ചരിത്രാതീതകാലം
ശിലായുഗം
പുരാവസ്തുശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരും ഇന്ത്യയുടെ ചരിത്രത്തെ വളരെയധികം പുറകോട്ടുകൊണ്ടുപോയി. പ്രാക്ചരിത്ര കാലഘട്ടം അഥവാ ചരിത്രാതീതകാലം മുതലുള്ള ഇന്ത്യയുടെ ചരിത്രപരമായ പരിണാമത്തെ അവർ പുനർനിർമ്മിക്കാൻ ശ്രമിച്ചു. ശിലാ-ലോഹ യുഗങ്ങളോടുകൂടിയ ഒരു ചരിത്രാതീതകാലം ഇന്ത്യക്കുണ്ടായിരുന്നു. ശിലായുഗത്തെ പൊതുവെ മൂന്നുഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. പ്രാചീന ശിലായുഗം, മധ്യ ശിലായുഗം, നവീന ശിലായുഗം. ഓരോ കാലഘട്ടത്തിലെയും ജനങ്ങൾ ഉപയോഗിച്ചിരുന്ന ശിലായുധങ്ങൾ, അവരുടെ ജീവിതോപായ മാർഗ്ഗങ്ങൾ എന്നിവയെ ആധാരമാക്കിയാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്.
പ്രാചീന ശിലായുഗം
ശിലായുഗത്തിന്റെ പ്രഥമ ഘട്ടത്തെ പ്രാചീന ശിലായുഗം എന്നു വിളിക്കുന്നു. 'പാലിയോ', 'ലിത്തിക്' എന്നീ പദങ്ങളിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 'പാലിയോ' എന്നാൽ പ്രാചീനം എന്നും 'ലിത്തിക്' എന്നാൽ ശില എന്നുമാണ് അർത്ഥം. പ്രാചീനശിലായുഗം വളർച്ച പ്രാപിച്ചത് ഹിമയുഗത്തിലാണ്. പ്രാചീന ശിലായുഗത്തിലെ മനുഷ്യർ മിനുസപ്പെടുത്താത്ത പരുക്കൻ ശിലായുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. കൈകോടാലി, വെട്ടുളി, പിളർപ്പുളി, കൽപ്പാളികൾ എന്നിവയാണ് അവരുടെ പ്രധാന ശിലായുധങ്ങൾ. ഇന്ത്യയിലെ പ്രാചീന ശിലായുഗമനുഷ്യർ ആയുധങ്ങൾ നിർമ്മിച്ചിരുന്നത് വെള്ളാരൻ കല്ലുകൊണ്ടാണ്. പ്രാചീന ശിലായുഗ മനുഷ്യർ ഇര തേടുന്നവരും വേട്ടക്കാരുമായിരുന്നു. അവർ ഭക്ഷണം ഉല്പാദിപ്പിച്ചിരുന്നില്ല. തീയുണ്ടാക്കാനോ മൺപാത്രങ്ങൾ നിർമ്മിക്കാനോ അവർക്ക് അറിയില്ലായിരുന്നു. അവർ ഭക്ഷണം തേടി ഒരിടത്തുനിന്ന് മറ്റിടങ്ങളിലേക്കു പോകുമായിരുന്നു. പ്രകൃത്യാലുള്ള ഗുഹകളിലും വൃക്ഷശിഖിരങ്ങൾക്കിടയിൽ കെട്ടിയുണ്ടാക്കിയ ചെറിയ സങ്കേതങ്ങളിലുമാണ് അവർ താമസിച്ചിരുന്നത്. ഇന്ത്യയിലെ നർമ്മദ താഴ്വര, നിംഖേര, അതിരംപക്കം എന്നിവിടങ്ങളിൽ പ്രാചീന ശിലായുഗ സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.
മധ്യശിലായുഗം
പ്രാചീന ശിലായുഗത്തിൽനിന്ന് നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനഘട്ടത്തെയാണ് മധ്യശിലായുഗം എന്നു വിളിക്കുന്നത്. പ്രാചീന - നവീന ശിലായുഗങ്ങൾക്കിടയിലുള്ള ഈ ഘട്ടം ബി.സി.9000 ഓടെയാണ് ഇന്ത്യയിലാരംഭിച്ചതെന്ന് കരുതപ്പെടുന്നു. മധ്യശിലായുഗത്തിലെ മനുഷ്യർ 'മൈക്രോലിത്തുകൾ' എന്നറിയപ്പെട്ട ചെറു ശിലായുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. മൂർച്ചയുള്ള കത്തി, ഏറുകുന്തം, അമ്പ് എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങൾ. സ്ഫടികശിലകളുടെ പരന്ന പാളികളിൽനിന്നാണ് 'മൈക്രോലിത്തുകൾ' നിർമ്മിച്ചത്. മധ്യശിലായുഗക്കാർ വേട്ടക്കാരും ഇടയന്മാരും ആയിരുന്നു. വേട്ടയാടിയും മീൻപിടിച്ചും ഭക്ഷണം ശേഖരിച്ചും അവർ ജീവിച്ചു. പിൽക്കാലത്ത് അവർ മൃഗങ്ങളെ ഇണക്കി വളർത്താനും തുടങ്ങി. മധ്യയുഗത്തിന്റെ അവസാനഘട്ടത്തിൽ അവരിൽ ചിലർ തീയുണ്ടാക്കാനും പഠിച്ചു. മധ്യേന്ത്യ, ഛോട്ടാ നാഗ്പൂർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മധ്യശിലായുഗ സംസ്കാരത്തിന്റെ സൈറ്റുകൾ കാണപ്പെടുന്നത്.
നവീനശിലായുഗം
ഇന്ത്യയിൽ നവീനശിലായുഗം ആരംഭിച്ചത് ബി.സി 6000 ലാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലാണ് നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനമുണ്ടായത്. നവീനശിലായുഗം മനുഷ്യന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മനുഷ്യൻ കൃഷി ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. അവർ മൃഗങ്ങളെ ഇണക്കി വളർത്താനും തുടങ്ങി. നാടോടി ജീവിതം ഉപേക്ഷിച്ച് അവർ ഒരിടത്ത് താമസമാരംഭിച്ചു. ഇതോടെ കാർഷിക ഗ്രാമങ്ങൾ ഉയർന്നുവന്നു. ഈ കാർഷിക സമൂഹങ്ങൾക്ക് മിചോല്പാദനം നടത്താൻ കഴിഞ്ഞു. മിച്ചം വരുന്ന ധാന്യങ്ങളും മറ്റും സംഭരിച്ചുവെക്കുന്നതിനായി അവർ മൺപാത്രങ്ങൾ നിർമ്മിച്ചു. പയ്യാംപള്ളി, പുതുക്കോട്ട, കശ്മീർ താഴ്വര, ബേളാൻ താഴ്വര, ചിരാന്ദ്, മസ്കി, ബ്രഹ്മഗിരി, ഹല്ലൂർ, പിക്ലിഹൽ, തക്കലക്കോട്ട, ഉത്നൂർ തുടങ്ങിയവ ഇന്ത്യയിലെ നവീനശിലായുഗ സൈറ്റുകളാണ്.
ശിലാ - താമ്രയുഗം
നവീന ശിലായുഗത്തിന്റെ അവസാനത്തോടെ ലോഹങ്ങൾ കണ്ടുപിടിക്കുകയും 'ലോഹയുഗം' ആരംഭിക്കുകയും ചെയ്തു. ആദ്യമായി കണ്ടുപിടിച്ച ലോഹം ചെമ്പ് ആയിരുന്നു. ചെമ്പിന്റെ ഉപയോഗം മനുഷ്യർ ആരംഭിച്ചുവെങ്കിലും ശിലകൾകൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. അതിനാൽ, ശിലകൾകൊണ്ടും ചെമ്പുകൊണ്ടുമുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ ശിലാ - താമ്രയുഗം എന്നുവിളിക്കുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് ഇതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായി വൻ ഗ്രാമങ്ങൾ സ്ഥാപിച്ചത് ഈ യുഗത്തിലെ മനുഷ്യരാണ്. ശിലാ - താമ്രയുഗത്തിൽ സാങ്കേതികവിദ്യ ഏറെ പുരോഗതി പ്രാപിച്ചിരുന്നു. ലോഹവിദ്യ അവർക്കു സുപരിചിതമായിരുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റം പ്രത്യേക തൊഴിലുകളിൽ ഏർപ്പെടാൻ ജനങ്ങളെ സഹായിച്ചു. ശിലാ - താമ്രയുഗത്തിലെ മനുഷ്യർക്ക് എഴുത്തുവിദ്യ വശമില്ലായിരുന്നു.
വെങ്കല യുഗം
ചെമ്പിനോടുകൂടി ഈയമോ നാകമോ ചേർത്ത് കാഠിന്യമുള്ള വെങ്കലം ഉണ്ടാക്കാനുള്ള വിദ്യ കണ്ടെത്തി. ക്രമേണ മനുഷ്യർ വെങ്കലം ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. വെങ്കലത്തിന്റെ ഉപയോഗം വർദ്ധിച്ചപ്പോൾ ആ കാലഘട്ടം വെങ്കലയുഗം എന്നറിയപ്പെടാൻ തുടങ്ങി.
പ്രാചീന ഇന്ത്യാ ചരിത്രം
സിന്ധു നദീതട സംസ്കാരം (BC 3000-BC 1500)
സിന്ധുനദീതടത്തുനിന്നും വികസിച്ചതിനാൽ ഈ സംസ്കാരത്തെ സിന്ധുനദീതട സംസ്‌കാരം എന്നു വിളിക്കുന്നു. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ സംസ്കാരങ്ങളിലൊന്നായിരുന്ന ഇത് ഹാരപ്പൻ സംസ്‌കാരമെന്നും അറിയപ്പെടുന്നു. ആര്യന്മാരുടെ ആഗമനഫലമായോ പ്രകൃതിക്ഷോഭത്താലോ ആണ് സിന്ധുനാഗരികത പൊലിഞ്ഞത്. ഇഷ്ടിക ഹാരപ്പൻ ജനതയുടെ ഒരു പ്രധാന നിര്‍മ്മാണവസ്തുവായിരുന്നു. പശുപതി, മാതൃദേവത, കാള എന്നിവ ഹാരപ്പൻ ജനതയുടെ പ്രധാന ആരാധനാമൂര്‍ത്തികളായിരുന്നു. സിന്ധു നദീതട ജനത ഇണക്കിവളര്‍ത്തിയിരുന്ന മൃഗമായിരുന്നു നായ. 'മെലുഹ' എന്നായിരുന്നു സുമേറിയൻ ജനത, സിന്ധുതട ജനതയെ വിളിച്ചുപോന്നിരുന്നത്. ഹാരപ്പൻ സംസ്‌കാരത്തിലെ പ്രധാന ഭക്ഷണധാന്യങ്ങൾ ഗോതമ്പ്, ബാര്‍ളി എന്നിവയാണ്. ഹാരപ്പൻ ജനതയുടെ പ്രധാന കച്ചവട കേന്ദ്രം ലോദലാണ്. ഇരുമ്പ്, കുതിര എന്നിവ സൈന്ധവ ജനതയ്ക്ക് അജ്ഞാതമായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനുശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പൻ നഗരം പഞ്ചാബിലെ രൂപാറാണ്. ആദ്യമായി പരുത്തികൃഷി ചെയ്തത് ഹാരപ്പൻ ജനതയാണ്.
വേദകാലഘട്ടം (BC 1500-1000)
ഹാരപ്പൻ സംസ്കാരത്തിനുശേഷം ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഉയർന്നുവന്ന സംസ്കാരമാണ് വേദ സംസ്കാരം. ഉദ്ദേശം ബി.സി 1500 ൽ വടക്കു-പടിഞ്ഞാറൻ പർവ്വതനിരകൾ കടന്ന് ഇന്ത്യയിലേക്കു കുടിയേറിയ ആര്യന്മാരാണ് വേദ സംസ്കാരത്തിന്റെ സ്രഷ്ടാക്കൾ. ആര്യന്മാരുടെ കാലഘട്ടം വേദ കാലഘട്ടം എന്നറിയപ്പെടുന്നു. ആദ്യകാല വേദ കാലഘട്ടം (ബി.സി. 1500 മുതൽ ബി.സി. 1000 വരെ) എന്നും പിൽക്കാല വേദ കാലഘട്ടം (ബി.സി. 1000 മുതൽ ബി.സി. 600 വരെ) എന്നും ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. ആര്യൻ എന്ന വാക്കിന്റെ അർത്ഥം യോദ്ധാവ്, അറിവുള്ളവൻ, മാന്യൻ എന്നാണ്. അവരുടെ പ്രധാന കൃഷികൾ ഗോതമ്പ്, ബാർലി എന്നിവയാണ്.
ബുദ്ധമതം
ബി.സി 563ൽ ശാക്യവംശനേതാവും കപിലവസ്തുവിലെ ഭരണാധികാരിയുമായിരുന്ന ശുദ്ധോധനന്റേയും മായാദേവിയുടെയും പുത്രനായി സര്‍വ്വവിധ സൗഭാഗ്യങ്ങളോടെയുമാണ് സിദ്ധാര്‍ത്ഥൻ പിറന്നത്. ശാക്യ വംശത്തിൽ ജനിച്ചതിനാൽ ശാക്യമുനി എന്നും അറിയപ്പെട്ടു. എന്നാൽ സിദ്ധാര്‍ത്ഥനാകട്ടെ ബാല്യം മുതലേ സുഖഭോഗങ്ങളിൽ തത്പരനായിരുന്നില്ല. സദാ ചിന്താമൂകനായിരുന്ന സിദ്ധാര്‍ത്ഥൻ വീട് ഉപേഷിക്കുമെന്നു ഭയന്ന പിതാവ് അദ്ദേഹത്തെ പതിനെട്ടാമത്തെ വയസ്സിൽ യശോദരയുമായുള്ള വിവാഹം നടത്തി. ഒരിക്കൽ വഴിയിലൂടെ നടന്നു പോകവെ കണ്ട കാഴ്ചകൾ സിദ്ധാര്‍ത്ഥനെ ദുഃഖാകുലനാക്കി. അതിനുശേഷം മൂകനായിരുന്ന സിദ്ധാര്‍ത്ഥൻ ഒരു രാത്രിയിൽ എല്ലാ സുഖഭോഗങ്ങളും ഭാര്യയേയും മകനേയും ഉപേക്ഷിച്ചിറങ്ങി. പരമമായ സത്യം കണ്ടെത്താനായി സിദ്ധാര്‍ത്ഥൻ കഠിനമായ ധ്യാനത്തിൽ മുഴുകി. ഗയയിലെ ഒരു പൈപ്പൽ മരത്തിന്റെ ചുവട്ടിൽ ധ്യാനനിമഗ്നായിരിക്കെ അദ്ദേഹത്തിനു ജ്ഞാനോദയം ഉണ്ടായി. അങ്ങനെ സിദ്ധാര്‍ത്ഥൻ ബുദ്ധനായി മാറി. ജ്ഞാനോദയത്തിനുശേഷം ബുദ്ധന്റെ ആദ്യപ്രബോധനം വാരണാസിക്കടുത്തുളള സാരനാഥിലായിരുന്നു. സാധാരണക്കാരുടെ ഭാഷയായ “അര്‍ധമഗധി'യിലായിരുന്നു ബുദ്ധന്റെ പ്രഭാഷണം. അക്കാലത്ത് നിലനിന്നിരുന്ന മതപരവും സാമൂഹികവുമായ ദുരാചാരങ്ങളേയും ഹിന്ദുസമുദായത്തിലെ ജാതി വ്യവസ്ഥയേയും അദ്ദേഹം കഠിനമായി എതിര്‍ത്തു. മനുഷ്യന്റെ സകല കഷ്ടപാടുകള്‍ക്കും കാരണം ആശയാണെന്നും ആശ ഉപേക്ഷിച്ചാൽ മാത്രമേ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ എന്നും വിശ്വസിച്ച അദ്ദേഹം പരിഹാരമായി അഷ്ടാംഗമാര്‍ഗ്ഗങ്ങൾ നിര്‍ദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ബുദ്ധമതം രാജ്യം മുഴുവൻ പ്രചരിപ്പിക്കുവാൻ കഴിഞ്ഞു. അഷ്ടാംഗമാര്‍ഗ്ഗത്തിൽ അധിഷ്ഠിതമായ തത്ത്വമാണ് ബുദ്ധമതത്തിന്റേത്. ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് ബുദ്ധം, ധര്‍മ്മം, സംഘം. ബുദ്ധൻ എല്ലാം ത്യജിച്ച് കൊട്ടാരം വിട്ടിറങ്ങുകയും, സന്ന്യാസം സ്വീകരിക്കുകയും ചെയ്ത സംഭവത്തിനെ “മഹാപരിത്യാഗം' എന്നു പറയുന്നു. ബുദ്ധന്റെ മരണം “പരിനിര്‍വ്വാണം' എന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതഗ്രന്ഥങ്ങളാണ് “ത്രിപിടകം".
ബുദ്ധമതത്തിന്റെ തത്ത്വങ്ങൾ
ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു മതസിദ്ധാന്തമാണ് ബുദ്ധൻ മുന്നോട്ടുവെച്ചത്. ഇഹലോക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തത്ത്വങ്ങളായിരുന്നു അവ. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ 'ആര്യസത്യ' (നാലു ആര്യ സത്യങ്ങൾ) എന്ന പേരിലറിയപ്പെടുന്നു. അവ താഴെ പറയുന്നവയാണ്.
