പൂന്താനം
പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന ഭക്തകവിയായ പൂന്താനം, എഴുത്തച്‌ഛന്റെ സമകാലീനനായിരുന്നു. പെരിന്തൽമണ്ണയ്ക്കടുത്തുള്ള കീഴാറ്റൂരിൽ പൂന്താനം ഇല്ലത്താണ് ജനനം. മേല്പത്തൂർ ഭട്ടതിരിപ്പാടിനോടൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വാസം. തികഞ്ഞ ശ്രീകൃഷ്ണഭക്തനായിരുന്നു പൂന്താനം. പല അപകടങ്ങളിൽ നിന്നും ഭഗവാൻ പൂന്താനത്തെ രക്ഷിച്ചിട്ടുണ്ട് എന്ന് ഐതിഹ്യം. മലയാള സാഹിത്യത്തിൽ കീർത്തന പ്രസ്ഥാനത്തെ ജനകീയമാക്കിയ കവിയാണ് പൂന്താനം. തത്ത്വചിന്താപരമായ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചുകൊണ്ടാണ് പൂന്താനം കാവ്യരചന നിർവഹിച്ചത്. തനിനാടൻ ഭാഷാപ്രയോഗമാണ് പൂന്താനത്തിന്റേത്. പാനപ്രസ്ഥാനത്തിലെ അവസാന കണ്ണിയാണ് പൂന്താനത്തിന്റെ പാനകൾ.
പൂന്താനം സാഹിത്യം
'ജ്ഞാനപ്പാന'യാണ് പൂന്താനത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. മേൽപ്പത്തൂരിന്റെ സമകാലികനായിരുന്നു. വള്ളുവനാട്, നെന്മിനി അംശത്തിലെ പൂന്താനം ഇല്ലത്ത് ജനിച്ചു. എ.ഡി 1547നും 1640 നും ഇടയ്ക്ക് ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ശുദ്ധ മലയാളത്തിലായിരുന്നു പൂന്താനത്തിന്റെ കാവ്യരചന. മലയാള ഭാഷയുടെ താരള്യവും സാരള്യവും സമന്വയിക്കുന്ന പൂന്തേൻ കവിതയാണ് പൂന്താനത്തിന്റേത്. ഗഹനമായ വേദാന്ത വിഷയങ്ങൾ അതിലളിതമായി അവതരിപ്പിക്കപ്പെടുന്ന 'ജ്ഞാനപ്പാന'യിൽ 349 വരികളാണുള്ളത്.
പ്രധാന കൃതികൾ
◆ ജ്ഞാനപ്പാന
◆ ഭാഷാകർണാമൃതം
◆ സന്താനഗോപാലം പാന
◆ നാരായണീയ സ്തോത്രങ്ങൾ
◆ ദശാവതാരസ്തോത്രം
◆ ശ്രീകൃഷ്ണകർണാമൃതം
പൂന്താനം ഐതിഹ്യം
ഭക്തി നിറഞ്ഞുതുളുമ്പുന്ന കാവ്യമാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. പൂന്താനം നമ്പൂതിരി ജ്ഞാനപ്പാന എഴുതിയതിനെക്കുറിച്ച് ഒരു കഥയുണ്ട്. പൂന്താനത്തിന് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിന്റെ ചോറൂണ് കേമമായി ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബന്ധുക്കളെല്ലാം ചടങ്ങിനെത്തി. കുഞ്ഞിനെ ഒരു മുറിയിൽ കിടത്തിയിട്ട് അതിഥികളെല്ലാം സദ്യയൊരുക്കാൻ പോയി. ചോറൂണിന്റെ സമയത്ത് കുട്ടിയെ എടുക്കാൻ വന്ന പൂന്താനം ആ കാഴ്ചകണ്ട് ഞെട്ടിപ്പോയി. കുട്ടി ശ്വാസം മുട്ടി മരിച്ചു കിടക്കുന്നു! ആ തീവ്രദുഃഖത്തിൽ അദ്ദേഹം എഴുതിയതാണ് ജ്ഞാനപ്പാന. "ഉണ്ണികൃഷ്ണൻ മനസിൽക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്" എന്ന് അദ്ദേഹം ആശ്വസിക്കുന്നു. ജീവിതത്തിലെ ദുഖങ്ങളെ ഈശ്വരചിന്ത കൊണ്ട് മറികടക്കാം - ജ്ഞാനപ്പാനയുടെ ഉള്ളടക്കം ഇതാണ്. അതീവലളിതമായ ഭാഷയിലാണ് പൂന്താനം കവിതകൾ എഴുതിയിരുന്നത്. പൂന്താനത്തിന്റെ ഭക്തിയെക്കുറിച്ച് പല കഥകളുമുണ്ട്. അവയിൽ രണ്ടെണ്ണമിതാ.
