ദക്ഷിണേന്ത്യൻ ഭക്തി പ്രസ്ഥാനം
സംഘാനന്തര
കാലഘട്ടത്തിൽ മതരംഗത്ത് ശ്രദ്ധേയമായ ചില പരിവര്‍ത്തനങ്ങളുണ്ടായി. അതിലൊന്നാണ്
ഭക്തിപ്രസ്ഥാനത്തിന്റെ ഉയര്‍ച്ച. സംഘ കാലഘട്ടത്തിനുശേഷം സാമ്പത്തികരംഗത്തുണ്ടായ
മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഭക്തിപ്രസ്ഥാനം ഉയര്‍ന്നുവന്നത്. ഇക്കാലത്ത്
സമുദ്രാന്തര വ്യാപാരത്തിലുണ്ടായ തകര്‍ച്ചയും രക്തരൂക്ഷിതമായ യുദ്ധങ്ങളും
സാമ്പത്തികമേഖലയെ തകര്‍ക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. മതത്തിലേക്കും
തത്ത്വചിന്തയിലേക്കും തിരിയാൻ ജനങ്ങളെ ഇതു പ്രേരിപ്പിച്ചു.
ഭക്തിപ്രസ്ഥാനത്തിന്റെ
ഉയര്‍ച്ചക്ക് മതപരമായ കാരണങ്ങളും ഉണ്ടായിരുന്നു. ജൈന-ബൗദ്ധമതങ്ങള്‍ക്ക്
സാമാന്യജനങ്ങള്‍ക്കിടയിൽ നല്ല സ്വാധീനമുണ്ടായിരുന്നു. സംഘാനന്തര കാലഘട്ടത്തിൽ
പരിഷ്കൃത ഹിന്ദു മതവും പ്രചാരം നേടാൻ തുടങ്ങി. വൈഷ്ണവ-ശൈവാരാധനയെ ആധാരമാക്കിയുള്ള
പരിഷ്കൃത ഹിന്ദു മതത്തെ ദക്ഷിണേന്ത്യയിലെ മിക്ക രാജാക്കന്മാരും
പ്രോത്സാഹിപ്പിച്ചു. ഈ സാഹചര്യത്തിൽ ജൈന-ബുദ്ധമതങ്ങളുടെ വളര്‍ച്ച തടയാനും
സാമാന്യജനങ്ങളെ ഹിന്ദുമതത്തിലേക്കടുപ്പിക്കുന്നതിനുമായി ആവിഷ്കരിക്കപ്പെട്ടതാണ്
ഭക്തിപ്രസ്ഥാനം.
പരമ്പരാഗത
ഹൈന്ദവചിന്തയനുസരിച്ച് മോക്ഷം നേടുന്നതിൻ മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്: കര്‍മ്മമാര്‍ഗ്ഗം, ജ്ഞാനമാര്‍ഗ്ഗം, ഭക്തിമാർഗ്ഗം. ഇതിൽ മൂന്നാമത്തെ മാര്‍ഗ്ഗത്തിനാണ്
ഭക്തിപ്രസ്ഥാനം ഊന്നൽ നല്‍കിയത്. ഒരു സ്വകാര്യ ദൈവത്തിനു സ്വയം സമര്‍പ്പിക്കുകയും
അടിയറവെക്കുകയും ചെയ്യുന്നതിനെയാണ് 'ഭക്തി' എന്നു പറയുന്നത്. വിഷ്ണു, ശിവൻ എന്നീ മൂര്‍ത്തികളിൽ ആരെയെങ്കിലും
വ്യക്തിപരമായ ദൈവമായി സ്വീകരിക്കാനും അതിനു കീഴടങ്ങാനും ഭക്തിപ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാക്കൾ ആവശ്യപ്പെട്ടു. ഭക്തിമാര്‍ഗ്ഗത്തിന്റെ പ്രയോക്താക്കളായ കവികളും
പണ്ഡിതന്മാരും കീര്‍ത്തനങ്ങൾ രചിച്ചതും ആശയങ്ങൾ പ്രചരിപ്പിച്ചതും ജനങ്ങളുടെ ഭാഷയായ
തമിഴിലാണ്. സ്വാഭാവികമായും സാധാരണജനങ്ങളെ ഭക്തിപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാൻ
അവര്‍ക്കു കഴിഞ്ഞു.