(1) ജീവിതം ദുഃഖമയമാണ്
(2) ആഗ്രഹങ്ങളാണ് ദുഃഖത്തിനു കാരണം
(3) ആഗ്രഹങ്ങളെ കീഴ്‌പ്പെടുത്തി ദുഃഖം ഇല്ലാതാക്കാം.
(4) ദുഃഖനിവാരണത്തിന് അഷ്‌ടാംഗമാർഗ്ഗം സ്വീകരിക്കണം
ശരിയായ വീക്ഷണം, ശരിയായ തീരുമാനം, ശരിയായ വാക്ക്, ശരിയായ ജീവിതമാർഗ്ഗം, ശരിയായ പ്രവൃത്തി, ശരിയായ പരിശ്രമം, ശരിയായ സ്മരണ, ശരിയായ ധ്യാനം എന്നിവയാണ് ദുഃഖനിവാരണത്തിന് ബുദ്ധൻ നിർദ്ദേശിച്ച അഷ്‌ടാംഗമാർഗ്ഗങ്ങൾ. ഇവ മോക്ഷ (നിർവ്വാണം) മാർഗ്ഗമായി ശുപാർശ ചെയ്യപ്പെട്ടു. അഷ്ടാംഗമാർഗ്ഗം ഒരു മധ്യമാർഗ്ഗമായിരുന്നു. കാരണം കഠിനമായ തപോനിഷ്ഠകൾക്കും അമിതമായ സുഖഭോഗങ്ങൾക്കും ഇടയിലുള്ള ഒരു മാർഗ്ഗമായിരുന്നു അത്. ബുദ്ധൻ കർമ്മസിദ്ധാന്തത്തിൽ വിശ്വസിച്ചു. കർമ്മമാണ് മനുഷ്യന്റെ വിധി നിർണ്ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ മോക്ഷസിദ്ധിക്കായി ശുദ്ധമായ ജീവിതം നയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബുദ്ധമതത്തിന്റെ മറ്റൊരു അടിസ്ഥാന തത്ത്വമാണ് അഹിംസ. ജീവനുള്ള ഒന്നിനേയും ഉപദ്രവിക്കുകയോ വധിക്കുകയോ ചെയ്യരുതെന്ന് ബുദ്ധൻ ഉപദേശിച്ചു. ദൈവസങ്കല്‌പത്തെ ബുദ്ധൻ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ല. ജൈനാചാര്യർ ചെയ്‌തതുപോലെ ബുദ്ധനും തന്റെ അനുയായികൾക്കായി ഒരു പെരുമാറ്റ സംഹിത തയ്യാറാക്കി. അതിൽ അഞ്ചു കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട് : (1) മറ്റുള്ളവരുടെ സ്വത്ത് ആഗ്രഹിക്കരുത് (2) ഹിംസിക്കരുത് (3) ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് (4) കള്ളം പറയരുത് (5) വ്യഭിചരിക്കരുത്.
ബുദ്ധമതം ഉദാരവും ജനാധിപത്യപരവുമായിരുന്നു. സമത്വത്തിന് അത് ഊന്നൽ നൽകി. സംഘത്തിൽ സ്ത്രീകൾക്കു പ്രവേശനം നൽകിയത് സമത്വം നടപ്പാക്കാനുള്ള പരിശ്രമമായിരുന്നു. സമത്വ സങ്കൽപത്തെ തകർക്കുന്ന വർണ്ണ സമ്പ്രദായത്തേയും ബുദ്ധൻ നിശിതമായെതിർത്തു. സത്യം, നീതി, അനുസരണ, ദാനധർമ്മം, ദയ തുടങ്ങിയ ധാർമ്മിക ഗുണങ്ങളെ ആധാരമാക്കിയുള്ള ഒരു ദർശനമാണ് ബുദ്ധമതം മുന്നോട്ടുവെച്ചത്.
ബുദ്ധമത സമ്മേളനങ്ങൾ
ബുദ്ധമത ഉപദേശങ്ങളുടെ ആശയങ്ങളും തത്ത്വചിന്തയും സ്ഥാപനവൽക്കരിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി നാല് പ്രധാന ബുദ്ധമത കൗൺസിലുകൾ സംഘടിപ്പിച്ചിരുന്നു. ആദ്യത്തേത് ബിസി 483-ൽ മഗധയുടെ കീഴിലുള്ള ഹര്യങ്ക രാജവംശത്തിലെ രാജാവ് അജാതശത്രുവിന്‍റെ രക്ഷാകർതൃത്വത്തിൽ നടന്നു. മഹാകാസ്സപ്പ അതിന്റെ പ്രസിഡന്റും. ബീഹാറിലെ രാജഗൃഹമായിരുന്നു വേദി. രണ്ടാമത്തെ ബുദ്ധമത കൗൺസിൽ ബിസി 383-ൽ ശിശുനാഗ രാജവംശത്തിലെ രാജാവായ കലാശോകന്റെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. സഭാകമി അതിന്റെ പ്രസിഡന്റും. ബീഹാറിലെ വൈശാലിയായിരുന്നു വേദി. മൂന്നാമത്തെ ബുദ്ധമത കൗൺസിൽ ബിസി 250-ൽ മൗര്യ രാജവംശത്തിലെ രാജാവായ അശോകന്റെ രക്ഷാകർതൃത്വത്തിൽ നടന്നു. മൊഗാലിപുത്ര ടിസ്സ അതിന്റെ പ്രസിഡന്റും. പട്നയിലെ പാടലീപുത്രയായിരുന്നു വേദി. നാലാമത്തെ ബുദ്ധമത കൗൺസിൽ എഡി 72-ൽ കനിഷ്ക രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടന്നു. വസുമിത്രന്‍ അതിന്റെ പ്രസിഡന്റും. കാശ്മീരായിരുന്നു വേദി. സമകാലിക കാലഘട്ടത്തിൽ രണ്ട് ബുദ്ധമത കൗൺസിലുകൾ (അഞ്ചാമത്തെയും ആറാമത്തെയും) സംഘടിപ്പിക്കപ്പെട്ടു. ബുദ്ധന്റെ തത്ത്വങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനുമായി രണ്ട് കൗൺസിലുകൾ AD 1871 ലും AD 1954 ലും ബർമ്മയിൽ (മ്യാൻമർ) നടന്നു.
ജൈനമതം
ബി.സി ആറാം നൂറ്റാണ്ടിൽ ഉയർന്നുവന്ന പുതിയ മതങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ജൈനമതം. ജൈന പാരമ്പര്യമനുസരിച്ച് വർദ്ധമാന മഹാവീരൻ ജൈനമതത്തിന്റെ സ്ഥാപകനല്ല. ജൈനമതത്തിന് 24 തീർത്ഥങ്കരന്മാർ അഥവാ പ്രബോധകർ ഉണ്ടെന്നാണ് ജൈനരുടെ വിശ്വാസം. റിഷഭദേവനാണ് ആദ്യത്തെ തീർത്ഥങ്കരൻ. എങ്കിലും ആദ്യത്തെ 22 തീർത്ഥങ്കരന്മാരെക്കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരനായ പാർശ്വനാഥനും ഇരുപതിനാലാമത്തേയും അവസാനത്തെയും തീർത്ഥങ്കരനായ വർദ്ധമാന മഹാവീരനും ചരിത്ര പുരുഷന്മാരായിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാർശ്വനാഥനാണ് ജൈനമതത്ത്വങ്ങൾ ആവിഷ്കരിച്ചത്. ജൈനമതത്തിന്റെ നാലു അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം രൂപപ്പെടുത്തിയതായിരുന്നു. അവ താഴെ പറയുന്നവയാണ്.
• ഹിംസിക്കരുത് (അഹിംസ)
• മറ്റുള്ളവരുടെ സ്വത്ത് അപഹരിക്കരുത് (അപരിഗ്രഹം)
• സ്വത്ത് സമ്പാദിക്കരുത് (അസ്തേയം)
• കള്ളം പറയരുത് (സത്യം)
ഇവയോട് 'ബ്രഹ്മചര്യം' എന്ന തത്ത്വം കൂടിചേർത്തുകൊണ്ടാണ് മഹാവീരൻ ജൈനമതത്തിന്റെ 'അഞ്ചു തത്ത്വങ്ങൾക്ക്' രൂപം നൽകിയത്. ജൈനമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ രൂപപ്പെടുത്തിയ പാർശ്വനാഥനെയാണ് പലരും ജൈനമത സ്ഥാപകനായി കാണുന്നത്.
ജൈനമത തത്ത്വങ്ങൾ
അഹിംസ, അപരിഗ്രഹം, അസ്തേയം, സത്യം, ബ്രഹ്മചര്യം എന്നിവയാണ് ജൈനമതത്തിന്റെ അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ. ഇതിൽ ആദ്യത്തെ നാല് തത്ത്വങ്ങൾ പാർശ്വനാഥന്റെതും അഞ്ചാമത്തേത്
മഹാവീരൻ കൂടിച്ചേർത്തതുമാണ്. ജൈനമതത്തിന്റെ മറ്റു പ്രധാന തത്ത്വങ്ങൾ താഴെ പറയുന്നയാണ്.
• വൈദിക കർമ്മങ്ങൾ നിഷ്‌ഫലമാണ്.
• ദൈവം മിഥ്യയാണ്. അതിനാൽ ആരാധനകൊണ്ടും പൂജാദി കർമ്മങ്ങൾ കൊണ്ടും ഒരു പ്രയോജനവുമില്ല.
• ജനനം, മരണം, ദുഃഖം, യാതന എന്നിവയുടെ മൂലകാരണം കർമ്മമാണ്. ജനിമൃതികളിൽനിന്നും യാതനകളിൽനിന്നുമുള്ള മോചനമാണ് നിർവ്വാണം (മോക്ഷം). മോക്ഷം കിട്ടണമെങ്കിൽ കർമ്മം വിശുദ്ധമാകണം.
• 'ത്രിരത്നങ്ങൾ' അനുഷ്ഠിച്ചുകൊണ്ട് കർമ്മം ശുദ്ധമാക്കാം. ശരിയായ ജ്ഞാനം, ശരിയായ വിശ്വാസം, ശരിയായ പെരുമാറ്റം എന്നിവയാണ് ത്രിരത്നങ്ങൾ.
• സന്യാസം, സ്വയം പീഡനം, നിരാഹാരത്തിലൂടെയുള്ള മരണം എന്നീ മാർഗ്ഗങ്ങളിലൂടേയും മോക്ഷം പ്രാപിക്കാം.
ജനപദങ്ങൾ
ഉത്തര വൈദിക കാലത്ത് ഗോത്ര രാഷ്ട്രീയ ഘടന തകരുകയും ഭൂപരമായ അതിർത്തികളോടുകൂടിയ രാഷ്ട്രം അഥവാ ജനപദം നിലവിൽ വരികയും ചെയ്തു. ബി.സി.ആറാം നൂറ്റാണ്ടോടെ 'രാഷ്ട്ര'മെന്ന ആശയം കൂടുതൽ കരുത്താർജ്ജിച്ചു. പുതിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ ഒട്ടേറെ രാഷ്ട്രങ്ങൾ ഇക്കാലത്ത് ഉദയംചെയ്തു. ഈ രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് പല കാരണങ്ങളുമുണ്ടായിരുന്നു.
• ഇടയ സമ്പദ് വ്യവസ്ഥയിൽനിന്ന് കൃഷിയിലേക്കുള്ള മാറ്റമാണ് രാഷ്ട്രരൂപീകരണത്തിനു വഴിയൊരുക്കിയ ഒരു പ്രധാന ഘടകം. കൃഷി ജനങ്ങളുടെ മുഖ്യ തൊഴിലായി മാറിയതോടെ ഒരിടത്ത് സ്ഥിരമായി താമസിക്കാൻ ജനങ്ങൾ നിർബന്ധിതരായി. ജനങ്ങൾ അധിവസിച്ച പ്രദേശം ജനപദങ്ങൾ എന്നറിയപ്പെട്ടു. ജനങ്ങൾ കാലുകുത്തിയ പ്രദേശം എന്നാണ് ജനപദം എന്ന വാക്കിന്റെ അർത്ഥം.
• രാഷ്ട്രരൂപീകരണത്തെ സഹായിച്ച ഏറ്റവും പ്രധാന ഘടകം ഇരുമ്പിന്റെ ഉപയോഗമാണ്. ബി.സി ആറാം നൂറ്റാണ്ടുമുതൽ ഇരുമ്പിന്റെ ഉപയോഗം വ്യാപകമായി തുടങ്ങിയിരുന്നു. ഇരുമ്പായുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിക്കാനും ഭൂമി കൃഷിക്കായി ഉഴുതുമറിക്കാനും സാധിച്ചു. തങ്ങൾക്കാവശ്യമുള്ളതിനേക്കാൾ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിക്കുന്നതിന് പുതിയ കാർഷിക ഉപകരണങ്ങളും ആയുധങ്ങളും കൃഷിക്കാരെ സഹായിച്ചു. അധികമുള്ള ഉത്പന്നങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജാക്കന്മാർ കർഷകരിൽനിന്ന് ശേഖരിച്ചു. മിച്ചോല്പന്നങ്ങൾ അക്കാലത്ത് ഉയർന്നുവന്ന പട്ടണങ്ങളിൽ വിൽക്കാനും സാധിച്ചു. കാർഷികരംഗത്തെ മിച്ചോല്പപാദനം കൈത്തൊഴിലുകളുടെ വികാസത്തിനും വഴിയൊരുക്കി. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കപ്പെട്ടതോടെ യോദ്ധാക്കളുടെ വർഗ്ഗം ശക്തിപ്രാപിച്ചു.
• നഗരവൽക്കരണവും രാഷ്ട്രരൂപീകരണത്തെ സഹായിക്കുകയുണ്ടായി. കാർഷികരംഗത്ത് മിച്ചോല്പാദനമുണ്ടായതോടെ അനേകം കൈത്തൊഴിലുകൾ വികാസം പ്രാപിച്ചുവെന്ന് സൂചിപ്പിച്ചുവല്ലോ. കരകൗശല ഉത്പന്നങ്ങൾ ഭക്ഷ്യോത്പന്നങ്ങളുമായി കൈമാറ്റം ചെയ്യപ്പെട്ടു. ഇവ കൈമാറ്റം ചെയ്യുന്നതിനുള്ള പൊതുകേന്ദ്രങ്ങളും ക്രമേണ ഉയർന്നുവന്നു. കച്ചവടക്കാരും കൈതൊഴിൽക്കാരും സുസ്ഥിരമായ രാഷ്ട്രങ്ങളെ സ്വാഗതം ചെയ്തു. ജനങ്ങൾ ഗോത്രങ്ങളേക്കാൾ തങ്ങൾ അധിവസിക്കുന്ന രാഷ്ട്രങ്ങളോട് അഥവാ ജനപദങ്ങളോട് കൂടുതൽ കൂറുപുലർത്തുവാൻ തുടങ്ങി.
മഹാജനപദങ്ങൾ
ബി.സി.ആറാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ അനേകം സ്വാതന്ത്രരാജ്യങ്ങൾ ഉയർന്നുവന്നു. ഇക്കൂട്ടത്തിൽ 'മഹാജനപദങ്ങൾ' എന്നു വിളിച്ചിരുന്ന 16 വലിയ രാഷ്ട്രങ്ങൾ ഉണ്ടായിരുന്നു. ജനപദങ്ങൾ ഭൂമിശാസ്ത്രപരമായി വികസിച്ചാണ് മഹാജനപദങ്ങൾ രൂപംകൊണ്ടത്. ബുദ്ധമത ഗ്രന്ഥങ്ങളിൽ (അംഗുത്തരനികായ, ത്രിപിടിക) മഹാജനപദങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. 16 മഹാജനപദങ്ങളും അവയുടെ തലസ്ഥാനങ്ങളും താഴെ പറയുന്നവയാണ്.
1. അംഗ - ചമ്പ
2. മഗധം - രാജ്ഗൃഹം (ഗിരിവ്രാജ)/പാടലീപുത്ര
3. കാശി - വാരണസി
4. വത്സം - കൗശാംബി
5. കോസലം - ശ്രാവസ്തി
6. ശൂരസേനം - മഥുര
7. പാഞ്ചാലം - കാമ്പില്യ
8. കുരു - ഇന്ദ്രപ്രസ്ഥം
9. മത്സ്യം - വിരാട് നഗരം
10. ചേദി - സൂക്തിമതി
11. അവന്തി - ഉജ്ജയിൻ/മാഹിഷ്മതി
12. ഗാന്ധാരം - തക്ഷശില
13. കാംബോജം - രാജപുരരം
14. അശ്മകം അഥവാ അസ്സക - പൊക്കാലി
15. വൃജി അഥവാ വജ്ജി - വൈശാലി
16. മല്ലം - കുശിനഗരം
മഹാജനപദങ്ങളിൽ ഏകീകൃതമായ ഭരണവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം രാജ്യങ്ങളിലും രാജവാഴ്ചയാണ് നിലനിന്നിരുന്നത്. എന്നാൽ ചില രാഷ്ട്രങ്ങളിൽ പ്രജായത്ത ഭരണങ്ങളാണ് (റിപ്പബ്ലിക്കുകൾ) ഉണ്ടായിരുന്നത്. പലപ്പോഴും ഈ രാഷ്ട്രങ്ങൾ തമ്മിൽ രാഷ്ട്രീയാധിപത്യത്തിനായി പോരാടി. ബി.സി ആറാം നൂറ്റാണ്ടുമുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയചരിത്രം ജനപഥങ്ങൾ തമ്മിൽ മേധാവിത്വത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമാണ്. മഗധം, കോസലം, അവന്തി, വത്സം എന്നിവയായിരുന്നു ഈ പോരാട്ടത്തിൽ അന്തിമവിജയം കൈവരിച്ചത്. അവയിൽ ഇന്ത്യയിലെ ഒരു സാമ്രാജ്യശക്തിയായി മഗധം വളർന്നുവന്നു.
