പത്മരാജൻ പുരസ്കാരം (Padmarajan Award)
നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ
നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു പി.പത്മരാജൻ. അദ്ദേഹത്തിന്റെ
സ്മരണാർഥം 1992ൽ പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്
ഏർപ്പെടുത്തിയ പുരസ്‌കാരമാണ് പത്മരാജൻ അവാർഡ്. സാഹിത്യ മേഖലയിലും ചലച്ചിത്ര
മേഖലയിലുമാണ് അവാർഡ് നൽകുന്നത്. സാഹിത്യ മേഖലയിൽ മലയാള ഭാഷയിലെ മികച്ച
ചെറുകഥയ്ക്കും നോവലിനുമാണ് അവാർഡ്. സാഹിത്യപുരസ്‌കാരങ്ങളില്‍ മികച്ച നോവലിന് 20000 രൂപയും മികച്ച ചെറുകഥയ്ക്ക് 15000 രൂപയുമാണ് സമ്മാനത്തുക. കൂടാതെ
പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. ചലച്ചിത്ര മേഖലയിൽ മികച്ച ചിത്രം, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് അവാർഡ്
നൽകുന്നത്. 1992 മുതൽ തുടർച്ചയായി അവാർഡ്
നൽകിവരുന്നുണ്ട്. 1992ൽ പിതൃതർപ്പണം എന്ന
ചെറുകഥയ്ക്ക് എം.സുകുമാരന് ആദ്യത്തെ സാഹിത്യ അവാർഡ് ലഭിച്ചു. 1992ൽ ദൈവത്തിന്റെ വികൃതികൾ എന്ന
ചിത്രത്തിന് ആദ്യത്തെ ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു.
1945 മെയ് 23-ന് കായംകുളത്ത് പത്മരാജൻ ജനിച്ചു. കഥാകൃത്തും നോവലിസ്റ്റും ആയിരുന്നു. എങ്കിലും, ഏറെ ശ്രദ്ധേയനായത് സിനിമാരംഗത്താണ്. തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു. കാവ്യാത്മകതയാണ് പത്മരാജന്റെ തിരക്കഥയുടെ പ്രത്യേകത. ഉദകപ്പോള, പെരുവഴിയമ്പലം, കള്ളൻ പവിത്രൻ തുടങ്ങിയവ നോവലുകൾ. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികൾ, ഞാൻ ഗന്ധർവ്വൻ, അപരൻ എന്നിവ പ്രധാന തിരക്കഥകളാണ്. 1991 ജനുവരി 23-ന് അന്തരിച്ചു.
2025ലെ പത്മരാജൻ സാഹിത്യ പുരസ്‌കാരങ്ങൾ
മികച്ച നോവൽ: എസ്. ഹരീഷ് ('പട്ടുനൂൽപ്പുഴ').
മികച്ച ചെറുകഥ: പി.എസ്. റഫീക്ക് ('ഇടമലയിലെ യാക്കൂബ്').
'ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡ്: ഐശ്വര്യ കമൽ (നോവൽ 'വൈറസ്').
2025ലെ പത്മരാജൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ
മികച്ച സംവിധായകൻ: ഫാസിൽ മുഹമ്മദ് ('ഫെമിനിച്ചി ഫാത്തിമ').
മികച്ച തിരക്കഥാകൃത്ത്: ഫാസിൽ മുഹമ്മദ് ('ഫെമിനിച്ചി ഫാത്തിമ').
