളാണ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു. 2004-ൽ പത്മഭൂഷൺ ബഹുമതിയും 2011-ൽ എഴുത്തച്ഛൻ പുരസ്‌കാരവും ലഭിച്ചു.

വി.കെ.എൻ

വടക്കേക്കൂട്ടാല നാരായണൻനായർ എന്ന വി.കെ.എൻ. 1932 ഏപ്രിൽ 6-ന് തിരുവില്വാമലയിൽ ജനിച്ചു. മലയാളത്തിലെ ആക്ഷേപഹാസ്യ നോവലിനെ സാധാരണക്കാരുടെ സാഹിത്യരൂപമായി വികസിപ്പിച്ചു. ആനുകാലിക സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളെ കുറിക്കുകൊള്ളുന്ന നർമപരിഹാസത്തിലൂടെ ചിത്രീകരിക്കുന്നവയാണ് വി.കെ.എൻ. കൃതികൾ. ആരോഹണം എന്ന നോവലിന് 1969-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അസുരവാണി, മഞ്ചൽ, പിതാമഹൻ (മുട്ടത്തുവർക്കി അവാർഡ്), സിൻഡിക്കേറ്റ് തുടങ്ങി ധാരാളം നോവലുകളുടെയും മന്ദഹാസം, ക്ലിയോപാട്ര, സൽക്കാരം, പയ്യൻകഥകൾ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) തുടങ്ങിയ കഥകളുടെയും രചയിതാവാണ്. 2004 ജനുവരി 24-ന് തിരുവില്വാമലയിൽ അന്തരിച്ചു.

സുഗതകുമാരി

1934 ജനുവരിയിൽ ജനിച്ചു. മലയാള കവയിത്രിയും സാമൂഹ്യപ്രവർത്തകയും. കവി ബോധേശ്വരന്റെ മകൾ. വിവിധ കോളേജുകളിൽ പ്രൊഫസറായിരുന്നു. പാതിരാപ്പൂക്കൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 2006-ൽ പത്മശ്രീ, 2009-ൽ എഴുത്തച്ഛൻ പുരസ്കാരം 2013-ൽ സരസ്വതി സമ്മാൻ, വ്യക്ഷമിത്ര തുടങ്ങി പല അവാർഡുകളും നേടി. അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി, പ്രണാമം, ഇരുൾച്ചിറകുകൾ, ദേവദാസി, മണലെഴുത്ത് തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ലളിതമായ ഭാഷ, തീക്ഷ്‌ണമായ ആഖ്യാനശൈലി, നിർഭയമായ വികാരപ്രകടനം, യഥാതഥമായ ആവിഷ്‌കാരം ഇവ കവയിത്രിയുടെ മുഖമുദ്രയാണ്. കേരളത്തിലെ പ്രഥമ വനിതാകമ്മീഷൻ അധ്യക്ഷയായും പ്രവർത്തിച്ചു. 'അഭയ' എന്ന സാമൂഹികസംഘടനയുടെ ചുമതല വഹിച്ചിട്ടുണ്ട്.

മാധവിക്കുട്ടി (കമലാദാസ്, കമലാ സുരയ്യ)

1934 മാർച്ച് 31-ന് നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളായി ജനിച്ചു. ശരിയായ നാമം കമലാദാസ്. പിന്നീട് സുരയ്യ എന്ന് പേര്. 1969-ൽ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള അവാർഡ്, 1997-ലെ വയലാർ അവാർഡ്, 2002-ൽ എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലും ധാരാളം പുരസ്‌കാരങ്ങൾ നേടി. മതിലുകൾ, നരിച്ചീറുകൾ പറക്കുമ്പോൾ, തരിശുനിലം, അരുണ, പക്ഷിയുടെ മണം, ചുവന്ന പാവാട, എന്റെ സ്നേഹിത, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ചന്ദനമരങ്ങൾ, ചേക്കേറുന്ന പക്ഷികൾ, മാധവിക്കുട്ടിയുടെ മൂന്നു നോവലുകൾ തുടങ്ങിയ കൃതികൾ മലയാളത്തിലും സമ്മർ ഇൻ കൽക്കട്ട, ഓൾഡ് പ്ലേഹൗസ്, കളക്ടഡ് പോയംസ് തുടങ്ങിയ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 മേയ് 31-ന് നിര്യാതയായി.

കടമ്മനിട്ട രാമകൃഷ്ണൻ

കവിയരങ്ങുകളിലൂടെ കവിതയെ സാധാരണക്കാരിലേയ്ക്ക് കൊണ്ടുവന്ന ഇദ്ദേഹം 1935 മാർച്ച് 17-ന് പത്തനംതിട്ട കടമ്മനിട്ടയിൽ ജനിച്ചു. പോസ്റ്റൽ സർവ്വീസിൽ സേവനമനുഷ്ഠിച്ചു. 1982-ൽ കടമ്മനിട്ടയുടെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പ്രൈസും ലഭിച്ചു. 1995-ൽ ആറന്മുളയിൽനിന്ന് നിയമസഭാംഗമായി. കവിത, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഇവ കാവ്യസമാഹാരങ്ങൾ, സാമുവൽ ബെക്കറ്റിന്റെ ഗോദോയെക്കാത്ത്, ഒക്ടോവിയോ പാസിന്റെ സൂര്യശില എന്നിവയുടെ വിവർത്തനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. 2004-ൽ ബഷീർ പുരസ്‌കാരത്തിന് അർഹനായി. 2008 മാർച്ച് 31-ന് അന്തരിച്ചു.

യൂസഫലി കേച്ചേരി

1934-ൽ തൃശൂരിലെ കേച്ചേരിയിൽ ജനിച്ചു. മലയാളകവിയും ചലച്ചിത്രഗാന രചയിതാവും. വക്കീലായി പ്രാക്‌ടീസാരംഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃഷ്‌ണഭക്‌തിമയമായ ഭാവഗാനങ്ങൾ ധാരാളം രചിച്ചിട്ടുണ്ട്. സൈനബ, അഞ്ചു കന്യകകൾ, ഓർമയ്ക്കു താലോലിക്കാൻ, നാദബ്രഹ്മം തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. സിന്ദൂരച്ചെപ്പ് എന്ന തിരക്കഥയും, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആയിരം നാവുള്ള മൗനം, ഓടക്കുഴൽ അവാർഡ് നേടിയ കേച്ചേരിപ്പുഴ എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതാണ്. 2015 മാർച്ച് 21-ന് അന്തരിച്ചു.

ആനന്ദ്

1936-ൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. പി. സച്ചിദാനന്ദൻ എന്ന് ശരിയായ പേര്. 1958-ൽ സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. യശ്‌പാൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, സമസ്തകേരള സാഹിത്യ പരിഷത്ത് അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഗോവർദ്ധന്റെ യാത്രകൾ എന്ന കൃതി 1997-ലെ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി. 2015-ൽ വള്ളത്തോൾ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, ഉത്തരായനം, അഭയാർത്ഥികൾ, മരുഭൂമികളുണ്ടാകുന്നത്, വ്യാസനും വിഘ്നേശ്വരനും (നോവലുകൾ), ജൈവമനുഷ്യൻ (പഠനം), വീടും തടവും, ഇര, ഒടിയുന്ന കുരിശ്, സംവാദം, അശാന്തം (കഥകൾ), ശവഘോഷയാത്ര, മുക്തിപഥം (നാടകങ്ങൾ) തുടങ്ങിയവ പ്രധാന കൃതികൾ.

കാക്കനാടൻ

ജോർജ് വർഗീസ് എന്ന കാക്കനാടൻ 1935 ഏപ്രിൽ 23-ന് കൊല്ലത്ത് ജനിച്ചു. സ്‌കൂളധ്യാപകൻ, റെയിൽവേ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒറോത എന്ന കൃതിക്ക് 1984-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ആൾവാർ തിരുനഗറിലെ പന്നികൾ എന്ന കഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. ജാപ്പാണപ്പുകയില എന്ന കഥാസമാഹാരം 2005-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായി. ഉഷ്ണമേഖല, ഏഴാംമുദ്ര, വസൂരി, സാക്ഷി, പറങ്കിമല, ചുമർച്ചിത്രങ്ങൾ, മഴയുടെ ജ്വാലകൾ, രണ്ടാം പിറവി, മഴനിഴൽപ്രദേശം, പ്രളയത്തിനുശേഷം, കൊളോസസ് തുടങ്ങിയവ പ്രധാന കൃതികൾ. 2011 ഒക്ടോബർ 19-ന് അന്തരിച്ചു.

പുനത്തിൽ കുഞ്ഞബ്ദുള്ള

1941 ഏപ്രിൽ 3-ന് ജനനം. അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം. അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി, സ്മാരകശിലകൾ, കലീഫ, മരുന്ന്, മലമുകളിലെ അബ്ദുള്ള, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ, ദുഃഖിതർക്കൊരു പൂമരം, സതി, മിനിക്കഥകൾ, തെറ്റുകൾ, നരബലി, കൃഷ്‌ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്‌ഛനമ്മമാരുടെ ഓർമയ്ക്ക്, കാലാൾപ്പടയുടെ വരവ്, കന്യാവനങ്ങൾ, നടപ്പാതകൾ തുടങ്ങിയ കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. നവഗ്രഹങ്ങളുടെ തടവറ സേതുവുമൊന്നിച്ചെഴുതിയ നോവലാണ്. മലമുകളിലെ അബ്‌ദുള്ളയ്ക്ക് കേരളസാഹിത്യഅക്കാദമി അവാർഡും സ്മാരകശിലകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും മരുന്നിന് വിശ്വദീപം അവാർഡും ലഭിച്ചിട്ടുണ്ട്. 2017 ഒക്ടോബർ 27ന് അന്തരിച്ചു.

പി.വത്സല

1938 ഏപ്രിൽ 4-ന് കോഴിക്കോട്ട് ജനിച്ചു. സ്കൂ‌ൾ അധ്യാപികയും സാഹിത്യപ്രവർത്തകസഹകരണസംഘം ഡയറക്ട‌ർ ബോർഡ് അംഗവുമായിരുന്നു. നെല്ല് എന്ന ആദ്യ നോവലിന് കുങ്കുമം അവാർഡും നിഴലുറങ്ങുന്ന വഴികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. നെല്ല് അതേപേരിൽ രാമു കാര്യാട്ട് ചലച്ചിത്രമാക്കി. ആഗ്നേയം, ഗൗതമൻ, പാളയം, ചാവേർ, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം (നോവലുകൾ), തിരക്കിലല്പം സ്ഥലം, പഴയ-പുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്ത മഴ പെയ്യുന്ന താഴ്വര (കഥാസമാഹാരങ്ങൾ) ഇവയാണ് മറ്റു കൃതികൾ.

എം. മുകുന്ദൻ

1942 സെപ്റ്റംബർ 10-ന് മയ്യഴിയിൽ ജനിച്ചു. ഈ ലോകം അതിലൊരു മനുഷ്യൻ (കേരള സാഹിത്യ അക്കാദമി അവാർഡ്), മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (എം.പി. പോൾ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്), ദൈവത്തിന്റെ വികൃതികൾ (കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്) എന്നിവ മുഖ്യകൃതികൾ. ആവിലായിലെ സൂര്യോദയം, ഡൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ആകാശത്തിനു ചുവട്ടിൽ, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോൾ, കേശവന്റെ വിലാപങ്ങൾ (നോവലുകൾ), തേവിടിശ്ശിക്കിളി, മുകുന്ദന്റെ കഥകൾ, റഷ്യ (ചെറുകഥാസമാഹാരങ്ങൾ), എന്താണ് ആധുനികത (പഠനം) തുടങ്ങിയവ പ്രധാനകൃതികളാണ്. 1998-ൽ ഫ്രഞ്ച് ഗവൺമെന്റിന്റെ 'ഷെവലിയർ ഓഫ് ആർട്ട്സ് ആന്റ് ലെറ്റേഴ്സ്' പദവി ലഭിച്ചു.