മഗധൻ രാജവംശം (BC 600 - BC 321)
ശ്രീബുദ്ധന്റെ കാലത്തെ പ്രബലരാജ്യം കോസലമായിരുന്നു. അയോധ്യയും സാകേതവും കോസലത്തിന്റെ രണ്ട് നഗരങ്ങളായിരുന്നു. കോസലം ഒടുവിൽ മഗധയുടെ കീഴിലായി. മഗധയുടെ തലസ്ഥാനം ആദ്യം ഗിരിവ്രജവും പിന്നീട് രാജഗൃഹവും ശേഷം പാടലീപുത്രവുമായി. മഹത്തായ രാജവംശങ്ങളിൽ ഒന്നായ മഗധ, ഹര്യങ്ക രാജവംശത്തിന് കീഴിൽ ഒരു പ്രധാന ശക്തിയായി ഉയർന്നുവന്നു. പ്രദ്യോത, ബൃഹദ്രഥ രാജവംശങ്ങൾക്ക് ശേഷം മഗധയിലെ മൂന്നാമത്തെ ഭരണ രാജവംശമായിരുന്നു ഹര്യങ്ക രാജവംശം. ഈ രാജവംശത്തിലെ ബിംബിസാരൻ, അജാതശത്രു, ഉദയിൻ എന്നിവർ മഗധയെ രാഷ്ട്രീയ പ്രാധാന്യത്തിലേക്ക് ഉയർത്തി.
ബിംബിസാരൻ (BC 544 - 492)
ബിംബിസാരൻ ബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായിരുന്നു. മഗധയുടെ മേൽ തന്റെ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹം എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. വിവാഹ ബന്ധങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ബിംബിസാരൻ തന്റെ രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ശക്തമായ ഒരു സൈന്യത്തെ അദ്ദേഹം നിലനിർത്തി. മഗധയുടെ ഏറ്റവും വലിയ ശത്രുക്കൾ കോസലവും അവന്തിയുമായിരുന്നു. ബിംബിസാരൻ ഈ രണ്ട് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ മഗധയുടെ സഖ്യകക്ഷികളാക്കുകയും ചെയ്തു. അംഗരാജ്യത്തിനെതിരെ പോരാടി ബിംബിസാരൻ തന്റെ സാമ്രാജ്യത്തിന്റെ വികാസം ആരംഭിച്ചു. തുടർച്ചയായ യുദ്ധങ്ങളിലൂടെ അദ്ദേഹം നിരവധി അയൽ രാജ്യങ്ങളെ കീഴടക്കി. മഗധയുടെ ആദ്യ തലസ്ഥാനം രാജഗൃഹമായിരുന്നു. ബിംബിസാരൻ 52 വർഷം രാജ്യം ഭരിച്ചു. അജാതശത്രു അദ്ദേഹത്തിന്റെ പിൻഗാമിയായി.
അജാതശത്രു (BC 492 - 460)
ബിംബിസാരന്റെ മകനായ അജാതശത്രു, തന്റെ പിതാവിനെ വധിച്ചുകൊണ്ട് അധികാരം പിടിച്ചെടുത്തു. അജാതശത്രുവും തന്റെ പിതാവിന്റെ സാമ്രാജ്യ വികാസ നയം പിന്തുടർന്നു. നിരന്തരമായ ആക്രമണങ്ങളിലൂടെ അദ്ദേഹം മഗധ സാമ്രാജ്യത്തിന് അടിത്തറയിട്ടു. അധികാരത്തിൽ വന്നയുടനെ, അജാതശത്രു കോസലയുമായി ഒരു നീണ്ട യുദ്ധത്തിൽ ഏർപ്പെട്ടു. ഒടുവിൽ, അദ്ദേഹം കോസല രാജാവിനെ പരാജയപ്പെടുത്തി ആ രാജ്യം മഗധയോട് കൂട്ടിച്ചേർത്തു. കാശിയും അദ്ദേഹം പിടിച്ചെടുത്തു. അജാതശത്രുവിന്‍റെ അടുത്ത ലക്ഷ്യം വജ്ജി ആയിരുന്നു. പതിനാറ് വർഷത്തെ നീണ്ട പോരാട്ടത്തിന് ശേഷം, അദ്ദേഹത്തിന് വജ്ജി പിടിച്ചെടുക്കാൻ കഴിഞ്ഞു. ഇതോടെ, കിഴക്കൻ ഇന്ത്യയിൽ മഗധയ്ക്ക് ആധിപത്യം സ്ഥാപിച്ചു. അജാതശത്രു ബുദ്ധമതത്തിൽ വിശ്വസിച്ചു. അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിൽ, രാജഗൃഹത്തിനടുത്ത് ആദ്യത്തെ ബുദ്ധമത സമിതി വിളിച്ചുകൂട്ടി. ബുദ്ധനും മഹാവീരനും സമാധിയായത് അജാതശത്രുവിന്റെ കാലത്താണെന്ന് കരുതപ്പെടുന്നു.
ഉദയിൻ (BC 460 - 444)
ബിസി 460-ൽ അജാതശത്രുവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൻ ഉദയിൻ രാജാവായി. അദ്ദേഹം ഒരു ജൈനമതക്കാരനായിരുന്നു. ഗംഗാ-പുത്ര നദികളുടെ സംഗമസ്ഥാനത്ത് 'കുസുമപുരം' എന്നൊരു നഗരവും പാടലീഗ്രാമത്തിൽ ഒരു കോട്ടയും അദ്ദേഹം നിർമ്മിച്ചു. പാടലീഗ്രാമം പിന്നീട് പാടലീപുത്രമായി മാറി.
ശിശുനാഗ രാജവംശം
ബിസി 413-ൽ, ബനാറസിലെ വൈസ്രോയി ആയിരുന്ന ശിശുനാഗൻ അവസാനത്തെ ഹര്യങ്ക രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ഒടുവിൽ മഗധയുടെ ശത്രുവായ അവന്തിയെ പരാജയപ്പെടുത്തിയത് ശിശുനാഗനായിരുന്നു. അദ്ദേഹം മഗധയുടെ അധികാരം ഏതാണ്ട് പശ്ചിമ ഇന്ത്യ വരെ വ്യാപിപ്പിച്ചു. ശിശുനാഗന്റെ മകൻ കലാശോകന്റെ ഭരണകാലത്താണ് രണ്ടാം ബുദ്ധമത സമിതി നടന്നത് (വൈശാലിയിൽ). ശിശുനാഗ രാജവംശം അരനൂറ്റാണ്ട് മഗധ ഭരിച്ചു. ഒടുവിൽ, ശിശുനാഗരെ പുറത്താക്കിയ ശേഷം നന്ദന്മാർ അധികാരത്തിൽ വന്നു.
നന്ദ രാജവംശം
ശിശുനാഗ രാജവംശത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിൽ വന്ന നന്ദന്മാർ മഗധയിലെ ഏറ്റവും ശക്തരായ ഭരണാധികാരികളായിരുന്നു. മഹാപദ്മാനന്ദനായിരുന്നു നന്ദ രാജവംശത്തിന്റെ സ്ഥാപകൻ. നന്ദ രാജവംശം സ്ഥാപിച്ചത് ഉഗ്രസേനനാണെന്നും ഒരു അഭിപ്രായമുണ്ട്. ഉത്തരേന്ത്യയിൽ ഭരിച്ചിരുന്ന എണ്ണമറ്റ ക്ഷത്രിയേതര രാജവംശങ്ങളിൽ ആദ്യത്തേതാണ് നന്ദ രാജവംശം. നന്ദ രാജവംശത്തിന്റെ സ്ഥാപകനായ മഹാപത്മാനന്ദൻ ഒരു ശൂദ്ര സ്ത്രീയുടെ മകനായിരുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. അദ്ദേഹം ഒരു ക്ഷുരകന്റെ മകനായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. എന്തായാലും, അദ്ദേഹം ഒരു ക്ഷത്രിയൻ ആയിരുന്നില്ല. നന്ദ രാജവംശത്തിന്റെ കാലത്ത് മഗധ ഒരു സാമ്രാജ്യമായി മാറി. മഹാപത്മാനന്ദനും അദ്ദേഹത്തിന്റെ പിൻഗാമികളും പാഞ്ചാലം, കാശി, കലിംഗ, അഷ്മാകം, കുരു, മല്ല തുടങ്ങിയ നിരവധി രാജ്യങ്ങൾ കീഴടക്കുകയും മഗധയുടെ അതിർത്തികൾ വികസിപ്പിക്കുകയും ചെയ്തു. സമകാലിക രാജാക്കന്മാരിൽ മിക്കവരെയും അവർ പരാജയപ്പെടുത്തി. നന്ദ രാജവംശത്തിന്റെ കാലത്ത് മഗധ ഏറ്റവും ശക്തമായ രാഷ്ട്രമായി മാറി. അതിനാൽ, നന്ദന്മാരെ പലപ്പോഴും ഇന്ത്യയിലെ 'ആദ്യത്തെ സാമ്രാജ്യ വാസ്തുശില്പികൾ' എന്ന് വിശേഷിപ്പിക്കാറുണ്ട്.
അലക്‌സാണ്ടറുടെ ആക്രമണം (BC 326)
മാസിഡോണിയയിലെ രാജാവായിരുന്നു അലക്‌സാണ്ടർ. ബി.സി.336ൽ മാസിഡോണിയയിൽ തന്റെ അധിപത്യമുറപ്പിച്ച ശേഷം അലക്‌സാണ്ടർ പേർഷ്യ ആക്രമിച്ചു. തുടർന്ന് ഈജിപ്തും ബാബിലോണിയയും സിറിയയും കീഴടക്കി. പിന്നീട് ബി.സി 327ൽ ഇന്ത്യയിലെത്തി. തക്ഷശിലയിലെ രാജാവായ അംഭി സ്വയം കീഴടങ്ങി. തുടർന്ന് നിരവധി പ്രാദേശിക രാജാക്കന്മാർ അലക്‌സാണ്ടറോട് പൊരുതാതെതന്നെ പരാജയം സമ്മതിച്ചു. എന്നാൽ ഝലം - ചിനാബ് നദികൾക്കിടയിലെ പ്രദേശത്തിന്റെ അധിപനായിരുന്ന പോറസ് (പുരുഷോത്തമൻ) അലക്‌സാണ്ടറെ നേരിട്ടെങ്കിലും പിടിച്ചുനിൽക്കാനായില്ല. പരാജിതനെങ്കിലും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുനൽകാൻ അലക്‌സാണ്ടർ തയ്യാറായി. ബി.സി 326 ഒക്ടോബറിൽ അലക്‌സാണ്ടർ ഇന്ത്യയിൽനിന്ന് മടക്കമാരംഭിച്ചു. അഫ്ഗാൻ വഴി പേർഷ്യയിലേക്കുള്ള യാത്രയിൽ സംഘത്തിന് ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നു. ബി.സി 323ൽ ബാബിലോണിയയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
മൗര്യ സാമ്രാജ്യം (BC 321 – BC 185)
ബി.സി 321ൽ ചന്ദ്രഗുപ്ത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിച്ചു. വിദേശാക്രമണങ്ങളിൽ പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക് ചന്ദ്രഗുപ്തന്റെ ഭരണം ആശ്വാസമായി. ചന്ദ്രഗുപ്തന്റെ മകനായ ബിന്ദുസാരനാണ് ചന്ദ്രഗുപ്തനു ശേഷം അധികാരത്തിലേറിയത്. ഇദ്ദേഹം രാജ്യത്തെ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിലേക്ക് നയിച്ചു. ബിന്ദുസാരനു ശേഷം രാജാവായത് മകനായ അശോകനായിരുന്നു. അശോകനുശേഷം മൗര്യ സാമ്രാജ്യം തകർച്ചയുടെ വക്കിലെത്തി. ഒരു രാഷ്ട്രീയനയമെന്ന നിലയിൽ അശോകൻ സ്വീകരിച്ച അഹിംസയും ബുദ്ധമതതത്ത്വങ്ങളും മൗര്യന്മാരുടെ സൈനികവീര്യം ക്ഷയിക്കാനും രാജ്യത്ത് ശിഥിലീകരണ പ്രവർത്തനങ്ങൾ തലപൊക്കാനും കാരണമായി. ബി.സി 185ൽ അവസാനത്തെ മൗര്യരാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാനായകനായ പുഷ്യമിത്രൻ വധിച്ചു. തുടർന്ന് ബ്രാഹ്മണനായ പുഷ്യമിത്രൻ സ്ഥാപിച്ചതാണ് സുംഗവംശം. കൗടില്യന്റെ 'അർത്ഥശാസ്ത്രം', മെഗസ്തനീസിന്റെ 'ഇൻഡിക്ക', വിശാഖദത്തന്റെ 'മുദ്രാരാക്ഷസം', ബുദ്ധ-ജൈന ഗ്രന്ഥങ്ങൾ, അശോകന്റെ ശാസനങ്ങൾ എന്നിവയിൽ മൗര്യസാമ്രാജ്യത്തെക്കുറിച്ച് പരാമർശമുണ്ട്.
ചന്ദ്രഗുപ്തമൗര്യൻ (ബി.സി 321 - 298)
മൗര്യവംശത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്തമൗര്യനാണ്. ബി.സി 321ൽ തന്റെ ഉപദേശകനും വഴികാട്ടിയുമായ കൗടില്യൻ (ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്ന ബ്രാഹ്മണന്റെ സഹായത്തോടെ അദ്ദേഹം അവസാനത്തെ നന്ദരാജാവായിരുന്ന ധനനന്ദനെ സ്ഥാനഭ്രഷ്ടനാക്കി മൗര്യരാജവംശത്തിന്റെ ഭരണം സ്ഥാപിച്ചു. കേന്ദ്രീകൃത ഭരണത്തോടുകൂടിയ ഒരു സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് ചന്ദ്രഗുപ്തമൗര്യന്റെ ഭരണം അടിത്തറയിടുകയും ചെയ്തു. മൗര്യവംശ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ ഭരണത്തെക്കുറിച്ച് വിവരണങ്ങൾ നൽകുന്ന ഗ്രന്ഥമാണ് 'ഇൻഡിക്ക'. അദ്ദേഹത്തിന്റെ സദസ്സിലെ ഗ്രീക്ക് അംബാസഡറായിരുന്നു മെഗസ്തനീസ്. കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത് മൗര്യ സാമ്രാജ്യത്തിന്റെ ഭരണരീതി, രാഷ്ട്രമീമാംസ എന്നിവയാണ്. ചന്ദ്രഗുപ്ത മൗര്യൻ തന്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത് കർണാടകത്തിലെ ശ്രാവണബാലഗോളയിലാണ്.
ബിന്ദുസാരൻ (ബി.സി 298 - 273)
ചന്ദ്രഗുപ്തന്റെ മകനായ ബിന്ദുസാരൻ 'അമിത്രഘാതൻ' എന്നും അറിയപ്പെട്ടു. ഇദ്ദേഹം രാജ്യത്തെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് നയിച്ചു. സാമ്രാജ്യത്തിന്റെ അതിരുകൾ വികസിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. തക്ഷശിലയിലുണ്ടായ ഒരു കലാപത്തെ പുത്രനായ അശോകനെ വിട്ട് അദ്ദേഹം അടിച്ചമർത്തി. മൗര്യസാമ്രാജ്യത്തിന്റെ രാഷ്ട്രീയ ഭദ്രത കാത്തുസംരക്ഷിച്ചു എന്നതാണ് ബിന്ദുസാരന്റെ ഏറ്റവും വലിയ നേട്ടം. ബിന്ദുസാരനു ശേഷം രാജാവായത് മകനായ അശോകനായിരുന്നു.
അശോക ചക്രവർത്തി (ബി.സി 273 - 232)
ഭാരതചരിത്രത്തിലെ പ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളാണ് അശോകൻ. സമാധാനം നിലനിന്നിരുന്ന സമ്പന്നവും ശക്തവുമായ സാമ്രാജ്യമായിരുന്നു അശോകന്റേത്. എന്നാൽ മൗര്യാധിപത്യം സ്വീകരിക്കാത്ത 'കലിംഗം' അശോകന് തലവേദനയായി. ബി.സി.261ൽ അശോകൻ കലിംഗം ആക്രമിച്ചു. കലിംഗം സ്വന്തമാക്കിയ അശോകൻ അവശേഷിച്ച രാജബന്ധുക്കളെയെല്ലാം നാമാവശേഷമാക്കി. ഇതിൽ നിന്നും അശോകന് മാനസിക പരിവർത്തനമുണ്ടാക്കി. ശിഷ്ടജീവിതം ബുദ്ധമത പ്രചാരണത്തിനും ലോകസമാധാനത്തിനും വേണ്ടി അശോകൻ നീക്കിവെച്ചു. ബുദ്ധമത സന്ന്യാസിയായ ഉപഗുപ്തന്റെ പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്. 'ബുദ്ധമതത്തിലെ കോൺസ്റ്റന്റിയിൻ' എന്നാണ് ചരിത്രകാരന്മാർ അശോകനെ വിശേഷിപ്പിക്കുന്നത്. തന്റെ പുത്രനായ മഹേന്ദ്രനെയും പുത്രി സംഘമിത്രയെയും ബുദ്ധമതപ്രചാരണത്തിനായി സിലോണിലേക്കയച്ച അശോകൻ നേപ്പാളിലേക്ക് ചാന്ദ്രമതിയെ നിയോഗിച്ചു. തന്റെ ധർമതത്ത്വങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ശിലാശാസനങ്ങൾ സാമ്രാജ്യത്തിന്റെ പല ഭാഗത്തും സ്ഥാപിച്ചു. സ്വന്തം ജീവിതം ബുദ്ധമത തത്ത്വങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്തി. 'ദേവനാം പ്രിയ'. 'പ്രിയദർശി രാജ' എന്നീ പേരുകളിൽ അറിയപ്പെട്ട അശോകൻ ബുദ്ധമതത്തെ രാഷ്ട്രമതമായി ഉയർത്തുകയും പാടലീപുത്രത്തിൽ മൂന്നാം ബുദ്ധമത സമ്മേളനം നടത്തുകയും ചെയ്തു.