പൂന്താനത്തിന്റെ ചെറുപ്പകാലത്ത് ഏറെ പ്രശസ്തമായ ഒരു കവിയായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി. സംസ്കൃതത്തിൽ കവിതകളെഴുതിയിരുന്ന അദ്ദേഹത്തിന് മലയാളഭാഷാ കാവ്യങ്ങളോട് പുച്ഛമായിരുന്നത്രേ. മേൽപ്പത്തൂരും പൂന്താനവും ഗുരുവായൂരപ്പന്റെ ഭക്തന്മാരായിരുന്നു. മേൽപ്പത്തൂർ 'നാരായണീയം' എന്ന കാവ്യം രചിച്ചുകൊണ്ടിരുന്ന സമയം. തന്റെ കാവ്യമൊന്ന് വായിച്ച് തെറ്റുതിരുത്തണമെന്നപേക്ഷിച്ച് ഒരു ദിവസം പൂന്താനം അവിടെയെത്തി. എന്നാൽ, മേൽപ്പത്തൂർ പൂന്താനത്തിന്റെ കവിതയെയും മൊത്തം മലയാളകവിതയെയും അടച്ചാക്ഷേപിച്ചുവിട്ടു. പൂന്താനത്തിന് വലിയ സങ്കടമായി. അന്നു രാത്രി ശ്രീകൃഷ്ണൻ ഒരു സന്യാസിയുടെ രൂപത്തിൽ മേൽപ്പത്തൂരിനടുത്തെത്തി നാരായണീയം കേൾപ്പിക്കാൻ പറഞ്ഞു. ചൊല്ലിത്തുടങ്ങിയപ്പോഴല്ലേ രസം. കാവ്യത്തിൽ നിറയെ തെറ്റുകൾ! മേൽപ്പത്തൂർ വിയർത്തുകുളിച്ചു. തന്റെ കാവ്യത്തിൽ പിഴവൊന്നുമുണ്ടാകില്ലെന്ന അഹങ്കാരവും അതോടെ മാറി. സന്യാസി പോകും മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു: "മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം."
ഒരിക്കൽ പൂന്താനം ഗുരുവായൂരമ്പലത്തിലേക്കു പോവുകയായിരുന്നു. പെട്ടെന്ന് ചില കള്ളന്മാർ അദ്ദേഹത്തെ ആക്രമിച്ചു. പൂന്താനം ഗുരുവായൂരപ്പനെ വിളിച്ചുകരഞ്ഞു. അപ്പോൾ ശ്രീകൃഷ്ണൻ സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പൂന്താനത്തെ രക്ഷപ്പെടുത്തി. മങ്ങാട്ടച്ചന് പൂന്താനം തന്റെ മോതിരം സമ്മാനിച്ചു. ഈ സമയം ഗുരുവായൂർ അമ്പലത്തിലെ പൂജാരി ഒരു കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ഒരു സ്വർണമോതിരം! ഉടൻ ഗുരുവായൂരപ്പൻ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞത്രേ: "ഈ മോതിരം പൂന്താനത്തിന്റേതാണ്. അദ്ദേഹത്തിനിത് തിരിച്ചുകൊടുക്കുക". പൂജാരി അപ്രകാരം ചെയ്‌തു എന്നാണ് കഥ.