ജോർജ് ഓണക്കൂർ

മലയാള നോവൽസാഹിത്യരംഗത്ത് അതുല്യ സംഭാവനകൾ നൽകിയ ജോർജ് ഓണക്കൂർ 1941 നവംബർ 16-ന് മൂവാറ്റുപുഴയിൽ ജനിച്ചു. മാർ ഇവാനിയോസ് കോളേജ് പ്രൊഫസർ, ഫിലിം സെൻസർ ബോർഡ് അംഗം, കേരള സാഹിത്യ അക്കാദമി ഭരണസമിതി അംഗം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാക്ഷരതാസമിതി എന്നിവയുടെ ഡയറക്ട‌ർ, സ്‌റ്റേറ്റ് റിസോഴ്സ് സെന്റർ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉൾക്കടൽ, ഇല്ലം (സാഹിത്യ അക്കാദമി അവാർഡ്), കൽത്താമര, ഉഴവുചാലുകൾ, കാമന, സമതലങ്ങൾക്കപ്പുറം, ഒലിവുമരങ്ങളുടെ നാട്ടിൽ എന്നിവ മുഖ്യകൃതികളാണ്. അടരുന്ന ആകാശം എന്ന യാത്രാവിവരണത്തിന് 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

സക്കറിയ

എഴുത്തുകാരനും മാധ്യമപ്രവർത്തകനും, പാലായ്ക്കടുത്ത് ഉരുളിക്കുന്നത്ത് 1945 ജൂൺ 5-ന് ജനിച്ചു. കോളേജധ്യാപകനായിരുന്നു. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം കൺസൾട്ടന്റായിരുന്നു. ചെറുകഥാലോകത്ത് ചില നവീനതകൾ സൃഷ്ടിച്ചു. കൃതികൾ- ഒരിടത്ത്, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, ആർക്കറിയാം, സലാം അമേരിക്ക, കണ്ണാടികാൺമോളവും (കഥാസമാഹാരങ്ങൾ), ഭാസ്കരപട്ടേലരും എന്റെ ജീവിതവും, പ്രെയ്‌സ്‌ ദ ലോർഡ്, എന്തുണ്ട് വിശേഷം പീലാത്തോസേ (നോവൽ), ആശാരിയും ഇഷ്‌ടികയും, ഗോവിന്ദം ഭജ മൂഢമതേ, ബുദ്ധനും ഞാനും (ലേഖനങ്ങൾ). 2004-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സക്കറിയയുടെ കഥകൾ എന്ന കൃതിക്ക് ലഭിച്ചു. അൽഫോൻസാമ്മയുടെ മരണവും ശവസംസ്‌കാരവും എന്ന കൃതിക്ക് 2012ലെ ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം ലഭിച്ചു.

പി. പത്മരാജൻ

1945 മെയ് 23-ന് കായംകുളത്ത് ജനിച്ചു. കഥാകൃത്തും നോവലിസ്റ്റും ആയിരുന്നു. എങ്കിലും, ഏറെ ശ്രദ്ധേയനായത് സിനിമാരംഗത്താണ്. തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു. കാവ്യാത്മകതയാണ് പത്മരാജന്റെ തിരക്കഥയുടെ പ്രത്യേകത. ഉദകപ്പോള, പെരുവഴിയമ്പലം, കള്ളൻ പവിത്രൻ തുടങ്ങിയവ നോവലുകൾ. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികൾ, ഞാൻ ഗന്ധർവ്വൻ, അപരൻ എന്നിവ പ്രധാന തിരക്കഥകളാണ്. 1991 ജനുവരി 23-ന് അന്തരിച്ചു.

സാറാ ജോസഫ്

1946 ഫെബ്രുവരി 10-ന് തൃശൂർ കുരിയച്ചിറയിൽ ജനിച്ചു. തിരൂർ സെന്റ് തോമസ് ഹൈസ്‌കൂൾ, പട്ടാമ്പി സംസ്കൃത കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി നോക്കി. കേരളത്തിലെ ഫെമിനിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സംഘാടകയാണ്. കേരള സാഹിത്യ അക്കാദമി അംഗം. ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഷെൽട്ടർ, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ് അറിയുന്നു തുടങ്ങിയവ പ്രസിദ്ധ കൃതികളാണ്. ആലാഹയുടെ പെൺമക്കൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മാറ്റാത്തിക്ക് ഒ. ചന്തുമേനോൻ പുരസ്‌കാരവും ലഭിച്ചു.

സച്ചിദാനന്ദൻ

വിവർത്തകൻ, വിമർശകൻ, അധ്യാപകൻ. 1946 മെയ് 25-ന് കൊടുങ്ങല്ലൂരിൽ ജനിച്ചു. മിക്ക ഇന്ത്യൻ ഭാഷകളിലേയ്ക്കും വിദേശഭാഷകളിലേയ്ക്കും സച്ചിദാനന്ദന്റെ കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കവിതയും ജനതയും എന്ന കൃതി 1984-ൽ കേരളസാഹിത്യഅക്കാദമി അവാർഡ് നേടി. അഞ്ചുസൂര്യൻ, ആത്മഗീത, പീഡനകാല കവിത, എഴുത്തച്ഛനെഴുതുമ്പോൾ, ഇവനെക്കൂടി, മലയാളം, കവിബുദ്ധൻ, അപൂർണ്ണം തുടങ്ങിയ കവിതകളും കവിതാപര്യടനങ്ങൾ, കറുത്തകവിത, നെരൂദയുടെ കവിതകൾ എന്നീ വിവർത്തനങ്ങളും സംഭാഷണങ്ങൾ, മുഹൂർത്തങ്ങൾ തുടങ്ങിയ ലേഖനങ്ങളും പല ലോകം പല കാലം എന്ന യാത്രാവിവരണവും സച്ചിദാനന്ദന്റെ കൃതികളാണ്.

മലയാള പത്രപ്രവർത്തനം

കേരളത്തിലെ ആദ്യകാല പത്രങ്ങൾ

രാജ്യസമാചാരം

ജർമൻ സ്വദേശിയായ ഹെർമൻ ഗുണ്ടർട്ട് 1847 ജൂണിൽ ആരംഭിച്ച രാജ്യസമാചാരമാണ് മലയാളത്തിലെ ആദ്യപത്രം. തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. എട്ടു പേജുകളുള്ള പത്രം പ്രതിമാസം ഒരു ലക്കമാണ് പ്രസിദ്ധീകരിച്ചിരുന്നത്. കല്ലച്ചുകൾ ഉപയോഗിച്ചായിരുന്നു പ്രസിദ്ധീകരണം. പൂർണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്. ജോർജ് ഫ്രെഡറിക് മുള്ളർ ആയിരുന്നു പ്രധാന പത്രാധിപർ. 1850 ഡിസംബറിൽ പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. ആകെ 42 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. ക്രിസ്തുമത ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു പത്രത്തിന്റെ ലക്ഷ്യം.

പശ്ചിമോദയം

രാജ്യസമാചാരത്തിന്റെ ആരംഭത്തിന് തൊട്ടുപിന്നാലെ 1847 ഒക്ടോബറിൽ ഹെർമൻ ഗുണ്ടർട്ട് തന്നെ ആരംഭിച്ച പത്രമാണ് പശ്ചിമോദയം. മലയാളത്തിലെ ആദ്യ ശാസ്ത്ര മാസികയാണ് പശ്ചിമോദയം. മലയാളത്തിലെ രണ്ടാമത്തെ പത്രമായാണ് പശ്ചിമോദയം കണക്കാക്കപ്പെടുന്നത്. ഫ്രെഡറിക് മുള്ളർ തന്നെയായിരുന്നു പത്രാധിപർ. ഹെർമൻ ഗുണ്ടർട്ടിന്റെ കേരള പഴമ, കേരളോൽപ്പത്തി എന്നീ കൃതികൾ അച്ചടിച്ച പത്രമാണ് പശ്ചിമോദയം.

ജ്ഞാനനിക്ഷേപം

1848ൽ ബെഞ്ചമിൻ ബെയ്‌ലി ആരംഭിച്ച മാസികയാണ് ജ്ഞാനനിക്ഷേപം. റവ.ജോർജ് മാത്തൻ, ആർച്ച് ഡീക്കൻ കോശി എന്നിവരാണ് നേതൃത്വംകൊടുത്ത മറ്റ് രണ്ടു പേർ. തിരുവിതാംകൂറിലെ ആദ്യപത്രം കൂടിയാണ് ജ്ഞാനനിക്ഷേപം. മലയാളം അച്ചടിയുടെ പിതാവ് എന്നാണ് ഇംഗ്ലീഷുകാരനായ ബെഞ്ചമിൻ ബെയ്‌ലി അറിയപ്പെടുന്നത്. കോട്ടയത്തെ സി.എം.എസ് പ്രസ്സിലാണ് ജ്ഞാനനിക്ഷേപം അച്ചടിച്ചത്. പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാനനിക്ഷേപമാണ്. ഇംഗ്ലീഷ് - മലയാളം കലണ്ടറുകൾ ആദ്യമായി പ്രസിദ്ധീകരിച്ച പത്രവും വാർത്തകൾക്ക് ഒപ്പം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആദ്യ മലയാളപത്രവും ജ്ഞാനനിക്ഷേപമാണ്. 'പുല്ലേലി കുഞ്ചു' എന്ന നോവൽ പ്രസിദ്ധീകരിച്ചത് ജ്ഞാനനിക്ഷേപത്തിലാണ്.

വെസ്റ്റേൺ സ്റ്റാർ

കേരളത്തിലെ ആദ്യ ഇംഗ്ലീഷ് പത്രമാണ് 'വെസ്റ്റേൺ സ്റ്റാർ'. 1860ൽ കൊച്ചിയിൽനിന്ന് സി.ജെ.കുര്യൻ, എച്ച്.പി.പോക്കർ എന്നിവർ ചേർന്നാണ് പത്രം ആരംഭിച്ചത്. ചാൾസ് ലോസൻ ആയിരുന്നു ആദ്യ പത്രാധിപർ (പിന്നീട് ഇദ്ദേഹം മദ്രാസ് മെയിലിന്റെ എഡിറ്ററായി). തിരുവിതാംകൂർ രാജഭരണത്തിന്റെ ദുർവശങ്ങളെ ആദ്യമായി വിമർശിച്ച പത്രമായിരുന്നു വെസ്റ്റേൺ സ്റ്റാർ. ബാരിസ്റ്റർ ജി.പി.പിള്ളയാണ് വെസ്റ്റേൺ സ്റ്റാറിൽ ഫ്രീകോർസയർ എന്ന തൂലികാനാമത്തിൽ തിരുവിതാംകൂർ ഭരണത്തെ വിമർശിച്ച് എഴുതിയത്. വെസ്റ്റേൺ സ്റ്റാറിന്റെ മലയാള എഡിഷനാണ് പശ്ചിമതാരക. 

വിദ്യാസംഗ്രഹം

മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ പ്രസിദ്ധീകരണമാണ് വിദ്യാസംഗ്രഹം. കോട്ടയം സി.എം.എസ് കോളേജിൽനിന്ന് 1864 ലാണ് ഇത് പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇന്ത്യയിലെത്തന്നെ ആദ്യത്തെ കോളേജ് മാസികയായിരുന്നു വിദ്യാസംഗ്രഹം.