മൗര്യന്മാർക്കുശേഷം
മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്‌ക്കുശേഷം ഇന്ത്യ വീണ്ടും വൈദേശികാക്രമണങ്ങൾക്ക് സാക്ഷിയായി. ചന്ദ്രഗുപ്തമൗര്യൻ സ്ഥാപിച്ചെടുത്ത രാഷ്ട്രീയഐക്യം, മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയോടെ ഇല്ലാതായി. ഇത് വിദേശശക്തികളെ ക്ഷണിച്ചുവരുത്തി. ഇന്തോ ഗ്രീക്കുകാർ (ബാക്ട്രിയന്മാർ), ശകന്മാർ, പാർഥിയന്മാർ, കുശാനന്മാർ എന്നീ വിദേശികൾ വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. ഇതോടൊപ്പം ചെറുതും വലുതുമായ നിരവധി രാജ്യങ്ങൾ രൂപപ്പെടുകയും ചെയ്തു.
ശതവാഹന രാജവംശം (BC 230 – AD 224)
ഡക്കാനിൽ ആധിപത്യം സ്ഥാപിച്ച പ്രാചീന രാജവംശമാണ് ശതവാഹനന്മാർ. 'ആന്ധ്രജന്മാർ' എന്നും ഇവർ അറിയപ്പെടുന്നു. അശോകന്റെ സംസ്ഥാനങ്ങളിലൊന്നായിരുന്ന ആന്ധ്രാദേശം ആയിരുന്നു ഇവരുടെ ഭരണകേന്ദ്രം. അശോകന്റെ മരണശേഷം സിമുഖന്റെ നേതൃത്വത്തിൽ ഈ പ്രദേശം കൈക്കലാക്കുകയും 'ശ്രീകാകുളം' തലസ്ഥാനമാക്കി ശതവാഹനവംശം സ്ഥാപിക്കുകയും ചെയ്തു. ഈ വംശത്തിലെ ഇരുപത്തിമൂന്നാമത്തെ രാജാവായ ഗൗതമപുത്ര ശതകർണിയാണ് ഏറ്റവും പ്രബലനായ രാജാവ്. ഇദ്ദേഹം ശകന്മാരെയും യവനന്മാരെയും തോൽപ്പിച്ചു. മൂന്നു സമുദ്രങ്ങളെയും തൊട്ടുകിടക്കുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ ഉടമയായിത്തീർന്ന ഇദ്ദേഹം കാൽനൂറ്റാണ്ടോളം ഭരണം നടത്തി. എ.ഡി.130ൽ അന്തരിച്ചു. ശതകർണിയുടെ പിൻഗാമികൾ അശക്തരായിരുന്നു. എ.ഡി 225 ഓടെ ഈ രാജവംശം ഇല്ലാതായി. യജ്ഞശ്രീ ആയിരുന്നു അവസാനത്തെ രാജാവ്. ശതവാഹനന്മാരുടെ ഭരണം ഇന്ത്യാ ചരിത്രത്തിലെ പ്രധാന ഏടാണ്. പ്രാകൃത് ഭാഷയായിരുന്നു ഔദ്യോഗിക ഭാഷ. യവനന്മാരെ പോലെയുള്ള വൈദേശികർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയെ സംരക്ഷിച്ചത് ശതവാഹനന്മാരാണ്. അമരാവതി, ഗോളി, നാഗാർജുനകൊണ്ട എന്നിവിടങ്ങളിലെ സ്തംഭങ്ങൾ ശതവാഹനന്മാർ നിർമിച്ചതാണ്.
ഇന്തോ ഗ്രീക്ക് സാമ്രാജ്യം (BC 200 – AD 10)
ബി.സി. രണ്ടാം നൂറ്റാണ്ടുമുതൽ ഇന്ത്യയിലേക്ക് വിദേശീയരുടെ തുടര്‍ച്ചയായ കടന്നാക്രമണങ്ങൾ ഉണ്ടായി. ഇതിൽ ആദ്യത്തേത് ബാക്ട്രിയൻ ഗ്രീക്കുകാരുടേതായിരുന്നു. അലക്‌സാണ്ടറുടെ കാലത്ത് ഗ്രീക്കുകാരുടെ അധീനതയിലായിരുന്ന ബാക്ട്രിയ (വടക്കൻ അഫ്ഗാനിസ്ഥാൻ) ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഒരു സ്വതന്ത്ര രാജ്യമായിത്തീര്‍ന്നു. എന്നാൽ ബാക്ട്രിയൻ ഭരണാധികാരികളുടെ നില സുരക്ഷിതമായിരുന്നില്ല. മധ്യേഷ്യയിലെ സിഥിയന്മാർ (ശകന്മാര്‍) അവര്‍ക്കെതിരെ ആക്രമണ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. സിഥിയന്മാരുടെ ആക്രമണങ്ങൾ ശക്തിപ്പെട്ടപ്പോൾ ബാക്ട്രിയന്മാർ ഇന്ത്യയിലേക്കു നീങ്ങുവാൻ നിര്‍ബ്ബന്ധിതരായി.
ബാക്ട്രിയായിലെ ഭരണാധികാരിയിരുന്ന ഡെമിട്രിയസ്സാണ് ഇന്ത്യയുടെ നേരെയുള്ള ആക്രമണം തുടങ്ങിയത്. ഇന്ത്യയിൽ അതിക്രമിച്ചു കടന്ന ബാക്ട്രിയന്മാർ ഇന്തോ-ഗ്രീക്കുകാർ അഥവാ ബാക്ട്രിയൻ ഗ്രീക്കുകാർ എന്നറിയപ്പെട്ടു. ബി.സി രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ വലിയൊരു ഭാഗം അവർ കൈവശപ്പെടുത്തി. പഞ്ചാബും സിന്ധുമെല്ലാം കൈപ്പിടിയിലാക്കിയ ഇന്തോ-ഗ്രീക്കുകാർ പാടലിപുത്രം വരെ ചെന്നെത്തിയെന്ന് പറയപ്പെടുന്നു.
ഇന്തോ - ഗ്രീക്ക് ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ മെനാന്‍ഡർ അഥവാ മിലിന്ദ ആയിരുന്നു. ബി.സി. 150 മുതൽ 135 വരെയാണ് അദ്ദേഹം ഭരണം നടത്തിയത്. വടക്കു- പടിഞ്ഞാറൻ ഇന്ത്യയിൽ ഇന്തോ ഗ്രീക്കുകാരുടെ ഭരണം സുസ്ഥിരമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മെനാന്‍ഡർ ബുദ്ധമതം സ്വീകരിച്ചുവെന്ന് രേഖകൾ പറയുന്നു. നാഗസേനൻ എന്ന ബുദ്ധസന്യാസിയാണ് അദ്ദേഹത്തെ ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്തത്. ബുദ്ധമതത്തെക്കുറിച്ച് മെനാന്‍ഡർ ചോദിച്ച ചോദ്യങ്ങളും അവയ്ക്ക് നാഗസേനൻ നല്‍കിയ ഉത്തരങ്ങളും പുസ്തകരൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'മിലിന്ദ പാന്ഹ' അഥവാ "മിലിന്ദന്റെ ചോദ്യങ്ങൾ" എന്നാണ് ആ പുസ്തകത്തിന്റെ പേര്.
ബി.സി. ഒന്നാം നൂറ്റാണ്ടിലുണ്ടായ ശകന്മാരുടെ ആക്രമണത്തോടെ ഇന്തോ ഗ്രീക്ക് രാജ്യങ്ങൾ തകരാൻ തുടങ്ങി. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഇന്തോ-ഗ്രീക്ക് ഭരണം ഇന്ത്യൻ കലയിലും നാണയ വ്യവസ്ഥയിലുമെല്ലാം സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്രീക്ക് ഭരണം ഇന്ത്യയിൽ ഹെല്ലനിസ്റ്റിക് കലകൾ അവതരിപ്പിച്ചു, അനേകം പടുകൂറ്റൻ കെട്ടിടങ്ങൾ അവർ പണി കഴിപ്പിച്ചു. ഒപ്പം അവരുടെ കൈവിരുത് പ്രദര്‍ശിപ്പിച്ച ചെറുതും മനോഹരവുമായ വസ്തുക്കളും ഇവിടെ അവതരിപ്പിച്ചു.
ഇന്തോ ഗ്രീക്കുകാരുടെ നാണയങ്ങളാണ് അവരെ ചരിത്ര പ്രാധാനികളാക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സ്വര്‍ണ്ണനാണയങ്ങൾ പുറത്തിറക്കിയത് ഇന്തോ ഗ്രീക്കുകാരാണ്. നാണയങ്ങൾ രാജാക്കന്മാരുടെ പേരിലാണ് പുറത്തിറക്കിയിരുന്നത്, നാണയങ്ങളിൽ രാജാക്കന്മാരുടേയും ദൈവങ്ങളുടേയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇന്തോ ഗ്രീക്കുകാരുടെ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നത് മുഖ്യമായും അവരുടെ നാണയങ്ങളെ അടിസ്ഥാനമാക്കിയാണ്.
കലിംഗം (BC 2nd Century – AD 400)
മൗര്യസാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് മധ്യദേശത്തിലെ ചേതിവംശത്തിൽപ്പെട്ട മഹാദേവവാഹനൻ കലിംഗത്തിൽ അധികാരം സ്ഥാപിച്ചു. ആ പരമ്പരയിലെ പേരുകേട്ട രാജാവ് മഹാദേവവാഹനന്റെ പൗത്രനായ ഖാരവേലൻ (ബി.സി 176 - 163) ആയിരുന്നു. ജനക്ഷേമതത്പരനായ രാജാവായിരുന്നു ഖാരവേലൻ. കട്ടക്കിന് സമീപമുള്ള ഉദയഗിരിയിൽനിന്നും കണ്ടെടുത്ത 'ഹതികുംഭ ശിലാലേഖ'ത്തിൽ ഖാരവേലനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
ശകന്മാർ (BC 200 – AD 400)
ഇന്തോ - ഗ്രീക്കുകാർക്കുശേഷം ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ആധിപത്യമുറപ്പിച്ചത് ശകന്മാരാണ്. മധ്യേഷ്യയിലെ ഗോത്രവർഗ്ഗക്കാരായിരുന്ന സിഥിയന്മാരെയാണ് ഇന്ത്യയിലെ രേഖകൾ ശകന്മാർ എന്നു വിളിക്കുന്നത്. ശകന്മാർ നാടോടികളും ഇടയന്മാരുമായിരുന്നു. പിന്നീട് അവർ കാര്‍ഷികവൃത്തിയിലേക്കു തിരിഞ്ഞു. ഗതാഗതത്തിനായി മൃഗങ്ങളെ ഉപയോഗിക്കാൻ അസാധാരണ വൈദഗ്ദ്ധ്യമുണ്ടായിരുന്ന ശകന്മാർ വ്യാപാരമാര്‍ഗ്ഗങ്ങളുടെ അധിപന്മാരായിത്തീര്‍ന്നു. മധ്യേഷ്യയിലെ മേച്ചില്‍പ്പുറങ്ങൾ വരണ്ടു തുടങ്ങിയപ്പോൾ അവർ കിഴക്കോട്ടു നീങ്ങി. എന്നാൽ ചൈനയിലെ ചക്രവര്‍ത്തിയായിരുന്ന ഷി ഹുവാങ്ടി വന്‍മതിൽ പണിതുയര്‍ത്തി ശകന്മാരുടെ മുന്നേറ്റത്തെ തടഞ്ഞു. ഇതോടെ ശകന്മാർ ബാക്ട്രിയക്കുനേരെ തിരിഞ്ഞു. അവരിൽ ഒരു വിഭാഗം അഫ്ഗാനിസ്ഥാനിൽ താമസമാക്കുകയും മറ്റു ശാഖകൾ ഇന്ത്യയിലേക്ക് കടന്നാക്രമണങ്ങൾ നടത്തുകയും ചെയ്തു.
ബി.സി. ഒന്നാം നൂറ്റാണ്ടിലാണ് ശകന്മാർ ഇന്ത്യ ആക്രമിച്ചത്. ഇന്‍ഡോ-ഗ്രീക്കുകാരെക്കാൾ കൂടുതൽ പ്രദേശങ്ങൾ ഇന്ത്യയിൽ അവർ കൈവശപ്പെടുത്തുകയും ചെയ്തു. പഞ്ചാബ്, ഗാന്ധാരം, മഥുര, പശ്ചിമേന്ത്യ, ഡക്കാന്റെ ഉയര്‍ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ശകന്മാർ ആധിപത്യം സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ശകരാജാവായിരുന്ന മാവുസ് ഗാന്ധാരയിലാണ് ആധിപത്യം സ്ഥാപിച്ചത് (ബി.സി. 80). മാവൂസിന്റെ പിന്‍ഗാമിയായിരുന്ന അസെസ് ഇന്‍ഡോ ഗ്രീക്കുകാരുടെ പ്രദേശങ്ങൾ കൈവശപ്പെടുത്തുകയുണ്ടായി. ബി.സി. 58 ലെ വിക്രമവര്‍ഷവുമായി അദ്ദേഹം ബന്ധപെട്ടിരിക്കുന്നു. ഇന്ത്യയിലെത്തിയ ശകന്മാരിൽ പ്രാമുഖ്യം നേടിയതും നീണ്ടകാലം ഭരണം നടത്തിയതും പശ്ചിമേന്ത്യയിലെ ശകശാഖയാണ്. നാല് നൂറ്റാണ്ടുകാലം ഇവിടെ ശകഭരണം നീണ്ടുനിന്നു. പശ്ചിമേന്ത്യയിലെ ശകരാജാക്കന്മാരിൽ ഏറ്റവും പ്രസിദ്ധൻ രുദ്രദാമനാണ് (എ.ഡി. 130-150). സുദര്‍ശന തടാകം പുതുക്കിപ്പണിതതിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്. വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയിരുന്ന കത്തിയവാറിലെ കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമേകി. വിദേശിയായിരുന്നുവെങ്കിലും ശുദ്ധമായ സംസ്കൃതത്തിൽ ഒരു നീണ്ട ലിഖിതം (ഗിര്‍നാർ ലിഖിതം) ആദ്യമായി തയ്യാറാക്കിയത് രുദ്രദാമനാണ്.
ശകന്മാർ ഇന്ത്യയിൽ “ക്ഷത്രപ' (സത്രപ) ഭരണരീതി നടപ്പിലാക്കി. ഇതുപ്രകാരം രാജ്യത്തെ പല പ്രവിശ്യകളായി വിഭജിച്ചു. പ്രവിശ്യാഭരണത്തിന്റെ ചുമതല “മഹാക്ഷത്രപന്‍" എന്നറിയപ്പെട്ട ഒരു സൈനിക ഗവര്‍ണറെ ഏല്‍പ്പിച്ചു. പ്രവിശ്യകളെ ഉപവിഭാഗങ്ങളായി തിരിക്കുകയും അവയെ “സത്രപന്മാരുടെ" നിയന്ത്രണത്തിലാക്കുകയും ചെയ്തു. ശകരാജാക്കന്മാർ നാണയങ്ങൾ പുറത്തിറക്കിയിരുന്നു. അവയിൽ ചിലതിൽ രണ്ടു രാജാക്കന്മാരുടെ പേരുകളുണ്ട്. ശകന്മാരുടെ വരവ് പരോക്ഷമായിട്ടാണെങ്കിലും വിക്രമാബ്ദത്തിന്റെ ആരംഭത്തിന് പരിസരമൊരുക്കി. ബി.സി. 58-ൽ ഉജ്ജയിനിയിലെ വിക്രമാദിത്യൻ എന്ന രാജാവ് ശകരാജാവിനെ (അസെസ്) തോല്‍പ്പിച്ചുവെന്നും അതിന്റെ വിജയം ആഘോഷിക്കാൻ വിക്രമാബ്ദം എന്ന പുതിയ സംവത്സരം തുടങ്ങി എന്നും കരുതപ്പെടുന്നു. കൃതവര്ഷം, മാളവവര്ഷം എന്നീ പേരുകളിലും അത് അറിയപ്പെടുന്നു.
