കിളിപ്പാട്ട് പ്രസ്ഥാനം

Arun Mohan
0

കിളിപ്പാട്ട് പ്രസ്ഥാനം

"ശാരികപ്പൈതലേ ചാരുശീലേ, വരികാരോമലേ' എന്ന് ഏറെ വാൽസല്യത്തോടെ കിളിയെ വിളിച്ചുകൊണ്ട് കാവ്യരചന തുടങ്ങിയ കവി! മലയാളഭാഷയുടെ പിതാവായി വാഴ്ത്തപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്‌ഛനാണ് ആ മഹാകവി കിളിയെക്കൊണ്ട് കഥ പറയിപ്പിക്കുന്ന പുത്തൻ കവിതാരീതി മലയാളത്തിൽ കൊണ്ടുവന്നതിലൂടെ അദ്ദേഹം കിളിപ്പാട്ടു പ്രസ്‌ഥാനത്തിന്റെ ഉപജ്ഞാതാവു കൂടിയായി. അധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ് എഴുത്തച്ഛന്റെ പ്രധാന കൃതികൾ. വാല്മീകിയുടെ രാമായണകഥ മലയാളികൾക്ക് സുപരിചിതമായത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലൂടെയാണ്. എഴുത്തച്‌ഛനു മുൻപുതന്നെ കിളിപ്പാട്ടിനു സമാനമായ ചില കൃതികൾ മലയാളത്തിലുണ്ടായിരുന്നതായി കരുതുന്നു. എന്നാൽ, കിളിപ്പാട്ടു പ്രസ്‌ഥാനം എന്നൊരു സ്വതന്ത്രസമ്പ്രദായം മലയാളത്തിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. ഭക്തിക്ക് പ്രാധാന്യം നൽകി രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ തുടക്കത്തിൽ 'ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ' എന്നാണ് എഴുത്തച്ഛഛൻ കിളിയോടു പറയുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ലിപിസമ്പ്രദായമായിരുന്നു വട്ടെഴുത്ത്. അതിൽ നിന്ന് രൂപപ്പെട്ട മറ്റൊരു ലിപിരീതിയാണ് കോലെഴുത്ത്. താളിയോലയിൽ നാരായം അഥവാ കോലുകൊണ്ട് എഴുതിയതിനാലാണ് കോലെഴുത്ത് എന്ന പേരുവന്നത്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛന്റെ ശ്രമഫലമായാണ് ആ പഴയ ലിപികളെല്ലാം പരിഷ്കരിച്ച് ഇന്നു പ്രചാരത്തിലുള്ള മലയാള അക്ഷരങ്ങൾക്ക് രൂപം നൽകുന്നത്. മലയാളഭാഷയെ തമിഴിന്റെ സ്വാധീനവലയത്തിൽനിന്ന് മോചിപ്പിച്ച് സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ പരിഷ്കരിച്ചതിനാലാണ് അദ്ദേഹം ആധുനിക മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. മലയാളഭാഷയ്ക്ക് എഴുത്തച‌ഛൻ സമൃദ്ധമായ പദസമ്പത്ത് പ്രദാനം ചെയ്തിട്ടുമുണ്ട്. ഭാഷയിലെ സവിശേഷമായ ഒരു കാവ്യപ്രസ്‌ഥാനമായി കിളിപ്പാട്ടിനെ കണക്കാക്കുന്നു. കവി തന്റെ സൃഷ്‌ടി നേരിട്ട് അവതരിപ്പിക്കാതെ കിളിയെക്കൊണ്ട് പറയിക്കുന്നത് സരസ്വതീ ദേവിയുടെ കൈകളിലെ കിളിയെ അനുസ്മ‌രിച്ചാണെന്നും മറ്റുമുള്ള വ്യത്യസ്‌ത അഭിപ്രായങ്ങൾ പണ്ഡിതർക്കിടയിലുണ്ട്.

Post a Comment

0 Comments
Post a Comment (0)