വർത്തമാന പത്രങ്ങൾ

പശ്ചിമതാരക

കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വർത്തമാന പത്രമാണ് പശ്ചിമതാരക. 1864ൽ കൊച്ചിയിൽനിന്നായിരുന്നു പത്രം പുറത്തിറക്കിയത്. ടി.ജെ.പൈലി ആയിരുന്നു ആദ്യ പത്രാധിപർ. പശ്ചിമ താരകയുടെ പത്രാധിപരായിരുന്ന കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് മലയാള പത്രങ്ങളിലെ ഒന്നാമത്തെ മലയാളി പത്രാധിപർ എന്നറിയപ്പെടുന്നത്. പിൽക്കാലത്ത് പശ്ചിമതാരകയും കേരള പതാക എന്ന പത്രവും ചേർന്ന് 'പശ്ചിമതാരക - കേരള പതാക' എന്ന പേരിൽ പ്രസിദ്ധീകരണം തുടർന്നു.

സന്ദിഷ്ടവാദി

1867ൽ ഡബ്ള്യു.എച്ച്.മൂർ ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി. കേരളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രമാണിത്. തിരുവിതാംകൂർ ദിവാനായിരുന്ന മാധവരായരെ വിമർശിച്ചതിനെത്തുടർന്നാണ് പത്രം നിരോധിക്കപ്പെട്ടത്.

കേരളപത്രിക

മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 1884ൽ സ്ഥാപിച്ച പത്രമാണ് കേരളപത്രിക. എം.അപ്പു നെടുങ്ങാടി, കെ.ടി.വർഗീസ്, കണ്ണമ്പ്ര വലിയ ഉണ്ണിനായർ എന്നിവരുടെ സഹായത്തോടെയാണ് പത്രം ആരംഭിച്ചത്. കൊൽക്കത്തയിലെ ആനന്ദബസാർ പത്രികയുടെ മാതൃകയിൽ ഒരു പത്രസ്ഥാപനമായിരുന്നു ലക്ഷ്യമിട്ടത്. 'എന്റെ കേരളപത്രിക എന്ന പത്രം മലയാള ജില്ലയിൽ മലയാളഭാഷയിലാണ് ഒന്നാമത്തെ പത്രമാണ്' എന്ന് കുഞ്ഞിരാമമേനോൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം എന്ന കൃതിക്ക് എഴുതിക്കൊടുത്ത പ്രസ്താവനയിൽ അവകാശപ്പെടുന്നുണ്ട്. വാർത്തയോടൊപ്പം അഭിപ്രായങ്ങളും വിമർശനങ്ങളും ആവശ്യങ്ങളും ചേർക്കുക എന്ന രീതിക്ക് തുടക്കംകുറിക്കുന്നത് കുഞ്ഞിരാമ മേനോൻ ആണ്.

മലയാളി

തിരുവിതാംകൂറിലെ നായർ സമുദായ സംഘടനയായ 'മലയാളി സഭ'യുടെ നേതൃത്വത്തിൽ 1886ൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് 'മലയാളി'. പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു ആദ്യ പത്രാധിപർ. സി.കൃഷ്ണപ്പിള്ളയ്ക്കായിരുന്നു പത്രത്തിന്റെ ചുമതല. പിന്നീട് സി.വി.രാമൻപിള്ള പത്രാധിപരായി ചുമതലയേറ്റു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം അച്ചടിച്ചുവന്നത് 'മലയാളി'യിലാണ്. 'കേരളൻ' എന്ന തൂലികാനാമത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആദ്യമായി ലേഖനങ്ങൾ എഴുതിയത് 'മലയാളി'പത്രത്തിലാണ്.

തിരുവിതാംകൂറിലെ പത്രങ്ങൾ

ദീപിക

മലയാളത്തിലെ ആദ്യത്തെ ദിനപത്രമാണ് ദീപിക. 1887 ലാണ് ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്. നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതനാണ് നസ്രാണി ദീപിക എന്ന പേരിൽ പത്രം ആരംഭിച്ചത്. പിന്നീട് 1927 ലാണ് ദിനപത്രമായി മാറിയത്. ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാളപത്രം ദീപികയാണ്. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രവും ദീപികയാണ്.

മലയാള മനോരമ

1888ൽ കോട്ടയത്തുനിന്നാണ് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചത്. അന്നു പ്രതിവാര പത്രമായിരുന്നു. 1928 ലാണ് ദിനപത്രമായി മാറിയത്. കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് പത്രത്തിന്റെ സ്ഥാപകൻ. 14 വർഷം കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു പത്രാധിപർ. കേരളവർമ വലിയ കോയിത്തമ്പുരാനാണ് മലയാള മനോരമ എന്ന പേര് നിർദേശിച്ചത്. 1898ൽ മലയാള മനോരമ പ്രസിദ്ധീകരിച്ച സാഹിത്യ മാസികയാണ് 'ഭാഷാപോഷിണി'. മലയാള നാടിനും ഭാഷയ്ക്കും സാഹിത്യത്തിനും പുരോഗതി കൈവരിക്കാൻ പത്രത്തിന്റെ പ്രവർത്തനം സഹായകമായി. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, പൗരസമത്വ പ്രക്ഷോഭണം, ഉത്തരവാദഭരണ പ്രക്ഷോഭണം തുടങ്ങിയ പ്രക്ഷോഭണങ്ങളിലെല്ലാം മനോരമ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വാതന്ത്ര്യസമര വാർത്തകൾക്ക് മനോരമ അർഹിക്കുന്ന പ്രാധാന്യം നൽകി വന്നു. ജനാധിപത്യ ഭരണരീതിയാണ് ലോകത്തിലെ ഏറ്റവും ഉത്‌കൃഷ്ടമായ ഭരണരീതിയെന്ന് മനോരമ ഉറക്കെ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യസമര വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി. പത്രത്തിന്റെ ഈ നയം തിരുവിതാംകൂറിലെ അന്നത്തെ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരെ ക്രുദ്ധനാക്കി. സി.പി.യുടെ പ്രലോഭനങ്ങളും ഭീഷണിയുമെല്ലാം പത്രാധിപർ പ്രജ്ഞാബലത്തോടെ തൃണവൽക്കരിച്ചു. ഇതേത്തുടർന്ന് 1938-ൽ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരുടെ ഉത്തരവ് പ്രകാരം പത്രം നിർത്തലാക്കുകയും പിന്നീട് 1947ൽ പ്രസിദ്ധീകരണം പുനരാരംഭിക്കുകയും ചെയ്തു. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള പത്രമാണിത്.

മലയാള മനോരമയുടെ മറ്റ് പ്രസിദ്ധീകരണങ്ങൾ

ഭാഷാപോഷിണി, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ആരോഗ്യം, വനിത, തൊഴിൽവീഥി, കർഷകശ്രീ, വീട്, സമ്പാദ്യം, ഫാസ്റ്റ് ട്രാക്ക്, ബാലരമ, കളിക്കുടുക്ക, ബാലരമ ഡൈജസ്റ്റ്, ബാലരമ അമർചിത്രകഥ, മനോരമ വാർഷികപ്പതിപ്പ്, മനോരമ ഇയർബുക്ക്, ദി വീക്ക് (ഇംഗ്ലീഷ്), മാജിക് പോട്ട് (ഇംഗ്ലീഷ്), ദിമാൻ (ഇംഗ്ലീഷ്) തുടങ്ങി നാല്പതിലധികം പ്രസിദ്ധീകരണങ്ങൾ മലയാള മനോരമയ്ക്കുണ്ട്.

നവോത്ഥാന പത്രങ്ങൾ

സ്വദേശാഭിമാനി

1905 ജനുവരിയിൽ വക്കം അബ്ദുൽ ഖാദർ മൗലവിയാണ് സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത്. 'ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ' എന്നതായിരുന്നു പത്രത്തിന്റെ ആപ്തവാക്യം. സി.പി.ഗോവിന്ദപിള്ള ആയിരുന്നു ആദ്യ പത്രാധിപർ. പിന്നീട് 1906ൽ പത്രാധിപത്യം രാമകൃഷ്ണപിള്ള ഏറ്റെടുത്തു. സ്വദേശാഭിമാനിയിലൂടെ ഭരണവ്യവസ്ഥയെ വിപ്ലവാത്മകമായി വിമർശിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 സെപ്റ്റംബർ 26ന് തിരുവിതാംകൂറിൽനിന്ന് നാടുകടത്തി. വിദേശ വാർത്തകൾക്കായി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായിബന്ധം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ പത്രം സ്വദേശാഭിമാനിയാണ്.

മിതവാദി

1907ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്. ടി.ശിവശങ്കരൻ ആയിരുന്നു പത്രത്തിന്റെ സ്ഥാപകൻ. മൂർക്കോത്ത് കുമാരനായിരുന്നു ആദ്യ പത്രാധിപർ. വിദ്യാവിലാസം പ്രസ്സിലായിരുന്നു അച്ചടിച്ചിരുന്നത്. 1913ൽ സി.കൃഷ്ണൻ പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങുകയും കോഴിക്കോടുനിന്ന് പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി. 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നായിരുന്നു മിതവാദി പത്രം അറിയപ്പെട്ടിരുന്നത്. കുമാരനാശാന്റെ 'വീണപൂവ്' പ്രസിദ്ധീകരിച്ചത് മിതവാദി പത്രത്തിലായിരുന്നു. 1917ലെ റഷ്യൻ വിപ്ലവത്തെ പിന്തുണച്ച മലയാളപത്രവും മിതവാദിയാണ്.

കേരള കൗമുദി

1911ൽ സി.വി.കുഞ്ഞിരാമനാണ് കേരള കൗമുദി സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ മയ്യനാട് നിന്നാണ് ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ആരംഭിച്ച പത്രമായിരുന്നു കേരള കൗമുദി.

കേസരി

എ.ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും 1930ൽ ആരംഭിച്ച മലയാള പത്രമാണ് കേസരി. ബാലകൃഷ്ണപിള്ള പത്രാധിപരായിരുന്ന പ്രബോധകൻ എന്ന സ്വതന്ത്ര വാരികയുടെ ലൈസൻസ് റദ്ദാക്കിയതോടെ ആരംഭിച്ച പത്രമാണിത്. അങ്ങനെ അദ്ദേഹം കേസരി ബാലകൃഷ്ണപിള്ള എന്ന് അറിയപ്പെട്ടു. 1931ൽ അധികാരം ഏറ്റെടുത്തുകൊണ്ട് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നടത്തിയ മൂപ്പേൽപ്പ് പ്രസംഗം അച്ചടിച്ചുവന്ന പത്രം കേസരിയാണ്. 1935ൽ നഷ്ടത്തിലായതോടെ പത്രം അവസാനിപ്പിച്ചു.

സുജനാനന്ദിനി

1891ൽ കൊല്ലം ജില്ലയിലെ പരവൂരിൽനിന്ന് ആരംഭിച്ച പത്രമാണ് സുജനാനന്ദിനി. പരവൂർ കേശവനാശാൻ ആയിരുന്നു സ്ഥാപകൻ.

വിവേകോദയം

ശ്രീ നാരായണ ധർമപരിപാലന യോഗത്തിന്റെ മുഖപത്രമായി 1904 ലാണ് വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ചത്. കുമാരനാശാനായിരുന്നു പത്രത്തിന്റെ സ്ഥാപകൻ. എം.ഗോവിന്ദനായിരുന്നു ആദ്യകാല പത്രാധിപർ. പിന്നീട് കുമാരനാശാൻ പത്രാധിപരവുകയും ചെയ്തു. 'ഈഴവ ഗസറ്റ്' എന്നായിരുന്നു പത്രം അറിയപ്പെട്ടിരുന്നത്. എസ്.എൻ.ഡി.പി.യുടെ ഇപ്പോഴത്തെ മുഖപത്രം 'യോഗനാദ'മാണ്.