സുംഗ രാജവംശം (BC 187 – BC 75)
മൗര്യന്മാരുടെ കീഴിൽ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ചിരുന്ന സുംഗന്മാർ ഉജ്ജയിനിയിലെ ഒരു ബ്രാഹ്മണ വിഭാഗമായിരുന്നു. അവസാനത്തെ മൗര്യരാജാവായ ബൃഹദ്രഥന്റെ സേനാനായകനായിരുന്ന പുഷ്യാമിത്ര സുംഗൻ ബി.സി 183-ൽ തന്റെ യജമാനനെ വധിച്ച് അധികാരം പിടിച്ചെടുത്തു. ബ്രാഹ്മണമതത്തിന്റെ ശക്തനായ വക്താവായാണ് അദ്ദേഹത്തെ പലരും ചിത്രീകരിച്ചിട്ടുള്ളത്. പുഷ്യാമിത്ര സുംഗൻ രണ്ടു അശ്വമേധയാഗങ്ങൾ നടത്തിയതായി പറയപ്പെടുന്നു. ബൗദ്ധ സാഹിത്യം അദ്ദേഹത്തെ ബുദ്ധമതത്തിന്റെ പീഡകനായാണ് ചിത്രീകരിക്കുന്നത്. അനേകം ബുദ്ധവിഹാരങ്ങളും സ്തൂപങ്ങളും പുഷ്യാമിത്രൻ നശിപ്പിച്ചിട്ടുണ്ടെന്ന് ഈ ഗ്രന്ഥങ്ങൾ കുറ്റപ്പെടുത്തുന്നു.
പുഷ്യമിത്രനെത്തുടർന്ന് ഒമ്പതുപേർ സുംഗരാജ്യം ഭരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ അഗ്നിമിത്രൻ കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ നായകനാണ്. സുംഗവംശത്തിലെ ശ്രദ്ധേയനായ മറ്റൊരു ഭരണാധികാരി ഭാഗവതനാണ്. ഗ്രീക്ക് രാജാവിന്റെ അംബാസിഡറായി ഹെലിയോഡോറസിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് അയച്ചിരുന്നു. ഇൻഡോ-ഗ്രീക്കുകാരുമായി സുംഗന്മാർ സൗഹൃദബന്ധം പുലർത്തിയിരുന്നുവെന്ന് ഇത് കാണിക്കുന്നു. ഹെലിയോഡോറസ് പിന്നീട് ഭാഗവത മതം സ്വീകരിക്കുകയുണ്ടായി. അവസാനത്തെ സുംഗ ഭരണാധികാരിയായ ദേവഭൂതി ദുർബ്ബലനായ ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ബ്രാഹ്മണനായ വാസുദേവകണ്വൻ ഒരു ഗൂഢാലോചനയിലൂടെ തന്റെ യജമാനെ വധിച്ച് അധികാരം പിടിച്ചെടുത്തു. ഇതോടെ സുംഗന്മാരുടെ ഭരണം അവസാനിച്ചു.
സുംഗന്മാരുടെ കാലഘട്ടം ബ്രാഹ്മണമതത്തിന്റെ പുനരുദ്ധാരണത്തിന് സാക്ഷ്യം വഹിച്ചു. ഭാഗവത മതത്തിന്റെ പ്രാധാന്യം ഇക്കാലത്ത് വർദ്ധിക്കുകയും ചെയ്തു. വിഖ്യാത വ്യാകരണ പണ്ഡിതനായ പതാഞ്‌ജലി പുഷ്യാമിത്രന്റെ സമകാലികനായിരുന്നു. മൗര്യൻ കലയിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുത്തൻ കലാരൂപത്തിന്റെ വളർച്ചക്കും സുംഗ കാലഘട്ടം സാക്ഷ്യം വഹിച്ചു. ഭർഹട്ടിലെ കൊത്തുവേലകളും സ്തൂപങ്ങളും സമകാലിക ഇന്ത്യൻ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നവയാണ്.
കണ്വന്മാർ (BC 75 – BC 30)
തന്റെ യജമാനനും സുംഗരാജാവുമായ ദേവഭൂതിയെ ചതിയിൽ വധിച്ച് സിംഹാസനം കൈക്കലാക്കിയ വാസുദേവൻ ഒരു പുതിയ രാജവംശം സ്ഥാപിച്ചു. ഇത് കണ്വവംശം എന്ന പേരിൽ അറിയപ്പെട്ടു. കണ്വവംശത്തിന്റെ ഭരണം മഗധയിൽ മാത്രമായി ഒതുങ്ങിനിന്നു. ഈ രാജവംശത്തിൽ നാലു രാജാക്കന്മാർ ഉണ്ടായിരുന്നു. വാസുദേവൻ, ഭൂമിമിത്രൻ, നാരായണൻ, സുധർമ്മൻ എന്നിവരായിരുന്നു അവർ. അവസാനത്തെ കണ്വരാജാവായ സുധർമ്മനെ ആന്ധ്രാവംശജർ സ്ഥാനഭ്രഷ്ടനാക്കുകയും അങ്ങനെ കണ്വരാജവംശം നാമാവശേഷമാവുകയും ചെയ്തു.
പാർഥിയന്മാർ (AD 19 – AD 226)
ശകന്മാരെ പിന്തുടർന്ന് പാർഥിയന്മാർ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. പാർഥിയന്മാരുടെ ജന്മസ്ഥലം പേർഷ്യയിലെ പാർഥിയ ആയിരുന്നു. സംസ്കൃത ഗ്രന്ഥങ്ങൾ 'പഹ്ലവർ' എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ പാർഥിയന്മാർക്ക് ചെറിയൊരു പ്രദേശം മാത്രമേ കൈവശപ്പെടുത്താൻ കഴിഞ്ഞുള്ളൂ. ഇന്ത്യയിൽ അധികാരം സ്ഥാപിച്ച ആദ്യത്തെ പാർഥിയൻ രാജാവ് മിത്രദേത്തസ് ആയിരുന്നു.
കുശാന വംശം (AD 30 – AD 375)
കുശാനവംശം സ്ഥാപിച്ചത് എ.ഡി ഒന്നാം നൂറ്റാണ്ടിൽ കാഡ്ഫിസസ് ഒന്നാമനാണ്. എ.ഡി 78 മുതൽ 120 വരെ ഭരിച്ച കനിഷ്‌കനാണ് ഈ വംശത്തിലെ ഏറ്റവും പ്രബല രാജാവ്. 'പുരുഷപുരം' (ഇപ്പോഴത്തെ പെഷവാർ) തലസ്ഥാനമാക്കിയ ഇദ്ദേഹം അഫ്ഗാനിസ്ഥാൻ, ബാക്ട്രിയ എന്നിവിടങ്ങളിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ചു. ഇന്ത്യക്കുള്ളിൽ പഞ്ചാബ്, സിന്ധ്, കശ്മീർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളെല്ലാം കനിഷ്കന്റെ അധീനതയിലായി. കനിഷ്കൻ പുരുഷപുരത്തും തക്ഷശിലയിലും മഥുരയിലും നിർമിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. കശ്മീരിൽ അദ്ദേഹം 'കനിഷ്കപുരം' എന്ന പേരിൽ ഒരു നഗരവും നിർമിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ധാരാളം കവികളും ബുദ്ധപണ്ഡിതന്മാരും ഉണ്ടായിരുന്നു. ഇന്ത്യൻ കലാരൂപങ്ങളുടെയും യവന കലകളുടെയും സംയോജനമായ 'ഗാന്ധാരകലാരൂപ'ത്തിന് തുടക്കമിട്ടത് കനിഷ്കനാണ്. അവസാനത്തെ ബുദ്ധമതസമ്മേളനം കശ്മീരിൽ വിളിച്ചുചേർത്തത് കനിഷ്കനാണ്. വസുമിത്രനും അശ്വഘോഷനുമാണ് ഇതിന് നേതൃത്വം കൊടുത്തത്. പെഷവാറിൽ ഒരു ബുദ്ധമഠം സ്ഥാപിക്കുകയും ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഒരു കൂറ്റൻ സ്തൂപം നിർമിക്കുകയും ചെയ്തത് കനിഷ്കനാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടായത്. മഹായാന ബുദ്ധമതമാണ് കനിഷ്കൻ സ്വീകരിച്ചത്. കുശാനവംശത്തിലെ അവസാനത്തെ രാജാവായ വസുദേവന്റെ മരണശേഷം ഈ സാമ്രാജ്യം ക്ഷയോന്മുഖമായി.
സംഘകാലം (BC 300 – AD 300)
സംഘം കൃതികൾ അക്കാലത്ത് നിലനിന്ന സാമുഹിക ഘടനയെക്കുറിച്ചും കാര്‍ഷിക സംവിധാനങ്ങളെക്കുറിച്ചും വിവരങ്ങൾ നല്കുന്നുണ്ട്. തമിഴകം അഞ്ച് തിണകളായി വിഭജിക്കപ്പെട്ടിരുന്നു. സവിശേഷമായ ഭൂമിശാസ്ത്ര ഘടനകളും അതിനനുയോജ്യമായ തൊഴിൽ രീതികളുമുള്ള പ്രദേശങ്ങളാണ് തിണകൾ. ഭൂമിശാസ്ത്ര വിഭാഗങ്ങളോ സുക്ഷ്മ പാരിസ്ഥിതിക മേഖലകളോ ആണ് തിണകൾ.
കുറുഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തൽ എന്നിവയാണ് അഞ്ച് തിണകൾ അഥവാ ഐന്തിണകൾ. കുറുഞ്ചി പർവ്വതപ്രദേശവും പാലൈ വരണ്ട പ്രദേശവും, മുല്ലൈ വനപ്രദേശവും, മരുതം നദീതടത്തിലെ കൃഷിയോഗ്യമായ പ്രദേശവും നെയ്തൽ കടല്‍ത്തീരവുമാണ്.
കുറുഞ്ചിയിലെ ജനങ്ങൾ കാനവർ, വേടർ, കൂറവർ എന്നീ പേരുകളിലാണറിയപ്പെട്ടിരുന്നത്. വേട്ടയാടലും ഭക്ഷണശേഖരണവുമായിരുന്നു അവരുടെ പ്രധാന തൊഴിലുകള്‍, കുറുഞ്ചിത്തിണയിൽ ആന, സിംഹം, കരടി എന്നീ മൃഗങ്ങളെയും പലതരം പക്ഷികളെയും കാണാം. തേക്ക്, ചന്ദനം, മുള തുടങ്ങിയവയാണ് ഈ പ്രദേശത്തു കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ. ആരാധന മൂർത്തി, ചേയോൻ.
പാലൈ പ്രദേശത്ത് ജീവിച്ചിരുന്ന പ്രധാനപ്പെട്ട രണ്ട് വിഭാഗങ്ങളായിരുന്നു മറവരും വേട്ടുവരും. പാലൈ പ്രദേശത്ത് എന്തെങ്കിലും ഉത്പാദിപ്പിക്കാൻ അവര്‍ക്ക് സാധിച്ചിരുന്നില്ല. കാരണം അത് വരണ്ട പ്രദേശമായിരുന്നു. അതുകൊണ്ട് ഉപജീവനത്തിനായി ഇവർ ജനങ്ങളെ കൊളളയടിച്ചിരുന്നു. ആരാധന മൂർത്തി, കൊറ്റവൈ.
സംഘകാലഘട്ടത്തിലെ മേച്ചിൽ പ്രദേശങ്ങളായിരുന്നു മുല്ലൈ. കാലിമേയ്ക്കലായിരുന്നു ഈ തിണയിലെ നിവാസികളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. കാനന സമ്പത്ത് ചൂഷണം ചെയ്തുകൊണ്ടാണവ൪ ജീവിച്ചിരുന്നത്. ഇടയരായിരുന്നു ഈ പ്രദേശത്ത് ജീവിച്ചിരുന്നത്. ആരാധന മൂർത്തി, മായോൻ.
മരുതത്തിൽ ജീവിച്ചിരുന്ന ജനങ്ങൾ ഉഴവരെന്നോ വെള്ളാളർ എന്നോ അറിയപ്പെട്ടിരുന്നു. കൃഷിയായിരുന്നു ഇവിടെയുള്ളുവരുടെ പ്രധാന തൊഴില്‍. നെല്ല്, കരിമ്പ്, മാങ്ങ, വാഴ, ചക്ക തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ. കര്‍ഷകരുടെ അധിവാസസ്ഥാനമായിരുന്നു മരുതം. ആരാധന മൂർത്തി, വേന്തൻ.
തീരദേശമാണ് നെയ്തൽ. പരതര്‍, പരതിയർ, മീനവർ, ആലവർ, അലത്തിയർ തുടങ്ങിയ ജനവിഭാഗങ്ങളാണ് ഇവിടെ വസിച്ചിരുന്നത്. മത്സ്യബന്ധനവും ഉപ്പുവിളയിക്കലുമായിരുന്നു പ്രധാന തൊഴിലുകൾ. ആരാധന മൂർത്തി, കടലോൻ.
പല തിണകളിൽ അടഞ്ഞ സാമുഹ്യവിഭാഗങ്ങളായാണ് ഈക്കൂട്ടർ ജീവിച്ചിരുന്നത്. അഞ്ച് തിണകളിലെയും ഉത്പന്നങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ചിരുന്നു. ഓരോ തിണയിലും ഉത്പാദിപ്പിക്കുന്നതും ശേഖരിക്കുന്നതുമായ വിഭവങ്ങൾ കൈമാറ്റം ചെയ്തിരുന്നു. കൈമാറ്റ കേന്ദ്രങ്ങളെ അങ്ങാടികളെന്നാണ് വിളിച്ചിരുന്നത്. തിണകള്‍ക്കിടയിൽ കച്ചവടശ്യംഖലകൾ രൂപപ്പെട്ടിരുന്നു. രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും തുറമുഖ പട്ടണങ്ങള്‍ക്കും ഇടയിൽ ആശയവിനിമയ സൗകര്യം ഒരുക്കുന്നവയായിരുന്നു നദികൾ. കൈമാറ്റവും വിദേശ വാണിജ്യവും നഗരങ്ങളുടെ വളര്‍ച്ചക്ക് കാരണമായി. കുന്നുകളിലായിരുന്നു രാജാക്കന്മാരുടെയും മുഖ്യന്മാരുടേയും താവളങ്ങൾ. ഇവര്‍ക്കുള്ള സൈനിക സഹായങ്ങൾ ചെയ്തിരുന്നത് മറവരായിരുന്നു.
പാണ്ഡ്യ സാമ്രാജ്യം (BC 400 – AD 1618)
ദക്ഷിണേന്ത്യയിലെ പഴക്കമേറിയ രാജവംശങ്ങളിലൊന്നാണ് പാണ്ഡ്യ രാജവംശം. പാണ്ഡ്യന്മാരെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത് മെഗസ്തനിസ് ആണ്. മുത്തുകൾ ഉല്പാദിപ്പിക്കുന്ന രാജ്യമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരുന്നത്. അശോകശാസനങ്ങളും ഈ രാജ്യത്തെക്കുറിച്ച് പറയുന്നുണ്ട്, ഉപദ്വീപിന്റെ തെക്കേ അറ്റത്താണ് ആദ്യകാല പാണ്ഡ്യരാജ്യം സ്ഥിതിചെയ്തിരുന്നത്. ഇന്നത്തെ മധുര, രാംനാട്, തിരുനെൽവേലി, കന്യാകുമാരി ജില്ലകൾ ഉൾപ്പെട്ടതായിരുന്നു.
പാണ്ഡ്യരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തനായിരുന്നത് നെടുഞ്ചേഴിയനായിരുന്നു. ചേരന്മാരും ചോളന്മാരും അഞ്ച് കുറുനില മന്നന്മാരും ഉൾപ്പെട്ട ഒരു സഖ്യസൈന്യത്തെ നെടുഞ്ചേഴിയൻ തോല്പിക്കുകയുണ്ടായി. തിരുവാളൂരിനടുത്തുള്ള തലൈയലങ്കാനത്തുവെച്ചു നടന്ന യുദ്ധത്തിലാണ് അദ്ദേഹം വിജയിയായത്. ഈ വിജയത്തോടെ അദ്ദേഹം തലൈയലങ്കാനത്ത് പാണ്ഡ്യൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
മധുരയായിരുന്നു പാണ്ഡ്യന്മാരുടെ തലസ്ഥാനം. കോർകൈയും കായലുമായിരുന്നു ഇവിടത്തെ പ്രധാന തുറമുഖങ്ങൾ. റോമൻ സാമ്രാജ്യവുമായുള്ള കച്ചവടത്തിലൂടെ പാണ്ഡ്യരാജാക്കന്മാർ വളരെയധികം നേട്ടങ്ങളുണ്ടാക്കി. റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസിന്റെ അടുത്തേയ്ക്ക് ദൂതന്മാരെ അയയ്ക്കാൻ പ്രേരണയായത് ഈ കച്ചവടബന്ധങ്ങളായിരുന്നു.
സംഘകാലത്തിനുശേഷമുണ്ടായ കളഭ്രാക്രമണത്തിൽ പാണ്ഡ്യന്മാരുടെ ശക്തി ക്ഷയിക്കുകയും പല്ലവന്മാർ ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ എ.ഡി. ഏഴാം നൂറ്റാണ്ടിൽ കടുങ്കോൺ എന്ന രാജാവിന്റെ നേതൃത്വത്തിൽ പാണ്ഡ്യശക്തി പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോഴത്തെ മധുര-തിരുനെല്‍വേലി ജില്ലകൾ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പാണ്ഡ്യരാജ്യം. മധുരയായിരുന്നു പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനം.
