സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായ പത്രങ്ങൾ
മാതൃഭൂമി
നിസ്സഹകരണ
പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജിക്ക് വിധിച്ച ആറ് വർഷത്തെ തടവുശിക്ഷ ഒരു വർഷം
പൂർത്തിയാവുന്ന 1923 മാർച്ച് 18ന് മാതൃഭൂമിയുടെ ആദ്യ ലക്കം
പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധിയുടെ 'യങ്
ഇന്ത്യ' ആയിരുന്നു മാതൃഭൂമിക്ക്
മാർഗദർശി. 'മാതൃഭൂമി സ്വന്തം കാലുകളിൽ
ഊന്നി നിന്ന് ജീവിക്കുന്ന ഒരു സ്ഥാപനമാണെന്ന് സുഹൃത്തുക്കൾ എന്നോട്
പറഞ്ഞിട്ടുണ്ട്. ഇത് ദുർലഭമായ സ്ഥിതിയാണ്. ഇന്ത്യയിൽ കുറച്ചു പത്രങ്ങൾക്കു മാത്രമേ
ഇങ്ങനെ സാധിക്കുന്നുള്ളൂ. തന്നിമിത്തം മാതൃഭൂമിക്ക് ഇന്ത്യയിലെ പത്രങ്ങളുടെ ഇടയിൽ
നിസ്തുല സ്ഥാനമുണ്ട്.'
1934 ജനുവരി 13ന് കോഴിക്കോട് മാതൃഭൂമി ഓഫീസിൽ
കെ.മാധവൻ നായരുടെ ഛായാപടം അനാച്ഛാദനം ചെയ്തുകൊണ്ട് ഗാന്ധിജി പറഞ്ഞു. ഗാന്ധിജി
സന്ദർശിച്ച ഒരേയൊരു മലയാളപത്രസ്ഥാപനമാണ് മാതൃഭൂമി. കേരളത്തിൽ
സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന കേശവ മേനോനാണ് മാതൃഭൂമിയുടെ
സ്ഥാപക പത്രാധിപർ. മഹാകവി വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും സ്വാതന്ത്ര്യസമര
പോരാളികളെ ആവേശം കൊള്ളിച്ച 'പോരാ പോരാ നാളിൽ നാളിൽ' എന്ന കവിതയും മാതൃഭൂമിയിലൂടെയാണ്
പുറത്തുവന്നത്.
1942 ഫെബ്രുവരി 12ന് കയ്യൂർ കേസിലെ അഞ്ചു പേർക്ക്
വധശിക്ഷ വിധിച്ചു. ഇതിനെതിരെ മാതൃഭൂമി കാമ്പയിൽ തുടങ്ങി. ഇതോടെ ശിക്ഷ
ജീവപര്യന്തമായി കുറച്ചു. 1942 മാർച്ച് 25ന് ആ വാർത്ത
പ്രസിദ്ധീകരിച്ചതിനുപിന്നാലെ മാതൃഭൂമി നിരോധിച്ചു. പക്ഷേ ഇതിനെതിരെ സമൂഹത്തിൽ
കടുത്ത പ്രതിഷേധമുയർന്നു. ഒരാഴ്ച കൊണ്ട് സർക്കാരിന് നിരോധനം നീക്കേണ്ടിവന്നു.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പത്രാധിപർ കെ.എ.ദാമോദര മേനോനെയും മാതൃഭൂമി
ഓഫീസിൽനിന്ന് അറസ്റ്റു ചെയ്തുകൊണ്ടുപോയി. ഗാന്ധിജി ദണ്ഡിയിൽ ഉപ്പ് കുറുക്കിയപ്പോൾ
പത്രാധിപരായ കെ.കേളപ്പൻ പയ്യന്നൂരിൽ ഉപ്പുകുറുക്കി. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നീ
സാമൂഹ്യപരിഷ്ക്കരണ സമരങ്ങളിലും പത്രം നിർണായക പങ്കുവഹിച്ചു. വിധവാ വിവാഹത്തിനും
ഐക്യകേരളത്തിനും ഭാഷയുടെ വളർച്ചയ്ക്കും ശബ്ദമുയർത്തിയ മാതൃഭൂമി, സ്വാതന്ത്ര്യാനന്തരം പ്ലാച്ചിമടയിലെ
ജലചൂഷണത്തിനും കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തിലുമൊക്കെ പ്രതികരിച്ചു.
സ്വരാട്
1921ൽ കൊല്ലത്തുനിന്ന് ആരംഭിച്ച
പത്രമാണ് സ്വരാട്. എ.കെ.പിള്ള എന്ന് അറിയപ്പെടുന്ന അയ്യപ്പൻ കൃഷ്ണപിള്ളയാണ്
സ്ഥാപകൻ. തിരുവിതാംകൂറിൽ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ശക്തിപകർന്ന ആദ്യ
പത്രമാണ് സ്വരാട്.
അൽ
അമീൻ
1924ൽ സ്വാതന്ത്ര്യസമര കാലത്ത്
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ കോഴിക്കോടുനിന്ന് പുറത്തിറക്കിയ
പത്രമായിരുന്നു 'അൽ അമീൻ'. 1931 വരെ 'അൽ അമീൻ' ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.
ദീനബന്ധു
1941ൽ തൃശ്ശൂരിൽ നിന്ന്
പ്രസിദ്ധീകരണം ആരംഭിച്ച മലയാളപത്രമാണ് ദീനബന്ധു. ആഴ്ചയിൽ ഒന്ന് വീതമാണ്
അച്ചടിച്ചിരുന്നത്. സ്വാതന്ത്ര്യസമരത്തിന് ശക്തമായി പിന്തുണ നൽകുകയും കോൺഗ്രസ്
ആശയങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു പത്രത്തിന്റെ ലക്ഷ്യം. വി.ആർ.കൃഷ്ണൻ
എഴുത്തച്ഛനായിരുന്നു പത്രാധിപർ.
യുക്തിവാദി
സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ 1929ൽ ആരംഭിച്ച പത്രമാണ് യുക്തിവാദി. മലയാളത്തിലെ ആദ്യ യുക്തിവാദി പത്രമായിരുന്നു ഇത്. 1931ൽ എം.സി.ജോസഫ് പത്രാധിപത്യം ഏറ്റെടുത്തു.