സഹോദരൻ

1917ൽ കെ.അയ്യപ്പൻ ആരംഭിച്ച പത്രമാണ് സഹോദരൻ. തുടർന്നാണ് അദ്ദേഹം സഹോദരൻ അയ്യപ്പൻ എന്ന് അറിയപ്പെട്ടത്.

സമദർശി

1918ൽ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച പത്രമാണ് സമദർശി. കുളക്കുന്നത്ത് രാമൻ മേനോൻ ആയിരുന്നു സ്ഥാപകൻ. ആദ്യ പത്രാധിപർ കുന്നത്ത് ജനാർദന മേനോൻ ആയിരുന്നു. 1922ൽ കേസരി ബാലകൃഷ്‌ണപിള്ള പത്രാധിപസ്ഥാനത്ത് എത്തുന്നു. പിന്നീട് തിരുവിതാംകൂർ ദിവാൻ ആയ എം.ഇ.വാട്‍സ് പത്രം നിരോധിച്ചു.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായ പത്രങ്ങൾ

മാതൃഭൂമി

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജിക്ക് വിധിച്ച ആറ് വർഷത്തെ തടവുശിക്ഷ ഒരു വർഷം പൂർത്തിയാവുന്ന 1923 മാർച്ച് 18ന് മാതൃഭൂമിയുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധിയുടെ 'യങ് ഇന്ത്യ' ആയിരുന്നു മാതൃഭൂമിക്ക് മാർഗദർശി. 'മാതൃഭൂമി സ്വന്തം കാലുകളിൽ ഊന്നി നിന്ന് ജീവിക്കുന്ന ഒരു സ്ഥാപനമാണെന്ന് സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് ദുർലഭമായ സ്ഥിതിയാണ്. ഇന്ത്യയിൽ കുറച്ചു പത്രങ്ങൾക്കു മാത്രമേ ഇങ്ങനെ സാധിക്കുന്നുള്ളൂ. തന്നിമിത്തം മാതൃഭൂമിക്ക് ഇന്ത്യയിലെ പത്രങ്ങളുടെ ഇടയിൽ നിസ്തുല സ്ഥാനമുണ്ട്.' 1934 ജനുവരി 13ന് കോഴിക്കോട് മാതൃഭൂമി ഓഫീസിൽ കെ.മാധവൻ നായരുടെ ഛായാപടം അനാച്ഛാദനം ചെയ്തുകൊണ്ട് ഗാന്ധിജി പറഞ്ഞു. ഗാന്ധിജി സന്ദർശിച്ച ഒരേയൊരു മലയാളപത്രസ്ഥാപനമാണ് മാതൃഭൂമി. കേരളത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന കേശവ മേനോനാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ. മഹാകവി വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും സ്വാതന്ത്ര്യസമര പോരാളികളെ ആവേശം കൊള്ളിച്ച 'പോരാ പോരാ നാളിൽ നാളിൽ' എന്ന കവിതയും മാതൃഭൂമിയിലൂടെയാണ് പുറത്തുവന്നത്.

1942 ഫെബ്രുവരി 12ന് കയ്യൂർ കേസിലെ അഞ്ചു പേർക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ മാതൃഭൂമി കാമ്പയിൽ തുടങ്ങി. ഇതോടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. 1942 മാർച്ച് 25ന് ആ വാർത്ത പ്രസിദ്ധീകരിച്ചതിനുപിന്നാലെ മാതൃഭൂമി നിരോധിച്ചു. പക്ഷേ ഇതിനെതിരെ സമൂഹത്തിൽ കടുത്ത പ്രതിഷേധമുയർന്നു. ഒരാഴ്ച കൊണ്ട് സർക്കാരിന് നിരോധനം നീക്കേണ്ടിവന്നു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പത്രാധിപർ കെ.എ.ദാമോദര മേനോനെയും മാതൃഭൂമി ഓഫീസിൽനിന്ന് അറസ്റ്റു ചെയ്തുകൊണ്ടുപോയി. ഗാന്ധിജി ദണ്ഡിയിൽ ഉപ്പ് കുറുക്കിയപ്പോൾ പത്രാധിപരായ കെ.കേളപ്പൻ പയ്യന്നൂരിൽ ഉപ്പുകുറുക്കി. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നീ സാമൂഹ്യപരിഷ്ക്കരണ സമരങ്ങളിലും പത്രം നിർണായക പങ്കുവഹിച്ചു. വിധവാ വിവാഹത്തിനും ഐക്യകേരളത്തിനും ഭാഷയുടെ വളർച്ചയ്ക്കും ശബ്ദമുയർത്തിയ മാതൃഭൂമി, സ്വാതന്ത്ര്യാനന്തരം പ്ലാച്ചിമടയിലെ ജലചൂഷണത്തിനും കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തിലുമൊക്കെ പ്രതികരിച്ചു.

സ്വരാട്

1921ൽ കൊല്ലത്തുനിന്ന് ആരംഭിച്ച പത്രമാണ് സ്വരാട്. എ.കെ.പിള്ള എന്ന് അറിയപ്പെടുന്ന അയ്യപ്പൻ കൃഷ്ണപിള്ളയാണ് സ്ഥാപകൻ. തിരുവിതാംകൂറിൽ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ശക്തിപകർന്ന ആദ്യ പത്രമാണ് സ്വരാട്.

അൽ അമീൻ

1924ൽ സ്വാതന്ത്ര്യസമര കാലത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ കോഴിക്കോടുനിന്ന് പുറത്തിറക്കിയ പത്രമായിരുന്നു 'അൽ അമീൻ'. 1931 വരെ 'അൽ അമീൻ' ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.

ദീനബന്ധു

1941ൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാളപത്രമാണ് ദീനബന്ധു. ആഴ്ചയിൽ ഒന്ന് വീതമാണ് അച്ചടിച്ചിരുന്നത്. സ്വാതന്ത്ര്യസമരത്തിന് ശക്തമായി പിന്തുണ നൽകുകയും കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു പത്രത്തിന്റെ ലക്ഷ്യം. വി.ആർ.കൃഷ്ണൻ എഴുത്തച്ഛനായിരുന്നു പത്രാധിപർ.

യുക്തിവാദി

സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ 1929ൽ ആരംഭിച്ച പത്രമാണ് യുക്തിവാദി. മലയാളത്തിലെ ആദ്യ യുക്തിവാദി പത്രമായിരുന്നു ഇത്. 1931ൽ എം.സി.ജോസഫ് പത്രാധിപത്യം ഏറ്റെടുത്തു.

രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ

പ്രഭാതം

1934ൽ ഷൊർണൂരിൽനിന്ന് ആരംഭിച്ച 'പ്രഭാതം' കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നാണ് അറിയപ്പെടുന്നത്. പത്രത്തിന്റെ സ്ഥാപകനും ആദ്യ പത്രാധിപരും ഇ.എം.എസ് ആയിരുന്നു.

ചന്ദ്രിക

മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമായ ചന്ദ്രികയുടെ ആസ്ഥാനം കോഴിക്കോടാണ്. 1934ൽ തലശ്ശേരിയിൽനിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938ൽ ദിനപത്രമായി. തൈലക്കണ്ടി സി.മുഹമ്മദാണ് ആദ്യ പത്രാധിപർ. വടക്കൻ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിലും സാമൂഹികപരിഷ്കരണത്തിലും പത്രം പ്രധാന പങ്ക് വഹിച്ചു. 1946ൽ പത്രത്തിന്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റി. 1950 മുതൽ ചന്ദ്രിക ആഴ്ചപ്പതിപ്പും പ്രസിദ്ധീകരിക്കുന്നു.

ദേശാഭിമാനി

സി.പി.ഐ (എം)ന്റെ മലയാളത്തിലുള്ള മുഖപത്രമാണ് ദേശാഭിമാനി. പത്രത്തിന്റെ സ്ഥാപനത്തിന് എ.കെ.ജിയും ഇ.എം.എസ്സും നേതൃത്വം നൽകി. 1942ൽ പ്രസിദ്ധീകരണമാരംഭിച്ചു. 60 ലേറെ വർഷത്തെ ഈ പത്രത്തിന്റെ ചരിത്രം സ്വാതന്ത്ര്യസമരത്തോടും, അനേകം തൊഴിലാളി-കർഷക സമരങ്ങളോടും ഇഴചേർന്ന് കിടക്കുന്നു.

ജനയുഗം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്. 1947ൽ കൊല്ലത്തുനിന് വാരികയായി തുടക്കം കുറിച്ചു. എൻ.ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1993ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മെയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.

ജന്മഭൂമി

ഹൈന്ദവ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ് ജന്മഭൂമി. 1975ൽ കോഴിക്കോടു നിന്നാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ പത്രാധിപർ പി.വി.കെ.നെടുങ്ങാടിയാണ്.

മംഗളം

1969ൽ എം.സി.വർഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രമാണ് മംഗളം ദിനപത്രം. കോട്ടയം ആസ്ഥാനമാക്കിയാണ് പത്രം പ്രവർത്തിക്കുന്നത്.

വീക്ഷണം

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമാണ് വീക്ഷണം. 1976ൽ ഇന്ദിരാഗാന്ധിയാണ് പത്രം ഉദ്‌ഘാടനം ചെയ്തത്. എന്നാൽ, ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനികവത്കരണത്തെ സ്വായത്തമാക്കി മത്സരിച്ച് മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് തിരിച്ചടിയായി. ഒരു ഇടവേളയ്ക്കുശേഷം 2005ൽ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു.

മാധ്യമം

ജമാഅത്തെ ഇസ്‌ലാമി കേരളയ്ക്ക് കീഴിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. 1987 ജൂൺ ഒന്നിന് കോഴിക്കോട് നിന്ന് പി.കെ.ബാലകൃഷ്ണൻ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു.

മലയാള സിനിമ

1928 നവംബർ ഏഴിന് തിരുവനന്തപുരത്തെ കാപ്പിറ്റോൾ തീയേറ്ററിൽ പ്രദർശിപ്പിച്ച 'വിഗതകുമാരൻ' ആണ് മലയാളത്തിലെ ആദ്യ സിനിമ. ഈ നിശ്ശബ്ദ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും സംവിധാനവും ജെ.സി.ഡാനിയൽ ആയിരുന്നു. 1933 ൽ മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമായ 'മാർത്താണ്ഡവർമ' പുറത്തിറങ്ങി. നിർമാണം സുന്ദർരാജും സംവിധാനം വൈ.വി.റാവുവും ആയിരുന്നു. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ടി.ആർ.സുന്ദരം നിർമിച്ച്, പാർസിയായ എസ്.നൊട്ടാണി സംവിധാനം ചെയ്ത 'ബാലൻ' 1938ൽ പ്രദർശനത്തിനെത്തി. 1940ൽ മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രമായ 'ജ്ഞാനാംബിക' പുറത്തിറങ്ങി. തുടർന്ന് 1941ൽ കെ.സുബ്രഹ്മണ്യം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ പുരാണ ചിത്രമായ 'പ്രഹ്ലാദ' പുറത്തിറങ്ങി. 1950ൽ ആറ് ചിത്രങ്ങൾ പുറത്തിറങ്ങി. 1951ൽ പുറത്തിറങ്ങിയ 'ജീവിതനൗക'യാണ് മലയാളത്തിലെ ആദ്യ 'ബോക്സ് ഓഫീസ് ഹിറ്റ്' ചിത്രം. ഈ ചിത്രത്തിലൂടെ തിക്കുറിശ്ശി സുകുമാരൻ നായർ മലയാള സിനിമയിലെ ആദ്യ 'സൂപ്പർ സ്റ്റാർ' ആയി. 1954ൽ പുറത്തിറങ്ങിയ 'നീലക്കുയിൽ' രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടുന്ന ആദ്യ മലയാള ചിത്രമാണ്. 1961ൽ ടി.ആർ.സുന്ദരം സംവിധാനം ചെയ്‌ത 'കണ്ടം ബെച്ച കോട്ടാ'ണ് മലയാളത്തിലെ ആദ്യ കളർച്ചിത്രം. തകഴിയുടെ നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീൻ' 1965ൽ പുറത്തിറങ്ങി. രാഷ്‌ട്രപതിയുടെ സ്വർണമെഡൽ നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണിത്.