ഏഴാം നൂറ്റാണ്ടിൽ ഉയിര്‍ത്തെഴുന്നേറ്റ പാണ്ഡ്യന്മാർ പതിനാലാം നൂറ്റാണ്ടുവരെ തങ്ങളുടെ അധികാരം നിലനിര്‍ത്തുകയുണ്ടായി. ഇതിനിടയിലുള്ള അവരുടെ ചരിത്രം ഉയര്‍ച്ചകളുടെയും തകര്‍ച്ചകളുടെയുമാണ്. തിരുവിതാംകൂർ മുതൽ ആന്ധ്രയുടെ അതിര്‍ത്തിവരെയുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയാധിപത്യം സ്ഥാപിച്ച പാണ്ഡ്യന്മാർ ചില ഘട്ടങ്ങളിൽ മറ്റു ശക്തികളുടെ, പ്രത്യേകിച്ച് ചോളന്മാരുടെ, മേല്ക്കോയ്മയ്ക്ക് വിധേയരായി. ചോളന്മാരുടെ ശക്തി ക്ഷയിച്ചതോടെയാണ് പാണ്ഡ്യരാജ്യം അവരുടെ മേല്‍ക്കോയ്മയില്‍നിന്ന് സ്വാതന്ത്രമായത്.
മാരവര്‍മ്മൻ സുന്ദരപാണ്ഡ്യന്റെ (1216-38) കാലത്താണ് പാണ്ഡ്യന്മാർ ചോളന്മാരുടെ നിയന്ത്രണത്തില്‍നിന്ന് വിമുക്തരായത്. ചോളരാജാവായ രാജാധിരാജൻ മൂന്നാമനെ അദ്ദേഹം തോല്‍പ്പിക്കുകയും തഞ്ചാവൂരിലെയും ഉറയൂരിലെയും നഗരങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പാണ്ഡ്യ രാജാക്കന്മാരിൽ ഏറ്റവും പ്രാപ്തനായ മാരവര്‍മ്മൻ തന്റെ പ്രതിയോഗികളെ ഒന്നൊന്നായി തോല്‍പ്പിച്ചു. അദ്ദേഹം നിരവധി യജ്ഞങ്ങൾ അനുഷ്ഠിക്കുകയുണ്ടായി. ഉദാരമതിയായ അദ്ദേഹം ചിദംബരത്തിലെ ശിവ ക്ഷേത്രത്തിനും ശ്രീരംഗത്തെ വിഷ്ണുക്ഷേത്രത്തിനും ഇഷ്ടദാനങ്ങൾ നല്‍കിയിരുന്നു.
പാണ്ഡ്യരാജ്യത്തെ മറ്റൊരു പ്രധാന ഭരണാധികാരിയായ മാരവര്‍മ്മൻ കുലശേഖരൻ (1263-1310) രാജ്യത്തിന്റെ അതിരുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് വെനീഷ്യൻ സഞ്ചാരിയായ മാര്‍ക്കോപോളോ പാണ്ഡ്യരാജ്യം സന്ദര്‍ശിച്ചത്. മാരവര്‍മ്മൻ കുലശേഖരന്റെ ഭരണത്തിന്റെ അന്ത്യകാലത്ത് അദ്ദേഹത്തിന്റെ പുത്രന്മാരായ സുന്ദരപാണ്ഡ്യനും വീരപാണ്ഡ്യനും തമ്മിൽ ഒരു അധികാര വടംവലിയാരംഭിച്ചു. അലാവുദ്ദീൻ ഖില്‍ജിയുടെ സേനാനായകനായ മാലിക് കഫൂർ പാണ്ഡ്യ നാട് ആക്രമിച്ചതും ഇക്കാലത്താണ്. വേണാടു ഭരിച്ചിരുന്ന രവിവര്‍മ്മ കുലശേഖരൻ ഈ അവസരം മുതലെടുത്ത് പാണ്ഡ്യരാജ്യം ആക്രമിക്കുകയും കാഞ്ചിവരെയുള്ള പ്രദേശങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയുടെ ചക്രവര്‍ത്തിയായി അദ്ദേഹം സ്വയം അഭിഷേകം നടത്തി. അലാവുദ്ദീൻ ഖില്‍ജിയുടെ സൈന്യങ്ങൾ പാണ്ഡ്യന്മാര്‍ക്ക് അന്തിമ പ്രഹരമേല്‍പ്പിച്ചു. മധുരപോലും അവരുടെ പിടിയിലായി. ഈ ആഘാതത്തില്‍നിന്ന് രക്ഷപ്പെടാൻ പാണ്ഡ്യന്മാര്‍ക്കു കഴിഞ്ഞില്ല. പില്‍ക്കാലത്ത് വിജയനഗരത്തിലെ ഭരണാധികാരികൾ പാണ്ഡ്യന്മാരുടെ പ്രദേശങ്ങൾ തങ്ങളുടെ സാമ്രാജ്യത്തിൽ ലയിപ്പിച്ചതോടെ പാണ്ഡ്യരാജ്യം അപ്രത്യക്ഷമായി.
ചോള സാമ്രാജ്യം (BC 300 – AD 1279)
ദക്ഷിണേന്ത്യ ഭരിച്ച മുവേന്ദരിൽ ഒന്നായിരുന്നു ചോള രാജവംശം. നെല്ലൂർ മുതൽ പുതുക്കോട്ടവരെയുള്ള കോറമണ്ടൽ തീരം ചോളരാജ്യത്തിൽ ഉള്‍പ്പെട്ടിരുന്നു. പെണ്ണാറിനും വെള്ളാറിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ചോള രാജ്യം. തെക്കേ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണിത് സ്ഥിതിചെയ്തിരുന്നത്. കിഴക്കൻ തീരങ്ങളെ കോറമണ്ടൽ തീരമെന്നും പറയുന്നു. ഇന്നത്തെ തഞ്ചാവൂര്‍, ട്രിച്ചിനാപ്പളളി ജില്ലകളും പഴയ പുതുക്കോട്ടൈ സംസ്ഥാനത്തിന്റെ ഒരു ഭാഗവും അടങ്ങുന്നതായിരുന്നു ചോളരാജ്യം. ചോളന്മാരുടെ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രമായി വര്‍ത്തിച്ചിരുന്നത് ഉറൈയൂർ ആയിരുന്നു.
കരികാല ചോളനായിരുന്നു ചോള രാജാക്കന്മാരിൽ ഏറ്റവും പ്രസിദ്ധനായ രാജാവ്. വെണ്ണിൽ യുദ്ധത്തിൽ അദ്ദേഹം സമകാലികരായ ചേര-പാണ്ഡ്യ രാജാക്കന്മാരെ തോൽപിക്കുകയുണ്ടായി. ഒമ്പത് കുറുനില മന്നന്മാർ ചേര്‍ന്നുണ്ടാക്കിയ ഒരു ശത്രുസഖ്യത്തെ അദ്ദേഹം പരാജയപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് പുഹാർ നഗരത്തിന്റെ സ്ഥാപനം. ഇത് പില്‍ക്കാലത്ത് കാവേരിപട്ടണമെന്ന പേരിൽ പ്രസിദ്ധമായി. കരികാലൻ വളരെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. അധിവാസ സ്ഥാനങ്ങളുണ്ടാക്കുന്നതിനായി കാടുവെട്ടിത്തെളിക്കാൻ അദ്ദേഹം മുന്‍കയ്യെടുത്തിരുന്നു. ജലസേചനത്തിനായി ഒട്ടനവധി കുളങ്ങളും അദ്ദേഹം നിര്‍മ്മിച്ചിരുന്നു. ഈ കാലഘട്ടത്തിൽ തുണിക്കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. വിദ്യാഭ്യാസ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഒട്ടനവധി കവികളെയും പണ്ഡിതന്മാരെയും അദ്ദേഹം പരിരക്ഷിച്ചിരുന്നു.
എ.ഡി. നാലാം നൂറ്റാണ്ടിൽ ചേരന്മാരും പാണ്ഡ്യന്മാരും ചേര്‍ന്നു നടത്തിയ ആക്രമണങ്ങളിൽ ചോളന്മാരുടെ ശക്തി ക്ഷയിച്ചു. കരികാലന്റെ മരണശേഷം ചോളന്മാരുടെയിടയിൽ ആഭ്യന്തര കലാപങ്ങൾ ഉയര്‍ന്നു. ഇതിന്റെ ഫലമായി ചോളന്മാരുടെ ശക്തി ക്ഷയിച്ചു. വടക്കുനിന്നും പല്ലവന്മാരുടെ ആക്രമണമുണ്ടായതോടെ, ചോളന്മാരുടെ ആധിപത്യം പൂര്‍ണ്ണമായും നശിച്ചുപോയി. എ.ഡി. നാലാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ ഒരു രാഷ്ട്രീയ ശക്തിയെന്നനിലയിൽ ചോളന്മാർ അപ്രത്യക്ഷമായി. എന്നാൽ എ.ഡി. ഒമ്പതാം നൂറ്റാണ്ടോടെ അവർ വീണ്ടും അധികാരത്തിലെത്തി. പതിമൂന്നാം നൂറ്റാണ്ടുവരെ അവർ അധികാരത്തിൽ തുടരുകയും ചെയ്തു.
ചോളരാജ്യം പുനഃസ്ഥാപിച്ചത് വിജയാലയനാണ്. എ.ഡി. 850-ൽ അദ്ദേഹം തഞ്ചാവൂർ പിടിച്ചെടുത്ത് അവിടം തലസ്ഥാനമാക്കി ചോളരാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ആദിത്യ ചോളന്റെയും പരാന്തക ചോളന്റെയും കാലത്ത് ചോളരാജ്യത്തിന്റെ അതിരുകൾ യുദ്ധങ്ങളിലൂടെ അയല്‍ദേശങ്ങളിലേക്കു വ്യാപിക്കുകയുണ്ടായി. ഏതാണ്ട് നാലു നൂറ്റാണ്ടുകാലം നിലനിന്ന ചോള രാജ്യത്തിൽ പതിനെട്ടോളം രാജാക്കന്മാർ ഭരണം നടത്തി. രാജരാജൻ ഒന്നാമൻ, രാജേന്ദ്ര ചോളൻ എന്നിവരായിരുന്നു അവരിൽ പ്രമുഖർ.
ചേര രാജവംശം (BC 200 – AD 1100)
സംഘകാലത്ത് തമിഴകത്തിൽ ആധിപത്യം പുലർത്തിയിരുന്ന പ്രമുഖ ശക്തികളിലൊന്നായിരുന്നു ചേരന്മാർ. കേരള സംസ്ഥാനവും, സേലം-കോയമ്പത്തൂർ ജില്ലകളിലെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു ആദ്യകാല ചേര സാമ്രാജ്യം. ക്രിസ്തു വർഷത്തിന്റെ ആദ്യ ശതകങ്ങളിൽ ചോള-പാണ്ഡ്യന്മാർക്ക് തുല്യമായ പദവിയും അധികാരവും ചേരന്മാർക്കുമുണ്ടായിരുന്നു. സംഘകാലഘട്ടത്തിലെ ആദ്യ ചേരരാജാവ് പെരുഞ്ചോറ്റു ഉദിയൻ ചേരളാതൻ ആയിരുന്നു. അദ്ദേഹം കരികാല ചോളന്റെ സമകാലികനായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഇമയവരമ്പൻ നെടുംചേരളാതൻ ബനവാസിയിലെ കടമ്പരുമായി യുദ്ധം ചെയ്യുകയുണ്ടായി. യവനര്‍ക്കെതിരെയും അദ്ദേഹം യുദ്ധം ചെയ്ത് വിജയിച്ചു, ആദ്യകാല ചേരന്മാരിൽ ഏറ്റവും പ്രഗല്ഭൻ ചെങ്കുട്ടുവൻ ആയിരുന്നു. വലിയ കലാസ്നേഹിയും സാഹിതൃകുതുകിയും ആയിരുന്നു അദ്ദേഹം. കച്ചവടവും വാണിജ്യകാര്യങ്ങളും അഭിവൃദ്ധപ്പെടുത്തുവാൻ അദ്ദേഹം നടപടികൾ സ്വീകരിച്ചു. ആദ്യകാല ചേര രാജാക്കന്മാരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് പതിറ്റുപത്ത്.
ആദ്യകാല ചേരന്മാരുടെ തലസ്ഥാനം വഞ്ചിമുത്തൂർ ആയിരുന്നു. രാജാക്കന്മാരുടെ കഴിവുകേട് ആയിരുന്നു ചേരഭരണത്തിന്റെ പതനത്തിന് കാരണം. ആഭ്യന്തര ബലഹീനതകളും സാമ്പത്തിക പ്രതിസന്ധികളും പതനത്തിന്റെ ആക്കം കൂട്ടി. കളഭ്ര രാജാവായ അച്യുതവിക്കാന്തന്റെ ആക്രമണങ്ങളും, ചാലുക്യര്‍, പല്ലവർ, പാണ്ഡ്യര്‍, ചോളർ തുടങ്ങിയ വംശങ്ങളുടെ ആധിപത്യവും ചേരരാജ്യത്തിന്റെ പതനത്തിന് വഴിയൊരുക്കി. എ.ഡി. രണ്ടാം നൂറ്റാണ്ടിനുശേഷം ചേരന്മാരുടെ അധികാരം ക്ഷയിച്ചു തുടങ്ങി. എ.ഡി. എട്ടാം നൂറ്റാണ്ടുവരെ ചേരവംശത്തിന്റെ ചരിത്രത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ ചേരശക്തി പുനഃസ്ഥാപിതമായി. പില്‍ക്കാല ചേരരാജ്യത്തിലെ രാജാക്കന്മാർ 'കുലശേഖരന്മാര്‍' എന്ന പേരിലറിയപ്പെട്ടു. ഈ കാലഘട്ടത്തെ പൊതുവെ “പെരുമാൾ കാലഘട്ടം" എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.
കുലശേഖര ആഴ്വാരാണ് (കൂലശേഖരവര്‍മ്മന്‍) രണ്ടാം ചേരരാജ്യത്തിന്റെ സ്ഥാപകന്‍. കൊടുങ്ങല്ലൂരിനടുത്തുള്ള മാകോതൈ അഥവാ മഹോദയപുരം ആയിരുന്നു അവരുടെ തലസ്ഥാനം. തിരുവഞ്ചിക്കുളത്തെ ശിവക്ഷേത്രത്തിനു ചുറ്റുമായാണ് തലസ്ഥാന നഗരം സ്ഥിതി ചെയ്തിരുന്നത്. ശൈവക്ഷേത്രങ്ങളുടെ നഗരമായിരുന്ന മഹാതേവർ പട്ടണമാണ് പില്‍ക്കാലത്ത് മഹോദയപുരമായിത്തിര്‍ന്നത്. ചേര രാജ്യത്തിന്റെ പുനഃസ്ഥാപനം ഒരു ബ്രാഹ്മണ മേധാവിത്വ സമൂഹത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗോത്രസമൂഹത്തിന്റെ സ്ഥാനത്ത് ഒരു രാജാധിപത്യ സമൂഹത്തെ ബ്രാഹ്മണർ സ്വാഗതം ചെയ്തു. ചേരരാജാക്കന്മാരും ബ്രാഹ്മണരും പരസ്പരം സഹായിക്കുകയും ഇരുകൂട്ടര്‍ക്കും അതു ഗുണകരമാവുകയും ചെയ്തു.
പതിമൂന്നോളം രാജാക്കന്മാർ രണ്ടാം ചേര രാജ്യം ഭരിക്കുകയുണ്ടായി. അവരുടെ കൃത്യമായ കാലഗണന ലഭ്യമല്ല. രണ്ടാം ചേര രാജ്യത്തിന്റെ സ്ഥാപകനായ കുലശേഖര ആഴ്വാർ 'മുകുന്ദമാല' എന്ന സംസ്കൃതകാവ്യത്തിന്റെ കര്‍ത്താവാണ്. തമിഴിലെ പ്രശസ്ത ഭക്തിഗ്രന്ഥമായ 'പെരുമാൾ തിരുമൊഴി'യും അദ്ദേഹമാണ് രചിച്ചത്. രണ്ടാമത്തെ ചേരരാജാവായ രാജശേഖരവര്‍മ്മൻ ഒരു ശിവഭക്തനായിരുന്നു. “ചേരമാൻ പെരുമാൾ നായനാർ" എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. രാജശേഖരവര്‍മ്മയുടെ കാലത്താണ് എ.ഡി 825ൽ ആരംഭിക്കുന്ന കൊല്ലവർഷം സ്ഥാപിക്കപ്പെട്ടത്.
അടുത്ത ചേരചക്രവർത്തിയായ സ്ഥാണുരവിവർമ്മൻ കുലശേഖരന്മാരിൽ ഏറ്റവും ശ്രദ്ധേയനായ ഭരണാധികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ അഞ്ചാംഭരണ വര്‍ഷത്തിലാണ് (എ.ഡി. 849) സുപ്രസിദ്ധമായ തരിസാപ്പള്ളി ശാസനം (ചെപ്പേട്) തയ്യാറാക്കപ്പെട്ടത്. സുപ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ശങ്കരനാരായണൻ സ്ഥാണുരവിയുടെ ആസ്ഥാന പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മഹോദയപുരത്ത് സുസജ്ജീകൃതമായ ഒരു വാനനിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്നു. സുലൈമാനെപ്പോലെയുള്ള അറബി സഞ്ചാരികൾ കേരളം സന്ദർശിച്ചത് സ്ഥാണുരവിയുടെ കാലത്താണ്.
സ്ഥാണുരവിവര്‍മ്മനെ തുടര്‍ന്ന് അധികാരത്തിൽ വന്ന ചേര രാജാക്കന്മാരിൽ പ്രമുഖനായിരുന്നു ഭാസ്കര രവിവര്‍മ്മൻ ഒന്നാമന്‍. എ.ഡി. 1000-ൽ അദ്ദേഹം മഹോദയപുരത്തുവെച്ച് യഹൂദപ്രമാണിയായ ജോസഫ് റബ്ബാൻ എഴുതിക്കൊടുത്ത ജൂതശാസനം വളരെയധികം ചരിത്രപ്രാധാന്യമുള്ള രേഖയാണ്. ജോസഫ് റബ്ബാൻ എഴുപത്തിരണ്ട് അവകാശങ്ങളോടുകൂടി “അഞ്ചുവണ്ണ' പദവി അനുവദിച്ചുകൊടുക്കുന്ന രാജകീയ വിളംബരമാണിത്.