ഭക്തിപ്രസ്ഥാനത്തിനു
നേതൃത്വം നല്‍കിയത് ആഴ്വാര്‍മാരും നായനാര്‍മാരുമാണ്. ആഴ്വാര്‍മാർ വിഷ്ണുഭക്തരും
നായനാര്‍മാർ ശിവഭക്തരും ആയിരുന്നു. ഒന്നാംതരം കവികൾ കൂടിയായിരുന്നു ഈ വൈഷ്ണവ-ശൈവ
ഭക്തന്മാർ. തങ്ങളുടെ ആരാധനാമൂര്‍ത്തിയെക്കുറിച്ച് അവർ ഭക്തിനിര്‍ഭരമായ കീര്‍ത്തനങ്ങൾ
രചിക്കുകയും അവ ആലപിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിൽ സഞ്ചരിക്കുകയും ചെയ്തു.
ഭക്തിപ്രസ്ഥാനം മതപരമായ ഉദാരത പ്രകടിപ്പിച്ചു. ജാതിമതഭേദമെന്യേ ദൈവം എല്ലാവര്‍ക്കും
പ്രാപ്യമാണെന്ന സന്ദേശം അതു നല്‍കി. അതിനാൽ ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളിൽ
കീഴ്ജാതിയില്‍പ്പെട്ടവരുമുണ്ടായിരുന്നു.
ആഴ്വാര്‍മാർ
(Alvars)
ആറാം
നൂറ്റാണ്ടുമുതൽ ഒമ്പതാം നൂറ്റാണ്ടുവരെ തമിഴകത്ത് നിലനിന്ന ഭക്തിപ്രസ്ഥാനത്തിന്
നേതൃത്വം നല്‍കിയത് ആഴ്വാര്‍മാരും നായനാര്‍മാരുമാണെന്ന് സൂചിപ്പിച്ചുവല്ലോ. 12 ആഴ്വാര്‍മാരെയും 63 നായനാര്‍മാരെയും സാഹിത്യകൃതികൾ പരാമര്‍ശിക്കുന്നു.
പൊയ്ക, പൂതം, പേയ് ആഴ്വാർ എന്നിവരാണ് ആദ്യത്തെ
ആഴ്വാര്‍മാരെന്ന് വിശ്വസിക്കപ്പെടുന്നു.
തിരുമങ്കൈ
ആഴ്വാരും പെരിയാഴ്വാരും പ്രസിദ്ധരായ വിഷ്ണുഭക്തരായിരുന്നു. അവർ രചിച്ച കീര്‍ത്തനങ്ങൾ
ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നവയുമാണ്. ആഴ്വാര്‍മാരിൽ ആണ്ടാൾ എന്ന വനിതയും
(ദക്ഷിണേന്ത്യയിലെ മീരാഭായി എന്നറിയപ്പെടുന്നു) തിരുപ്പാൻ എന്ന അസ്പൃശ്യനും വളരെ
ശ്രദ്ധേയരായിരുന്നു.
ആഴ്വാര്‍മാരിൽ
ഒരാൾ കേരളത്തില്‍നിന്നുണ്ടായിരുന്നു; ചേരരാജാവായ
കുലശേഖര ആഴ്വാർ. അദ്ദേഹത്തിന്റെ മുകുന്ദമാലയും പെരുമാൾ തിരുമൊഴിയും ആരേയും ആകര്‍ഷിക്കുന്ന
ഭക്തി കാവ്യങ്ങളാണ്. നമ്മാഴ്വർ (ശതകോപന്‍) മറ്റൊരു പ്രസിദ്ധനായ ആഴ്വാറായിരുന്നു.
കേരളത്തിലെ വൈഷ്ണവ ക്ഷേത്രങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങൾ
പ്രസിദ്ധമാണ്. ആഴ്വാര്‍മാരുടെ 4000-ഓളം ഭക്തിഗീതങ്ങൾ നാഥമുനിയെന്ന
വൈഷ്ണവ ഭക്തൻ പില്‍ക്കാലത്ത് 'നാലായിരപ്രബന്ധം' എന്ന പേരിൽ സമാഹരിച്ചു.