1978ൽ പുറത്തിറങ്ങിയ 'തച്ചോളി അമ്പു' ആണ് മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രവും (പടയോട്ടം, 1982), ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രവും (മൈഡിയർ കുട്ടിച്ചാത്തൻ, 1984) സംവിധാനം ചെയ്തത് അപ്പച്ചനാണ്. 1973ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'നിർമാല്യം' നല്ല ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ പി.ജെ.ആന്റണി മലയാളത്തിൽനിന്ന് ഭാരത് അവാർഡ് നേടുന്ന ആദ്യ നടനായി. 1970 കളിൽ ചലച്ചിത്രവുമായി ബന്ധപ്പെട്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ആർക്കൈവ്‌സ്, ഫിലിം ഫിനാൻസ് കോർപ്പറേഷൻ എന്നിവ രൂപംകൊണ്ടു. 1982ൽ അടൂർ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം' ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടി. കാൻ ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് ഷാജി എൻ. കരുണിന്റെ 'സ്വം' (1994). 1996ൽ പ്രിയദർശൻ സംവിധാനം ചെയ്ത 'കാലാപാനി' മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രമാണ്. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു 2011ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരത്തിനായി മത്സരിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു.

ജെ.സി.ഡാനിയേൽ പുരസ്‌കാരം

1928ലാണ് മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രം പുറത്തിറങ്ങിയത്. 'വിഗതകുമാരൻ' ആയിരുന്നു ഈ ചിത്രം. ഇതിന്റെ സംവിധാനവും നിർമാണവും നിർവഹിച്ച ജെ.സി.ഡാനിയേൽ ആണ് 'മലയാള സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത്. ജെ.സി.ഡാനിയേലോടുള്ള ആദരസൂചകമായി കേരള സർക്കാർ ആരംഭിച്ച പുരസ്‌കാരമാണ് ജെ.സി.ഡാനിയേൽ അവാർഡ്. 1992ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് ഈ പുരസ്‌കാരം ഏർപ്പെടുത്തി. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി.ഡാനിയേൽ അവാർഡിന്റെ സമ്മാനത്തുക അഞ്ചു ലക്ഷം രൂപയാണ്. കൂടാതെ പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 1997 വരെ കേരള സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയായിരുന്നു എല്ലാ വർഷവും അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ 1998ൽ സർക്കാർ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്ന ചുമതല ചലച്ചിത്ര അക്കാദമിക്ക് കൈമാറുകയും ചെയ്തു. 1992ൽ നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ.വാസുദേവനാണ് പ്രഥമ അവാർഡ് ജേതാവ്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

മലയാള സിനിമ മേഖലയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മറ്റ് താരങ്ങൾ, പിന്നണി പ്രവർത്തകർ തുടങ്ങി സിനിമ മേഖലയിലെ പല വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. കേരള സാംസ്കാരിക വകുപ്പും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്നാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1969 മുതലാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയത്. ആദ്യമായി ഈ പുരസ്‌കാരം നേടിയ ചിത്രം കുമാരസംഭവമായിരുന്നു. ആദ്യത്തെ മികച്ച സംവിധായകൻ എ.വിൻസന്റ്, നടൻ സത്യൻ, നടി ഷീല.

സാഹിത്യ പുരസ്‌കാരങ്ങൾ

എഴുത്തച്ഛൻ പുരസ്‌കാരം (Ezhuthachan Award)

സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. 'മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണാർഥം കേരള സർക്കാർ 1993ൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. എല്ലാ വർഷവും കേരളം പിറവി ദിനമായ നവംബർ 1 നാണ് ഈ അവാർഡ് പ്രഖ്യാപിക്കുന്നത്. സാഹിത്യരംഗത്തെ സമഗ്ര സംഭവനകൾക്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള വ്യക്തിഗത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും (2016 വരെ 1.5 ലക്ഷം രൂപയായിരുന്നു) പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ശൂരനാട് കുഞ്ഞൻപിള്ളയാണ് (1993) ആദ്യത്തെ അവാർഡ് ജേതാവ്.

വള്ളത്തോൾ പുരസ്‌കാരം (Vallathol Award)

കവി, കഥകളി പരിഷ്‌കർത്താവ്, ദേശസ്നേഹി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വള്ളത്തോൾ നാരായണ മേനോൻ. അദ്ദേഹത്തിന്റെ സ്മരണാർഥം വള്ളത്തോൾ സാഹിത്യ സമിതി ഏർപ്പെടുത്തിയ മലയാള ഭാഷയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന പുരസ്‌കാരമാണ് വള്ളത്തോൾ പുരസ്‌കാരം. സാഹിത്യരംഗത്തെ വ്യക്തിഗത സമഗ്ര സംഭവനകൾക്ക് നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 1,11,111 രൂപയാണ്. കൂടതെ പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1991ലാണ് വള്ളത്തോൾ സാഹിത്യ സമിതി പുരസ്‌കാരം നൽകിത്തുടങ്ങിയത്. പാലാ നാരായണൻ നായരാണ് (1991) പ്രഥമ അവാർഡ് ജേതാവ്.

വയലാർ അവാർഡ് (Vayalar Award)

കവി, ചലച്ചിത്ര ഗാനരചയിതാവ്, നാടക ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വയലാർ രാമവർമ്മ. അദ്ദേഹത്തിന്റെ സ്മരണാർഥം 1977ൽ വയലാർ രാമവർമ്മ സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് വയലാർ അവാർഡ്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും നല്ല സൃഷ്ടിയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതിയ്ക്കാണ് പുരസ്‌കാര ജേതാവിനെ നിർണക്കുന്നതിനുള്ള ചുമതല. വയലാർ അവാർഡ് 1977 മുതലാണ് നൽകിത്തുടങ്ങിയത്. എല്ലാ വർഷവും വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27നാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തിൽ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. അഗ്നിസാക്ഷി എന്ന കൃതിക്ക് ലളിതാംബികാ അന്തർജനത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.

മാതൃഭൂമി സാഹിത്യ പുരസ്‌കാരം (Mathrubhumi Literary Award)

മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. മലയാള ഭാഷയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനങ്ങളിലൊന്നാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. സാഹിത്യരംഗത്തെ വ്യക്തിഗത സമഗ്ര സംഭവനകൾക്ക് നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക മൂന്ന് ലക്ഷം രൂപയാണ്. കൂടതെ പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. 2000ലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് പുരസ്‌കാരം നൽകിത്തുടങ്ങിയത്. തിക്കോടിയനാണ് (2000) പ്രഥമ അവാർഡ് ജേതാവ്.

ഓടക്കുഴൽ അവാർഡ് (Odakkuzhal Award)

'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമയ്ക്കായി മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയതാണ് ഓടക്കുഴൽ അവാർഡ്. ജ്ഞാനപീഠം ലഭിച്ചപ്പോൾ കിട്ടിയ തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് 1968 മുതൽ അവാർഡ് നൽകിത്തുടങ്ങിയത്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടിയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതിയാണ്  പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1969ൽ തുളസീദാസ രാമായണം എന്ന വിവർത്തനത്തിന് വെണ്ണിക്കുളം ഗോപാലക്കുറുപ്പിന് ആദ്യത്തെ അവാർഡ് ലഭിച്ചു.

സ്വാതി സംഗീത പുരസ്‌കാരം (Swathi Sangeetha Puraskaram)

സംഗീതരംഗത്തെ മികവിനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമാണ് സ്വാതി സംഗീത പുരസ്‌കാരം. സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർഥം കേരള സർക്കാർ നൽകുന്നതാണിത്. സംഗീതരംഗത്ത് നൽകുന്ന മികച്ച സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണിത്. കേരള സർക്കാർ നിയമിക്കുന്ന പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1997 മുതലാണ് സ്വാതി പുരസ്‌കാരം നല്കിത്തുടങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1997ൽ കർണാടക സംഗീതജ്ഞനായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരാണ് പ്രഥമ സ്വാതി പുരസ്‌കാരം നേടിയത്.

പത്മപ്രഭാ സാഹിത്യ പുരസ്‌കാരം (Padmaprabha Literary Award)

സ്വാതന്ത്ര്യസമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ആധുനിക വയനാടിന്റെ ശിൽപി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം.കെ.പത്മപ്രഭാ ഗൗഡർ. അദ്ദേഹത്തിന്റെ സ്മരണാർഥം 1996ൽ പത്മപ്രഭാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് പത്മപ്രഭാ പുരസ്‌കാരം. മലയാള ഭാഷാ സാഹിത്യത്തിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 75000 രൂപയാണ്. കൂടാതെ പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1996 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. പുതൂർ ഉണ്ണികൃഷ്ണനാണ് പ്രഥമ അവാർഡ് ജേതാവ്.

മുട്ടത്തുവർക്കി അവാർഡ് (Muttathu Varkey Award)

മലയാള ഭാഷാ സാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അദ്ദേഹത്തിന്റെ സ്മരണാർഥം 1992ൽ മുട്ടത്തുവർക്കി സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മുട്ടത്തുവർക്കി അവാർഡ്. മലയാള ഭാഷാ സാഹിത്യത്തിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 50000 രൂപയാണ്. കൂടാതെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1992 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും മുട്ടത്തുവർക്കിയുടെ ജന്മദിനമായ ഏപ്രിൽ 28ന് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുകയും ചരമദിനമായ മേയ് 28ന് പുരസ്‌കാരം നൽകുകയും ചെയ്യുന്നു. ഒ.വി. വിജയനാണ് പ്രഥമ അവാർഡ് ജേതാവ്.

ആശാൻ സ്മാരക കവിത പുരസ്‌കാരം (Asan Smaraka Kavitha Puraskaram)

മലയാള ഭാഷാ സാഹിത്യത്തിലെ ആധുനിക കവിത്രയങ്ങളിൽ ഒരാളായിരുന്നു മഹാകവി കുമാരനാശാൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 1985ൽ ആശാൻ സ്മാരക അസോസിയേഷൻ (ചെന്നൈ) ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ആശാൻ സ്മാരക കവിത പുരസ്‌കാരം. സാഹിത്യത്തിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1985 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സി.മണിയാണ് പ്രഥമ അവാർഡ് ജേതാവ്.