ഭാസ്‌കര രവിവര്‍മ്മന്റെ കാലത്താണ് ചോള-ചേര യുദ്ധം ആരംഭിച്ചത്. അവസാന ചേരരാജാവായ രാമവര്‍മ്മ കുലശേഖരൻ ചോളന്മാരുടെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചുവെങ്കിലും രാജ്യത്തെ ശിഥിലീകരണത്തില്‍നിന്നു കരകയറ്റാൻ കഴിഞ്ഞില്ല. സുദീര്‍ഘമായ ചോള -ചേരയുദ്ധം മഹോദയപുരത്തെ തകര്‍ച്ചയിലേക്കു നയിക്കുകയും അതിന്റെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. ആഭ്യന്തര പ്രശ്നങ്ങളും പുറത്തുനിന്നുള്ള ആക്രമണങ്ങളും ചേരഭരണത്തിന്റെ അന്ത്യംകുറിക്കുക തന്നെ ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പെരുമാൾ ഭരണം അപ്രത്യക്ഷമായി.
പല്ലവ സാമ്രാജ്യം (AD 275 – AD 897)
ദക്ഷിണേന്ത്യ ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാഞ്ചിയിലെ പല്ലവന്മാര്‍, പല്ലവന്മാരുടെ ഉത്ഭവത്തെപറ്റി ചരിത്രകാരന്മാര്‍ക്കിടയിൽ ഏകാഭിപ്രായമില്ല. പല്ലവന്മാർ വിദേശീയരായ പാര്‍ഥിയന്മാരുടെ ഒരു ശാഖയാന്നെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു, എന്നാൽ പാര്‍ഥിയന്മാർ ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയതിനെ സംബന്ധിച്ച് യാതൊരു തെളിവുകളുമില്ല. പല്ലവന്മാർ ഡക്കാനിലെ ബ്രാഹ്മണ രാജവംശമായിരുന്ന വാകാടകന്മാരുടെ ഒരു ശാഖയാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു, ഈ സിദ്ധാന്തത്തിനും തെളിവുകളുടെ പിന്‍ബലമില്ല. പല്ലവന്മാർ ഇക്ഷ്വാകു രാജ്യത്തിൻറെ തകര്‍ച്ചക്കുശേഷം ഉയര്‍ന്നുവന്ന ഒരു പ്രാദേശിക രാജവംശമാണ് എന്ന മറ്റൊരഭിപ്രായമുണ്ട്. ഈ സിദ്ധാന്ത പ്രകാരം പല്ലവന്മാർ നാഗന്മാരാണ്.
പല്ലവന്മാർ തൊണ്ടൈമണ്ഡലത്തിലെ യഥാര്‍ത്ഥ നിവാസികളായിരുന്നു എന്ന് പൊതുവെ വിശ്വസിക്കുപ്പെടുന്നു. തൊണ്ടൈമണ്ഡലം അശോകന്റെ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായിരുന്നു. 'തൊണ്ടയര്‍' എന്ന തമിഴ് പദത്തിന്റെ സംസ്‌കൃത രൂപമാണ് 'പല്ലവന്‍', അതിനാൽ തൊണ്ടൈമണ്ഡലത്തിലെ നിവാസികൾ പല്ലവന്മാർ എന്നറിയപ്പെട്ടു. പല്ലവന്മാരുടെ അധികാരം കൃഷ്ണ മുതൽ കാവേരി വരെ വ്യാപിച്ചിരുന്നു. തെക്കൻ ആന്ധ്രയും വടക്കൻ തമിഴ്നാടും അതിൽ ഉള്‍പ്പെട്ടിരുന്നു.
എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് പല്ലവ രാജവംശം രാഷ്ട്രീയാധികാരം നേടിയത്. എങ്കിലും ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അവരുടെ പ്രതാപകാലം ആരംഭിച്ചത്. പല്ലവന്മാരെ ഒരു പ്രബലശക്തിയാക്കി ഉയര്‍ത്തിയത് സിംഹവിഷ്ണുവാണ് (575-600). പല്ലവന്മാരുടെ അധികാരം അദ്ദേഹം കാവേരി വരെ വ്യാപിപ്പിച്ചു, സിംഹവിഷ്ണുവിനുശേഷം പന്ത്രണ്ടോളം രാജാക്കന്മാർ പല്ലവരാജ്യം ഭരിക്കുകയുണ്ടായി. മഹേന്ദ്രവര്‍മ്മൻ ഒന്നാമൻ, നരസിംഹവര്‍മ്മൻ എന്നിവരായിരുന്ന അവരിൽ പ്രമുഖർ.
ഗുപ്തസാമ്രാജ്യം (AD 320 – AD 550)
മൗര്യസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം എ.ഡി.320ൽ ഗുപ്തസാമ്രാജ്യം സ്ഥാപിക്കപ്പെടുന്നതുവരെ ഇന്ത്യയിൽ സുസ്ഥിരമായ ഭരണം ഉണ്ടായിരുന്നില്ല. ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടമെന്നാണ് ഗുപ്തകാലത്തെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ശ്രീഗുപ്തനാണ് ഗുപ്തസാമ്രാജ്യ സ്ഥാപകൻ. ശ്രീഗുപ്തനുശേഷം ഘടോത്കചഗുപ്തൻ ഭരണം നടത്തി. ഇരുവരും 'മഹാരാജാ' എന്ന ബിരുദം സ്വീകരിച്ചിരുന്നു. ഗുപ്തസാമ്രാജ്യത്തെ 'ബ്രാഹ്മണരുടെ ഭൂമി' എന്ന് വിശേഷിപ്പിച്ചത് ചൈനീസ് ബുദ്ധമത പണ്ഡിതനും സഞ്ചാരിയുമായ ഫാഹിയാനാണ്. ചന്ദ്രഗുപ്തൻ ഒന്നാമൻ, സമുദ്രഗുപ്തൻ, രാമഗുപ്തൻ, ചന്ദ്രഗുപ്തൻ രണ്ടാമൻ, കുമാരഗുപ്തൻ ഒന്നാമൻ, സ്കന്ദഗുപ്തൻ എന്നിവരാണ് ഗുപ്തസാമ്രാജ്യം ഭരിച്ചിരുന്ന പ്രധാന രാജാക്കന്മാർ.
ചന്ദ്രഗുപ്തൻ ഒന്നാമൻ (എ.ഡി 320 - 335)
ഗുപ്തരാജവംശത്തിലെ ആദ്യത്തെ ശ്രദ്ധേയനായ രാജാവ് ചന്ദ്രഗുപ്തൻ ഒന്നാമനാണ്. ഗുപ്തന്മാർ ശക്തമായൊരു രാഷ്ട്രീയശക്തിയായി ഉയർന്നുവന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ചന്ദ്രഗുപ്തൻ 'മഹാരാജാധിരാജ' എന്ന പദവി സ്വീകരിച്ചിരുന്നു. ഈ പദവി വരിച്ച ആദ്യത്തെ ഗുപ്തരാജാവും അദ്ദേഹമായിരുന്നു. ഗുപ്തവർഷത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്തനാണ്. എ.ഡി 320ൽ അദ്ദേഹം 'ഗുപ്തവർഷം' എന്ന പേരിൽ പുതിയൊരു സംവത്സരം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിൻഗാമികളെല്ലാം പിന്തുടർന്ന ഈ സംവത്സരം 600 വർഷത്തോളം ഉപയോഗത്തിലുണ്ടായിരുന്നു. മെഹറോളി സ്തൂപലിഖിതം ചന്ദ്രഗുപ്തന്റെ അപദാനങ്ങളെ പ്രകീർത്തിക്കുന്നു.
സമുദ്രഗുപ്തൻ (എ.ഡി 335 - 375)
ഗുപ്തരാജ്യത്തെ ഒരു സാമ്രാജ്യമാക്കി മാറ്റിയത് ചന്ദ്രഗുപ്തൻ ഒന്നാമന്റെ മകനും പിൻഗാമിയുമായിരുന്ന സമുദ്രഗുപ്തനാണ്. അദ്ദേഹത്തിന്റെ സേനാനായകനും ആസ്ഥാനകവിയുമായിരുന്ന ഹരിസേനൻ രചിച്ച 'അലഹബാദ് സ്തംഭ ലിഖിത'ത്തിൽനിന്നാണ് സമുദ്രഗുപ്തന്റെ ജീവിതത്തെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും നമുക്ക് വിവരങ്ങൾ ലഭിക്കുന്നത്. സമുദ്രഗുപ്തൻ പ്രഗത്ഭനായ ഒരു യോദ്ധാവ് മാത്രമായിരുന്നില്ല. സമർത്ഥനായ രാജ്യതന്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, പണ്ഡിതൻ, സംഗീതജ്ഞൻ എന്നീ നിലകളിലും അദ്ദേഹം വിഖ്യാതനായിരുന്നു. 'കവിരാജ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് സമുദ്രഗുപ്തനാണ്. സമുദ്രഗുപ്തന്റെ കാലത്ത് പ്രചരിച്ചിരുന്ന നാണയങ്ങളിൽ അദ്ദേഹം വീണ വായിക്കുന്ന ചിത്രം മുദ്രണംചെയ്തിട്ടുണ്ട്.
രാമഗുപ്തൻ (എ.ഡി 375 - 380)
സമുദ്രഗുപ്തന്റെ പിൻഗാമിയായിരുന്ന രാമഗുപ്തന് അഞ്ചുകൊല്ലം മാത്രമേ ഭരിക്കാൻ കഴിഞ്ഞുള്ളൂ. വിശാഖദത്തന്റെ 'ദേവീചന്ദ്രഗുപ്തം' എന്ന സംസ്കൃത നാടകത്തിൽ രാമഗുപ്തനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.
ചന്ദ്രഗുപ്തൻ രണ്ടാമൻ (എ.ഡി 380 - 413)
ഗുപ്തസാമ്രാജ്യത്തിലെ ഏറ്റവും ഉജ്ജ്വലമായ കാലഘട്ടത്തിന് ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഭരണകാലം സാക്ഷ്യം വഹിച്ചു. അദ്ദേഹം വിക്രമാദിത്യൻ എന്നറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് ഇറങ്ങിയ നാണയങ്ങളിൽ ഇദ്ദേഹം സിംഹവുമായി ഏറ്റുമുട്ടുന്ന രംഗം മുദ്രണം ചെയ്തിട്ടുണ്ട്. ചന്ദ്രഗുപ്തൻ രണ്ടാമൻ ദേവരാജൻ എന്നപേരിലും അറിയപ്പെട്ടിരുന്നു. ചന്ദ്രഗുപ്തൻ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു. 'നവരത്നങ്ങൾ' എന്ന പണ്ഡിതസദസ്സ് അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. കാളിദാസൻ, ധന്വന്തരി, ക്ഷപണകൻ, അമരസിംഹൻ, ശങ്കു, വേതാളഭട്ടൻ, ഘടകർപരൻ, വരാഹമിഹിരൻ, വരരുചി എന്നിവരാണ് നവരത്നങ്ങൾ എന്നറിയപ്പെട്ടത്. സംഗീതം, ചിത്രകല, ശിൽപ്പകല എന്നിവയും അദ്ദേഹത്തിന്റെ കാലത്ത് വിസ്മയകരമായ പുരോഗതി നേടുകയുണ്ടായി. ചൈനീസ് ബുദ്ധമത പണ്ഡിതനും സഞ്ചാരിയുമായ ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത് ചന്ദ്രഗുപ്തന്റെ കാലത്താണ്.
കുമാരഗുപ്തൻ ഒന്നാമൻ (എ.ഡി 413 - 455)
ചന്ദ്രഗുപ്തൻ രണ്ടാമനുശേഷം അദ്ദേഹത്തിന്റെ പുത്രനായ കുമാരഗുപ്തൻ ഒന്നാമൻ സിംഹാസനാരോഹണം ചെയ്തു. പൈതൃകമായി ലഭിച്ച സാമ്രാജ്യത്തെ അദ്ദേഹം ശ്രദ്ധാപൂർവം കാത്തുസൂക്ഷിച്ചു. നളന്ദയിലെ ബുദ്ധവിഹാരം പണികഴിപ്പിച്ചത് അദ്ദേഹമാണ്. കുമാരഗുപ്തന്റെ ഭരണകാലത്തിന്റെ അന്തിമഘട്ടത്തിൽ ഗുപ്തസാമ്രാജ്യത്തെ ഹൂണരും പുഷ്യാമിത്രരും ആക്രമിക്കുകയുണ്ടായി.
സ്കന്ദഗുപ്തൻ (എ.ഡി 455 - 467)
കുമാരഗുപ്തന്റെ പുത്രനും പിൻഗാമിയുമായ സ്കന്ദഗുപ്തൻ ആക്രമണകാരികളെ തുരത്തുകയും ഗുപ്തസാമ്രാജ്യത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുകയും ചെയ്തു. സ്കന്ദഗുപ്തനായിരുന്നു അവസാനത്തെ കരുത്തനായ ഗുപ്ത ചക്രവർത്തി.
ഹൂണന്മാരുടെ വരവ് (AD 5th - AD 6th century)
ഗുപ്തസാമ്രാജ്യം ക്ഷയിച്ചപ്പോൾ ഉത്തരേന്ത്യയും ഡക്കാൻ പ്രദേശങ്ങളും അനേകം സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. മാളവം, വാകാടം തുടങ്ങിയ രാജ്യങ്ങൾശക്തി പ്രാപിച്ചു. ഹൂണന്മാരും പ്രബലരായി. എ.ഡി.നാലാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽനിന്ന് യൂറോപ്പിന്റെ മധ്യ ഭാഗങ്ങളിലേക്ക് എത്തിയ പ്രാകൃത വർഗമാണ് ഹൂണന്മാർ. ഇവരിൽ ഒരു വിഭാഗം ഇന്ത്യയും പേർഷ്യയും അക്രമിച്ചെങ്കിലും സ്കന്ദഗുപ്തൻ ഇവരെ പരാജയപ്പെടുത്തി. പിന്നീട് വൻതോതിൽ ഇന്ത്യയിലേക്കു പ്രവേശിച്ച ഹൂണന്മാർ ഗാന്ധാരം കീഴടക്കി കുശാനന്മാരെയും ശകന്മാരെയും തോൽപ്പിച്ചു. ആറാം നൂറ്റാണ്ടിൽ ഹൂണനേതാവായ തോരമാനൻ പഞ്ചാബും രജപുത്താനയും പിടിച്ചെടുത്ത് 'മഹാരാജാധി രാജൻ' എന്ന സ്ഥാനപ്പേരോടുകൂടി സിയാൽകോട്ട് തലസ്ഥാനമായി ഭരണം നടത്തി. തോരമാനന് ശേഷം, എ.ഡി 510ൽ മകനായ മിഹിരകുലൻ രാജാവായി. മിഹിരകുലൻ മരിച്ചതോടെ ഹൂണവംശം ക്ഷയിക്കുകയും തുർക്കികളുടെ അക്രമണത്തോടെ വേരറ്റു പോകുകയും ചെയ്തു. ഹൂണന്മാരുടെ വരവോടെ ഗുപ്തസാമ്രാജ്യം തകർന്നു.
ഹർഷവർധന രാജവംശം (AD 606 – AD 647)
ഗുപ്തകാലത്തിനുശേഷം തകർന്നുപോയ ഇന്ത്യയുടെ പ്രതാപവും പാരമ്പര്യവും വീണ്ടെടുത്തത് പുഷ്യഭൂതി വംശത്തിലെ ഹർഷവർധനനാണ്. സംഘർഷങ്ങൾ നിറഞ്ഞ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഹർഷൻ രാജ്യഭരണമേറ്റെടുത്തത്. ഗൗഡരാജാവായ ശശാങ്കനായിരുന്നു ഹർഷന്റെ പ്രധാനശത്രു. സ്വസഹോദരന്റെ കൊലയാളികൂടിയായ ശശാങ്കനെ തന്ത്രപരമായ നീക്കങ്ങളിലൂടെ കീഴ്‌പ്പെടുത്തിയ ഹർഷൻ 'രജപുത്രശിലാദിത്യൻ' എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും എ.ഡി.612ൽ സമ്പൂർണ രാജപദവി സ്വീകരിച്ച് തലസ്ഥാനം കനൂജിലേക്ക് മാറ്റുകയും ചെയ്തു. നളന്ദ സർവകലാശാല പ്രശസ്തിയാർജിച്ചത് ഈ സമയത്താണ്. രത്നാവലി, നാഗനന്ദ, പ്രിയദർശിക എന്നീ കൃതികൾ ഹർഷന്റേതാണ്. അദ്ദേഹത്തിന്റെ ആസ്ഥാനകവിയായിരുന്ന ബാണഭട്ടന്റെ കൃതിയാണ് ഹർഷചരിതം (ഹർഷന്റെ ജീവചരിത്രം). നർമദാ തടത്തിൽ നടന്ന യുദ്ധത്തിൽ ചാലൂക്യരാജാവായ പുലികേശി രണ്ടാമനോട് ഹർഷൻ പരാജയപ്പെട്ടു. ഹർഷന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഹുയാൻസാങ്.