നായനാര്‍മാർ
(Nayanars)
തമിഴ്
ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട 63
നായനാര്‍മാർ ഉണ്ടായിരുന്നു. തിരുമൂലര്‍,
കാരയ്ക്കൽ അമ്മ,
അയ്യടികൾ കാടവര്‍കോൻ
എന്നിവരാണ് ആദ്യകാല നായനാര്‍മാർ.
അപ്പര്‍, സംബന്ധർ, സുന്ദരാർ എന്നീ ത്രിമൂര്‍ത്തികൾ
പല്ലവകാലത്തെ പ്രമുഖരായ നായനാര്‍മാരായിരുന്നു. പല്ലവരാജാവായ മഹേന്ദ്രവര്‍മ്മനെ
ശൈവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചത് അപ്പരാണ്. സംബന്ധർ നിരവധി
ജൈനപണ്ഡിതന്മാരെ സംവാദത്തിൽ തോല്പിക്കുകയുണ്ടായി. സുന്ദരാർ ആയിരക്കണക്കിന് കീര്‍ത്തനങ്ങൾ
രചിച്ചിരുന്നു. നായനാര്‍മാരിൽ രണ്ടുപേർ കേരളത്തില്‍നിന്നുള്ളവരായിരുന്നു: ചേരമാൻ
പെരുമാൾ നായനാരും വിറാള്‍മിണ്ട നായനാരും. സുന്ദരമൂര്‍ത്തി നായനാർ, മാണിക്യവാസകർ എന്നിവരും പ്രസിദ്ധരായ
ശിവഭക്തരായിരുന്നു. മാണിക്യവാസകർ രചിച്ച 5 കീര്‍ത്തനങ്ങൾ “തിരുവച്ചകം” എന്ന പേരിൽ അറിയപ്പെടുന്നു.
നായനാര്‍മാരുടെ
ശൈവ കീര്‍ത്തനങ്ങൾ “പതിനൊന്ന് തിരുമുറൈകൾ” എന്ന പേരിൽ നമ്പി ആണ്ടർ നമ്പി എന്ന
ശൈവഭക്തൻ പില്‍ക്കാലത്ത് സമാഹരിച്ചു. ഇതിലെ 'തേവാരം' (അപ്പര്‍, സംബന്ധർ, സുന്ദരാർ എന്നിവർ രചിച്ചത്) ഭക്തി
പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ
ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരിൽ പ്രസിദ്ധരായ ചില ആത്മീയാചാര്യന്മാരും
ഉണ്ടായിരുന്നു. ശങ്കരാചാര്യര്‍, രാമാനുജൻ, മാധവൻ, ബസവേശ്വരൻ എന്നിവരാണ് ഇതിൽ
പ്രധാനികൾ.
ശങ്കരാചാര്യർ
(788-820)
അദ്വൈത
ചിന്തകനായ ശങ്കരാചാര്യർ പെരിയാറിന്റെ തീരത്ത് കാലടിയിലാണ് ജനിച്ചത്.
അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശിവഗുരുവും ആര്യംബയും വലിയ ദൈവഭക്തരായിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ സന്യാസം സ്വീകരിച്ച ശങ്കരൻ ഇന്ത്യയിലെ പ്രധാന ഹിന്ദുമത തീര്‍ത്ഥാടനകേന്ദ്രങ്ങളെല്ലാം
സന്ദര്‍ശിച്ചു. ഈ സമയത്ത് അദ്ദേഹം ഗൗഢപാദ ശിഷ്യനായ ഗോവിന്ദയോഗിയെ ഗുരുവായി
സ്വീകരിച്ചു.
ഉപനിഷത്തുകള്‍, ഭഗവദ്ഗീത എന്നിവയെ സൂക്ഷ്മമായി
അപഗ്രഥിച്ച ശങ്കരൻ അവയിൽ സൂചിതമായിട്ടുള്ള അദ്വൈത ദര്‍ശനത്തെ വികസിപ്പിച്ചെടുത്തു.