ഒ.എൻ.വി സാഹിത്യ പുരസ്‌കാരം (ONV Literary Award)

കവി, ചലച്ചിത്ര ഗാനരചയിതാവ്, നാടക ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ഒ.എൻ.വി കുറുപ്പ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2017ൽ ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഒ.എൻ.വി സാഹിത്യ പുരസ്‌കാരം. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാർക്ക് സാഹിത്യ മേഖലയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന പുരസ്‌കാരമാണിത്. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സുഗതകുമാരിയാണ് പ്രഥമ അവാർഡ് ജേതാവ്. ഒ.എൻ.വി കൾച്ചറൽ അക്കാദമി നൽകുന്ന മറ്റൊരു സാഹിത്യ പുരസ്‌കാരമാണ് ഒ.എൻ.വി യുവസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം.

ഒ.എൻ.വി സ്മാരക അവാർഡ് (ONV Memorial Award)

കവി, സാഹിത്യകാരൻ, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ഒ.എൻ.വി കുറുപ്പ്. കേരള സർവകലാശാലയിലെ വിദ്യാർത്ഥിയും അദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തിന്റെ സ്മരണാർഥം 2018ൽ കേരള സർവകലാശാല ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഒ.എൻ.വി സ്മാരക അവാർഡ്. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സുഗതകുമാരിയാണ് പ്രഥമ അവാർഡ് ജേതാവ്. 2019ൽ ടി.പത്മനാഭനും 2020ൽ കെ.സച്ചിദാനന്ദനും ഒ.എൻ.വി സ്മാരക പുരസ്‌കാരം ലഭിച്ചു.

ഒ.വി.വിജയൻ പുരസ്‌കാരം (OV Vijayan Award)

കാർട്ടൂണിസ്റ്റ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കോളമെഴുത്തുകാരൻ, രാഷ്ട്രീയചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഒ.വി.വിജയൻ. മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണാർഥം 2019ൽ ഒ.വി.വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളാണ് ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾ. കഥാസമാഹാരം, നോവല്‍, യുവകഥ എന്നീ മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കഥാസമാഹാരത്തിന് 25,000 രൂപ, നോവലിന് 25,000 രൂപ, യുവകഥയ്ക്ക് 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്.

തകഴി സാഹിത്യ പുരസ്‌കാരം (Thakazhi Literary Award)

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തകഴി ശിവശങ്കരപ്പിള്ള. കർഷകന്റെ ജീവിതവും വേദനയും വർണിക്കുന്നതിൽ മികവ് കാട്ടിയ തകഴിയെ 'കുട്ടനാടിന്റെ കഥാകാരൻ' എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർഥം 2014ൽ തകഴി സ്മാരക ട്രസ്റ്റും സാംസ്‌കാരിക വകുപ്പും ചേർന്ന് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് തകഴി സാഹിത്യ പുരസ്‌കാരം. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2014 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. പ്രൊഫ. ജി. ബാലചന്ദ്രനാണ് പ്രഥമ അവാർഡ് ജേതാവ് (കൃതി: തകഴിയുടെ സർഗപദങ്ങൾ). പ്രഥമ അവാർഡിനുശേഷമുള്ള എല്ലാ അവാർഡുകളും മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാർഡായാണ് നൽകിവരുന്നത്.

കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം (Kadammanitta Ramakrishnan Award)

കവി, രാഷ്ട്രീയ പ്രവർത്തനം, സാംസ്‌കാരിക പ്രവർത്തനം എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 2015ൽ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം. ഇന്ത്യൻ ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2015 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. ഒ.എൻ.വി കുറുപ്പാണ് പ്രഥമ അവാർഡ് ജേതാവ്.

കളിയച്ഛൻ പുരസ്‌കാരം (Kaliyachan Award)

മലയാള ഭാഷാ സാഹിത്യത്തിലെ പ്രശസ്തനായ കാല്പനിക കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ. അദ്ദേഹത്തിന്റെ സ്മരണാർഥം 2015ൽ മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് കളിയച്ഛൻ പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന നൽകിയവർക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2015 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സമസ്ത കേരളം നോവല്‍ പുരസ്‌കാരം, നിള കഥാ പുരസ്‌കാരം, താമരത്തോണി കവിതാ പുരസ്‌കാരം, തേജസ്വിനി ജീവചരിത്ര പുരസ്‌കാരം, പയസ്വനി വിവർത്തന പുരസ്‌കാരം എന്നിവയാണ് മഹാകവി പി. ഫൗണ്ടേഷന്‍ നൽകുന്ന മറ്റ് അവാർഡുകൾ. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റ് പുരസ്‌കാരങ്ങള്‍.

ഹരിവരാസനം പുരസ്കാരം (Harivarasanam Award)

സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ സംഗീതത്തിലൂടെ പ്രോത്സാഹിപ്പിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയതാണ് ഹരിവരാസനം പുരസ്കാരം. വിവിധ ഭാഷകളിൽ പാടുന്ന അയ്യപ്പഭക്തിഗാനങ്ങൾ, മറ്റ് നാടക-ചലച്ചിത്രങ്ങളിൽ സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2012 മുതൽ ആണ് കേരള സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയത്. ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് എല്ലാ വർഷവും ഹരിവരാസനം പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. കെ.ജെ യേശുദാസാണ് പ്രഥമ അവാർഡ് ജേതാവ്.

ചെറുകാട് പുരസ്‌കാരം (Cherukad Award)

നോവലിസ്റ്റ്, നാടകകൃത്ത്, കവി, ചെറുകഥാകൃത്ത്, രാഷ്ട്രീയ പ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ചെറുകാട് ഗോവിന്ദ പിഷാരോടി. അദ്ദേഹത്തിന്റെ സ്മരണാർഥം 1978ൽ പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ചെറുകാട് അവാർഡ്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1978 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. 1978ൽ പതനം എന്ന കൃതിക്ക് കെ.എസ്. നമ്പൂതിരിയ്ക്ക് ആദ്യത്തെ അവാർഡ് ലഭിച്ചു.

ബഷീർ പുരസ്‌കാരം (Basheer Award)

നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ സ്മരണാർഥം 2008ൽ തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബഷീർ അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന അവാർഡാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2008 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും ബഷീറിന്റെ ജന്മദിനമായ ജനുവരി 21നാണ് പുരസ്‌കാരം നൽകുന്നത്. 2008ൽ തിരഞ്ഞെടുത്ത കഥകൾ എന്ന കൃതിക്ക് എൻ. പ്രഭാകരന് ആദ്യത്തെ അവാർഡ് ലഭിച്ചു.

ഇടശ്ശേരി പുരസ്‌കാരം (Edasseri Award)

കവി, നാടകകൃത്ത്, സാമൂഹികപ്രവർത്തകൻ, വക്കീൽ ഗുമസ്തൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇടശ്ശേരി ഗോവിന്ദൻ നായർ. അദ്ദേഹത്തിന്റെ സ്മരണാർഥം 1982ൽ ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഇടശ്ശേരി അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നിൽ കൂടുതൽ വ്യക്തികൾ പുരസ്‌കാരത്തിന് അർഹരായാൽ പുരസ്‌കാരത്തുകയായ 50,000 രൂപ തുല്യമായി പങ്കുവെയ്ക്കും. 1982 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. 1982ൽ ഉല്ലേഖം എന്ന കൃതിക്ക് എൻ.കെ. ദേശത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.

മലയാറ്റൂർ പുരസ്‌കാരം (Malayattoor Award)

സാഹിത്യകാരൻ, ഭരണതന്ത്രജ്ഞൻ, കാർട്ടൂണിസ്റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 2006ൽ മലയാറ്റൂർ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മലയാറ്റൂർ അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ ശ്രദ്ധേയരായ യുവ എഴുത്തുക്കാർക്കായി സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മലയാറ്റൂർ പ്രൈസ്. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2006 മുതൽ തുടർച്ചയായി മലയാറ്റൂർ അവാർഡ് നൽകിവരുന്നുണ്ട്. 2006ൽ നാരായണം എന്ന കൃതിക്ക് പെരുമ്പടവം ശ്രീധരന് ആദ്യത്തെ അവാർഡ് ലഭിച്ചു.

പി.കേശവദേവ് പുരസ്കാരം (P Kesavadev Awards)

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്‌കർത്താവ്, തൊഴിലാളി പ്രസ്ഥാന പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു പി.കേശവദേവ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2005ൽ കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ രണ്ട് പുരസ്‌കാരങ്ങളാണ് പി.കേശവദേവ് സാഹിത്യ പുരസ്കാരവും പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരവും. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്നതാണ് പി.കേശവദേവ് സാഹിത്യ പുരസ്‌കാരം. ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് നൽകുന്നതാണ് പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. 2005 മുതൽ തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 2005ൽ ഡോ.ഇന്ദ്രബാബുവിന് ആദ്യത്തെ പി.കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചു.

ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം (Ulloor Memorial Literary Award)

കവി, സാഹിത്യചരിത്രകാരൻ, ഗവേഷകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യർ. തിരുവനന്തപുരത്തുള്ള ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവതിസ്മരണ നിലനിര്‍ത്താന്‍ 2017ൽ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. കഴിഞ്ഞ മൂന്നുവർഷത്തിനകം പ്രസിദ്ധീകരിച്ച  ഗ്രന്ഥങ്ങളാണ് പുരസ്‌കാരം നിർണ്ണയിക്കുന്നതിന് പരിഗണിക്കുക. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 മുതൽ തുടർച്ചയായി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാർഡ് നൽകിവരുന്നുണ്ട്. 2017ൽ അപരിഗ്രഹം എന്ന കൃതിക്ക് പ്രഭാ വർമ്മയ്ക്ക് ആദ്യത്തെ അവാർഡ് ലഭിച്ചു.

ജ്ഞാനപ്പാന പുരസ്കാരം (Njanappana Award)

കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവികളിൽ പ്രമുഖനായിരുന്നു പൂന്താനം. അദ്ദേഹം രചിച്ച ജ്ഞാനപ്പാന എന്ന കൃതിയുടെ സ്മരണാർഥം ഗുരുവായൂർ ദേവസ്വം ബോർഡ് നൽകുന്ന അവാർഡാണ് ജ്ഞാനപ്പാന പുരസ്കാരം. സാഹിത്യത്തിന് സമഗ്ര സംഭവന നൽകിയ മികച്ച സാഹിത്യകാരന്മാർക്കോ സാംസ്‌കാരിക നായകന്മാർക്കോ നൽകുന്ന പുരസ്‌കാരമാണിത്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എല്ലാ വർഷവും പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 2022ൽ കെ. ജയകുമാറിന് സാഹിത്യ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ലഭിച്ചു.

പത്മരാജൻ പുരസ്കാരം (Padmarajan Award)

നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു പി.പത്മരാജൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 1992ൽ പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ്  പത്മരാജൻ അവാർഡ്. സാഹിത്യ മേഖലയിലും ചലച്ചിത്ര മേഖലയിലുമാണ് അവാർഡ് നൽകുന്നത്. സാഹിത്യ മേഖലയിൽ മലയാള ഭാഷയിലെ മികച്ച ചെറുകഥയ്ക്കും നോവലിനുമാണ് അവാർഡ്. സാഹിത്യപുരസ്‌കാരങ്ങളില്‍ മികച്ച നോവലിന് 20000 രൂപയും മികച്ച ചെറുകഥയ്ക്ക് 15000 രൂപയുമാണ് സമ്മാനത്തുക. കൂടാതെ പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. ചലച്ചിത്ര മേഖലയിൽ  മികച്ച ചിത്രം, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്. 1992 മുതൽ തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 1992ൽ പിതൃതർപ്പണം എന്ന ചെറുകഥയ്ക്ക് എം.സുകുമാരന് ആദ്യത്തെ സാഹിത്യ അവാർഡ് ലഭിച്ചു. 1992ൽ ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിന് ആദ്യത്തെ ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു.