നളന്ദ സർവ്വകലാശാല
ഹര്‍ഷന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ വിജ്ഞാനകേന്ദ്രം നളന്ദ സര്‍വകലാശാലയായിരുന്നു. കുമാരഗുപ്തൻ ഒന്നാമനാണ് ഇതിന്റെ സ്ഥാപകന്‍. നളന്ദ ഒരു ബുദ്ധവിഹാരമായിരുന്നു. പിന്നീട് ഇന്ത്യയിലെ ഒരു ഉന്നത വിദ്യാപീഠമായി അതു വളര്‍ന്നുവന്നു. ഹ്യൂയാന്‍സാങ്ങിന്റെ വിവരണങ്ങളിൽ നിന്ന് നളന്ദയെക്കുറിച്ച് വിലപിടിപ്പുള്ള പല വിവരങ്ങളും ലഭിക്കുന്നുണ്ട്. സര്‍വ്വകലാശാലയുടെ കെട്ടിടം, അക്കാദമിക് ചര്‍ച്ചകൾ, പഠനത്തിന്റെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്.
നളന്ദ സര്‍വ്വകലാശാലയിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. മികച്ച ഗ്രന്ഥശേഖരമുള്ള മൂന്നു ഗ്രന്ഥാലയങ്ങൾ അവിടെയുണ്ടായിരുന്നു: (1) രത്നസാഗർ (2) രത്നധാടി (3) രത്നരാജക്. നളന്ദയിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. സ്വദേശത്തുനിന്നും വിദേശത്തു നിന്നുമായി പതിനായിരത്തോളം വിദ്യാര്‍ത്ഥികൾ അവിടെ താമസിച്ച് പഠിച്ചിരുന്നു. ചൈന, കൊറിയ, ജപ്പാന്, മംഗോളിയ എന്നിവിടങ്ങളില്‍നിന്നുള്ള അനേകം വിദ്യാര്‍ത്ഥികൾ നളന്ദയിൽ അദ്ധ്യയനം നടത്തിയിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. അവരുടെ ധൈഷണികമായ കഴിവിനെ വിലയിരുത്തുന്നതിന് പ്രവേശന പരീക്ഷയും നടത്തിയിരുന്നു. ഉന്നതമായ വിജ്ഞാനവും ചാതുര്യവുമുള്ളവര്‍ക്കു മാത്രമെ നളന്ദയിൽ പ്രവേശനം ലഭിച്ചിരുന്നുള്ളു. നളന്ദയിൽ പഠിക്കാനും അദ്ധ്യാപകനായി സേവനമനുഷ്ഠിക്കാനുമുള്ള അപൂര്‍വ്വ സൗഭാഗ്യം ഹ്യുയാന്‍സാങ്ങിന് കിട്ടുകയുണ്ടായി.
നളന്ദ സര്‍വ്വകലാശാല ഒരു സംയുക്ത സ്ഥാപനമായിരുന്നു. ജനാധിപത്യ രീതിയിലാണ് ഭരണം നടത്തപ്പെട്ടിരുന്നത്. വിവിധ രാജാക്കന്മാർ ദാനമായി നല്‍കിയ ഭൂമിയില്‍നിന്നുള്ള വരുമാനമുപയോഗിച്ചാണ് സര്‍വ്വകലാശാലയുടെ ചെലവുകൾ നടത്തിയിരുന്നത്. ഹര്‍ഷൻ നളന്ദയ്ക്ക് 100 ഗ്രാമങ്ങൾ ദാനമായി നല്‍കിയിരുന്നു. നളന്ദയിലെ ബോധനരീതി തികച്ചും ആധുനികമായിരുന്നു. ചര്‍ച്ചകളും പ്രഭാഷണങ്ങളും നളന്ദയിലെ അദ്ധ്യയനം സജീവമാക്കി. വ്യാകരണം, വൈദ്യശാസ്ത്രം, കരകൗശലവിദ്യ, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത എന്നിവ നിര്‍ബന്ധിത പഠനവിഷയങ്ങളായിരുന്നു. ആധുനിക കാലത്തെ കേംബ്രിഡ്ജ്, ഓക്സ്ഫോർഡ് എന്നിവയോട് താരതമ്യപ്പെടുത്താവുന്ന ഉന്നത നിലവാരമുള്ള സര്‍വ്വകലാശാലയായിരുന്നു എന്ന് കെ.എം. പണിക്കർ അഭിപ്രായപ്പെടുന്നു.
രജപുത്രന്മാർ (AD 647 – AD 1947)
ഹർഷവർധനന്റെ മരണത്തോടെ രജപുത്രന്മാർ അധികാരത്തിലേക്കുയർന്നു. കശ്മീർ, മാളവം, ചേദി, സംഗാൾ, ഗാന്ധാരം, സിന്ധ്, ഗുജറാത്ത്, കനൂജ് എന്നിവയായിരുന്നു പ്രധാന രജപുത്രരാജ്യങ്ങൾ. രജപുത്രർ ഹിന്ദുമത വിശ്വാസികളായിരുന്നു. സംഘടിതമായ രാജഭരണ രീതിയായിരുന്നു അവരുടേത്. കലാസാഹിത്യ രംഗങ്ങളിലും ഇക്കാലത്ത് പുരോഗതിയുണ്ടായി. കശ്മീരിലെ സോമദേവന്റെ കഥാസരിത് സാഗരം ഇക്കാലത്ത് രചിക്കപ്പെട്ടതാണ്. ഭുവനേശ്വരത്തെ ലിംഗരാജക്ഷേത്രവും ഖജുരാഹോയിലെ ക്ഷേത്രങ്ങളും രജപുത്രന്മാരുടെ കലാ സൗന്ദര്യത്തിന്റെ തെളിവുകളാണ്.
ചാലൂക്യ രാജവംശം (AD 543 – AD 753)
ശതവാഹനന്മാരുടെ പതനത്തിനുശേഷം ഡക്കാനിൽ ഉയര്‍ന്നുവന്ന ഒരു പ്രമുഖ രാഷ്ട്രീയശക്തിയാണ് ചാലൂക്യന്മാർ. എ.ഡി. ആറാം നൂറ്റാണ്ടിലാണ് അവർ ഒരു പ്രബലശക്തിയായി മാറിയത്. ചാലൂക്യന്മാരുടെ ഉത്ഭവം വ്യക്തമല്ല. അവര്‍ക്കിടയിൽ മൂന്നു ശാഖകൾ ഉണ്ടായിരുന്നു;
(1) പശ്ചിമ ചാലൂക്യന്മാർ അഥവാ വാതാപിയിലെ ചാലൂക്യന്മാർ
(2) പില്‍ക്കാല പശ്ചിമ ചാലൂക്യന്മാർ അഥവാ കല്യാണിയിലെ ചാലൂക്യന്മാർ
(3) കിഴക്കൻ ചാലൂക്യന്മാർ അഥവാ വെംഗിയിലെ ചാലൂക്യന്മാർ
വാതാപിയിലെ ചാലൂക്യന്മാർ
വാതാപിയിൽ (ബദാമി) ചാലൂക്യന്മാരുടെ ആധിപത്യത്തിനു തുടക്കമിട്ടത് ജയസിംഹനാണ്. അദ്ദേഹം സ്ഥാപിച്ച രാജവംശം 'പശ്ചിമ ചാലൂക്യര്‍' എന്നറിയപ്പെട്ടു. ഈ രാജവംശത്തിലെ ആദ്യത്തെ പ്രബലനായ രാജാവ് പുലകേശി ഒന്നാമനാണ്. അദ്ദേഹം വാതാപിയെ തന്റെ തലസ്ഥാനമാക്കുകയും അവിടെ ഒരു കോട്ട പണികഴിപ്പിക്കുകയും ചെയ്തു.
പശ്ചിമ ചാലൂക്യന്മാരിൽ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി പുലകേശി രണ്ടാമനാണ്. അദ്ദേഹം ഹര്‍ഷന്റെ സമകാലികനായിരുന്നു. പുലകേശിയുടെ കൊട്ടാര കവിയായ രവികീര്‍ത്തി രചിച്ച 'ഐഹോൾ പ്രശസ്തി' അദ്ദേഹത്തിന്റെ ആക്രമണങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. പുലകേശി ഹര്‍ഷനെതിരെ ഉഗ്രമായി പോരാടുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായിരുന്നു.
ചേര-ചോള-പാണ്ഡ്യ രാജാക്കന്മാർ പുലകേശിയുടെ പരമാധികാരം അംഗീകരിച്ചിരുന്നു. എന്നാൽ പല്ലവന്മാരുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹം പരാജയത്തിന്റെ രുചിയറിഞ്ഞു. പല്ലവ രാജാവായ നരസിംഹവര്‍മ്മൻ ഒന്നാമൻ ചാലൂക്യന്മാരെ തുടര്‍ച്ചയായി ആക്രമിച്ചു തോല്‍പ്പിക്കുകയും അവരുടെ തലസ്ഥാനമായ വാതാപിപോലും പിടിച്ചെടുക്കുകയും ചെയ്തു. പല്ലവന്മാരുമായുള്ള ഏറ്റുമുട്ടലിൽ പുലകേശി കൊല്ലപ്പെട്ടു. അവസാനത്തെ ചാലൂക്യ രാജാവായ കീര്‍ത്തിവര്‍മ്മൻ രണ്ടാമനെ രാഷ്ട്രകൂട രാജാവായ ദന്തിദുര്‍ഗൻ പരാജയപ്പെടുത്തിയതോടെ പശ്ചിമ ചാലൂക്യരുടെ മേധാവിത്വം അവസാനിച്ചു (എ.ഡി. 750).
കല്യാണിയിലെ ചാലൂക്യന്മാർ
വാതാപിയിലെ ചാലൂക്യർ അധികാരഭ്രഷ്ടരായതിനുശേഷം രണ്ടുനൂറ്റാണ്ടുകാലം രാഷ്ട്രകൂടന്മാരുടെ സാമന്തരായി കഴിഞ്ഞു. എന്നാൽ പത്താം നൂറ്റാണ്ടിൽ ഒരു പ്രബല രാഷ്ട്രീയശക്തിയായി വീണ്ടും അവർ ഉയിര്‍ത്തെഴുന്നേറ്റു. എ.ഡി. 973-ൽ തൈലപൻ രാഷ്ട്രകൂട രാജാവിനെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തു. ഇതോടെ ചാലൂക്യരുടെ ഭരണം പുനഃസ്ഥാപിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ കല്യാണിയായിരുന്നു പുതിയ ചാലൂക്യ രാജ്യത്തിന്റെ തലസ്ഥാനം. തൈലപൻ സ്ഥാപിച്ച രാജവംശം “കല്യാണിയിലെ ചാലൂക്യർ" എന്നറിയപ്പെട്ടു.
അവരുടെ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ചോള-ചാലൂക്യയുദ്ധമാണ്. തൈലപന്റെ പിന്‍മുറക്കാരായ എല്ലാ രാജാക്കന്മാര്‍ക്കും ചോളന്മാരുമായി ഏറ്റുമുട്ടേണ്ടിവന്നു. കല്യാണിയിലെ ചാലൂക്യരിൽ ഏറ്റവും പ്രമുഖനായ രാജാവ് വിക്രമാദിത്യൻ ആറാമനാണ് (1076-1126). അദ്ദേഹം ചോളരുമായുള്ള യുദ്ധം തുടരുകയും കുലോത്തുംഗ ചോളനില്‍നിന്ന് വെംഗി പിടിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജ്യം വടക്ക് നര്‍മ്മദ മുതൽ തെക്ക് തുങ്കഭദ്ര വരെ വ്യാപിച്ചിരുന്നു.
വിക്രമാദിത്യൻ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു. 'വിക്രമാങ്കദേവചരിത'ത്തിന്റെ കര്‍ത്താവായ ബില്‍ഹണൻ അദ്ദേഹത്തിന്റെ ആസ്ഥാന കവിയായിരുന്നു. 'മിതാക്ഷര'ത്തിന്റെ കര്‍ത്താവായ വിജ്ഞാനേശ്വരൻ വിക്രമാദിത്യന്റെ രാജസദസ്സിലാണ് താമസിച്ചിരുന്നത്. 1190-ൽ അവസാനത്തെ ചാലൂക്യ രാജാവായ സോമേശ്വരൻ നാലാമനെ യാദവന്മാർ സ്ഥാനഭ്രഷ്ടനാക്കി. ഇതോടെ ഒന്നര നൂറ്റാണ്ടോളം നീണ്ടുനിന്ന കല്യാണിയിലെ ചാലൂക്യ ഭരണത്തിന് തിരശ്ശീല വീണു.
വെംഗിയിലെ ചാലൂക്യന്മാര്‍
വിശാഖപട്ടണം മുതൽ നെല്ലൂര്‍വരെയുള്ള പ്രദേശത്ത് ചാലൂക്യന്മാരിലെ ഒരു ശാഖ ഭരണം നടത്തിയിരുന്നു. ഇവർ “കിഴക്കൻ ചാലൂക്യർ" അഥവാ “വെംഗിയിലെ ചാലൂക്യര്‍" എന്നറിയപ്പെട്ടു. പുലകേശി രണ്ടാമന്റെ സഹോദരനായ വിഷ്ണു വര്‍ദ്ധനനാണ് ഈ രാജകുടുംബത്തിന്റെ സ്ഥാപകന്‍. പുലകേശിയുടെ രാജ്യത്തിലെ പിഷ്ടപുരം എന്ന പ്രദേശത്തെ വൈസ്രോയിയായിരുന്ന വിഷ്ണുവര്‍ദ്ധനൻ സഹോദരനുമായുള്ള ബന്ധം വിഛേദിച്ച് ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുകയായിരുന്നു.
കിഴക്കൻ ചാലൂക്യരുടെ ആദ്യ തലസ്ഥാനം പിഷ്ടപുരമായിരുന്നു. പിന്നീട് പുരാതന നഗരമായ വെംഗിയിലേക്കും ഒടുവിൽ രാജമഹേന്ദ്രിയിലേക്കും തലസ്ഥാനം മാറ്റുകയുണ്ടായി. വിഷ്ണുവര്‍ദ്ധനനുശേഷം അധികാരത്തിൽ വന്ന രാജാക്കന്മാരെല്ലാം ചാലൂക്യന്മാരുടെ പ്രാബല്യം നിലനിര്‍ത്താൻ ശ്രമിച്ചവരായിരുന്നു. ശക്തിവര്‍മ്മനായിരുന്നു ഈ രാജവംശത്തിലെ അവസാനത്തെ പ്രമുഖനായ രാജാവ്. പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ചാലൂക്യന്മാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും അവർ ചോളന്മാരുടെ സാമന്തന്മാരായിത്തീരുകയും ചെയ്തു.
രാഷ്ട്രകൂട സാമ്രാജ്യം (AD 753 – AD 982)
എ.ഡി 753ൽ ദന്തിദുർഗൻ രാഷ്ട്രകൂട സാമ്രാജ്യം സ്ഥാപിച്ചു. കർണാടകയിലെ ഗുൽബർഗ ജില്ലയിലെ മാന്യഖേതയാണ് രാഷ്ട്രകൂടരുടെ തലസ്ഥാനം. ഈ സാമ്രാജ്യത്തിലെ ഏറ്റവും ജനപ്രിയ ഭരണാധികാരി അമോഘവർഷൻ ഒന്നാമനായിരുന്നു. രാഷ്ട്രകൂട രാജാക്കന്മാർ ഡെക്കാൻ ഭരിച്ചു. അമോഘവർഷനുശേഷം രാഷ്ട്രകൂട രാജവംശം നാമാവശേഷമായി. അറബ് സഞ്ചാരിയായ സുലൈമാൻ തന്റെ കൃതിയിൽ അമോഘവർഷൻ ഒന്നാമനെ പരാമർശിക്കുന്നു. കന്നഡയിലെ ആദ്യകാല സാഹിത്യകൃതിയായ കവിരാജമാർഗവും സംസ്കൃതത്തിലെ ഒരു മതകൃതിയായ പ്രശ്നോത്തര രത്നമാലികയും അമോഘവർഷൻ എഴുതിയിട്ടുണ്ട്. കന്നഡ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ പുസ്തകമാണ് കവിരാജമാർഗം. തന്റെ ഭരണകാലത്ത് അദ്ദേഹം നൃപതുംഗൻ എന്ന പദവി വഹിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ അശോകൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. രാഷ്ട്രകൂട രാജാവായ കൃഷ്ണൻ ഒന്നാമൻ എല്ലോറ ഗുഹകളിൽ പ്രശസ്തമായ പാറയിൽ കൊത്തിയെടുത്ത കൈലാസനാഥ ക്ഷേത്രം നിർമ്മിച്ചു. ഇത് ദ്രാവിഡ ശൈലിയിൽ നിർമ്മിക്കുകയും മനോഹരമായ ശിൽപങ്ങൾ കൊണ്ട് വിപുലമായി കൊത്തിയെടുത്തതുമാണ്. അവരുടെ രാജാവായ കൃഷ്ണൻ മൂന്നാമൻ രാമേശ്വരത്ത് ഒരു വിജയസ്തംഭവും ഒരു ക്ഷേത്രവും സ്ഥാപിച്ചു. എലിഫന്റ ഗുഹാക്ഷേത്രം നിർമ്മിച്ചത് രാഷ്ട്രകൂടരാണെന്ന് പറയപ്പെടുന്നു. ഇത് ശിവന് സമർപ്പിച്ചിരിക്കുന്നു. രാഷ്ട്രകൂട സാമ്രാജ്യം AD 753 മുതൽ AD 982 വരെ ഭരിച്ചു.