അദ്ദേഹം രൂപപ്പെടുത്തിയ ദര്‍ശനം “അദ്വൈത വേദാന്തം” എന്നറിയപ്പെട്ടു. അനേകം മീമാംസകരോടും
ബൗദ്ധപണ്ഡിതരോടും ശങ്കരൻ വിവാദങ്ങളിലേര്‍പ്പെടുകയും അവരെ പരാജയപ്പെടുത്തുകയും
ചെയ്തു. അങ്ങനെ തന്റെ ദര്‍ശനത്തിന്റെയും ഹിന്ദുമതത്തിന്റെയും മികവ് അദ്ദേഹം
തെളിയിച്ചു.
രാമാനുജനും
മാധവനും
കാഞ്ചിക്കടുത്തുള്ള
ശ്രീപെരുമ്പത്തൂരിലാണ് രാമാനുജൻ ജനിച്ചത്. അദ്ദേഹം “വിശിഷ്ടാദ്വൈത'ത്തിന്റെ പ്രചാരകനായിരുന്നു.
വിശിഷ്ടാദ്വൈതം ഒരു മതദര്‍ശനമായിരുന്നു. ദൈവം, ആത്മാവ്, ദ്രവ്യം (പ്രപഞ്ചം) എന്നീ മൂന്നു
അന്തിമ യാഥാര്‍ത്ഥ്യങ്ങളെ അത് അംഗീകരിക്കുന്നു. രാമാനുജന്റെ വീക്ഷണത്തിൽ ഈ മൂന്നു
യാഥാര്‍ത്ഥ്യങ്ങളിൽ ഒന്നുമാത്രമാണ് സ്വതന്ത്രം. അത് ദൈവമാണ്. മറ്റു രണ്ടു
യാഥാര്‍ത്ഥ്യങ്ങളും ദൈവത്തെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്. മനുഷ്യൻ പ്രാര്‍ത്ഥിക്കാനും
ഉപാസിക്കാനും മാപ്പിരക്കാനും കഴിയുന്ന നീതിമാനും സ്നേഹസമ്പന്നനുമായ ഒരു
സ്വകാര്യദൈവം എന്ന ആശയം രാമാനുജന്റെ സംഭാവനയാണ്.
ഉഡുപ്പിയിലെ
മാധവൻ ഒരു വിഷ്ണുഭക്തനായിരുന്നു. അദ്ദേഹം രാമാനുജന്റെ വിശിഷ്ടാദ്വൈതത്തെ
നിരാകരിച്ചു. ഭാഗവതപുരാണത്തെ അടിസ്ഥാനമാക്കിയുള്ള ദ്വൈതവാദത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.
വീരശൈവ
പ്രസ്ഥാനം
പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ മറ്റൊരു മതപ്രസ്ഥാനം രൂപംകൊള്ളുകയുണ്ടായി. ഇതിനെ വീരശൈവപ്രസ്ഥാനം എന്നു പറയുന്നു. ലിംഗായത് പ്രസ്ഥാനം എന്ന പേരിലും ഇതറിയപ്പെടുന്നു. ബാസവ, ചിന്നബാസവ എന്നിവരാണ് ഇതിന്റെ സ്ഥാപകർ. കര്‍ണ്ണാടകത്തിലെ കലചുരി രാജാക്കന്മാരുടെ അരമനയിലാണ് ഇവർ താമസിച്ചിരുന്നത്. ശൈവമതത്തിന്റെ മറ്റൊരു രൂപമാണ് ലിംഗായതം. ശൈവാരാധകരായ ലിംഗായത്തുകൾ ഉപവാസം, തീര്‍ത്ഥാടനം, യാഗങ്ങൾ എന്നിവയെ നിരാകരിച്ചു. ലിംഗായത്തുകൾ ജാതിവ്യവസ്ഥയ്ക്കും ബാല്യവിവാഹത്തിനും എതിരായിരുന്നു. അവർ വിധവാവിവാഹത്തെ അനുകൂലിച്ചു.