തോപ്പിൽ ഭാസി പുരസ്കാരം (Thoppil Bhasi Award)

നാടക-സിനിമാ സംവിധായകൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, നടൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു തോപ്പിൽ ഭാസി. അദ്ദേഹത്തിന്റെ സ്മരണാർഥം 2011ൽ തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് തോപ്പിൽ ഭാസി അവാർഡ്. സാഹിത്യ മേഖലയിലെയും ചലച്ചിത്ര-നാടക മേഖലയിലെയും സമഗ്ര സംഭവനകൾക്കാണ് അവാർഡ് നൽകുന്നത്. 33,333 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2011ൽ ഒ.എൻ.വി കുറുപ്പാണ് പ്രഥമ അവാർഡ് ജേതാവ്.

ബാലാമണിയമ്മ പുരസ്കാരം (Balamani Amma Award)

മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ സ്മരണാർഥം 2008ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബാലാമണിയമ്മ പുരസ്കാരം. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2008 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. കാക്കനാടനാണ് പ്രഥമ അവാർഡ് ജേതാവ്.

കേരള സാഹിത്യ അക്കാദമി അവാർഡ് (Kerala Sahithya Academy Awards)

മലയാള ഭാഷയെയും സാഹിത്യത്തെയും പോഷിപ്പിക്കുന്നതിനായി 1956 ഓഗസ്റ്റ് 15ന് തിരു-കൊച്ചി ഗവൺമെന്റാണ് കേരള സാഹിത്യ അക്കാദമി രൂപവത്കരിച്ചത്. 1958ൽ ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്കു മാറ്റി. മികച്ച മലയാള ഗ്രന്ഥങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടുകൂടി കേരള സാഹിത്യ അക്കാദമി ഏർപ്പെടുത്തിയതാണ് കേരള സാഹിത്യ അക്കാദമി അവാർഡുകൾ. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്കാണ് പുരസ്‌കാരം നൽകുന്നത്. 1958ലാണ് കേരള സാഹിത്യ അക്കാദമി അവാർഡുകൾ ആദ്യമായി നൽകിയത്. കവിത, നോവല്‍, ചെറുകഥ, നാടകം, നിരൂപണം/പഠനം, ജീവചരിത്രം/ആത്മകഥ, വൈജ്ഞാനിക സാഹിത്യം, ഹാസ്യ സാഹിത്യം, വിവർത്തനം, യാത്രാവിവരണം, ബാലസാഹിത്യം, സമഗ്ര സംഭാവന,  വിശിഷ്ടാംഗത്വം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുക. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. സമഗ്ര സംഭാവനയ്ക്ക് 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് 50,000 രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് നൽകുക. പ്രധാന അവാർഡുകളോടൊപ്പം എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും കേരള സാഹിത്യ അക്കാദമി നൽകുന്നുണ്ട്.

ജ്ഞാനപീഠം

ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനമാണ് ജ്ഞാനപീഠം അഥവാ ജ്ഞാനപീഠ പുരസ്‌കാരം. അവാർഡ് തുകയുടെ കാര്യത്തിലും ആധികാരികതയിലും സാഹിത്യരംഗത്ത് ഇതിനേക്കാൾ മാനിക്കപ്പെടുന്ന മറ്റൊരു അംഗീകാരവും രാജ്യത്തില്ല. ഭാരതത്തിലെ പരമോന്നത സാഹിത്യബഹുമതിയാണെങ്കിലും ജ്ഞാനപീഠം നൽകുന്നത് കേന്ദ്ര സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരോ അല്ല: പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ്. 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റിന്റെ പിറവി. ജ്ഞാനപീഠം ദേശീയതലത്തിൽ ആദ്യമായി നൽകിത്തുടങ്ങിയത് 1965 മുതലാണ്. ജ്ഞാനപീഠം പുരസ്‌കാരത്തിന് ആദ്യമായി അർഹത നേടിയത് മലയാളത്തിന്റെ അഭിമാനമായ ജി.ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴൽ' എന്ന കവിതാസമാഹാരമാണ്. ഏറ്റവും മികച്ച കൃതിക്ക് അവാർഡ് നൽകുന്ന പതിവ് 1981ൽ അവസാനിച്ചു. 1982 മുതൽ തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾക്കായാണ് അവാർഡ് നൽകുന്നത്. മലയാളത്തിൽ നിന്ന് ജി.ശങ്കരക്കുറുപ്പിന് 'ഓടക്കുഴലി'ലൂടെയും എസ്.കെ.പൊറ്റെക്കാടിന് 'ഒരു ദേശത്തിന്റെ കഥ'യിലൂടെയുമാണ് പുരസ്‌കാരം ലഭിച്ചത്. എന്നാൽ, തകഴിക്കും എം.ടിക്കും ഒ.എൻ.വിയ്ക്കും അക്കിത്തത്തിനും അവരുടെ മൊത്തം സാഹിത്യ സംഭാവനകളുടെ പേരിലാണ് ജ്ഞാനപീഠം നൽകിയത്. നിലവിൽ മലയാള ഭാഷയിൽ നിന്നും ജ്ഞാനപീഠം പുരസ്‌കാരം നേടിയത് ആറ് പേരാണ്.

കേരളത്തിലെ സ്മാരകങ്ങൾ   

തുഞ്ചത്തെഴുത്തച്ഛൻ സ്മാരകം

തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലനിർത്താൻ തിരൂരിലെ തുഞ്ചൻപറമ്പിൽ 1964 ജനുവരി 15ന് ഉദ്‌ഘാടനം ചെയ്ത സ്മാരകം. പഠനക്ലാസുകളും ഗവേഷണ സൗകര്യങ്ങളും നൽകി ഭാഷാഭിവൃദ്ധിക്കും സാംസ്‌കാരിക പുരോഗതിക്കും വഴിതെളിക്കുക, എഴുത്തച്ഛനെപ്പറ്റിയുള്ള പഠനങ്ങൾ നടത്തുക തുടങ്ങിയവയാണ് ലക്ഷ്യം. എല്ലാ വർഷവും ഡിസംബർ 29, 30, 31 തീയതികളിൽ ഇവിടെ തുഞ്ചൻ ഉത്സവം നടത്താറുണ്ട്. വിദ്യാരംഭദിനത്തിൽ കുട്ടികളെ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്തുന്നു. റിസർച്ച് ലൈബ്രറി, എഴുത്തുകാർക്കുള്ള താമസസൗകര്യം, ഓഡിറ്റോറിയം, സാഹിത്യ മ്യൂസിയം, ഭാഷാ മ്യൂസിയം എന്നിവ ഇവിടെയുണ്ട്. ആദ്യത്തെ ചെയർമാൻ കെ.പി.കേശവമേനോനായിരുന്നു.

ആശാൻ സ്മാരകം

മഹാകവി കുമാരനാശാൻ താമസിച്ചിരുന്ന വീടും അതിനോടു ചേർന്ന സ്മൃതിമന്ദിരവും അടങ്ങുന്നതാണ് തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിലുള്ള കുമാരനാശാൻ സ്മാരകം. ആശാന്റെ വീടും എഴുത്തുമുറിയും സംരക്ഷിച്ചിട്ടുണ്ട്. 1966 ജൂലൈ 26ന് മുൻ മുഖ്യമന്ത്രി ആർ.ശങ്കർ ഉദ്‌ഘാടനം ചെയ്തു. കെ.പ്രഭാകരനായിരുന്നു ആദ്യ സെക്രട്ടറി. ഈ സ്ഥാപനം ഇപ്പോൾ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ആശാൻ തുടക്കം കുറിച്ച വിവേകോദയം മാസിക ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്നു. കേരള സർവകലാശാലയുടെ പി.എച്ച്.ഡി. ബിരുദ ഗവേഷണ കേന്ദ്രമാണിത്. കുമാരനാശാൻ നാഷണൽ മ്യൂസിയം, ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ആർട്ട് ഗാലറി, ഗ്രന്ഥശാല എന്നിവ സ്മാരകത്തിലുണ്ട്. ആശാൻ ജനിച്ച കായിക്കരയിലും ആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ച പല്ലനയിലും മഹാകവിക്ക് സ്മാരകങ്ങളുണ്ട്.

മഹാകവി ഉള്ളൂർ സ്മാരകം

1955ൽ ഉള്ളൂർ സ്മാരക സമിതി രൂപവത്കരിച്ചു. പി.കെ.നാരായണപിള്ളയായിരുന്നു സ്മാരകത്തിന്റെ സ്ഥാപകനും ആദ്യത്തെ അധ്യക്ഷനും. തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണിത് പ്രവർത്തിക്കുന്നത്. ബൃഹത്തായ ഒരു പബ്ലിക് ലൈബ്രറി സ്മാരകത്തിലുണ്ട്. വർഷംതോറും കവിതയ്ക്കും ഉള്ളൂരിനെപ്പറ്റിയുള്ള പഠനങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകാറുണ്ട്.

വൈലോപ്പിള്ളി സംസ്കൃതി ഭവൻ

2001 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച വിവിധോദ്ദേശ്യ സാംസ്‌കാരിക സമുച്ചയമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവൻ. കേരളീയ കലകളെ പ്രോത്സാഹിപ്പിക്കുക, കലാസാംസ്കാരിക രംഗങ്ങളിൽ യുവാക്കൾക്ക് അവസരവും പ്രോത്സാഹനവും നൽകുക. കലാവതരണങ്ങൾക്കുള്ള വേദിയൊരുക്കുക തുടങ്ങിയവയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ. ഗ്രന്ഥശാല, മ്യൂസിയം, നാട്യശാസ്ത്രവിധിപ്രകാരം നിർമിച്ച കൂത്തമ്പലം, ആധുനിക സംവിധാനത്തോടുകൂടിയ ഓഡിറ്റോറിയം എന്നിവ സാംസ്‌കാരിക സമുച്ചയത്തിലുണ്ട്. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെ നടത്തുന്നു. തിരുവനന്തപുരത്ത് നന്തൻകോട് ആണ് ആസ്ഥാനം.

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം

മഹാകവി ചങ്ങമ്പുഴയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ദേശമായ ഇടപ്പള്ളിയിൽ സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രം. ചങ്ങമ്പുഴ ജന്മവാർഷികാഘോഷങ്ങൾ, സംഗീത-നാടക-നൃത്ത ഉത്സവങ്ങൾ, പ്രഭാഷണങ്ങൾ വിവിധ കലകളുടെ അവതരണം തുടങ്ങിയവയാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ.

ഉണ്ണായി വാര്യർ സ്മാരക കലാനിലയം

നളചരിതം ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായി വാര്യരുടെ സ്മരണ നിലനിർത്താൻ 1955 ഡിസംബർ 7 ന് ഇരിങ്ങാലക്കുടയിൽ ആരംഭിച്ച സ്ഥാപനമാണിത്. കഥകളിയുടെ പ്രചാരണവും പ്രോത്സാഹനവുമാണ് ലക്ഷ്യം. കഥകളിയുടെ എല്ലാ വിഭാഗങ്ങളിലും വിദ്യാർഥികൾക്ക് ഇവിടെ പരിശീലനം നൽകുന്നു. കഥകളി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി വർഷംതോറും ഉണ്ണായിവാര്യർ സമ്മാനം നൽകിവരുന്നു. ബിരുദ തലത്തിലുള്ള കോഴ്‌സുകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

എ.ആർ.രാജരാജവർമ സ്മാരകം

എ.ആർ.രാജരാജവർമയുടെ മാവേലിക്കരയിലെ ഭവനമായ ശാരദാമന്ദിരം 1990ൽ സ്മാരകമാക്കി മാറ്റി. മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയ്ക്ക് സഹായകമായ അക്കാദമിക പ്രവർത്തനങ്ങളാണ് ലക്ഷ്യം.

സരസകവി മൂലൂർ സ്മാരകം

മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ ഇലവുംതിട്ടയിലെ ഗൃഹമായ കേരളവർമ സൗധമാണ് 1989 മാർച്ച് 9 ന് മൂലൂർ സ്മാരകമാക്കിമാറ്റിയത്. മൂലൂരിന്റെ കൃതികൾ പ്രസിദ്ധീകരിക്കുക, അദ്ദേഹത്തെപ്പറ്റിയുള്ള ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.

അപ്പൻ തമ്പുരാൻ സ്മാരകം

മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങൾ മുതൽ മൂവായിരത്തോളം വ്യത്യസ്ത ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വൻ ശേഖരമുള്ള കേരള സാഹിത്യ അക്കാദമിയുടെ ആനുകാലിക ഗ്രന്ഥശാലയും എഴുത്തുകാരുടെ മ്യൂസിയവും ചേർന്നുള്ള സാംസ്‌കാരിക സ്ഥാപനമാണ് തൃശൂർ അയ്യന്തോളിലുള്ള രാമവർമ അപ്പൻ തമ്പുരാൻ സ്മാരകം. 1976 മുതൽ കേരള സാഹിത്യ അക്കാദമിയുടെ കീഴിലാണ് ഈ സാംസ്‌കാരിക സ്ഥാപനം പ്രവർത്തിക്കുന്നത്. രാമവർമ അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന കുമാരമംഗലം കോവിലകമാണ് അപ്പൻ തമ്പുരാൻ സ്മാരകം എന്നറിയപ്പെടുന്നത്.

തകഴി സ്മാരകം

തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലം വീട് 2001 ഫെബ്രുവരി 8 ന് പുരാവസ്തുവകുപ്പിന്റെ കീഴിൽ തകഴി മ്യൂസിയമായി മാറ്റി. തകഴിയുടെ പുസ്തകശേഖരവും ജ്ഞാനപീഠവും പദ്മഭൂഷണുമടക്കമുള്ള എല്ലാ പുരസ്കാരങ്ങളും എഴുത്തുപകരണങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഇടശ്ശേരി സ്മാരക സമിതി

വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1978 ഡിസംബർ 24 ന് സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന ഇടശ്ശേരി അനുസ്മരണയോഗമാണ് ഇടശ്ശേരി സ്മാരക സമിതിക്ക് രൂപം നൽകിയത്. ഇടശ്ശേരി സ്മാരക പ്രഭാഷണം, മലയാള സാഹിത്യ പഠനഗവേഷണങ്ങൾ, ഓരോ വർഷവും മലയാള ഭാഷയിലുണ്ടാകുന്ന ഒരു മൗലിക കൃതിക്ക് ഇടശ്ശേരി പുരസ്‌കാരം നൽകൽ എന്നിവയാണ് പൊന്നാനിയിലെ സ്മാരകത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഇടശ്ശേരി ആരംഭിച്ച ലൈബ്രറിയും സ്മാരകത്തിലുണ്ട്.

കുഞ്ചൻ നമ്പ്യാർ സ്മാരകങ്ങൾ

മഹാകവി കുഞ്ചൻ നമ്പ്യാർക്ക് അമ്പലപ്പുഴയിലും കിള്ളിക്കുറിശ്ശിമംഗലത്തും സ്മാരകങ്ങളുണ്ട്. 1967ൽ അമ്പലപ്പുഴയിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥാപിതമായി. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപത്താണ് ഈ സ്മാരകം. തുള്ളലിന്റെ സമഗ്ര പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുക, തുള്ളലുകൾ അവതരിപ്പിക്കുക, നമ്പ്യാർ കവിതകൾ പ്രചരിപ്പിക്കുക, കുഞ്ചൻ നമ്പ്യാരെപ്പറ്റിയുള്ള ഗവേഷണപ്രവർത്തനങ്ങൾ നടത്തുക, വേലകളി-ചെണ്ട എന്നിവ പരിശീലിപ്പിക്കുക തുടങ്ങിയവ കുഞ്ചൻ സ്മാരകത്തിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു. സ്മാരകത്തോടനുബന്ധിച്ച് ഗ്രന്ഥാലയവും സ്മൃതിമണ്ഡപവുമുണ്ട്.

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനമാണ് 1978 മെയ് നാലിന് കുഞ്ചൻ നമ്പ്യാർ സ്മാരകമായി മാറിയത്. ഇവിടെ ഓട്ടൻതുള്ളൽ, മൃദംഗം, കർണാടക സംഗീതം, മോഹിനിയാട്ടം എന്നിവ പഠിപ്പിക്കുന്നുണ്ട്. കേരളത്തിലെ മികച്ച തുള്ളൽ കലാകാരനെ തിരഞ്ഞെടുത്തത് ഓരോ വർഷവും കുഞ്ചൻ പുരസ്‌കാരം ആഘോഷിച്ചുവരുന്നു. വിദ്യാരംഭദിനത്തിൽ കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നു. സ്മാരകത്തിന് സ്വന്തമായി ഓട്ടൻതുള്ളൽ സംഘമുണ്ട്.

മഹാകവി പി.സ്മാരകം

മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ ജന്മദേശമായ കാഞ്ഞങ്ങാട്ട് ആരംഭിച്ച സ്മാരകമാണിത്. 1989 ഒക്ടോബർ 4ന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നടന്നു. സാഹിത്യകാരന്മാർക്ക് സർഗാത്മകരചനയ്ക്കുള്ള സൗകര്യവും ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്. നൃത്ത-സംഗീത-ചിത്രരചനാ പരിശീലന ക്ലാസുകളും പഠനഗവേഷണകേന്ദ്രവും സ്മാരകത്തിൽ നടത്തുന്നു.

കണ്ണശ്ശ സ്മാരകം

നിരണം കവികളുടെ സ്മരണയ്ക്കായി അവർ ജീവിച്ചിരുന്ന നിരണത്തെ കണ്ണശ്ശൻപറമ്പിൽ 1981 ഓഗസ്റ്റ് 30ന് ആരംഭിച്ച സ്മാരകമാണിത്. ഓഗസ്റ്റ് 30 കണ്ണശ്ശദിനമായി ആചരിക്കുന്നു. കണ്ണശ്ശ കൃതികളുടെ പ്രസിദ്ധീകരണം, കവിതാ ക്യാമ്പുകൾ, സാംസ്‌കാരിക പഠനക്കളരി തുടങ്ങിയവ നടത്തിവരുന്നു. കണ്ണശ്ശപഠനഗവേഷണ ഗ്രന്ഥശാല മന്ദിരത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. 2003 മുതൽ കണ്ണശ്ശപുരസ്കാരം നൽകിവരുന്നു.

മഹാകവി മോയിൻകുട്ടിവൈദ്യർ സ്മാരകം

മാപ്പിളപ്പാട്ടുകളുടെ ആചാര്യനായ മഹാകവി മോയിൻകുട്ടിവൈദ്യർക്ക് ജന്മദേശമായ കൊണ്ടോട്ടിയിൽ 1999ൽ ആരംഭിച്ച സ്മാരകമാണിത്. മാപ്പിളകലാ പഠനഗവേഷണം, അറബിമലയാളം ഗവേഷണം എന്നിവ സ്മാരകത്തിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു. മാപ്പിളപ്പാട്ടിലും മാപ്പിളകലയിലും സർട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. കൊരമ്പയിൽ അഹമ്മദ് കുട്ടി ഹാജിയായിരുന്നു ആദ്യ ചെയർമാൻ.

മുണ്ടശ്ശേരി സ്മാരകം

സാഹിത്യസാംസ്കാരിക വിഷയങ്ങളിൽ സിംപോസിയങ്ങളും ചർച്ചകളും നടത്തുക, പൊതുപ്രാധാന്യവും സാഹിത്യമൂല്യവുമുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 1983 ലാണ് മുണ്ടശ്ശേരി സ്മാരകം തൃശൂരിൽ പ്രവർത്തനമാരംഭിച്ചത്.

ചെറുകാട് സ്മാരക ട്രസ്റ്റ്

1978ൽ ചെറുകാടിന്റെ ഓർമയ്ക്കായി തിരുവനന്തപുരം ആസ്ഥാനമാക്കി ചെറുകാട് സ്മാരക ട്രസ്റ്റ് ആരംഭിച്ചു. 1984ൽ ഇതിന്റെ ആസ്ഥാനം പെരിന്തൽമണ്ണയിലേക്കു മാറ്റി. 1978 മുതൽ ശക്തി അവാർഡ് എന്ന പേരിൽ ട്രസ്റ്റ് വിവിധ സാഹിത്യമേഖലകളിലെ കൃതികൾക്ക് പുരസ്‌കാരം നൽകിവരുന്നുണ്ട്. ഇപ്പോൾ ഈ പുരസ്കാരത്തിന്റെ പേര് ചെറുകാട് പുരസ്‌കാരം എന്നാണ്. പുസ്തക പ്രസാധനമാണ് മറ്റൊരു പ്രവർത്തനം.

വി.കെ.എൻ സ്മാരക ട്രസ്റ്റ്

വി.കെ.എന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തിരുവില്വാമലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വി.കെ.എൻ സ്മാരക ട്രസ്റ്റ്. വി.കെ.എൻ ദിനമായ ജനുവരി 25ന് അനുസ്മരണം സംഘടിപ്പിക്കൽ, വി.കെ.എൻ സ്മാരക കഥാ അവാർഡ് നൽകൽ എന്നിവയാണ് ട്രസ്റ്റിന്റെ പ്രധാന പ്രവർത്തനങ്ങൾ.

വി.ടി.സ്മാരക ട്രസ്റ്റ്

വി.ടി.ഭട്ടതിരിപ്പാടിന്റെ ജന്മദേശമായ അങ്കമാലി കേന്ദ്രമാക്കി 1989 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ട്രസ്റ്റാണിത്. സാംസ്‌കാരിക പ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, സാഹിത്യ ക്യാമ്പുകൾ നടത്തുക, മികച്ച കൃതികൾക്ക് വി.ടി.പുരസ്‌കാരം നൽകുക എന്നിവയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ.

ഒ.വി.വിജയൻ സ്മാരക സമിതി

ഒ.വി.വിജയന്റെ ഓർമയ്ക്കായി പാലക്കാട് ആസ്ഥാനമായി ആരംഭിച്ച സമിതിയാണിത്. ഒ.വി.വിജയനുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം.

സഹോദരൻ അയ്യപ്പൻ സ്മാരകം

1985 സെപ്റ്റംബർ 29 ആം തീയതി സഹോദരൻ അയ്യപ്പന്റെ ചെറായിയിലുള്ള ജന്മഗൃഹം ഗവൺമെന്റ് ഏറ്റെടുത്ത് സ്മാരകമാക്കി.

ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി

ക്ഷേത്ര കലകളുൾപ്പെടെയുള്ള എല്ലാ കലകളുടെയും ഉന്നമനത്തിനായി ഷഡ്കാല ഗോവിന്ദമാരാരുടെ സ്മരണയിൽ സ്ഥാപിതമായ സമിതിയാണ് ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി. എം.പി.മന്മഥന്റെ നേതൃത്വത്തിൽ 1980ൽ സ്ഥാപിതമായി. എറണാകുളത്തെ രാമമംഗലമാണ് ആസ്ഥാനം.

Post a Comment

0 Comments
Post a Comment (0)